National
ബംഗളൂരു: ബംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിൽ കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി പോലീസ് റോഡിൽ ഗതാഗതം പൂർണമായി തടഞ്ഞു. ഇതേ തുടർന്ന് ഗർഭിണിയായ ഭാര്യയും യുവാവും റോഡിൽ കുടുങ്ങിയത് അരമണിക്കൂർ.
ഗർഭിണിയായ ഭാര്യയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനായി ഇറങ്ങിയതായിരുന്നു യുവാവ്. ഇരുവരും സഞ്ചരിച്ച കാർ കുടുങ്ങിയത് വിഐപി വാഹനവ്യൂഹത്തിനെ കടത്തിവിടാനുള്ള ഗതാഗത നിയന്ത്രണത്തിൽ. അരമണിക്കൂറോളം ട്രാഫിക്കിൽ കുടുങ്ങിയതോടെ നടുറോഡിൽ കുത്തിയിരുന്ന് യുവാവ് പ്രതിഷേധിച്ചു.
ഓൾഡ് എയർപോർട്ട് റോഡിൽ അടിപ്പാത നിർമാണം നടക്കുന്നതിനാൽ സാധാരണ ദിവസങ്ങളിൽ പോലും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഈ റൂട്ടിലെ ഗതാഗതം പോലീസ് 30 മിനിറ്റോളം പൂർണമായി തടയുകയായിരുന്നു. ഈ സമയത്താണ് ഗർഭിണിയായ ഭാര്യയുമായി ഒരു യുവാവ് ഇതേ റോഡിലൂടെ വന്നത്. അടിയന്തരമായി ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യമായിരുന്നിട്ടും സിഗ്നലിൽ പോലീസ് വാഹനങ്ങൾ തടഞ്ഞു. ഗവർണർ എച്ച്എഎൽ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് തന്നെ വാഹനം തടഞ്ഞുവച്ചത് യുവാവിനെ കോപാകുലനാക്കി. കനത്ത ട്രാഫിക് ബ്ലോക്കിൽ ഭാര്യ കാറിനുള്ളിൽ പെട്ടുപോയതോടെ, യുവാവ് കാറിൽ നിന്നിറങ്ങി ഇസ്രോ ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിന് നടുവിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരിയാണെന്നും അരമണിക്കൂർ നേരം ഗതാഗതം തടഞ്ഞുട്ടുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നു അധികൃതർ അറിയിച്ചു.
National
ജയ്പൂർ: രാജസ്ഥാനിലെ അൽവാറിൽ നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങിപ്പോയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. സഹോദരിമാരായ ടിന (എട്ട്), ലക്ഷ്മി (അഞ്ച്) എന്നിവരാണ് മരിച്ചത്.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീടിന് സമീപത്തുള്ള കാർ സർവീസ് സെന്റലേക്കെത്തിയ കുട്ടികൾ അവിടെ നിർത്തിയിട്ടിരുന്ന കാറിനടുത്തേക്ക് പോവുകയായിരുന്നു. തുടർന്ന് ഇരുവരും കളിക്കാനായി കാറിനുള്ളിലേക്ക് കയറികയും വാതിലുകൾ അബദ്ധത്തിൽ ലോക്കാവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പുറത്ത് 43 ഡിഗ്രി സെൽഷ്യസ് ചൂടുണ്ടായിരുന്നതിനാൽ കാറിനുള്ളിലെ ചൂട് ക്രമാതീതമായി കൂടുകയായിരുന്നു. കഠിനമായ ചൂടിൽ ശ്വാസംമുട്ടി ഇരുവരും മരിച്ചു. ഏറെ നേരമായിട്ടും കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം 30 മിനിറ്റോളം കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിയെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: മുംബൈയിൽവച്ചു പിടിയിലായ കൊച്ചിയിലെ മോഡലിംഗ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവിനെ കൊച്ചിയിലെത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്ത് കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാനാണ് പോലീസിന്റെ ശ്രമം. അതിജീവിതമാരെ കാരിയർമാരാക്കി നാട്ടിലേക്ക് സ്വർണം കടത്തിയോ എന്നതിലടക്കം പോലീസ് പരിശോധന നടത്തും.
കേരളത്തിന് പുറത്തുള്ള വിമാനത്തവളങ്ങളിലാണ് പലരും എത്തിയത്. യുവതികളെ ദുബായിയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതും വിസയടക്കം നൽകിയതും സിന്ധു തന്നെയാണ്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചായിരുന്നു ഇവിടെ എത്തിച്ചത്.
കേസിൽ രണ്ട് വനിതകളെയാണ് ഇനി പിടികൂടാനുള്ളത്. അവരെ ഉടൻ നാട്ടിലെത്തിക്കും. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. അതിനിടെ കേസിൽ അറസ്റ്റിലായ ഗുണ്ടാ ബന്ധമുള്ള അലീന പരാതിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് വിവരം. അലീനയുടേത് എന്ന് സംശയിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിട്ടുണ്ട്.