District News
നെയ്യാറ്റിന്‍കര : റെയിൽവേ സ്റ്റേഷന് വികസനത്തിന്റെ ഭാഗമായി അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയ നെയ്യാറ്റിന്‍കര സ്റ്റേഷന് സമീപത്തെ പാലം നിര്‍മാണത്തോട് ചേര്‍ന്ന റോഡ് അപകട ഭീഷണിയില്‍. നെയ്യാറ്റിന്‍കരയിലൂടെ കടന്നുപോകുന്ന റെയില്‍വേയുടെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നെയ്യാറ്റിന്‍കര - കാട്ടാക്കട റോഡിലെ പഴയ പാലത്തിന് സമീപം പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ പുതിയ പാലം നിർമാണത്തിന്റെ രണ്ട് വശങ്ങളിലും ബെയ്സ്മെന്റ് പണികൾ മാത്രമേ ഇതുവരെയും പൂര്‍ത്തിയായിട്ടുള്ളൂ. നിര്‍മാണം പാതിവഴിയിലായ പാലത്തിന്റെ മുകളിലെ കന്പികള്‍ പലതും ദ്രവിച്ചു. ഇതിനു സമാന്തരമായാണ് നെയ്യാറ്റിന്‍കര -കാട്ടാക്കട റോഡ് കടന്നുപോകുന്നത്. ഈ ഭാഗത്തിനു സമീപത്തു കൂടി പഴയ പാലം കടന്ന് അറക്കുന്ന് കടവിലൂടെ മാരായമുട്ടത്തേയ്ക്കുള്ള റോഡ് സ്ഥിതി ചെയ്യുന്നു. ഈ രണ്ടു റോഡുകളിലൂടെയും നിരവധി ബസുകളും ചരക്ക് വാഹനങ്ങളും മറ്റു വാഹനങ്ങളും ദിവസവും പോകുന്നുണ്ട്.
ശക്തമായ മഴ പെയ്താല്‍ റോഡ് ഇടിയാനുള്ള സാധ്യത കൂടുതലാണെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. റെയിൽവേ അധികൃതർ അടിയന്തരമായി ഇടപെട്ട് യാത്രക്കാരുടെയും നാട്ടുകാരുടെയും ആശങ്കകള്‍ പരിഹരിക്കണമെന്ന് നഗരസഭ കൗൺസിലർ സുപ്രിയ മഹേഷ്, മുൻ കൗൺസിലർ കൂട്ടപ്പന മഹേഷ് എന്നിവർ ആവശ്യപ്പെട്ടു.
District News
ആനക്കയം: ആനക്കയം പഞ്ചായത്ത് മൂന്നാം വാർഡിലെ കൂളിയോടൻമുക്ക് അങ്കണവാടിയിലേക്കുള്ള റോഡ് കാൽനടയാത്ര പോലും സാധിക്കാതെ ദുഷ്കരമായി. 2015 ഓഗസ്റ്റ് രണ്ടിന് ആരംഭിച്ച അങ്കണവാടിയിലേക്കുള്ള റോഡും ഇതേ ദിവസം തന്നെയാണ് ഉദ്ഘാടനം ചെയ്തത്. ഏറെ വൈകാതെ തകർന്ന റോഡ് മഴക്കാലമെത്തുന്നതോടെ നാലു മീറ്റർ വീതിയുള്ള ചളിക്കുളമാവുകയാണ്.
കുരുന്നുകളുമായി പോകുന്ന രക്ഷിതാക്കൾ പലപ്പോഴും തൊട്ടടുത്ത വീടുകളുടെ മുറ്റം വഴിയും സമീപത്തെ പറന്പിലൂടെയുമാണ് അങ്കണവാടിയിലേക്ക് എത്തുന്നത്. നൂറ്റന്പതു മീറ്ററോളം റോഡ് റിപ്പയർ ചെയ്യുന്ന പക്ഷം അങ്കണവാടിയിലേക്കുള്ള യാത്രാദുരിതത്തിന് അറുതിയാകുമെന്ന് പ്രദേശവാസിയായ കൂളിയോടൻ ഷറഫുദ്ദീൻ ബാഖവി പറയുന്നു.
വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗം പഞ്ചായത്ത് പ്രസിഡന്റായിട്ടും റോഡിന്റെ പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് 200 മീറ്റർ മാത്രം അകലത്തിലാണ് തകർന്ന ഈ റോഡ്. അങ്കണവാടി റോഡ് തകർച്ച കാരണം കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുള്ള സാമഗ്രികൾ എത്തിക്കുന്നതിന് കഴിയുന്നില്ല. വിവിധ കുത്തിവയ്പുകൾക്കും മറ്റുമായി കുട്ടികൾക്കും ഗർഭിണികൾക്കും അങ്കണവാടിയിൽ എത്തുന്നതിനും റോഡിന്റെ ദുരവസ്ഥ പ്രയാസം സൃഷ്ടിക്കുന്നു.
ക്വാറി വേസ്റ്റിട്ടെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ ഗ്രാമസഭകളിലും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിരുന്നു. അങ്കണവാടിയിലെ വിദ്യാർഥിയായ സിദാൻ മാസങ്ങൾക്ക് മുന്‍പാണ് റോഡ് നന്നാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. എന്നാൽ നാളിതുവരെ മറുപടി ലഭിച്ചിട്ടില്ല.
റോഡ് റിപ്പയറിംഗിന് എട്ടുലക്ഷം രൂപ ചെലവു വരുമെന്നും ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി രണ്ടു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സി. ബുഷ്റ പറഞ്ഞു. ടെൻഡർ കഴിയുന്നതോടെ മഴ മാറുകയും പ്രവൃത്തി ആരംഭിക്കുമെന്നും അവർ പറഞ്ഞു.
District News
ചക്കാമ്പുഴ : ചക്കാമ്പുഴ ആശുപത്രി കവല -കൊണ്ടാട് റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും റോഡ് പുനരുദ്ധാരണം നടന്നിട്ടില്ല. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്ന റോഡ് കൂടിയാണിത്. 2016 ലാണ് ഇതിനു മുമ്പ് റോഡ് റീടാര്‍ ചെയ്തത്. റോഡിലെ കയറ്റിറക്കങ്ങള്‍ കുറച്ച് മാനുവല്‍ ടാറിംഗാണ് അന്ന് നടത്തിയത്. പിന്നീട് റോഡ് ബി എം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു.
റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം ദുരിതമാണ്. ബസ് സര്‍വീസുകള്‍ കുറവായതിനാല്‍ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ആണ് ഇതുവഴി കൂടുതലായി കടന്നുപോകുന്നത്. റോഡില്‍ രൂപപ്പെട്ടിട്ടുള്ള പെരുംകുഴികള്‍ ഇത്തരം യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ്.
ജലനിധി പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനായി റോഡിന്റ് ഒരു വശത്തെടുത്ത കുഴികള്‍ മൂടിയെങ്കിലും ഈ ഭാഗങ്ങളിലെ മണ്ണും ചെളിയും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്. റോഡ് ഉടന്‍ പുനര്‍ നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു
District News
ചെറുതോണി: പ്രിയദർശിനി വഴിയിൽ കുടുങ്ങി. സ്ത്രീകളടക്കം നിരവധി യാത്രക്കാർ പെരുവഴിയിലായി. തൊടുപുഴ ഡിപ്പോയിൽനിന്നു കളക്ടറേറ്റിലേക്കുള്ള ബസാണ് വഴിയിലായത്. തിങ്കളാഴ്ചയാണ് സംഭവം. വൈകുന്നേരത്തെ സർവീസായതിനാൽ നല്ല തിരക്കുമായിരുന്നു. എന്നും വൈകുന്നേരം അഞ്ചിന് കളക്ടറേറ്റിൽനിന്നു ചേലച്ചുവട്, കഞ്ഞിക്കുഴി, വെൺമണി, വണ്ണപ്പുറം വഴി തൊടുപുഴയ്ക്കു പോകുന്ന അവസാന ബസാണിത്. ബസ് വഴിയിലായതോടെ വെൺമണി, വണ്ണപ്പുറം ഭാഗത്തേക്കുള്ള നിരവധി യാത്രക്കാർ വലഞ്ഞു. സ്ത്രീകളാണ് ഏറ്റവും ദുരിതത്തിലായത്. പലർക്കും അമിതകൂലി കൊടുത്ത് ടാക്സി വിളിച്ചു വീട്ടിൽ പോകേണ്ടിവന്നു.
നേരത്തേ സ്വകാര്യബസിൽ യാത്രചെയ്തിരുന്നവരും സ്വന്തം വാഹനത്തിൽ സഞ്ചരിച്ചിരുന്നവരുമെല്ലാം പ്രിയദർശിനിയിലേക്കു മാറുകയായിരുന്നു. ഇതു ബസിൽ വലിയ തിരക്കിനും കാരണമായി. കാലപ്പഴക്കം ചെന്ന ബസുകളും സ്പെയർ പാർട്സിന്റെ കുറവും മൂലം ബസുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ട സ്ഥിതിയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രിയദർശിനി സർവീസുകൾ തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്ന ബസുകൾ മാറ്റി പുതിയവ ഈ റൂട്ടിൽ അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
District News
തിരുവല്ല: നിരണം ഗ്രാമപഞ്ചായത്തിലെ അതിപുരാതനമായ മഹാന്മാഗാന്ധി റോഡ് നിര്‍മാണത്തിനായി പൊളിച്ചിട്ട് ഏഴുമാസം പിന്നിട്ടു. മെറ്റല്‍ ഇളകി കിടക്കുന്നതു കാരണം കാല്‍നടയാത്ര പോലും ഇതുവഴി സാധ്യമല്ല. നാലു കിലോമീറ്ററോളം റോഡാണ് കഴിഞ്ഞ ഏഴുമാസമായി പൊളിച്ചിട്ടിരിക്കുന്നത്. നിരണം ഗ്രാമപഞ്ചായത്ത് 7,8, 11 വാര്‍ഡുകളിലൂടെ കടന്നു പോകുന്നതും നൂറുകണക്കിനാളുടെ സഞ്ചാരപാതയുമാണ് കരാറുകാരന്റെ അനാസ്ഥ മൂലം നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്നത്. 2.5 കോടി രൂപയ്ക്ക് കോതമംഗലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി മാതാ കണ്‍സ്ട്രക്ഷന്‍സാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. കേന്ദ്ര സംസ്ഥാന ഫണ്ട് ഉപയോഗിച്ചുള്ള റോഡ് നിര്‍മാണമാണിത്.
കരാറുകാരന് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പാര്‍ട്ട് ബില്ല് മാറി എടുത്ത് അവസാനം റോഡ് പണി ഉപേക്ഷിക്കുവാനുള്ള പദ്ധതിയാണെന്നാക്ഷേപവുമുണ്ട്. റോഡ് തകര്‍ന്നു കിടക്കുന്നതു കാരണം പ്രദേശവാസികള്‍ മറ്റ് റോഡുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ടയര്‍ വരെ കീറി പോയ സംഭവമുണ്ടായിട്ടുണ്ട്. ഇത് കൂടാതെ കാല്‍നടയാത്രക്കാര്‍ കല്ലില്‍ തട്ടിവീഴാറുമുണ്ട്. റോഡ് നന്നാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഏഴാം വാര്‍ഡ് മെംബര്‍ ബിന്ദു ജെ. വൈക്കത്തുശേരി ആവശ്യപ്പെട്ടു.
District News
വൈക്കം: വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് തകർന്ന് കാൽനടപോലും ദുഷ്കരമായ വൈക്കം നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ കാരയിൽ-ആയുർവേദ ആശുപത്രി റോഡ് കുഴികളടച്ച് ജനകീയ കൂട്ടായ്മയിൽ സഞ്ചാരയോഗ്യമാക്കി.
