International
വത്തിക്കാൻ സിറ്റി: യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇറാനിലെ ടെഹ്റാൻ-ഇസ്ഫഹാൻ അതിരൂപതാധ്യക്ഷൻ കർദിനാൾ ഡൊമിനിക് മത്തെയുവിനെ വത്തിക്കാനിലേക്കു മാറ്റി.
ആർച്ച്ബിഷപ്പിന്റെ വസതി, സെന്റ് മേരീസ് കത്തീഡ്രൽ പള്ളി, കൂരിയ ഓഫീസുകൾ എന്നിവയെല്ലാം ടെഹ്റാനിലെ ഇറ്റാലിയന് എംബസിയുടെ നയതന്ത്ര കോമ്പൗണ്ടിലാണു സ്ഥിതിചെയ്യുന്നത്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറ്റാലിയൻ എംബസി അടച്ചതോടെയാണു കർദിനാളിനെയും എംബസി ജീവനക്കാരെയും അവിടെനിന്ന് ഒഴിപ്പിച്ചത്. കഴിഞ്ഞ എട്ടിനാണ് ബൽജിയം സ്വദേശിയായ കർദിനാളിനെയും സംഘത്തെയും അസർബൈജാൻ വഴി റോമിൽ എത്തിച്ചത്.
ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ഇറാനെതിരേ സൈനിക നടപടി ആരംഭിച്ചതുമുതൽ കർദിനാൾ എവിടെയാണെന്ന് പൊതുജനങ്ങൾക്ക് അജ്ഞാതമായിരുന്നു. ഇതിനിടെ ഇറാൻ സർക്കാർ ഇന്റർനെറ്റ് ബന്ധം പൂർണമായും വിച്ഛേദിച്ചതോടെ കർദിനാൾ ഉൾപ്പെടെയുള്ളവരുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഇതിനിടെയാണ് വത്തിക്കാനില്നിന്നു കര്ദിനാള് ഡൊമിനിക്കിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ഒഎഫ്എം കൺവഞ്ച്വൽസ് സഭാംഗമാണ് 62 കാരനായ കർദിനാൾ മത്തെയു. 2021ൽ അതിരൂപതയുടെ ആർച്ച്ബിഷപ്പായ ഇദ്ദേഹത്തെ 2024ൽ ഫ്രാൻസിസ് മാർപാപ്പയാണു കർദിനാളായി ഉയർത്തിയത്.
കർദിനാൾ ഡൊമിനിക് മത്തെയുവുമായി ലെയോ പതിനാലാമൻ മാർപാപ്പ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി ഇറാനിലെ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു.
District News
തൃശൂർ: ആവശ്യത്തിനു ഡോക്ടർമാരില്ലാത്തതിനാൽ തൃശൂർ ജനറൽ ആശുപത്രിയിലെ ഈവനിംഗ് ഒപി നിർത്തിവച്ച് അധികൃതർ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉച്ചയ്ക്കുശേഷം രണ്ടുമുതൽ രാത്രി എട്ടുവരെയുള്ള ഒപി ഉണ്ടായിരിക്കില്ലെന്ന് ആശുപത്രിയിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന രോഗികൾ ദുരിതത്തിലായി.
തൃശൂർ മെഡിക്കൽ കോളജ് കഴിഞ്ഞാൽ ഏറ്റവുമധികം രോഗികൾ ആശ്രയിക്കുന്ന ഇടമാണു തൃശൂർ ജനറൽ ആശുപത്രി. വിവിധ സമയങ്ങളിലായി ആറു ഡോക്ടർമാരുടെ സേവനം ആവശ്യമായ കാഷ്വാലിറ്റിയിൽ നിലവിൽ രണ്ടു ഡോക്ടർമാരാണുള്ളത്. കഴിഞ്ഞയാഴ്ചവരെ നാലു ഡോക്ടർമാർ ഉണ്ടായിരുന്നു. ഇതിൽ രണ്ടു ഡോക്ടർമാർക്കൂടി സ്ഥലം മാറിപ്പോയതോടെ ഒപി പ്രവർത്തനം പ്രതിസന്ധിയിലാവുകയായിരുന്നു.
