Kerala
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന് മാറ്റം നൽകിക്കൊണ്ട് സർക്കാർ ഉത്തരവ്. ശാസ്താംകോട്ട ഡിബി കോളജിലേക്കാണ് മാറ്റം. പ്രിൻസിപ്പാൾ ആയി തന്നെയാണ് അനിൽകുമാർ തിരികെ പ്രവേശിക്കുന്നത്.
അനിൽകുമാറിന്റെ അഭ്യർഥനയെ തുടർന്നാണ് മാറ്റം എന്നാണ് സർക്കാർ ഉത്തരവിൽ സൂചിപ്പിക്കുന്നത്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസമായി അനിൽകുമാർ സസ്പെൻഷനിൽ തുടരുകയായിരുന്നു.
സസ്പെൻഷൻ ഗവർണർ ഉൾപ്പടെ ശരിവെച്ചതിന് പിന്നാലെ അനിൽകുമാർ സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചുകൊണ്ട് ശാസ്താംകോട്ട ഡിബി കോളജിലേക്ക് പ്രിൻസിപ്പാളായി മാറ്റം നൽകിയത്.
District News
ആലപ്പുഴ: നിരവധി കസ്റ്റഡി മർദനക്കേസുകളിലെ ആരോപണ വിധേയനായ ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധു ബാബുവിനെ സ്ഥലം മാറ്റി. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് മാറ്റിയത്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നാണ് നടപടി.
നേരത്തെ, കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുവേദിയില്‍ നിന്നും മധു ബാബുവിനെ മാറ്റി നിർത്തിയിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് ഒഴിവാക്കിയത്.
സംഘടനയുടെ സംസ്ഥാന ട്രഷറർ ആണ് മധുബാബു. മറ്റ് സംസ്ഥാന ഭാരവാഹികൾ വേദിയിൽ ഇടംപിടിച്ചപ്പോൾ മധുബാബുവിന്റെ ഇരിപ്പിടം കാണികൾക്കിടയിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് മധു ബാബുവിനെ മാറ്റി നിർത്തിയത് എന്നാണ് വിവരങ്ങള്‍.
നിരവധി കസ്റ്റഡി മർദന കേസുകളിലെ ആരോപണ വിധേയനാണ് മധു ബാബു. പള്ളിപ്പുറം സ്വദേശി സിദ്ധാർഥനെ മർദിച്ച കേസിൽ മധു ബാബുവിന് ഒരു മാസം തടവും 1000 പിഴയും ചേർത്തല ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു.
2006 ഓഗസ്റ്റിൽ ചേർത്തല എസ്ഐ ആയിരിക്കെ ആണ് മർദനം നടന്നത്. വീടിന് പരിസരത്തെ ചകിരിയിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രതികരിച്ച സിദ്ധാർഥനെ മില്ലുടമയും കൂട്ടരും രാത്രി വീട്ടിൽ കയറി മർദിച്ചു.
സ്ഥലത്തെത്തിയ മധു ബാബു സിദ്ധാർഥനെ അറസ്റ്റ് ചെയ്യുകയും ജീപ്പിനുള്ളിൽ വച്ച് മര്‍ദിക്കുകയും നഗ്നനാക്കി ചൊറിയണം തേയ്ക്കുകയും ചെയ്തു എന്നായിരുന്നു കേസ്. മർദനത്തിൽ സിദ്ധാർഥന്റെ ഇടതു ചെവിയുടെ കർണപടം പൊട്ടി. വിധിയെ തുടർന്ന് മധു ബാബു അപ്പീൽ നൽകുകയും ജാമ്യം തേടുകയും ചെയ്തിരുന്നു.
പത്തനംതിട്ടയിലെ എസ്എഫ്ഐ നേതാവ് ജയകൃഷ്ണന് തണ്ണിത്തോടിനെയും മധു ബാബു മർദിച്ചിരുന്നു.
യുഡിഎഫ് ഭരണകാലത്ത് മധുബാബു തന്നെ ലോക്കപ്പ് മർദനത്തിനും മൂന്നാം മുറയ്ക്കും വിധേയനാക്കിയെന്നും ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചുവെന്നും മുളക് സ്പ്രേ അടിച്ചുവെന്നുമായിരുന്നു ജയകൃഷ്ണന് ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറഞ്ഞത്.
അന്നത്തെ കോന്നി സിഐ ആയിരുന്ന മധുബാബുവിനെതിരെ നടപടി നിര്‍ദേശിച്ച് 2016 ല്‍ എസ്പി ഹരിശങ്കര്‍ റിപ്പോർട്ടും നൽകിയിരുന്നു.
Kerala
കൊല്ലം: ഗതാഗത മന്ത്രിയുടെ ഗണേഷ് കുമാര്‍ നടത്തിയ മിന്നല്‍ പരിശോധന നടത്തിയ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം. ഡ്രൈവര്‍ ജെയ്മോന് ജോസഫിനെ തൃശൂര്‍ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയത്.
ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടെന്ന സംഭവത്തില്‍ മന്ത്രി ശാസിച്ചതിന് പിന്നാലെയാണ് നടപടി. കൊല്ലം ആയൂരില്‍ വച്ചായിരുന്നു ബസ് തടഞ്ഞു നിര്‍ത്തി കെ.ബി. ഗണേഷ് കുമാര്‍ ജീവനക്കാരെ ശാസിച്ചത്.
കോട്ടയം - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ജീവനക്കാരോട് ആയിരുന്നു മന്ത്രിയുടെ രോഷ പ്രകടനം. ബസുകള്‍ വൃത്തിയായി സൂക്ഷിക്കണം പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിടരുത് എന്നും എംഡിയുടെ നോട്ടീസ് ഉണ്ടായിട്ടും ബസ് വൃത്തിയായി സൂക്ഷിച്ചില്ലെന്നായിരുന്നു മന്ത്രിയുടെ ആക്ഷേപം.
രാവിലെ വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് പോരുകയായിരുന്നോ എന്നും മന്ത്രി ചോദിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയ്ക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു കോട്ടയത്ത് നിന്നും പോകുന്ന ബസ് മന്ത്രിയുടെ മുന്നിലെത്തിയത്. ബസ് ശ്രദ്ധിച്ച മന്ത്രി ആയൂരില്‍ നിന്നും ബസിനെ പിന്തുടര്ന്ന് തടയുകയായിരുന്നു.
വീഴ്ച വരുത്തിയ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും മന്ത്രി റോഡില്‍ വച്ച് തന്നെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.