ബ്രിട്ടീഷ് വെസ്റ്റ്മിന്‍സ്റ്റര്‍ മാതൃകയിലുള്ള പാര്‍ലമെന്ററി ജനാധിപത്യമാണ് ഇന്ത്യയിലുള്ളത്. പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ നേരിട്ടു തെരഞ്ഞെടുക്കപ്പെടുന്ന 543 അംഗങ്ങളുള്ള ലോക്സഭയും എംഎല്‍എമാരില്‍നിന്നു തെരഞ്ഞെടുക്കുന്ന 245 പേരുടെ രാജ്യസഭയും ചേര്‍ന്ന പാര്‍ലമെന്റാണ് ജനാധിപത്യത്തിന്റെ അടിത്തറ. ജനപ്രതിനിധി സഭയായ ലോക്സഭയും പൂര്‍ണമായി പിരിച്ചുവിടാന്‍ കഴിയാത്ത സ്ഥിരം സഭയായ രാജ്യസഭയും പതിവായി സ്തംഭിക്കുമ്പോള്‍ ജനാധിപത്യമാണു തകരുന്നത്.
ആഗോള ജനാധിപത്യ പാരമ്പര്യങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടതും തദ്ദേശീയ മൂല്യങ്ങളില്‍ വേരൂന്നിയതുമായ സമഗ്രമായ ചട്ടക്കൂടുള്ള ഭരണഘടനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. ജുഡീഷറി മുതല്‍ തെരഞ്ഞെടുപ്പു കമ്മീഷന് വരെയുള്ള പ്രധാന ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം സംശയനിഴലിലായതു വലിയ ആശങ്കയാണ്. പാര്‍ലമെന്റിന്റെയും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുടെയും പാരമ്പര്യങ്ങളുടെയും മര്യാദകളുടെയും ദുര്ബലപ്പെടുത്തലാണു മറ്റൊരു ഭീഷണി.
പൗരന്റെ ഇടം ചുരുങ്ങുന്നു
തീര്‍ത്തും സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട അന്വേഷണ, മേല്‍നോട്ട, നിയന്ത്രണ സ്ഥാപനങ്ങള്‍ പക്ഷപാതപരമായ ആരോപണങ്ങള്‍ നേരിടുന്നു. ഭരണത്തിലെ പരിശോധനകളും സുതാര്യതയും തീര്‍ത്തും കുറയുന്നു. പൗരന്റെ ഇടം ചുരുങ്ങുന്നു. മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ഒളിഞ്ഞും തെളിഞ്ഞും ഭീഷണികളും നിയന്ത്രണങ്ങളും കൂടുന്നു. സിവില്‍ സമൂഹ, സന്നദ്ധ സംഘടനകളുടെ മേലും നിയന്ത്രണങ്ങളും തടസങ്ങളും നിയമപരവും രാഷ്്ട്രീയവുമായ സമ്മര്‍ദങ്ങളും ഭീഷണികളും വര്‍ധിച്ചുവരുന്നു. എഫ്സിആര്‍എ ഭേദഗതിയും അത്തരത്തിലൊന്നാണ്.
പാര്‍ലമെന്റിനെ അവഗണിക്കരുത്
ഏറ്റവും വിശദമായി പരിശോധിക്കുകയും കര്‍ശനമായ നിയമനിര്‍മാണ അവലോകനം നടത്തുകയും വേണ്ട ബില്ലുകള്‍ ചര്‍ച്ച പോലും ചെയ്യാതെ, ഗില്ലറ്റിന് ചെയ്തു മിനിറ്റുകള്‍ കൊണ്ടു പാസാക്കുന്നതാണു ദുരന്തം. ഓരോ വകുപ്പും തിരിച്ച് ആഴത്തിലുള്ള ക്ലോസ് ബൈ ക്ലോസ് വിശകലനം കൂടാതെ വിവാദ ബില്ലുകള്‍ പോലും വേഗത്തില്‍ പാസാക്കുന്നു.
വിശദവും വിദഗ്ധവുമായ കൂടിയാലോചനയ്ക്കും സമവായ രൂപീകരണത്തിനുമായി പ്രധാന ബില്ലുകളെങ്കിലും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്കു റഫര്‍ ചെയ്യേണ്ടതുണ്ട്. പക്ഷേ വളരെക്കുറച്ചു ബില്ലുകള്‍ മാത്രമാണ് ഇത്തരത്തില്‍ പാര്‍ലമെന്ററി സമിതികള്‍ പരിശോധിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാര്‍ലമെന്റ് മന്ദിരത്തിലുള്ളപ്പോള് പോലും സഭയ്ക്കുള്ളിലെത്താതെ അവഗണിക്കുന്നു.
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കുന്നതിനു തുല്യമാണിത്. പാര്‍ലമെന്റിനോടും ജനാധിപത്യത്തോടുമുള്ള പൊതുജന വിശ്വാസവും ഉത്തരവാദിത്വവും തകര്‍ക്കരുത്.
ധന്‍കറിന്റെ ഗതി വരാതിരിക്കട്ടെ
ആഭ്യന്തരമന്ത്രി അമിത് ഷായോട് സഭയില്‍ വരാന്‍ പറയണമെന്ന് രാജ്യസഭയില്‍ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണനു പറയേണ്ടിവന്നു. സഭയില്‍ വന്ന് ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അഭ്യര്‍ഥന ശരിവച്ചായിരുന്നു ഉപരാഷ്്ട്രപതിയുടെ അപ്രതീക്ഷിതവും അസാധാരണവുമായ ഇടപെടല്‍.