നൂറുകണക്കിനു രോഗികളാണു തൃശൂര് ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ദിവസവും എത്തുന്നത്. അത്യാഹിത വിഭാഗത്തിൽ തിരക്കു കുറയ്ക്കാനായാണ് ഒരുവർഷം മുൻപ് ഈവനിംഗ് ഒപി ആരംഭിച്ചത്. അത്യാഹിത വിഭാഗത്തിലെത്തുന്ന അത്യാഹിതമില്ലാത്ത രോഗികളെ ഈവനിംഗ് ഒപിയിലേക്കു വിടുകയാണു പതിവ്. ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ തിരക്ക് വർധിച്ചു. ഇതോടെ ഗുരുതരാവസ്ഥയില്ലാത്ത രോഗികളെപ്പോലും തൃശൂർ മെഡിക്കൽ കോളജിലേക്കു പറഞ്ഞയയ്ക്കേണ്ട അവസ്ഥയാണുള്ളത്.
District News
പത്തനംതിട്ട: കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ സംവിധാനങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുനഃസ്ഥാപിക്കാൻ നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി ഇവ പുനഃസ്ഥാപിച്ച് ബി ആൻഡ് സി ബ്ലോക്ക് പ്രവർത്തന സജ്ജമാക്കാനുമാണ് നിർദേശം.
ബി ആൻഡ് സി ബ്ലോക്ക് കെട്ടിടത്തിന്റെ ശോച്യാവസ്ഥയേ തുടർന്നാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന സംവിധാനങ്ങൾ പൂർണമായും കഴിഞ്ഞ ഓഗസ്റ്റ് മുതൽ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പുതിയ കെട്ടിടങ്ങൾ പണിയുന്നതിനാൽ ശസ്ത്രക്രിയ വിഭാഗങ്ങളും ഗൈനക്കോളജിയും മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇവയെല്ലാം അടിയന്തര പ്രാധാന്യത്തോടെ പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പത്തനംതിട്ടയിൽ നിന്നു മാറ്റിയ അതേ നിലയിൽ തന്നെയാകും സംവിധാനങ്ങൾ പുനഃസ്ഥാപിക്കുക. ഉപകരണങ്ങളടക്കം തിരികെ കൊണ്ടുവന്ന് പുനഃസ്ഥാപിക്കണമെങ്കിൽ സർക്കാർ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടിവരും. ഇതിനായി ടെൻഡർ അടക്കം അടിയന്തരമായി പുറപ്പെടുവിക്കുമെന്നാണ് സൂചന.
ബി ആൻഡ് സി ബ്ലോക്കിലെ സംവിധാനങ്ങൾ കഴിഞ്ഞ ഓഗസ്റ്റോടെയാണ് പൂർണമായി കോന്നിയിലേക്ക് നീക്കിയത്. കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായി സംവിധാനങ്ങൾ മീറ്റുന്നതിന് ജൂലൈ 18നു ചേർന്ന എച്ച്എംസി യോഗമാണ് അംഗീകാരം നൽകിയത്. ജൂണിൽ തന്നെ ആരോഗ്യവകുപ്പ് ഉത്തരവും നൽകിയിരുന്നു.
അതിനു മുന്പായി ജനറൽ സർജറി, ഓർത്തോപീഡിക്, ഇഎൻടി, ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ്, അനസ്തേഷ്യ വിഭാഗങ്ങൾ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഒപി വിഭാഗം പത്തനംതിട്ടയിൽ നിലനിന്നിരുന്നതിനാൽ അതിനാവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിലനിർത്തി മറ്റുള്ളവരെയും കോന്നിയിലേക്ക് മാറ്റിയിരുന്നു.