വൻകുഴികൾ രൂപപ്പെട്ട് തകർന്ന റോഡ് മാസങ്ങളായി യാത്ര ദുരിതപൂർണമാക്കിയിട്ടും കുഴിയടക്കാൻപോലും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രദേശവാസികൾ കാരയിൽ വാട്ട്സാപ്പ് ഗ്രൂപ്പ് എന്ന പേരിൽ വാട്ട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ച് ധനശേഖരണം നടത്തിയാണ് റോഡിലെ 500 മീറ്ററോളം ദൂരം കുഴികളടച്ച് സഞ്ചാരയോഗ്യമാക്കിയത്.
കാരയിൽ- ആയുർവേദ ആശുപത്രി റോഡുമായി ബന്ധപ്പെട്ട ഉദയനാപുരം-പനമ്പുകാട് റോഡും പൂർണമായി തകർന്ന നിലയിലാണ്. ചെളിവെള്ളം നിറഞ്ഞ കുഴികളിലകപ്പെട്ട് ഇരുചക്രവാഹന യാത്രികരും അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. സർക്കാർ ആയുർവേദ ആശുപത്രി, സ്കൂളുകൾ, ആരാധനാലയങ്ങൾ, കോവിലകത്തുംകടവ് മാർക്കറ്റ് എന്നിവിടങ്ങളിലേക്ക് എത്തുന്നതിന് നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡാണിത്. തകർന്ന റോഡിലൂടെ കടന്നുപോകുന്ന ഓട്ടോറിക്ഷകൾ, കാറുകൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്ക് കേടുപാട് സംഭവിക്കുന്നത് പതിവായിരുന്നു. അഡ്വ. എ. മനാഫ്, ഒന്നാം വാർഡ് മെംബർ പ്രീത അനിൽ, അസ്കർ, കെ.പി. അശോകൻ, ഷാഹുൽ ഹമീദ്, അനീഷ് മുഹമ്മദ്, ആനന്ദ് അശോകൻ, രാജു, അഹമ്മദ് കബീർ തുടങ്ങിയവർ നേതൃത്വം നൽകി.
National
ഹാമിര്‍പുര്‍: സ്കൂളിലേക്കു റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് ദേശീയപതാക കൈകളിലലേന്തി സ്കൂള്‍ വിദ്യാര്‍ഥികള്‍ ജില്ലാ കളക്്ടറേറ്റിലേക്ക് തിരംഗയാത്ര.
ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരിലാണ് ആല്‍ഫ തലമുറയുടെ വേറിട്ട പ്രതിഷേധം. റോഡില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല, കര്‍ഷകരും രോഗികളുമെല്ലാം കഷ്ടപ്പെടുകയാണെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം.
കുട്ടികൾക്കൊപ്പം മാതാപിതാക്കൾ ഉൾപ്പെടെ മുതിർന്നവരും പങ്കുചേർന്ന് അഞ്ചു കിലോമീറ്ററ്റര്‍ താണ്ടിയാണ് സമരക്കാർ കളക്്ടറേറ്റില്‍ എത്തിയത്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം തങ്ങളുടെ ഗ്രാമത്തിലേക്ക് റോഡ് നിർമിച്ചിട്ടേയില്ലെന്നു സമരക്കാർ പറഞ്ഞു. മുദ്രാവാക്യം വിളിച്ച് കളക്്ടറേ റ്റിനു മുന്നിൽ കുത്തിയിരുന്നതോടെ അധികൃതർ ഉണർന്നു.
സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അഭിഷേക് കുമാര്‍ പ്രതിഷേധക്കാരുമായി സംസാരിച്ചു. റോഡ് നിര്‍മാണം തുടങ്ങുംവരെ സമരമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അധികൃതരുടെ ആവർത്തിച്ചുള്ള ഉറപ്പിനെത്തുടർന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചു .
District News
തേർത്തല്ലി: തേർത്തല്ലിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ റോഡ് തോടായി മാറി. റോഡിന് ചേർന്നുള്ള കോൺക്രീറ്റ് ഓവുചാലിൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിനിൽക്കുന്നത് അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. തേർത്തല്ലി ചുങ്കസ്ഥാനം റോഡിന് ഓവുചാലുണ്ടെങ്കിലും ഓവുചാൽ മാലിന്യങ്ങൾ കൊണ്ട് അടഞ്ഞുകിടക്കുന്നതിനാൽ റോഡ് സൈഡിലൂടെ വെള്ളം കുത്തിയൊഴുകി റോഡ് തകരുകയും ചെയ്തു.
പ്രായമായവരും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനു രോഗികളാണ് ആലക്കോട് പഞ്ചായത്തിന്റെ തേർത്തല്ലിയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. തേർത്തല്ലിയിൽ ഇറങ്ങി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു പോകണമെങ്കിൽ ഈ ചെളിവെള്ളം താണ്ടി വേണം അങ്ങോട്ട് പ്രവേശിക്കാൻ. റോഡിലൂടെ വരുന്ന വാഹനങ്ങൾ ചെളി തെറിപ്പിക്കുന്നതും നിത്യസംഭവമാണ്.
ഇവിടെ നിർമിച്ചിരിക്കുന്ന കോൺക്രീറ്റ് ഓവുചാലും അശാസ്ത്രീയമാണ്. ഇവിടെ വെള്ളം ഒഴുകിപ്പോകാതെ കെട്ടിനിൽക്കുകയാണ്. എത്രയും വേഗം റോഡിലൂടെ സുഗമമായി യാത്ര ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
District News
പേര്യ: ആലാറ്റില്‍ റോഡില്‍ മരം വീണ് ഗതാഗത തടസം.
ഇന്നലെ രാവിലെ അഞ്ചോടെയാണ് കൂറ്റന്‍ അയനി റോഡിലേക്ക് മറിഞ്ഞത്.
മാനന്തവാടി ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫിസര്‍ പ്രവീണ്‍ കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ എം.ബി. ബിനു, കെ.ജി. ശശി, ബിനീഷ് ബേബി, ടി. ആനന്ദ്, ഹോംഗാര്‍ഡുമാരായ എം.എസ്. ബിജു, പി.യു. ജോബി എന്നിവരടങ്ങുന്ന സംഘം മരം മുറിച്ചുമാറ്റിയാണ് റോഡ് തടസം നീക്കിയത്.
District News
മുക്കം: വർഷങ്ങളായി തുടരുന്ന മുക്കം പിസി റോഡിലെ ദുരിതത്തിൽ പൊറുതിമുട്ടി നാട്ടുകാരും വ്യാപാരികളും ഒടുവിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇവിടെ രൂപപ്പെട്ട വലിയ കുഴിയിൽ വാഴ നട്ടാണ് വ്യാപാരികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
വാട്ടർ അഥോറിറ്റിയുടെ കടുത്ത അനാസ്ഥയ്ക്കെതിരേ നേരത്തേയും ജനരോഷമുണ്ടായിരുന്നു.
റോഡിൽ രൂപപ്പെടുന്ന കുഴികൾ നഗരസഭയുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ ഇന്റർലോക്ക് ചെയ്ത് ഗതാഗതയോഗ്യമാക്കാറുണ്ടെങ്കിലും, തൊട്ടുപിന്നാലെ വാട്ടർ അഥോറിറ്റി ജീവനക്കാരെത്തി റോഡ് പൊളിച്ചിടുന്നത് പതിവാണ്. എന്നാൽ പണി പൂർത്തിയായ ശേഷം റോഡ് പൂർവസ്ഥിതിയിലാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് പ്രധാന പരാതി. മഴ കനത്തതോടെ റോഡിലെ കുഴി വലിയ അപകടക്കെണിയായി മാറിയിരിക്കുകയാണ്. നിരന്തരം വാഹനങ്ങളും കാൽനടയാത്രക്കാരും ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്.
അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് വഴിതെളിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
National
മംഗളൂരു: കേരളത്തിനുപിന്നാലെ കർണാടകയിലും മഴക്കെടുതി രൂക്ഷമാകുന്നു. തീരദേശ ജില്ലകളിലും കുടകിലും പെയ്യുന്ന കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണുണ്ടായത്. പലയിടങ്ങളിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് പ്രധാന റോഡുകൾ മുങ്ങുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. മഴ കനത്തതോടെ ദക്ഷിണ കന്നഡയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. സ്ഥിതിഗതികൾ രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളെ സജ്ജരാക്കി നിർത്തിയിട്ടുണ്ട്.
കുന്ന് ഇടിഞ്ഞുവീണ് മൂന്നു മരണം
ശിവമോഗ ജില്ലയിലെ തീർഥഹള്ളി ഗാന്ധിനഗറിൽ ഇന്നലെ പുലർച്ചെ 2.30ഓടെയുണ്ടായ മണ്ണിടിച്ചിലിൽ മൂന്നു വയസുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കെട്ടിടനിർമാണ തൊഴിലാളികളായ കൊപ്പൽ ഗംഗാവതി സ്വദേശി മല്ലികാർജുൻ (30), ഭാര്യ നാഗവേണി (27), മകൻ സന്തോഷ് (3) എന്നിവരാണു മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് ഷെഡ്ഡിലുണ്ടായിരുന്ന 25 തൊഴിലാളികളിൽ 21 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ബൽത്തങ്ങാടി താലൂക്കിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്. മുൻഡാജെ - ധർമസ്ഥല റൂട്ടിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. നെരിയയിൽ സംരക്ഷണഭിത്തി തകർന്ന് വീടുകളിലേക്ക് വെള്ളം കയറി. മുൻഡാജെ, ഉജിരെ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളും വീടുകളും വെള്ളത്തിനടിയിലാണ്. പുത്രബെയിലു, ലൈല എന്നിവിടങ്ങളിൽ തോടുകൾ കരകവിഞ്ഞതിനെത്തുടർന്ന് ബൽത്തങ്ങാടി - കില്ലൂര്‍ റോഡിൽ ഗതാഗതം മുടങ്ങി.
റെയിൽ ട്രാക്കിൽ കൂറ്റൻ പാറകൾ
മൈസൂരു റെയിൽവേ ഡിവിഷനിലെ യെദകുമാരി - ശിരിബാഗിലു സ്റ്റേഷനുകൾക്കിടയിലുള്ള ആരെബെട്ടയിൽ റെയിൽവേ ട്രാക്കിലേക്ക് വൻതോതിൽ മണ്ണും കൂറ്റൻ പാറക്കല്ലുകളും ഇടിഞ്ഞുവീണു. ഇതേത്തുടർന്ന് ബംഗളൂരുവിനെ മംഗളൂരു, കാർവാർ, കോഴിക്കോട്, മുരുഡേശ്വർ, വിജയപുര എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
തുടർച്ചയായി പെയ്യുന്ന മഴ ട്രാക്കിലെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾക്ക് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്.
ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരദേശ മേഖലകൾക്കുപുറമെ ശിവമോഗ, ചിക്കമഗളൂരു, കുടക്, ഹാസൻ, ബെലഗാവി, ധാർവാഡ്, ഹാവേരി, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ വരും മണിക്കൂറുകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: റോഡ് കൈയേറി പരിപാടി നടത്തിയ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് അടക്കമുള്ളവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി അഞ്ചിന് വിധി പറയും.
തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ കനാല്‍ ശുചീകരണ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുനര്‍ജനി പരിപാടിയുമായി ബന്ധപ്പെട്ടാണ് ജൂണ്‍ അഞ്ചിന് റോഡ് തടസപ്പെടുത്തി പരിപാടി നടത്തിയത്.
മരട് സ്വദേശി എന്‍. പ്രകാശ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണു പരിഗണിക്കുന്നത്.
സംഭവങ്ങളുമായി ബന്ധപ്പെട്ട ദൃശ്യമാധ്യമ വാര്‍ത്തകളുടെ വീഡിയോ ക്ലിപ്പിംഗുകള്‍ ജഡ്ജിമാര്‍ തുറന്ന കോടതിയില്‍ കണ്ടു. കേരള പൊതുവഴി നിയന്ത്രണ നിയമപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ അനുമതി വാങ്ങാതെയാണു റോഡില്‍ സ്റ്റേജ് നിര്‍മിച്ചതെന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.
സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്റ്റേജ് നിര്‍മാണത്തിന് ഉപയോഗിച്ച സാധനങ്ങളും സൗണ്ട് സിസ്റ്റവും പോലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയെന്നും വിശദീകരിച്ചു.
Kerala
കണ്ണൂർ: ബോയ്സ്ടൗൺ – പാൽചുരം റോഡിൽ ഞായറാഴ്ച രാവിലെ ആറുമണിവരെ ഗതാഗത നിരോധനം. ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമുള്ള അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം.
ഞായറാഴ്ച രാവിലെ ആറ് വരെ രാത്രിയാത്രാ നിരോധനമേർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണമെന്നും നിർദേശിച്ചു.
Kerala
തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചു.
കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രദേശത്ത് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വിതുരയിൽ നിന്നും ഫയർഫോഴ്സും പുറപ്പെട്ടിട്ടുണ്ട്.
District News
നെച്ചിപ്പുഴൂര്‍: കരൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ നെച്ചിപ്പുഴൂര്‍-ചിറക്കരക്കാവ് പാമ്പാനിക്കാട് റോഡ് തകര്‍ന്നു. കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡ് നാളുകളായെങ്കിലും റീടാര്‍ ചെയ്തിട്ടില്ല. സ്കൂള്‍ ബസുകള്‍ അടക്കം ഒട്ടേറെ വാഹനങ്ങള്‍ ഇതിലെ സഞ്ചരിക്കുന്നുണ്ട്.
റോഡ് തകര്‍ന്നതോടെ ഓട്ടോകള്പോലും ഓടാത്ത സ്ഥിതിയാണ്. ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. കാല്‍നടയാത്രയും ദുസഹമായിരിക്കുകയാണ്. മഴക്കാലപൂര്‍വ ശുചീകരണം നടത്താത്തതിനാല്‍ റോഡ് വശങ്ങള് കാടുകയറിയ നിലയിലാണ്. ഇഴജന്തുക്കളുടെ ശല്യം ഏറെയാണെന്ന ആക്ഷേപവുമുണ്ട്.
റോഡ് അടിയന്തരമായി ടാര്‍ ചെയ്യാനും റോഡ് വശങ്ങളിലെ കാട് വെട്ടാനും പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
District News
ഏറ്റുമാനൂർ: അതിരമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിലെ മുണ്ടുവേലിപ്പടി - വേദഗിരി റോഡ് തകർന്ന് വർഷങ്ങളായിട്ടും നന്നാക്കാൻ നടപടി സ്വീകരിക്കാത്തതിൽ വൻ പ്രതിഷേധം. ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെയും തദ്ദേശവാസികളുടെയും നേതൃത്വത്തിൽ നാളെ നിരാഹാര സമരം നടത്തും.
തോമസ് ചാഴികാടൻ എംപിയായിരിക്കെ പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിന് 2.80 കോടി രൂപ അനുവദിച്ച റോഡാണിത്. പിഎംഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകൾക്ക് നിർദേശിക്കപ്പെട്ട സർഫസ് ഡ്രസിംഗ് സാങ്കേതികവിദ്യയും അതിനനുസൃതമായ സംവിധാനങ്ങളും ഇല്ലാത്തതിനാൽ കരാറുകാരൻ പിൻവാങ്ങി.
60 ശതമാനം കേന്ദ്രഫണ്ട് വിനിയോഗിച്ചാണ് റോഡ് നിർമിക്കുന്നത്. ബാക്കി 40 ശതമാനം സംസ്ഥാന സർക്കാർ വിഹിതമാണ്. കേന്ദ്രവിഹിതമായ 2.80 കോടി രൂപയുടെ 40 ശതമാനം തുക ഓടയും കലുങ്കും കൽക്കെട്ടും നിർമിക്കുന്നതിന് ചെലവിട്ടു.നിർമാണം അനിശ്ചിതത്വത്തിലായ റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. റോഡ് പൂർണമായി തകർന്നതോടെ നാട്ടുകാർ വലയുകയാണ്. കാൽനട യാത്ര പോലും അസാധ്യമായ നിലയിൽ റോഡ് തകർന്നടിഞ്ഞു.
സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തര നടപടികൾ ഉണ്ടാകാൻ ജനപ്രതിനിധികളുടെ സജീവമായ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ കൂട്ടായ്മയ്ക്ക് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ രൂപം കൊടുത്തിരിക്കുകയാണ്.
മുണ്ടുവേലിപ്പടി ജംഗ്ഷനിൽ റീത്താ ചാപ്പലിനു സമീപം നാളെ രാവിലെ 10.30 മുതൽ വൈകുന്നേരം 5.30 വരെയാണ് നിരാഹാര സമരം. ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
കരാറുകാരനുണ്ട്, പക്ഷേ...
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് അന്നത്തെ മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിൽ 80 ലക്ഷം രൂപ അനുവദിച്ചിരുന്നു.റോഡ് നിർമാണം പുതിയ കരാറുകാരൻ ഏറ്റെടുത്തെങ്കിലും എഗ്രിമന്റ് വച്ചിട്ടില്ല. യുദ്ധത്തെത്തുടർന്ന് ടാറിനും ഇതര സാമഗ്രികൾക്കുമുണ്ടായ വിലവർധനയുടെ പശ്ചാത്തലത്തിൽ 48 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചാലേ എഗ്രിമെന്റ് വയ്ക്കാൻ കരാറുകാരൻ തയാറാകൂകയുള്ളൂ. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും സമയബന്ധിതമായി കാര്യങ്ങൾ നടക്കുന്നില്ല.
District News
നെടുമങ്ങാട് : നവീകരണം വൈകുന്നതുമൂലം വെള്ളനാട് പഞ്ചായത്തിലെ കിടങ്ങുമ്മൽ നിരപ്പിൽ ഏലാ റോഡ് പൂർണമായും ചെളിക്കുളമായി മാറി. കാൽനടയാത്ര പോലും അസാധ്യമായതോടെ പ്രദേശവാസികൾ ദുരിതത്തിലായി.
നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡ് സഞ്ചാരയോഗ്യമാക്കുക എന്നത് വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഇല്ല. കിടങ്ങുമ്മൽ വഴിയുള്ള ഈ റോഡ് വെളിയന്നൂരിലാണ് എത്തിച്ചേരുന്നത്. വർഷങ്ങൾക്കുമുന്‍പ് ഏലായിലെ ബണ്ട് വീതി കൂട്ടിയാണ് റോഡ് നിർമിച്ചത്. തുടർന്ന് എംഎൽഎ ഫണ്ട് ഉപയോഗിച്ച് ചില ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തെങ്കിലും ബാക്കി പണികൾ അപൂർണമായി കിടക്കുകയാണ്. ഇതുവഴി സർവീസ് നടത്തിയിരുന്ന സ്കൂൾ ബസുകൾ പലതും സർവീസ് നിർത്തിവച്ചു.
സ്വകാര്യവാഹനങ്ങളും ഇതുവഴി വരാൻ തയാറാകുന്നില്ല. മഴയിൽ ചെളിനിറഞ്ഞ് ഇരുചക്ര വാഹനയാത്രക്കാരും കാൽനടയാത്രക്കാരും റോഡിൽ തെന്നിവീഴുന്നത് പതിവായിരിക്കുന്നു. പ്രദേശവാസികളുടെ യാത്രാദുരിതത്തിന് അറുതിവരുത്താൻ അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
District News
ഇടക്കൊച്ചി : താറുമാറായിക്കിടക്കുന്ന ഇടക്കൊച്ചി-കണ്ണങ്ങാട്ട് റോഡ് ഉടൻ നന്നാക്കി സഞ്ചാരയോഗ്യമാക്കണ്ണമെന്നാവശ്യപ്പെട്ട് കൊച്ചി രൂപത ഗ്രെയ്സ് കപ്പിൾസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി നടത്തി.
കൊച്ചി, ആലപ്പുഴ ഭാഗത്തേക്ക് നൂറിലേറെ ഹെവി വാഹനങ്ങൾ നിത്യേന സർവീസ് നടത്തുന്ന ഇവിടെ പാലത്തിന്റെ ഇറക്ക് ഭാഗവും കലുങ്ക് ഭാഗവും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ആൽഫ പാസ്റ്ററൽ സെന്ററിൽ നിന്നാരംഭിച്ച തിരികത്തിച്ചു പിടിച്ച റാലി റെനീഷ് ഉദ്ഘാടനം ചെയ്തു. ഓമന, ഷാജി റോസ്ബീന, ജോസഫ്, റോസിലി, ഡോ. ജോർജ്, ഫ്രാങ്ക്ളിൻ, ട്രീസ, ടോയ്, ലിസി, ആൽബി, ചിന്ന എന്നിവർ പ്രസംഗിച്ചു.
District News
ആലുവ: കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുത്തിപ്പൊളിച്ച റോഡ് നന്നാക്കാനായി നാട്ടുകാർ നടത്തിയ ഉപരോധസമരം ലക്ഷ്യം കണ്ടു. ആലുവ ബൈപാസ് കവലയ്ക്കും ബാങ്ക് കവലയ്ക്കും ഇടയിലുള്ള ബ്രിഡ്ജ് റോഡിൽ കുടിവെള്ള പൈപ്പ് ഇടാൻ പൊളിച്ച മേഖലയുടെ പുനർനിർമാണം ആരംഭിച്ചു.
ഇതിന് മുന്നോടിയായി മെറ്റൽ ലോഡുകൾ ബ്രിഡ്ജ് റോഡിൽ ഇറക്കി നിരത്തിത്തുടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ റോഡ് നിർമാണം പൂർത്തിയാകുമെന്നാണ് സൂചന. 2025 നവംബർ മാസത്തിലാണ് ബ്രിഡ്ജ് റോഡിന്റെ പടിഞ്ഞാറ് വശത്ത് പുതിയ ജലവിതരണ പൈപ്പ് സ്ഥാപിച്ചത്.
പൊളിച്ച റോഡ് പുനർനിർമിക്കാൻ വാട്ടർ അഥോറിറ്റി മുൻകൂറായി പൊതുമരാമത്ത് വകുപ്പിന് പണം നൽകിയിരുന്നു. എന്നാൽ അവർ 10 മാസമായിട്ടും പൈപ്പ് മാറ്റാൻ നീളത്തിൽ തോട് കീറിയ ഭാഗം ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കിയില്ല. ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം നാട്ടുകാർ പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചത്.
District News
ചേർത്തല: പട്ടണക്കാട് മൂർത്തിക്കൽ-അന്ധകാരനഴി റോഡ് നിർമാണം പി. പ്രസാദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ച ഒമ്പതുകോടി രൂപ ഉപയോഗിച്ചാണ് നിർമാണം. കാലവർഷസമയത്ത് റോഡില്‍ വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസപ്പെടുന്നതിന് ശാശ്വതമായ പരിഹാരമാകും. ബിഎംബിസി നിലവാരത്തിലാണ് 5.4 കിലോമീറ്റർ നീളം വരുന്ന റോഡ് പുനർനിർമാണം. ആവശ്യമായ ഇടങ്ങളിൽ കരിങ്കൽ സംരക്ഷണ ഭിത്തിയും റോഡ് സുരക്ഷ സംവിധാനങ്ങളും പ്രവർത്തിയുടെ ഭാഗമാണ്. ഒമ്പതുമാസമാണ് നിർമാണ കാലാവധി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. വിക്രമൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജി. ഹെൻട്രി, സി.ബി. മോഹൻദാസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാബെന്നി, ജില്ലാ പഞ്ചായത്തംഗം ജയിംസ് ചിങ്കുത്തറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമത ബിസിംഗ്, പഞ്ചായത്ത് വികസന കമ്മിറ്റി ചെയർമാന് എം.കെ. ജയപാൽ, പഞ്ചായത്ത് അംഗങ്ങളായ പി.ഡി. ബിജു, എസ്.പി. സുമേഷ്, ടി.ഡി. പ്രമോദ്, ജോസ്, കൃഷ്ണപ്രിയ, ബിന്ദു അശോകൻ എന്നിവര്‍ പങ്കെടുത്തു.
