നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ ഉണ്ടപ്പാറയിൽ പ്രദേശവാസികൾ രാത്രി അജ്‌ഞാത ജീവിയെ കണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് സ്ഥാപിച്ച കാമറ ട്രാപ്പുകൾ കഴിഞ്ഞദിവസം മാറ്റി സ്ഥാപിച്ചു. നാലാമത്തെ തവണയാണ് കാമറകൾ മാറ്റി സ്‌ഥാപിക്കുന്നത് എന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
ഇതുവരെ കാമറയിൽ തെളിഞ്ഞത് മരപ്പട്ടിയും കാട്ടുപന്നിയും ആണെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. അജ്ഞാത ജീവിയുടെ സാന്നിധ്യം ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്ന സ്ഥലങ്ങളിലേക്ക് കാമറ ട്രാപ്പുകൾ മാറ്റി വയ്ക്കുകയാണ് ചെയ്യുന്നതെന്ന് ആർആർടി സംഘം അറിയിച്ചു.
മുൻപ് കാൽപാടുകൾ കണ്ടെങ്കിലും മഴ പെയ്തതിനെ തുടർന്ന് ഏത് ജീവിയുടെയാണെന്നു തിരിച്ചറിയാൻ സാധിക്കാത്തതോടെ ആണ് വനംവകുപ്പ് കാമറ ട്രാപ്പുകൾ സ്ഥാപിച്ചത്.
ദമ്പതികൾ അജ്‌ഞാത ജീവിയെ കണ്ടെന്ന് അറിയിച്ച മാവിൻ ചുവട്ടിലാണ് കഴിഞ്ഞമാസം ഏഴിന് കാമറ ട്രാപ്പുകൾ വച്ചത്. ഉണ്ടപ്പാറ, കുഴിവിള, തൊഴുകുമേൽ, കുപ്പപ്ലാങ്ങര, കരിഞ്ചാത്തിമൂല പ്രദേശത്ത് ഉള്ളവർ ഭീതിയിലാണ് ഇപ്പോഴും.