കോന്നിയിലും പത്തനംതിട്ടയിലുമായി ഡോക്ടർമാർ ജോലിയെടുത്തു വരികയായിരുന്നു. നേരത്തെ 414 കിടക്കകളോടെ പ്രവർത്തിച്ചിരുന്ന ജനറൽ ആശുപത്രിയിൽ നിലവിൽ ഐപി വിഭാഗത്തിൽ പരിമിതമായേ ആളുകളെ പ്രവേശിപ്പിക്കുന്നുള്ളൂ. നിർമാണ പ്രവർത്തനങ്ങൾ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഉദ്ഘാടനം നടത്തി സംവിധാനങ്ങൾ എത്തിച്ചാലും ആശുപത്രി പ്രവർത്തനം പഴയതുപോലെയാകാൻ ഇനി മാസങ്ങൾ വേണ്ടിവരും.
പൂർത്തീകരണം പിന്നാലെ, കെട്ടിടം തുറക്കും
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണത്തിലുള്ള കെട്ടിടങ്ങൾ എല്ലാം തുറക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിർമാണം പൂർത്തിയായിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുന്പേ കെട്ടിടം ഉദ്ഘാടനം ചെയ്യണമെന്ന നിർദേശം ആരോഗ്യമന്ത്രി നൽകി കഴിഞ്ഞു. ഈയാഴ്ച തന്നെ ഉദ്ഘാടനം നടക്കും. ക്രിട്ടിക്കൽ കെയർ, ഒപി ബ്ലോക്കുകളുടെ നിർമാണമാണ് ആശുപത്രി വളപ്പിൽ നടന്നുവരുന്നത്.
നബാർഡിൽ നിന്നു ലഭിച്ച 22.16 കോടി രൂപ വിനിയോഗിച്ചാണ് 31200 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. 23.62 കോടിരൂപയുടെ എൻഎച്ച്എം ഫണ്ട് വിനിയോഗിച്ചാണ് ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമാണം. 2022 ഫെബ്രുവരിയിൽ ഒപി ബ്ലോക്ക് നിർമാണത്തിന് അനുമതിയായെങ്കിലും തുടർ പ്രവർത്തനങ്ങൾ വൈകി. കഴിഞ്ഞ ആറുമാസത്തിനിടെയാണ് നിർമാണം വേഗത്തിലായത്.
രണ്ടു നിലകൾ മാത്രമാണ് പൂർത്തീകരിക്കുന്നത്. ക്രിട്ടിക്കൽ കെയർ യൂണിറ്റ് നിർമാണം എവിടെയുമെത്തിയിട്ടുമില്ല. 51000 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീർണം. നാല് നിലകളുണ്ടാകണം. 2023ലാണ് ഭരണാനുമതി നേടിയെടുത്തത്. കിറ്റ്കോയ്ക്കാണ് നിർമാണച്ചുമതല.
കെട്ട്, തേപ്പ്, പെയിന്റിംഗ്എല്ലാം ഒറ്റദിനത്തിൽ
ജനറൽ ആശുപത്രി കെട്ടിടം പൂർത്തിയാക്കാൻ ഒരേദിനം തന്നെ കെട്ടും തേപ്പും പിന്നാലെ പെയിന്റിംഗുമാണ് നടക്കുന്നത്. തറയിൽ ടൈൽ പാകുന്ന ജോലികളും ഇതിനൊപ്പം തുടങ്ങി. നാലുദിവസം കൊണ്ട് ഒപി ബ്ലോക്ക് സജ്ജമാക്കാനാണ് ശ്രമം. എന്നാൽ ഇത്തരത്തിലുള്ള നിർമാണ രീതിയിൽ പൊതുമരാമത്ത് വകുപ്പ് എൻജിനിയറിംഗ് വിഭാഗവും നിർമാണരംഗത്തെ വിദഗ്ധരും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഉദ്ഘാടനം നടത്തുകയെന്ന ലക്ഷ്യത്തോടെ സാങ്കേതിക മികവില്ലാതെയുള്ള നിർമാണം ഭാവിയിൽ അപകട സാഹചര്യങ്ങളൊരുക്കുമെന്ന് നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എ. സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. പ്ലാസ്റ്ററിംഗ് വേഗത്തിൽ അടർന്നു വീഴാനടക്കമുള്ളസാധ്യതകളും മുന്നിൽക്കാണണമെന്ന് സുരേഷ് കുമാർ പറഞ്ഞു.