രാഷ്ട്രപതിക്ക് ഭീമഹർജി
ആലപ്പുഴ: കേന്ദ്ര- സംസ്ഥാന സർവീസ് പെൻഷൻകാരെ പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഭീമഹർജി. പെൻഷൻകാരുടെ ഭാവി ജീവിതം ദുരിതപൂർണമാക്കുന്ന ഫൈനാൻസ് ബിൽ ഭേദഗതിയും പിഎഫ്ആർഡിഎ നിയമവും പിൻവലിക്കുന്നതിന് രാഷ്ട്രപതിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നഭ്യർഥിച്ച് സംസ്ഥാനത്തെ മുഴുവൻ പെൻഷൻകാരും ഒപ്പിട്ട ഹർജിയാണ് രാഷ്ട്രപതിക്ക് സമർപ്പിക്കുന്നതെന്ന് കെഎസ്എസ്പിയു ജില്ലാ കമ്മിറ്റി അറിയിച്ചു.
District News
പുത്തൂര്‍ : നാട്ടിലെ ഇടവഴികളും നടവഴികളുമെല്ലാം ടാറിംഗും കോണ്‍ക്രീറ്റിംഗും നടത്തി നവീകരിക്കുമ്പോള്‍ അധികൃതര്‍ കാണാതെ പോകുകയാണ് തങ്ങളുടെ ദുരിതമെന്ന് പെരുങ്കുളം കൊടിതൂക്കുംമുകളിലുള്ള നൂറുകണക്കിനു കുടുംബങ്ങള്‍. രണ്ടു പതിറ്റാണ്ടിലേറെയായി റോഡെന്നുപോലും വിളിക്കാനാകാതെ തകര്‍ന്നുകിടക്കുന്ന, പെരുങ്കുളം മാവേലി ജംഗ്്ഷന്-കൊടിതൂക്കുംമുകള്‍ വലിയവിള ക്ഷേത്രം റോഡിന്റെ തകര്‍ച്ചയാണ് പരാതിക്കടിസ്ഥാനം.
ആശുപത്രി ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍പ്പോലും ഒരു വാടകവാഹനവും ഇതുവഴി പോകാൻ തയാറാകുന്നില്ല. രണ്ടോ മൂന്നോ തവണ ഇതുവഴി യാത്രപോയാല്‍ ലഭിക്കുന്ന വാടകയുടെ പത്തിരട്ടി കൊടുത്താലും വാഹനത്തിനന്റെ കേടുപാടുകള്‍ തീര്ക്കാനാകില്ലെന്നതാണ് ഡ്രൈവര്‍മാര്‍ പറയുന്ന കാരണം.
ടാറിംഗ് പൂര്‍ണമായും ഇളകി മണ്‍പാതയ്ക്കു സമാനമാണ് നിലവിലെ സ്ഥിതി. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി വശങ്ങളില് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. റോഡിലെ കുഴിയൊഴിക്കാന് വശങ്ങളിലൂടെ പോകാന്‍ തീരുമാനിച്ചാല്‍ അപകടം പതിയിരിക്കുന്ന പടുകുഴികളിലാകും വാഹനങ്ങള്‍ പതിക്കുക. മെറ്റലാകെ ഇളകിക്കിടക്കുന്നതും മഴക്കാലമായാല്‍ ചെളിനിറയുന്നതും ഇരുചക്രവാഹനയാത്രക്കാരെ ഏറെ വലയ്ക്കുന്നു. ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കാന്‍ വെട്ടിക്കുഴിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി.
ജില്ലാപഞ്ചായത്തിന്റെ അധീനതയിലായിരുന്ന റോഡ് കെ.എന്‍. ബാലഗോപാല്‍ എംഎല്‍എയുടെ ശ്രമഫലമായി പൊതുമരാമത്തുവകുപ്പ് ഏറ്റെടുത്ത് 52 ലക്ഷം രൂപ നവീകരണത്തിന് അനുവദിച്ചിരുന്നു. ടെന്‍ഡറും റീ-ടെന്‍ഡറും നടന്നിട്ടും ആരും കരാര്‍ ഏറ്റെടുക്കാന്‍ തയാറായില്ല. നിര്‍മാണ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചതാണ് കരാറുകാര്‍ മുഖംതിരിക്കാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്.
ഇനിയും നിര്‍മാണം വൈകിയാല്‍ അധികൃതര്‍ക്കുമുന്നില്‍ ഒറ്റക്കെട്ടായി നിരാഹാരസമരം ഉള്‍പ്പെടെ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കുന്നു.
District News
അത്തിക്കയം: നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ അഞ്ചുകുഴി - നാറാണംമൂഴി റോഡ് പൂർണമായും തകർന്നു തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപക പരാതി. ചെത്തോങ്കര – അത്തിക്കയം റോഡിലെ അഞ്ചുകുഴിയിൽനിന്ന് ആരംഭിച്ച് മൂങ്ങാപ്പാറ വഴി നാറാണംമൂഴിയിൽ സംഗമിക്കുന്ന റോഡിന്റെ പലഭാഗങ്ങളിലും ടാറിംഗ് ഇളകി മെറ്റൽതന്നെ നഷ്ടപ്പെട്ട സ്ഥിതിയാണ്.
റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ടാറിംഗ് പൂർണമായും ഇളകിമാറി മെറ്റലുകൾ മാത്രമായി അവശേഷിക്കുന്ന അവസ്ഥയിലാണ്. ഇതുവഴിയുള്ള വാഹനയാത്ര അങ്ങേയറ്റം ദുഷ്കരവും അപകടം നിറഞ്ഞതുമായി മാറിയിരിക്കുകയാണ്. 15 വർഷത്തോളമായി റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നില്ലെന്ന് പറയുന്നു.
നിലവിൽ വലിയ കുഴികളും കൂർത്ത മെറ്റൽ കക്ഷണങ്ങളും നിറഞ്ഞ പാതയിലൂടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. ഇരുചക്ര വാഹന യാത്രികർ മെറ്റലിൽ തെന്നിവീണ് അപകടത്തിൽപെടുന്നത് ഇവിടെ നിത്യസംഭവമായി. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടേക്ക് വരാൻ മടിക്കുകയാണ്.
റോഡിന്റെ പുനരുദ്ധാരണത്തിനായി നാട്ടുകാർ പലതവണ ജനപ്രതിനിധികളോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലവർഷം ശക്തമാകുന്നതോടെ ബാക്കി റോഡ് കൂടി പൂർണമായി ഒലിച്ചുപോകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വളവുകളും കയറ്റങ്ങളുമില്ലാത്ത പാത
ചെത്തോങ്കര - അത്തിക്കയം പാതയിൽ നിരവധി അപകട വളവുകളും കയറ്റവും ഉള്ളപ്പോൾ ഈ പാത ഏറെ സുരക്ഷിതമാണ്. കൊടും വളവുകളില്ല, വശങ്ങളിൽ വലിയ കുഴികളില്ല, ശബരിമല തീർഥാടക വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും സുഗമമായി യാത്ര ചെയ്യാം. വാഹനങ്ങൾ അഞ്ചുകുഴി, കരികുളം, കക്കൂടുമൺ എന്നിവിടങ്ങളിലെ കയറ്റങ്ങൾ കയറാൻ ഏറെ പ്രയാസപ്പെടുന്പോൾ അഞ്ചുകുഴി - നാറാണംമൂഴി റോഡ് പരിഹാരമാണ്. യാത്രാക്ലേശം പരിഹരിക്കാൻ റോഡിന്റെ റീടാറിംഗ് ജോലികൾ അടിയന്തരമായി ആരംഭിച്ച് ഗതാഗതയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.
District News
മുക്കം: പത്ത് മാസത്തോളം പിന്നിട്ടിട്ടും എങ്ങും എത്താത്ത 750 മീറ്റർ തെയ്യത്തുംകടവ്-കൊടിയത്തൂർ റോഡ് നവീകരണ പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കാൻ നടപടിയെടുത്തു.ഇന്നലെ സ്ഥലം സന്ദർശിച്ച സി.കെ. കാസിം എംഎൽഎ, ഉദ്യോഗസ്ഥരുമായും കരാറുകാരുമായും കൂടിക്കാഴ്ച നടത്തുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തു.
ഓവുചാലുകൾ നവീകരിച്ച് വെള്ളം പുഴയിലേക്ക് ഒഴുക്കാനും സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും മറ്റും കോൺഗ്രീറ്റ് നടപ്പാത, ഭിത്തി നിർമാണം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റോഡ് നവീകരണം പൂർത്തിയാക്കുന്നതിൽ തടസമായ പൈപ്പുകളുടെയും ഇലക്ട്രിക്ക് പോസ്റ്റുകളുടെയും കാര്യത്തിൽ ഉടനെ പരിഹാരമുണ്ടാക്കും. പാതയോരത്തെ ഭിത്തി നിർമാണം ഉടൻ പൂർത്തീകരിക്കും. സെപ്റ്റംബറോടെ പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.നാലു കോടിയോളം രൂപ ചെലവിൽ നടക്കുന്ന 750 മീറ്റർ പ്രവൃത്തി മാസങ്ങൾ പിന്നിട്ടിട്ടും എങ്ങും എത്താതെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു.കഴിഞ്ഞവർഷം നവംബർ എട്ടിന് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ റോഡ് പ്രവൃത്തി നിന്നു.
റോഡ് വീതി കൂട്ടുന്നതിനായി പൊളിച്ചിട്ട വീടിന്റെ ചുറ്റുമതിൽ കെട്ടാനൊരുങ്ങി വീട്ടുകാർ രംഗത്തിറങ്ങിയതോടെ പ്രവൃത്തി പുനരാരംഭിച്ചെങ്കിലും പ്രവൃത്തിയുടെ മെല്ലെപ്പോക്ക് ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു.എക്സിക്യൂട്ടീവ് എൻജിനിയർ കെ.കെ. മിഥുൻ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ജെ. ഷാനു, അസി. എൻജിനിയർ അബ്ദുൽ വഹാബ്, പ്രോജക്ട് എൻജിനിയർ ശരത് ശിവൻ, സൈറ്റ് എൻജിനിയർ കെ.കെ. അനർഷ്, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കവിത, വൈസ് പ്രസിഡന്റ് സുജ ടോം തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു.
District News
കൂത്താട്ടുകുളം: മംഗലത്തുതാഴം-കാരമല റോഡിന് ഒടുവിൽ ശാപമോക്ഷം. പാലക്കുഴ പഞ്ചായത്തിലെ എട്ടാം വാർഡിലൂടെ കടന്നുപോകുന്ന റോഡിന്റെ ഏറ്റവും തകർന്ന ഭാഗങ്ങൾ ടൈൽ വിരിച്ച് പുനർ നിർമാണം ആരംഭിച്ചു. മാസങ്ങളായി തകർന്നു കിടന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന വ്യാപക പരാതിക്കും വാർത്തകൾക്കും പിന്നാലെയാണ് ഇപ്പോൾ അടിയന്തര നടപടി.
റോഡിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് കാൽനടയാത്ര പോലും ദുഷ്കരമായിരുന്നു. ഐനുമാകിൽതാഴം ഭാഗത്ത് റോഡ് പൂർണമായും ഇല്ലായിരുന്നു. ചെറിയൊരു മഴ പെയ്താൽ പോലും ഇവിടെ വലിയ തോതിൽ വെള്ളം കെട്ടിക്കിടക്കുമെന്നതായിരുന്നു അവസ്ഥ.
