ബംഗളൂരു: ബംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിൽ കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി പോലീസ് റോഡിൽ ഗതാഗതം പൂർണമായി തടഞ്ഞു. ഇതേ തുടർന്ന് ഗർഭിണിയായ ഭാര്യയും യുവാവും റോഡിൽ കുടുങ്ങിയത് അരമണിക്കൂർ.
ഗർഭിണിയായ ഭാര്യയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനായി ഇറങ്ങിയതായിരുന്നു യുവാവ്. ഇരുവരും സഞ്ചരിച്ച കാർ കുടുങ്ങിയത് വിഐപി വാഹനവ്യൂഹത്തിനെ കടത്തിവിടാനുള്ള ഗതാഗത നിയന്ത്രണത്തിൽ. അരമണിക്കൂറോളം ട്രാഫിക്കിൽ കുടുങ്ങിയതോടെ നടുറോഡിൽ കുത്തിയിരുന്ന് യുവാവ് പ്രതിഷേധിച്ചു.
ഓൾഡ് എയർപോർട്ട് റോഡിൽ അടിപ്പാത നിർമാണം നടക്കുന്നതിനാൽ സാധാരണ ദിവസങ്ങളിൽ പോലും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഈ റൂട്ടിലെ ഗതാഗതം പോലീസ് 30 മിനിറ്റോളം പൂർണമായി തടയുകയായിരുന്നു. ഈ സമയത്താണ് ഗർഭിണിയായ ഭാര്യയുമായി ഒരു യുവാവ് ഇതേ റോഡിലൂടെ വന്നത്. അടിയന്തരമായി ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യമായിരുന്നിട്ടും സിഗ്നലിൽ പോലീസ് വാഹനങ്ങൾ തടഞ്ഞു. ഗവർണർ എച്ച്എഎൽ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് തന്നെ വാഹനം തടഞ്ഞുവച്ചത് യുവാവിനെ കോപാകുലനാക്കി. കനത്ത ട്രാഫിക് ബ്ലോക്കിൽ ഭാര്യ കാറിനുള്ളിൽ പെട്ടുപോയതോടെ, യുവാവ് കാറിൽ നിന്നിറങ്ങി ഇസ്രോ ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിന് നടുവിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരിയാണെന്നും അരമണിക്കൂർ നേരം ഗതാഗതം തടഞ്ഞുട്ടുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നു അധികൃതർ അറിയിച്ചു.
Tags : sit road pregnant wife trap