20 ഒപി മുറികൾ, മൈനർ ഓപ്പറേഷൻ തിയേറ്റർ, റിസപ്ഷൻ, വാർഡുകൾ, നിരീക്ഷണ മുറികൾ, ഫാർമസി, ലിഫ്റ്റ് സൗകര്യം എന്നിവ ഒരുക്കിയെങ്കിലേ കെട്ടിടം സജ്ജമാകൂ. ഇതിന് കുറഞ്ഞത് നാലുമാസത്തെ സാവകാശമെങ്കിലും വേണമെന്നാണ് പറയുന്നത്.
ബി ആൻഡ് സി ബ്ലോക്ക് നവീകരണം പൂർത്തിയാകുന്നു
ജനറൽ ആശുപത്രിയിലെ അത്യാവശ്യ സംവിധാനങ്ങൾ പ്രവർത്തിച്ചുവന്നിരുന്ന ബി ആൻഡ് സി ബ്ലോക്ക് കെട്ടിടത്തിന്റെ നവീകരണ ജോലികൾ അന്തിമഘട്ടത്തിലാണ്. 80 ശതമാനം ജോലികളും പൂർത്തീകരി്ച. 5.5 കോടി രൂപയ്ക്കാണ് നവീകരണ ജോലികൾ നടക്കുന്നത്. എൻഎച്ച്എം ഫണ്ടുപയോഗിച്ചാണ് നവീകരണം.
ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു കരാർ. കെട്ടിടത്തിന്റെ ചോർച്ച, ശൗചാലയങ്ങളുടെയും ഡ്രെയിനേജ് സംവിധാനത്തിന്റെയും നവീകരണം, ലിഫ്റ്റ് തുടങ്ങിയവയാണ് അടിയന്തരമായി പരിഹരിക്കാൻ നിർദേശിച്ചത്. കാലപ്പഴക്കം അധികമില്ലെങ്കിലും നിർമാണത്തിലെ പോരായ്മ കാരണം കെട്ടിടം വേഗത്തിൽ തകർച്ച നേരിടുകയായിരുന്നു.
സിസിയു കെട്ടിടം വൈകും
ക്രിട്ടിക്കൽ കെയർ യൂണിറ്റ് കെട്ടിടം പൂർത്തിയാകണമെങ്കിൽ തന്നെ ഇനിയും മാസങ്ങളെടുക്കും. കെട്ടിടം പൂർത്തിയായാൽ തന്നെ ഇവിടെ സംവിധാനങ്ങളൊരുക്കാൻ വീണ്ടും താമസം നേരിടും. എൻഎച്ച്എം ഫണ്ട് ലഭ്യമായതിനാൽ നിർമാണം തടസമില്ലാതെ നടന്നേക്കും. നാലുനിലകളാണ് കെട്ടിടത്തിനുള്ളത്. തുണുകൾ നിർമിച്ച് കോൺക്രീറ്റ് ചെയ്തുവെങ്കിലും മുറികൾ തിരിക്കുന്നതടക്കമുള്ള ജോലികൾ നടത്തണം.
താഴത്തെ നിലയിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ട്രോമോ കെയർ അടക്കം സജ്ജമാകണം. ഐസലേഷൻ വാർഡ്, പ്ലാസ്റ്റർ റൂം, മൈനർ ഓപ്പറേഷൻ തിയറ്റർ, നഴ്സസ്, ഡോക്ടേഴ്സ് മുറികൾ, ഫാർമസി തുടങ്ങിയവയും ഈ കെട്ടിടത്തിലാണ്. ആർഎംഒ ഓഫീസ്, ഡയാലിസിസ് യൂണിറ്റ്, ഐസിയു, ഹൈ ഡിപ്പൻഡൻസിയൂണറ്റ് എന്നിവ ഒന്നാംനിലയിൽ സജ്ജമാകണം.