മഴക്കാലത്ത് റോഡിലെ വെള്ളം ഒഴുക്കിക്കളയാൻ കൃത്യമായ അഴുക്കുചാൽ സംവിധാനവുമില്ലായിരുന്നു. ഇതിന് താത്കാലിക പരിഹാരമെന്ന നിലയിൽ റോഡിന് കുറുകെ ശാസ്ത്രീയമായ രീതിയിൽ ചപ്പാത്ത് നിർമിച്ചിട്ടുണ്ട്.
സമീപത്തെ കരിങ്കൽ ക്വാറികളിൽ നിന്നും ക്രഷർ യൂണിറ്റുകളിൽ നിന്നും അമിതഭാരം കയറ്റി വരുന്ന ലോറികളാണ് റോഡിന്റെ ദുർഗതിക്ക് പ്രധാന കാരണമെന്നാണ് ആരോപണം. റോഡ് ടൈൽ വിരിച്ച് നവീകരിക്കുന്നതോടെ ഇതുവഴിയുള്ള യാത്രാ ദുരിതത്തിനും അറുതിയാകും. നവീകരിച്ച റോഡിൽ അമിതഭാരം കയറ്റിയുള്ള വാഹനങ്ങളുടെ സർവീസിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
കടുത്തുരുത്തി: കടുത്തുരുത്തി-പെരുവ റോഡില്‍ കെ.എസ്. പുരത്തെ കൊടും വളവുകള്‍ നിവര്‍ത്താന്‍ നടപടികളാകുന്നു. ഇവിടുത്തെ അപകടവളവുകള്‍ നിവര്‍ത്തുന്നതിന്റെ ഭാഗമായി മന്ത്രി മോന്‍സ് ജോസഫ് ഇന്നലെ ഈ ഭാഗത്ത് സന്ദര്‍ശനം നടത്തി. കടുത്തുരുത്തി സെന്റ് ജോസഫ് താഴത്തുപള്ളിയുടെ കുരിശുപള്ളിയുടെ മുന്നിലെയും സമീപത്തെയും രണ്ട് കൊടും വളവുകളാണ് നിവരുക. സ്ഥലം സന്ദര്‍ശിച്ച മന്ത്രി വളവ് നിവര്‍ത്തുന്നതിനായി സ്ഥലം നല്‍കേണ്ട ഭൂവുടമയുമായി സംസാരിച്ചു.
താഴത്തുപള്ളി വികാരി ഫാ. ജോണ്‍ പാളിത്തോട്ടവും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും നാട്ടുകാരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വളവുകള്‍ നിവര്ത്തുന്നതിനാവശ്യമായി വരുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തി മന്ത്രിയുടെയും ഭൂവുടമയുടെയും സാന്നിധ്യത്തില്‍ കുറ്റികള്‍ സ്ഥാപിച്ചു. ചാപ്പലിന്റെ സമീപത്ത് വരുന്ന വളവില്‍ ആരംഭ ഭാഗത്ത് ഒരു മീറ്ററും തുടര്‍ന്ന് വരുന്ന ഭാഗങ്ങളിൽ രണ്ട് മീറ്ററും കൊടും വളവ് വരുന്ന മധ്യഭാഗത്ത് മൂന്ന് മീറ്റര്‍ ദൂരത്തിലുമാണ് വളവ് നിവര്‍ത്തുന്നതിനായി ഭൂമി വേണ്ടി വരുന്നത്.
മറുഭാഗത്തെ വളവിന്റെ ആരംഭ ഭാഗത്ത് ഒരു മീറ്ററും മധ്യഭാഗത്ത് രണ്ട് മീറ്ററും സ്ഥലം വേണ്ടി വരും. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം ഭൂമി വിട്ടുനല്‍കുന്ന കാര്യത്തില്‍ മറുപടി നല്‍കാമെന്നാണ് ഭൂവുടമ മന്ത്രിയെയും ഉദ്യോഗസ്ഥരെയും അറിയിച്ചത്. സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഭൂവുടമയുടെ സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ പിഡബ്ല്യുഡി സംരക്ഷണഭിത്തി നിര്‍മിച്ചു നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിലവില്‍ കടുത്തുരുത്തി-പെരുവ റോഡ് വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ശേഷിക്കുന്ന തുക ഉപയോഗിച്ച് ഇത്രയും ഭാഗം സംരക്ഷണഭിത്തി നിര്‍മിക്കാന്‍ തികയാത്തതിനാല്‍ ശേഷിക്കുന്ന വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനായി പുതിയ എസ്റ്റിമേറ്റ് തയാറാക്കി അടിയന്തരമായി പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും മന്ത്രി മോന്‍സ് ജോസഫ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
നിര്‍മാണം ആരംഭിക്കുമ്പോള്‍ ഏതെങ്കിലും ഒരു വശത്തുനിന്ന് പണികള്‍ ആരംഭിക്കണമെന്നും ഭൂവുടമ ആവശ്യമുന്നയിച്ചിട്ടുണ്ട്. കടുത്തുരുത്തി-പെരുവ റോഡ് വീതികൂട്ടി വളവുകള്‍ നിവര്‍ത്താനുള്ള തീരുമാനം എടുത്തുള്ള റോഡ് വികസനപദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡിന് പല ഭാഗത്തും വേണ്ടത്ര വീതിയില്ല. കൂടാതെ റോഡ് അപകടാവസ്ഥയിലുള്ള നിരവധി വളവുകളുമുണ്ട്. റോഡ് വീതി കൂട്ടുന്നതിനും വളവുകള്‍ നിവര്‍ത്തുന്നതിനും മുമ്പ് പലതവണ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കടുത്തുരുത്തിയില്‍ നിന്നും പെരുവ റോഡിലേക്ക് പ്രവേശിക്കുന്നതും തിരിച്ചും ബുദ്ധിമുട്ടിയാണ്. കെ.എസ്. പുരത്തെ വളവുകള്‍ നിവര്ത്തുന്നതിനൊപ്പം സമീപത്തായി പുതുതായി വെട്ടിയുണ്ടാക്കിയ വഴി ബൈപാസായി ഒരുക്കിയെടുക്കുന്നതിനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ പഠിച്ച് പ്രൊപ്പോസല്‍ തയാറാക്കി നല്‍കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പിഡബ്യൂഡി എഎക്സ്ഇ നിത, എഇ രേഷ്മ ജോഷി, ബേബിച്ചന് നിലപ്പന, ഔസേപ്പച്ചന് കൈതമറ്റം, സെബാന് കോച്ചേരി, ജോണ്‍ കെ.ആന്റണി, ജോണി ഒറവുങ്കര, ജോസ് ഓലപ്പുര തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
District News
തിരുവല്ല: തിരുവല്ല - മല്ലപ്പള്ളി റോഡില്‍ ചിലങ്ക ജംഗ്ഷനും ബൈപാസ് സിഗ്നലിനും മധ്യേയുള്ള ഭാഗത്ത് നടത്തിയ ടാറിംഗ് ഒന്നര മാസത്തിനുള്ളില്‍ ഇളകി. ഇതോടെ റോഡില്‍ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ട് യാത്രക്കാര്‍ വീണ്ടും ദുരിതത്തിലായി.
മാസങ്ങള്‍ക്കു മുമ്പ് ചിലങ്ക തിയേറ്ററിന് സമീപവും ബൈപാസ് സിഗ്നലിന് മുന്നിലുമുള്ള ഭാഗത്ത് കനത്ത മഴയിലും റോഡിൽ വെള്ളം നിറഞ്ഞുകിടന്ന കുഴികളിലാണ് ടാറിംഗ് നടത്തിയത്.
ടാര്‍ മിശ്രിതം ചാക്കുകളില്കൊണ്ടുവന്ന് കുഴികളില്‍ നിറച്ച് അറ്റകുറ്റപ്പണി നടത്തിയത് അന്ന് പ്രതിഷേധത്തിനു കാരണമായിരുന്നു. ശക്തമായ മഴ തുടരുന്നതിനിടെയാണ് ടാറിംഗ് നടത്താന്‍ തൊഴിലാളികള്‍ എത്തിയത്.
തിരുവല്ല നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മഴയിലും അറ്റകുറ്റപ്പണി നടത്തിയതെന്നും മഴക്കാലത്തും ഉപയോഗിക്കാവുന്ന പ്രത്യേക ടാറിംഗ് രീതിയാണ് സ്വീകരിച്ചതെന്നും അധികൃതര്‍ അന്ന് വിശദീകരിച്ചിരുന്നു.
എന്നാല്‍, ഒന്നര മാസത്തിനുള്ളില്‍ത്തന്നെ ടാറിംഗ് ഇളകിയതോടെ കുഴികള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതോടെ വാഹനയാത്രക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. റോഡില്‍ ശാസ്ത്രീയമായ രീതിയില്‍ സ്ഥിരം അറ്റകുറ്റപ്പണികള്‍ നടത്തി യാത്ര സുരക്ഷിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
District News
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ മണത്തണ-ഓടന്തോട് റോഡ് തകർന്ന നിലയിൽ. റോഡ് നവീകരണത്തിനായി 4.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും നിർമാണ പ്രവൃത്തികൾ ആരംഭിക്കാത്തതിനാൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
മണത്തണ-ഓടന്തോട് റോഡ് ബിഎംബിസി നിലവാരത്തിൽ മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കുന്നതിനാണ് 4.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.
ഓടന്തോട് പാലം വരെയുള്ള റോഡ് നവീകരണത്തിനായി 5.80 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സമർപ്പിച്ചത്. എന്നാൽ, ബജറ്റിൽ 4.50 കോടി രൂപ മാത്രമാണ് അനുവദിച്ചത്. തുക അപര്യാപ്തമായതിനാൽ ഓടന്തോട് പാലം വരെയുള്ള ഏകദേശം 700 മീറ്റർ റോഡ് നിലവിലെ പദ്ധതിയിൽ നിന്ന് ഒഴിവാകുമെന്ന ആശങ്കയുമുണ്ട്.
ഏറ്റവും കൂടുതൽ തകർന്നുകിടക്കുന്നത് ഈ ഭാഗമായതിനാൽ അപകടസാധ്യതയും യാത്രാക്ലേശവും വർധിച്ചിരിക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ദിവസേന യാത്ര ചെയ്യുന്ന വിദ്യാർഥികൾ, തൊഴിലാളികൾ, വാഹനയാത്രക്കാർ എന്നിവർ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്.
എത്രയും വേഗം റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിച്ച് തകർന്ന ഭാഗം ഉൾപ്പെടെ മുഴുവൻ റോഡും സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
കൊച്ചി: ആലുവ കീഴ്മാട് പഞ്ചായത്തില്‍ റോഡ് പണി പകുതിക്ക് നിര്‍ത്തിയതോടെ ഇരുചക്ര യാത്രികര്‍ക്ക് ദുരിതം. കഴിഞ്ഞ രണ്ടു ദിവസമായി സ്ത്രീകളടക്കം നിരവധി പേരാണ് വാഹനങ്ങളുടെ ബാലന്‍സ് തെറ്റി വീണു പരിക്കേറ്റത്. റോഡ് വീതി കൂട്ടാനായി മെറ്റല്‍ വിരിച്ച് പണി പൂര്‍ത്തിയാക്കാതെ ഇട്ടതാണ് വിനയായിരിക്കുന്നത്.
കീഴ്മാട് സ്വദേശിനികളായ രണ്ടു സ്ത്രീകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബാലന്‍സ് തെറ്റി തെറിച്ചു വീണത്. കൈയ്ക്കും കാലിനും പരിക്കേറ്റ ഇരുവര്‍ക്കും നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്.