ഏതു മന്ത്രിയാണു സര്‍ക്കാരിനുവേണ്ടി പ്രതികരിക്കേണ്ടതെന്നു ഖാര്‍ഗെ ആജ്ഞാപിക്കേണ്ടെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞപ്പോഴും അധ്യക്ഷന്‍ യോജിച്ചില്ല. പ്രതിപക്ഷ നേതാവിന്റേതു നിര്‍ദേശമല്ല, അഭ്യര്‍ഥനയായി കണ്ടാല്‍ മതിയെന്നുകൂടി പറഞ്ഞു മന്ത്രിയെ തിരുത്താനും രാധാകൃഷ്ണന് തയാറായി.
പ്രതിപക്ഷ വികാരം ആഭ്യന്തരമന്ത്രിയെ അറിയിക്കണമെന്ന് രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. മോദിയുടെയും ഷായുടെയും അപ്രീതിക്കു വിധേയനായ മുന്‍ ഉപരാഷ്്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗതി രാധാകൃഷ്ണനു വരില്ലെന്നു കരുതാം.
അമിത് ഷായോടു സഭയില്‍ വരണമെന്നു പരസ്യമായി നിര്‍ദേശിക്കാന്‍ സഭാധ്യക്ഷന് നിര്‍ബന്ധിതമായെങ്കില്‍ പ്രശ്നത്തിന്റെ ഗൗരവം വ്യക്തം. എന്നിട്ടും ഇന്നലെയും ലോക്സഭിലും രാജ്യസഭയിലും വരാതെ ഷാ വിട്ടുനിന്നുവെന്നതാണു പാര്‍ലമെന്ററി ജനാധിപത്യം നേരിടുന്ന ഭീഷണി.
മുറിയിലല്ല, സഭയില്‍ വരണം
കേന്ദ്ര ആഭ്യന്തരമന്ത്രി ഷാ വര്‍ഷകാല സമ്മേളനത്തിനിടെ ദിവസവും പാര്‍ലമെന്റില്‍ വരുന്നുണ്ടെന്ന പാര്‍ലമെന്ററികാര്യ മന്ത്രി റിജിജുവിന്റെ പ്രസ്താവന അപക്വമായി. പാര്‍ലമെന്റ് വളപ്പിലോ അവിടുത്തെ മുറിയിലോ വരുന്നുണ്ടോയെന്നതല്ല, സഭയിലെത്തി പ്രസ്താവന നടത്തുകയാണു മന്ത്രിയുടെ ചുമതല. ആഭ്യന്തരമന്ത്രി മനഃപൂര്‍വം സഭയില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്നു വ്യക്തം. പാര്‍ലമെന്റിനെയും ജനങ്ങളെയും ഭരണഘടനയെയും ആക്ഷേപിക്കുന്നതിനു തുല്യമാകുമിത്. ഒരു സര്‍ക്കാരിനും മന്ത്രിക്കും അത്തരമൊരു നടപടി ഭൂഷണമല്ല.
പോലീസ് നടപടിയെക്കുറിച്ചും അയോധ്യ സംഭാവനക്കൊള്ളയെക്കുറിച്ചും ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തിയാല്‍ സഭയിലെ പ്രതിഷേധവും സ്തംഭനവും അവസാനിപ്പിക്കുമെന്ന് രാഹുലും ഖാര്‍ഗെയും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് സുഗമമായി നടത്തുകയെന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ്. ജനാധിപത്യത്തില്‍ സര്‍ക്കാരിനെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണു പ്രതിപക്ഷം.
ഭീഷണിയായി എഫ്സിആര്‍എ
ഇതിനിടെ, വിവാദ എഫ്സിആര്‍എ ബില്ലുമായി ഷാ ബുധനാഴ്ച സഭയിലെത്തുമെന്ന് കേന്ദ്രസര്‍ക്കാരിലെ ഉന്നതര്‍ പറയുന്നു. ബന്ധപ്പെട്ടവരുമായി വേണ്ടത്ര കൂടിയാലോചിക്കാതെയും പാര്‍ലമെന്ററി സമിതിയുടെ പരിശോധനയില്ലാതെയും ഭേദഗതി പാസാക്കിയാല്‍ അതു ജനാധിപത്യ ഭാരതത്തിന്റെ ആത്മാവിന് മുറിവാകും. വിദേശത്തുനിന്നു വരുന്ന ഓരോ രൂപയുടെയും ഇതു ചെലവിടുന്നതിന്റെയും വിശദാംശങ്ങള്‍ നിലവിലെ നിയമം അനുസരിച്ചുതന്നെ കേന്ദ്രസര്‍ക്കാരിനു ലഭിക്കും. കൃത്യമായി വിവരം നല്‍കാതെ ലൈസന്‍സ് പുതുക്കി നല്‍കില്ല. അതിനാല്‍, പുതിയ ഭേദഗതിയുടെ ലക്ഷ്യത്തില്‍ സംശയിക്കാതെ തരമില്ല. രാജ്യത്തിന്റെ രാഷ്ട്രീയക്രമംതന്നെ മാറ്റിമറിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലും സംശയനിഴലിലായതു സ്വാഭാവികം.