ജയ്പൂർ: രാജസ്ഥാനിലെ അൽവാറിൽ നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങിപ്പോയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. സഹോദരിമാരായ ടിന (എട്ട്), ലക്ഷ്മി (അഞ്ച്) എന്നിവരാണ് മരിച്ചത്.
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീടിന് സമീപത്തുള്ള കാർ സർവീസ് സെന്റലേക്കെത്തിയ കുട്ടികൾ അവിടെ നിർത്തിയിട്ടിരുന്ന കാറിനടുത്തേക്ക് പോവുകയായിരുന്നു. തുടർന്ന് ഇരുവരും കളിക്കാനായി കാറിനുള്ളിലേക്ക് കയറികയും വാതിലുകൾ അബദ്ധത്തിൽ ലോക്കാവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പുറത്ത് 43 ഡിഗ്രി സെൽഷ്യസ് ചൂടുണ്ടായിരുന്നതിനാൽ കാറിനുള്ളിലെ ചൂട് ക്രമാതീതമായി കൂടുകയായിരുന്നു. കഠിനമായ ചൂടിൽ ശ്വാസംമുട്ടി ഇരുവരും മരിച്ചു. ഏറെ നേരമായിട്ടും കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം 30 മിനിറ്റോളം കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിയെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.