പഞ്ചായത്ത് ഓഫീസ് മുതല്‍ റേഷന്‍ ഷോപ്പ് കവല വരെയാണ് റോഡിന്റെ ഇരുവശവും താഴ്ത്തി മെറ്റല്‍ വിരിച്ചത്. മഴയത്ത് റോഡില്‍ മെറ്റല്‍ പരന്ന് അലങ്കോലമായി. കാല്‍നട യാത്രക്കാര്‍ ഏറെ കഷ്ടപ്പെട്ടാണ് ഈ വഴി നടക്കുന്നത്. എന്നാല്‍ പലവട്ടം പരാതി പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് അധികൃതരും തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
District News
കുണ്ടറ: കൊല്ലം തിരുമംഗലം ദേശീയപാതയില്‍ കുണ്ടറയ്ക്കും എഴുകോണിനും ഇടയിലുള്ള നെടുമ്പായിക്കുളം റോഡില്‍ കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിന്റെ ഇരുവശവും വെള്ളം കെട്ടിനില്‍ക്കുകയാണ്. മറുവശത്ത് ഓട്ടോ സ്റ്റാന്‍ഡ് ആയതിനാല്‍ ആ ഭാഗത്ത് കൂടിയും നടക്കാന്‍ സാധിക്കില്ല. റോഡിന്റെ മധ്യഭാഗത്ത് കൂടിയാണ് കാല്‍നടയാത്രക്കാര്‍ നടക്കുന്നത്.
പഴയ ഇരുമ്പുപാലം ഉണ്ടായിരുന്നപ്പോഴുള്ള ഓട പുതിയ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തോടെ മൂടിപ്പോയി. പുതിയ ഓട നിര്‍മിക്കാത്തതാണ് ദുരിത കാരണം. ഇവിടെ അപകടങ്ങള്‍ പതിവാണ്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളും കാല്‍നട, സൈക്കിള്‍ യാത്രികരും കടന്നുപോകുന്ന ജംഗ്ഷന്റെ ദുരവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് നാടിന്റെ ആവശ്യം.
Kerala
കാഞ്ഞിരപ്പള്ളി: ടോറസ് ലോറി നടുറോഡിൽ നിന്നു പോയതോടെ ദേശീയ പാതയിൽ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ 8.15 ഓടെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രിക്ക് മുന്നിലാണ് സംഭവം.
കാഞ്ഞിരപ്പള്ളിയിൽ നിന്നും കോട്ടയത്തേക്ക് കല്ലും കയറ്റി പോയ ലോറിയാണ് റേഡിയേറ്റർ ഓവർ ഹീറ്റ് ആയതോടെ നിന്നുപോയത്. ഹൈവേ പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും ഗതാഗത നിയന്ത്രണം ലോറി ഡ്രൈവറെ ഏൽപ്പിച്ചിട്ട് കടന്നു പോയെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിച്ചു.
നിലവിൽ ജനറൽ ആശുപത്രിക്ക് മുന്നിലെ ഗതാഗത തിരക്ക് നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.
National
ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളുടെ സുരക്ഷ ശക്തമാക്കുന്നതിനും ഗതാഗതതടസങ്ങൾ ഒഴിവാക്കുന്നതിനും അടിയന്തര നടപടികളുമായി ദേശീയപാത അഥോറിറ്റി (എൻഎച്ച്എഐ).
ദേശീയപാതകളിൽ അപകടഭീഷണി ഉയർത്തുന്ന 595 അനധികൃത പാർക്കിംഗുകൾ പൊളിച്ചുനീക്കാൻ സംസ്ഥാന സർക്കാരുകൾ, ജില്ലാ ഭരണകൂടങ്ങൾ, എൻഫോഴ്സ്മെന്റ് ഏജൻസികൾ എന്നിവയുമായി ചേർന്നു പ്രവർത്തിക്കുന്നതായി എൻഎച്ച്എഐ അറിയിച്ചു.
2002ലെ കൺട്രോൾ ഓഫ് നാഷണൽ ഹൈവേസ് (ലാൻഡ് ആൻഡ് ട്രാഫിക്) നിയമപ്രകാരം ഹൈവേകളിലെ കൈയേറ്റങ്ങൾ പൂർണമായും നീക്കം ചെയ്യാനുള്ള ശക്തമായ നടപടികൾ പുരോഗമിക്കുന്നതായും എൻഎച്ച്എഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമായ യാത്രാസൗകര്യം ഒരുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ സുപ്രീംകോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് എൻഎച്ച്എഐ തീരുമാനം.
District News
തൃശൂർ: 22 വർഷംമുന്പു തുടങ്ങിയ അയ്യന്തോൾ - പുഴയ്ക്കൽ മോഡൽ റോഡ് നാലാംഘട്ടം പൂർത്തീകരണത്തിനു ബജറ്റിൽ ഒരുകോടി രൂപ അനുവദിച്ചതു യാത്രക്കാർക്കും പ്രദേശവാസികൾക്കും ആശ്വാസമായി. അയ്യന്തോളിൽ കളക്ടറുടെ ഔദ്യോഗികവസതി മുതൽ പുഴയ്ക്കൽ പാടംവരെയുള്ള ഭാഗമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഈ ഭാഗത്തെ റോഡുപണി എത്രയും വേഗം ആരംഭിച്ച് പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഘട്ടംഘട്ടമായി നടന്നുവന്ന മോഡൽ റോഡ് പണി അവസാനമായി നിർത്തിവച്ചതു പത്തുവർഷംമുന്‍പാണ്. തുടർപണികൾക്കായി ആറുവർഷംമുന്പ് സർക്കാർ ഭരണാനുമതിയും 20 കോടി രൂപയും അനുവദിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഏറ്റെടുക്കേണ്ട ഭൂമി അളന്നു കല്ലുകൾ സ്ഥാപിച്ചിട്ടും വർഷങ്ങൾ നിരവധി കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ കേസുകളോ പരാതികളോ ഇല്ലാതിരുന്നിട്ടും റോഡുപണി പൂർത്തിയാകാതെ നീളുകയായിരുന്നു. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഈ ഭാഗത്തു പലപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്.
രണ്ടു കിലോമീറ്റർ മാത്രമുള്ള അയ്യന്തോളിലെ കോൺവെന്റ് മുതൽ പുഴയ്ക്കൽ പാടംജംഗ്ഷൻ വരെയുള്ള ഭാഗത്തെ റോഡ് നിർമാണംകൂടി പൂർത്തീകരിച്ചാൽ ജില്ലയുടെ വടക്കുഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കാൻ കഴിയും.
ബജറ്റിൽ തുക അനുവദിച്ച വേളയിൽ ഈ ഭാഗത്തെ മോഡൽ റോഡിന്റെ പണി ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രിയും ജില്ലയിലെ മന്ത്രിയും എംഎൽഎമാരും വ്യക്തിപരമായ താല്പര്യം കാണിക്കണമെന്ന് അയ്യന്തോൾ ജനകീയസമിതി കൺവീനർ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു.
Kerala
ആലുവ: പ്രീ-സ്കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസുകാരനെ അപകടത്തിൽപ്പെടാതെ രക്ഷിച്ചു. റോഡിലൂടെ വന്ന മിനി ലോറി ഡ്രൈവർ വാഹനം നിർത്തി കുട്ടിയെ റോഡിൽ നിന്ന് മാറ്റി. ആലുവ എടയപ്പുറത്താണ് സംഭവം.
റോഡരികിൽ പ്രവർത്തിക്കുന്ന പ്രീ-സ്കൂളിൽ നിന്ന് കുട്ടി ഗേറ്റിലൂടെ പുറത്തുകടന്ന് റോഡിലേക്ക് ഓടിയെത്തുകയായിരുന്നു. ഈസമയം അതുവഴി വന്ന മിനി ലോറിയുടെ ഡ്രൈവർ കുട്ടിയെ കണുകയും ഉടൻ തന്നെ വാഹനം നിർത്തുകയും ചെയ്തു. തുടർന്ന് വാഹനത്തിൽ നിന്ന് ഓടിയിറങ്ങിയ ഡ്രൈവറും ക്ലീനറും ചേർന്ന് കുട്ടിയെ സുരക്ഷിതമായി റോഡിൽ നിന്നെടുത്തു. സമീപവാസികളെ കൂട്ടിയ ശേഷം സ്കൂൾ അധികൃതർക്ക് കുട്ടിയെ കൈമാറി.
കുട്ടി സ്കൂളിൽ നിന്ന് പുറത്തുപോയ കാര്യം അധികൃതർ അറിഞ്ഞിരുന്നില്ല. സ്കൂളിൽ പെയിന്റിംഗ് ജോലികൾ നടക്കുന്നതിനാലാണ് ഗേറ്റ് തുറന്നുകിടന്നതെന്നാണ് അധികൃതർ പറയുന്നത്.
District News
തലയോലപ്പറമ്പ്: വൈക്കം-തലയോലപ്പറമ്പ് കെ എസ്ടിപി റോഡിലെ വടയാർ ഭാഗത്ത് റോഡരികിൽ പുല്ലുംവള്ളിപ്പടപ്പും കുറ്റിച്ചെടികളും വളർന്നു ഗതാഗതത്തിന് തടസമായതായി പരാതി. വടയാർ ഇളങ്കാവ് ഗവൺമെന്റ് യുപി സ്കൂളിനും മാർസ്ലീബ യുപി സ്കൂളിനും സമീപമാണ് പാതയോരം കാടുകയറുന്നത്. ഇളങ്കാവ് യുപി സ്കൂളിന് സമീപത്തെ മലിനജലം നിറഞ്ഞ ഓടയും യാത്രികർക്കും വിദ്യാർഥികൾക്കും ഒരുപോലെ ദുരിതമാകുകയാണ്.
സ്കൂൾ തുറന്ന് ആഴ്ചകൾ പിന്നിട്ടിട്ടും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ട അധികൃതർ ചെറുവിരലനക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ മൂവാറ്റുപുഴയാറിനോട് ചേർന്ന ഭാഗം കാടുമൂടിക്കിടക്കുന്നത് വിദ്യാർഥികൾക്കും കാൽനടയാത്രികർക്കും ഒരുപോലെ ഭീഷണിയാകുകയാണ്.സ്കൂളിനു സപീമത്തെ റോഡിൽ കെട്ടിക്കിടക്കുന്ന മലിനജലം കൊതുക് വളരുന്നതിനും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്നതിനും കാരണമാകുമെന്നും പ്രദേശവാസികൾ ആശങ്കപ്പെടുന്നു.
ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പ്രധാന റോഡിൽ മൂവാറ്റുപുഴയാറിനോടുചേർന്ന പല ഭാഗങ്ങളിലും പുഴയോരം ഇടിഞ്ഞിട്ടുണ്ട്.
കാടു വളർന്നു കാഴ്ചമറച്ചതോടെ അപകട ഭീഷണിയുണ്ടെന്നും ബന്ധപ്പെട്ട അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പഞ്ചായത്തംഗം എം. അനിൽകുമാർ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെട്ട് റോഡിലെ കാട് വെട്ടിത്തെളിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
District News
കേളകം: കേളകം മുതൽ മഞ്ഞളാംപുറം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ട വലിയ കുഴികളും അപകടകരമായ കട്ടിംഗുകളും കാരണം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതം അനുഭവിക്കുന്നു. റോഡിന്റെ പല ഭാഗങ്ങളിലും വശങ്ങൾ ഇടിഞ്ഞുതാഴ്ന്ന നിലയിലായതിനാൽ യാത്ര അതീവ അപകടകരമായിരിക്കുകയാണ്.
ജലനിധിയുടെ പൈപ്പ് ഇടുന്നതിനായി കുഴിച്ച കുഴികൾ ശരിയായ രീതിയിൽ മൂടാത്തതും ഇതുവഴി മഴവെള്ളം കുത്തിയൊലിച്ച് ഒഴുകിയതുമാണ് ഇത്തരത്തിൽ കുഴികൾ രൂപപ്പെടാൻ കാരണം. റോഡിലൂടെ ദിവസേന സ്കൂൾ വിദ്യാർഥികളും തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സഞ്ചരിക്കുന്നത്. എന്നാൽ, റോഡിന്റെ അരികുകളിലെ ആഴത്തിലുള്ള കുഴികൾ മൂലം വാഹനങ്ങൾക്ക് സുരക്ഷിതമായി സൈഡ് നൽകാൻപോലും കഴിയാത്ത സ്ഥിതിയാണ്.
എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് വഴിമാറുന്നതിനിടെ അപകടസാധ്യതയും വർധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പ്രശ്നം കൂടുതൽ രൂക്ഷമാകുകയാണ്. ഇരുചക്ര വാഹനയാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്. മഴക്കാലത്ത് കുഴികളിൽ വെള്ളം നിറയുന്നതോടെ അപകട സാധ്യത വീണ്ടും ഉയരുകയാണ്.
നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. റോഡിന്റെ ഇരുവശങ്ങളും സംരക്ഷണഭിത്തിയോ അനുയോജ്യമായ ഫില്ലിംഗോ നടത്തി സുരക്ഷിതമാക്കണമെന്നും കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിന് അടിയന്തര പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
ചെറുതോണി: കാൽനട, വാഹനയാത്രികർക്കു ഭീഷണിയായിരിക്കുന്ന മരം മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. വാഴത്തോപ്പ് - തടിയമ്പാട് റോഡിൽ പാപ്പൻസ് കിച്ചനു സമീപമാണ് റോഡരികിലെ മരം ഭീഷണിയായിരിക്കുന്നത്. എതിർദിശയിലെ വൈദ്യുതിലൈനിനു മുകളിലേക്കാണ് മരം ചാഞ്ഞുനിൽക്കുന്നത്.
സ്കൂൾ വാഹനങ്ങളും സർവീസ് ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും യാത്ര ചെയ്യുന്ന പ്രധാന റോഡിലാണ് മരം അപകടഭീഷണിയായിരിക്കുന്നത്.
കാലവർഷം ശക്തമാകുന്നതോടെ മരം കടപുഴകി റോഡിലേക്കും വൈദ്യുതിലൈനിലേക്കും പതിക്കാനുള്ള സാധ്യതയേറെയാണെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. അടിയന്തരമായി മരം മുറിച്ചുമാറ്റി ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
ആലപ്പുഴ: വീതിയുമില്ല, വെളിച്ചവുമില്ല, വെള്ളവും ചെളിയും നിറഞ്ഞ വഴി. ചെളിക്കുണ്ടെന്നും മണൽക്കൂനയെന്നുമൊക്കെ നാട്ടുകാർ ഇതിനെ വിശേഷിപ്പിക്കുന്പോൾ റോഡ് നിർമാണ ചുമതലയുള്ള കരാർ കന്പനിക്കുമാത്രം ഇത് സർവീസ് റോഡാണ്. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് മുതൽ പഴയ ജെട്ടിയിലെ പോലീസ് ഔട്ട് പോസ്റ്റ് വരെയുള്ള റോഡിനാണ് ഈ ദുർഗതി. മഴ പെയ്തതോടെ ഇതുവഴി കാൽനട യാത്രപോലും സാധ്യമല്ലാതായി. മൂന്നു മീറ്റർ പോലും വീതിയില്ലാതെ കെട്ടിടവേസ്റ്റും മറ്റുമിട്ട് നിർമിച്ചറോഡിൽ പലയിടത്തും വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
കടന്നുപോകുന്ന വാഹനങ്ങൾക്കിടയിലൂടെ വെള്ളക്കെട്ടില്ലാത്ത സ്ഥലം നോക്കി നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. വെളിച്ചമില്ലാത്തതിനാൽ തെന്നിവീണും ചെളിയിൽ ചവിട്ടിയുമാണ് പലരും ഈ റോഡ് താണ്ടിയെത്തുന്നത്. എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഒരു ആബുലൻസിനോ ഫയർഫോഴ്സിനോ പോലും എത്താൻ സാധിക്കാത്ത രീതിയിലാണ് സർവീസ് റോഡ് നിർമിച്ചിരിക്കുന്നത്. സർവീസ് റോഡ് വീതിക്കുറവ് പരിഹരിച്ചില്ലെങ്കിൽ പാലം നിർമാണം തടയുമെന്ന് വ്യാപാരികൾ പറയുന്നു.
കോടതിപ്പാലം നിർമാണത്തിന്റെ ഭാഗമായി വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിച്ചിരുന്നു. കനാലിന്റെ മറുകരയിലെ മിനി സിവിൽ സ്റ്റേഷനിൽനിന്നുള്ള അരണ്ട വെളിച്ചം മാത്രമാണ് രാത്രിയിൽ ഈ ഭാഗത്തെ ഏക ആശ്രയം. രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ലൈറ്റുകളുടെ പ്രകാശത്തെ ആശ്രയിച്ചാണ് പലരും നടക്കുന്നത്.
പാലം നിർമാണം തുടങ്ങുന്നതിനു മുന്‍പ് സർവീസ് റോഡ് ഗതാഗതയോഗ്യമാക്കിയിരുന്നെങ്കിൽ നഗരഹൃദയത്തെ ഗതാഗത ക്കുരുക്കിൽനിന്നു രക്ഷിക്കാമായിരുന്നു. വൈഎംസിഎ, മുല്ലയ് ക്കൽ ഭാഗങ്ങളിൽനിന്ന് കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് എത്തുന്നതിനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്. മഴ പെയ്ത് റോഡ് തോടായി മാറിയതിനാൽ കിലോമീറ്ററുകൾ താണ്ടിയാണ് പലരും ബസ് സ്റ്റാൻഡിലേക്ക് എത്തുന്നത്.
ഇതിനിടയ്ക്ക് ജെപി ടവറിനു മുന്നിലെ കാന നിർമാണം പൂർത്തിയാകാത്തതിനാൽ ഉള്ള റോഡിന്റെ മധ്യഭാഗത്തുതന്നെ ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. ഒരേസമയം ഇരു ഭാഗങ്ങളിൽനിന്നു വാഹനങ്ങളെത്തിയാൽ ഇതുമൂലം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. നഗരത്തെ മുഴുവൻ ഗതാഗതത്തേയും ബാധിക്കുന്ന രീതിയിൽ കൂരുക്ക് പലപ്പോഴും നീളാറുണ്ട്. എന്നാൽ, ബന്ധപ്പെട്ട അധികാരികളാരും ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാൻ മുന്നിട്ടിറങ്ങുന്നില്ല.
Kerala
മലപ്പുറം: മുട്ടിലിഴഞ്ഞ് നടുറോഡിലെത്തിയ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ. റോഡിന്റെ നടുവിൽ കുഞ്ഞ് ഇരിക്കുന്നതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മലപ്പുറം കൊണ്ടോട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പുളിക്കൽ റോഡിൽ വലിയപറമ്പ് എന്ന സ്ഥലത്ത് ബുധനാഴ്ച രാവിലെയാണ് കുഞ്ഞ് റോഡിൽ ഇരിക്കുന്നത് ബസ് ജീവനക്കാർ കണ്ടത്.
കുഞ്ഞിനെ കണ്ട ഉടൻ ഡ്രൈവർ ബസ് നിർത്തുന്നതും ജീവനക്കാരൻ കുഞ്ഞിനെ എടുക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ഈ റൂട്ടിലൂടെ സർവിസ് നടത്തുന്ന 'സഫ മർവ' എന്ന ബസിലെ ജീവനക്കാരാണ് രക്ഷക്കെത്തിയത്. ദീർഘദൂര സർവീസ് നടത്തുന്ന വലിയ വണ്ടികളും മറ്റ് വാഹനങ്ങളും നിരന്തരമായി പോകുന്ന തിരക്ക് നിറഞ്ഞ റോഡാണിത്. ഇരുവശവും വീടുകളാണ്.
സമീപത്തുള്ള വീട്ടിൽനിന്ന് മുട്ടിലിഴഞ്ഞാണ് കുഞ്ഞ് തിരക്കേറിയ റോഡിലേക്ക് എത്തിയത്. കണ്ടക്ടർ കുഞ്ഞിനെ കൈയിലെടുത്ത് വീട്ടുകാരെ തിരക്കിയെത്തിയപ്പോഴാണ് കുഞ്ഞ് റോഡിലെത്തിയ വിവരം അവരറിയുന്നത്. കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുമ്പോൾ ശ്രദ്ധ തെറ്റിയ സമയത്താണ് കുഞ്ഞ് റോഡിലേക്ക് പോയതെന്ന് പിതാവ് പറഞ്ഞു.
ബസിലെ സിസിടിവിയുടെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബസ് ജീവനക്കാർ സമയോചിതമായി ഇടപെട്ടതുകൊണ്ട് വൻ അപകടമാണ് ഒഴിവായി. ബസ് ഡ്രൈവർ രാമചന്ദ്രന്റെയും കണ്ടക്ടർ നവാസിന്റെയും മാതൃകാപരമായ പ്രവൃത്തിക്ക് അഭിനന്ദന പ്രവാഹമാണ്.
Kerala
കോതമംഗലം: നേര്യമംഗലം-ഇടുക്കി റൂട്ടിൽ ഓഡിറ്റ് വണ്ണിൽ ഫോറസ്റ്റ് ഏരിയയിൽ വൻമരം കടപുഴകി ഇലക്ട്രിക് ലൈനിലും റോഡിലും വീണു ഗതാഗത തടസം. നേര്യമംഗലം അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ എത്തി ദീർഘനേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
70 ഇഞ്ച് വണ്ണമുള്ള മരം 40 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. സ്റ്റേഷൻ ഓഫീസർ വിഷ്ണു മോഹന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ടി. അനീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അൻവർ സാദത്ത്, വി.എസ്. ശ്രീഹരി, എസ്.എസ്. അരുൺ, ജെ. ജയേഷ്. ബേസിൽ ബാബു എന്നിവർ മരം മുറിച്ചുമാറ്റുന്നതിന് നേതൃത്വം നൽകി.
Kerala
കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപം മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരൻ മരിച്ചു. മേലേതട്ടാരി ഷബീറിന്റെ മകൻ അലി അഫാനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണ് അപകടം.
അഫാൻ ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിലും ഇത് കാണാം. അഫാനെ ഉടൻ ആശപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
District News
ഉടുമ്പന്നൂര്‍: വശങ്ങള് ഇടിഞ്ഞതിനെത്തുടര്‍ന്ന് മലയിഞ്ചി - ബൗണ്ടറി റോഡ് അപകടാവസ്ഥയിൽ. മലയിഞ്ചി, ആള്‍ക്കല്ല് മേഖലകളിലെ നൂറുകണക്കിന് ആളുകള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന മാര്‍ഗമാണ് മലയിഞ്ചി - ബൗണ്ടറി റോഡ്. റോഡിന്റെ സംരക്ഷണ ഭിത്തി നിര്മിക്കാത്തതുമൂലമാണ് ഇപ്പോള്‍ വശങ്ങള് ഇടിഞ്ഞുതാഴ്ന്നിരിക്കുന്നത്.
ശക്തമായ മഴവെള്ളപ്പാച്ചിലില്‍ റോഡിന്റെ ഒരു വശം പൂര്‍ണമായും ഇടിയുന്ന സ്ഥിതിയാണുള്ളത്. സ്വകാര്യ ബസുകളും സ്കൂള്‍ ബസുകളും ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡ് കാലവര്‍ഷം ശക്തമാകുന്നതോടെ കൂടുതല്‍ തകരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
റോഡ് ഇടിഞ്ഞിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. കഴിഞ്ഞദിവസം രാത്രി ഇരുചക്ര വാഹന യാത്രക്കാരന് ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. തലനാരിഴയ്ക്കാണ് കാര്യമായ പരിക്കേല്‍ക്കാതെ ഇയാള്‍ രക്ഷപ്പെട്ടത്.