District News
നീലേശ്വരം: ലഹരിമരുന്നുകേസിലെ പ്രതിയെ പിടികൂടാൻ പോകുമ്പോൾ കാറപകടത്തിൽ മരിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർ സജീഷിന്റെ കുടുംബത്തിന് കേരള പോലീസ് ഹൗസിംഗ് സഹകരണസംഘത്തിന്റെ അപകട ഇൻഷ്വറൻസ് തുകയായ 25 ലക്ഷം രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അപകട ഇൻഷ്വറൻസ് തുകയായഒരു കോടി രൂപയും കൈമാറി.
നീലേശ്വരം വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ പോലീസ് ഹൗസിംഗ് സഹകരണസംഘം പ്രസിഡന്റായ ഡിജിപി മനോജ് ഏബ്രഹാം സജീഷിന്റെ ഭാര്യ ഷൈനിക്കും മക്കളായ ദിയ, ദേവജ് എന്നിവർക്കും ചെക്കുകൾ കൈമാറി.
ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി, എസ്ബിഐ റീജിയണൽ മാനേജർ രാജേഷ്, പോലീസ് അസോസിയേഷൻ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ, പി. രവീന്ദ്രൻ, പി.വി. സുധീഷ്, പി പ്രകാശൻ, എ.പി. സുരേഷ്, ജില്ലാ സഹകരണ സംഘം പ്രസിഡന്റ് ടി. ഗിരീഷ് ബാബു, സംഘം ഭാരവാഹികളായ കെ.പി. പ്രവീൺ, ഇ.വി. പ്രദീപൻ, രാജേഷ് കടമ്പേരി, വ്യാപാരി വ്യവസായി ഏകോപന സമിതി നിലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
നേരത്തെ സജീഷിന്റെ പേരിലുള്ള 24 ലക്ഷത്തിലധികം രൂപയുടെ ഭവന വായ്പയും സംഘം എറ്റെടത്തിരുന്നു. തുടർന്ന് സജീഷിന്റെ നിർമാണം പൂർത്തിയായ വീടിന്റെ രേഖകളും അടിയന്തിര ധനസഹായവും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ വീട്ടിലെത്തി കൈമാറിയിരുന്നു.
National
ന്യൂഡൽഹി: മണിപ്പുരിൽ നാഗ, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ നാഗ ഭൂരിപക്ഷ ജില്ലയായ ഉക്രുളിലെ സ്കൂളിൽനിന്ന് 51 കുക്കി വിദ്യാർഥികളെ പോലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു.
ഉക്രുൾ രാംവയിലുള്ള ജവഹർ നവോദയ വിദ്യാലയത്തിൽനിന്നാണ് 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയെഴുതുന്ന വിദ്യാർഥികളെ കുക്കി ഭൂരിപക്ഷ ജില്ലയായ കാംഗ്പോക്പിയിലേക്കു മാറ്റിയത്. 51 വിദ്യാർഥികളിൽ 20 പേർ പെണ്കുട്ടികളാണ്. ഈ കുട്ടികളുടെ പരീക്ഷാകേന്ദ്രങ്ങളും കാംഗ്പോക്പി ജെഎൻവിയിലേക്കു മാറ്റി.
കഴിഞ്ഞ ഏഴിനു നടന്ന ആക്രമണത്തെത്തുടർന്നാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.
അക്രമസാധ്യത കണക്കിലെടുത്ത് സൈനിക അകന്പടിയോടെയാണു വിദ്യാർഥികളെ കുക്കി മേഖലയിലേക്കു മാറ്റിയത്. അക്രമങ്ങളിൽ ചില വിദ്യാർഥികൾക്കുകൂടി പങ്കുണ്ടെന്ന് നാഗകളുടെ വാട്സാപ് ഗ്രൂപ്പുകളിൽ തെറ്റായി പ്രചരിപ്പിച്ചതിനെത്തുടർന്നാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ കുക്കി വിദ്യാർഥികളെ സംഘർഷമേഖലയിൽനിന്ന് ഒഴിപ്പിച്ചത്.