റോഡ് ഇടിഞ്ഞിരിക്കുന്നതിനാല്‍ അവധി ദിവസങ്ങളിലും മറ്റും നിരവധി വിനോദസഞ്ചാരികള്‍ സന്ദര്‍ശനത്തിനെത്തുന്ന മലയിഞ്ചി പ്രദേശത്തേക്കുള്ള പ്രധാനപ്പെട്ട റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് റോഡിന് സംരക്ഷണ ഭിത്തി നിര്‍മിക്കാന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
കൊച്ചി: ലഹരിമൂത്ത് നടുറോഡില്‍ കുത്തിയിരുന്ന് ബഹളം വച്ച കേസില്‍ യുവാവിനും യുവതിക്കുമെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജിം ട്രെയ്നറായ തൃശൂര്‍ ചാവക്കാട് സ്വദേശി മുഹമ്മദ് അസ്ലം, ആലുവ സ്വദേശി അനുപമ എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്. ഇവര്‍ പോലീസ് ജീപ്പിന്റെ സൈഡ് മിറര്‍ തകര്‍ക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ആലുവ യുസി കോളേജിന് സമീപമായിരുന്നു ഇരുവരുടെയും പരാക്രമം. ഒന്നിച്ച് താമസിക്കുന്ന ഇരുവരും ലഹരി ഉപയോഗിച്ച ശേഷം നടുറോഡില്‍ ഇരുന്ന് ബഹളം ഉണ്ടാക്കുകയിരുന്നു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കാനെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുക ഇരുവരും ചേര്‍ന്ന് മര്‍ദിച്ചു.
പോലീസ് ജീപ്പിന്റെ സൈഡ് മിറര്‍ തകര്‍ക്കുകയും വയല്‍ലെസ് സെറ്റിന് കേടുപാടു വരുത്തുകയും ചെയ്തു. ഒരു സ്കൂട്ടറും തകര്‍ത്തു. ഇരുവരും നടുറോഡില്‍ ബഹളം വയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാടകത്തിലേത് എന്ന പോലെ ഡയലോഗുകള്‍ പറയുകയും പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയുമാണ് ഇവര്‍ ചെയ്തു കൊണ്ടിരുന്നത്.
ഇരുവരെയും ബലം പ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിനെ ഏറെ ശ്രമകരമായാണ് പോലീസ് കൈകള്‍ അടക്കം കെട്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ലഹരി വിട്ടുമാറാത്തതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
District News
ചമ്പക്കുളം: മൂന്ന് ദിവസങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണി നടത്തിയ ചമ്പക്കുളം പള്ളി പാലത്തിന്റെ സമീപന പാതയിൽ ഇന്നലെ കുഴി രൂപപ്പെട്ടു.
ചമ്പക്കുളം പാലത്തിന്റെ പടിഞ്ഞാറെ കരയിൽ പാലവും സമീപന റോഡും തമ്മിലുള്ള പൊക്ക വ്യത്യാസം ഒരു മീറ്ററിലധികം ആയതിനെ തുടർന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നടത്തിയ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസം എസി റോഡിന്റെ കരാറുകാരായ യുഎൽസിസി ഇവിടെ അറ്റുകുറ്റപ്പണി നടത്തിയിരുന്നു.
ഈ സ്ഥലത്ത് റോഡും സമീപന പാതയും ചേരുന്ന ഇടത്താണ് നടുവിലായി കുഴി രൂപപ്പെട്ടത്. വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ നാട്ടുകാർ താത്കാലിക മുന്നറിയിപ്പായി കൊടികുത്തിയിട്ടുണ്ടെങ്കിലും രാത്രിയിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിലാകാനുള്ള സാധ്യത ഇവിടെ നിലനില്ക്കുന്നു.
പാലം നിർമ്മാണം പൂർത്തിയായ കാലം മുതൽ പാലത്തിന്റെ പടിഞ്ഞാറെ കരയിൽ അപ്രോച്ച് റോഡ് ഇടിഞ്ഞ് താഴുന്നത് പതിവായിരുന്നു. നിരവധി തവണ ഇവിടെ അറ്റകുറ്റ പണികൾ നടത്തിയിട്ടുണ്ടെങ്കിലും ഒന്നും ശാശ്വതമായ പരിഹാരമായില്ല. ചമ്പക്കുളം കല്ലൂർക്കാട് പള്ളി സൗജന്യമായി വിട്ടു നല്കിയ 20 സെന്റ് സ്ഥലത്തിലൂടെയാണ് പടിഞ്ഞാറെ കരയിൽ പാലം നിർമ്മിച്ചത്.
പാലം വന്നതോടെ പാലത്തിന്റെ വശത്ത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സിമിത്തേരിയിലെ കല്ലറകൾ പൊട്ടി തകരുന്നത് പതിവായി മാറിയിരിക്കുന്നു. സമീപന പാതയുടെ നിർമ്മാണത്തിലെ അപാകത സ്ഥലം സൗജന്യമായി വിട്ടു നല്കിയ കല്ലൂർക്കാട് പള്ളിക്ക് വലിയ ബാധ്യതയായി മാറിയിരിക്കുന്നു. പാലത്തിന്റെ സമീപന പാതയുടെ കാര്യത്തിൽ അടിയന്തരമായ നടപടി ഉണ്ടായില്ലെങ്കിൽ വലിയ അപകടസാധ്യതയാണ് ഇവിടെ പതിയിരിക്കുന്നത്.
National
ബംഗളൂരു: ബംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിൽ കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി പോലീസ് റോഡിൽ ഗതാഗതം പൂർണമായി തടഞ്ഞു. ഇതേ തുടർന്ന് ഗർഭിണിയായ ഭാര്യയും യുവാവും റോഡിൽ കുടുങ്ങിയത് അരമണിക്കൂർ.
ഗർഭിണിയായ ഭാര്യയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനായി ഇറങ്ങിയതായിരുന്നു യുവാവ്. ഇരുവരും സഞ്ചരിച്ച കാർ കുടുങ്ങിയത് വിഐപി വാഹനവ്യൂഹത്തിനെ കടത്തിവിടാനുള്ള ഗതാഗത നിയന്ത്രണത്തിൽ. അരമണിക്കൂറോളം ട്രാഫിക്കിൽ കുടുങ്ങിയതോടെ നടുറോഡിൽ കുത്തിയിരുന്ന് യുവാവ് പ്രതിഷേധിച്ചു.
ഓൾഡ് എയർപോർട്ട് റോഡിൽ അടിപ്പാത നിർമാണം നടക്കുന്നതിനാൽ സാധാരണ ദിവസങ്ങളിൽ പോലും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഈ റൂട്ടിലെ ഗതാഗതം പോലീസ് 30 മിനിറ്റോളം പൂർണമായി തടയുകയായിരുന്നു. ഈ സമയത്താണ് ഗർഭിണിയായ ഭാര്യയുമായി ഒരു യുവാവ് ഇതേ റോഡിലൂടെ വന്നത്. അടിയന്തരമായി ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യമായിരുന്നിട്ടും സിഗ്നലിൽ പോലീസ് വാഹനങ്ങൾ തടഞ്ഞു. ഗവർണർ എച്ച്എഎൽ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് തന്നെ വാഹനം തടഞ്ഞുവച്ചത് യുവാവിനെ കോപാകുലനാക്കി. കനത്ത ട്രാഫിക് ബ്ലോക്കിൽ ഭാര്യ കാറിനുള്ളിൽ പെട്ടുപോയതോടെ, യുവാവ് കാറിൽ നിന്നിറങ്ങി ഇസ്രോ ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിന് നടുവിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരിയാണെന്നും അരമണിക്കൂർ നേരം ഗതാഗതം തടഞ്ഞുട്ടുണ്ടെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നു അധികൃതർ അറിയിച്ചു.
District News
നെടുങ്കണ്ടം: ഇടുക്കിയെ തമിഴ്നാടുമായി കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന തേവാരംമെട്ട്-തേവാരം പാതയ്ക്ക് വീണ്ടും സാധ്യത തെളിയുന്നു. പാതയുടെ സാധ്യതകള്‍ വിലയിരുത്തുന്നതിനായി തമിഴ്നാട് കമ്പം എംഎല്‍എ ജഗനാഥ് മിശ്ര മേഖലയിലൂടെ കാല്‍നടയായി സഞ്ചരിച്ച് തേവാരംമെട്ടിലെത്തി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.
ഇടുക്കിയുടെ അതിര്‍ത്തി മേഖലയായ തേവാരംമെട്ടില്നിന്നു നാല് കിലോമീറ്റര്‍ ചുരംപാത നിര്‍മിച്ചാല്‍ തമിഴ്നാട്ടിലെ തേവാരത്തിനു സമീപത്തെ അടിവാരത്തെത്താം. ഇവിടെനിന്നു തേവാരത്തേക്ക് മൂന്നു കിലോമീറ്റര്‍ റോഡുണ്ട്. ചുരംപാത യഥാര്‍ഥ്യമായാല്‍ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചിയും മധുരയും തമ്മിലുള്ള ദൂരം 60 കിലോമീറ്ററിലധികം കുറയും.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സജീവമായിരുന്ന പാത പിന്നീട് തമിഴ്നാട് വനംവകുപ്പ് അടയ്ക്കുകയായിരുന്നു. 1981ല്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. പിന്നീട് പല തവണ പ്രഖ്യാപനം ഉണ്ടായെങ്കിലും വിവിധ തടസങ്ങളാല്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
റോഡ് യാഥാര്‍ഥ്യമായാല്‍ തേനി മെഡിക്കല്‍ കോളജിലേക്കും ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കും പച്ചക്കറി ഉത്പാദന മേഖലയായ ചിന്നമന്നൂരിലേക്കും വേഗത്തില്‍ എത്താനാകും.
ശബരിമല തീര്‍ഥാടകര്‍ക്കും ദിവസേന കേരളത്തിലേക്കെത്തുന്ന തൊഴിലാളികള്‍ക്കും പാത ഗുണകരമാവും. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചരക്കുനീക്കവും വേഗത്തിലാക്കാനും സാധിക്കും.
ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി മേഖലയില്‍ താമസിക്കുന്നവര്‍ കാലങ്ങളായി ആവശ്യപ്പെടുന്ന ഈ പാത നിര്‍മിക്കുന്നതിനുള്ള സാഹചര്യം മനസിലാക്കുന്നതിനായാണ് കമ്പം എംഎല്‍എ തേവാരംമെട്ടില്‍ എത്തിയത്. പാതയുടെ നിര്‍മാണത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് എംഎല്‍എ അറിയിച്ചു.
തേവാരംമെട്ടിലെത്തിയ കമ്പം എംഎല്‍എയ്ക്കും സംഘത്തിനും റോഡ് ആക്ഷന്‍ കൗണ്‍സിലിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി.അഡ്വ. സേനാപതി വേണു എംഎല്‍എയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ആളുകളാണ് കമ്പം എംഎല്‍എയെ സ്വീകരിക്കാന്‍ തേവാരംമെട്ടില്‍ കാത്തുനിന്നത്. തുടര്‍ന്ന് ആനക്കല്ലില്‍ സംഘടിപ്പിച്ച യോഗത്തില്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, ഉടുമ്പഞ്ചോല പഞ്ചായത്ത് പ്രസിഡന്റ് നാഗജ്, എം.എന്‍. ഗോപി, പി.എന്‍. വിജയന്, പി.എസ്. അനീഷ്, ശ്യാമള വിശ്വനാഥന്, കെ.ആര്. രാമചന്ദ്രന്, സോണിയ മാര്ട്ടിന് തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
കൊച്ചി: കാമുകിയെ മർദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും മരിച്ചെന്നു കരുതി റോഡിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കോതമംഗലം സ്വദേശി നിതിൻ (31) ആണ് അറസ്റ്റിലായത്.
കുന്നത്തുനാട് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ നിതിന്റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്.
പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമാണ് യുവതി. നിതിന്റെ വിവാഹം ഉറപ്പിച്ചതോടെ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവർ തമ്മിൽ കലഹമുണ്ടായി.
കടുത്ത മർദനത്തിനൊടുവിൽ യുവതി മരിച്ചെന്നു കരുതി നിതിൻ, ഇവരുടെ കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിൽ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.
പുലർച്ചെ ബോധം വീണ്ടു കിട്ടിയ യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംഗ്ഷനിൽ എത്തി നാട്ടുകാരെ വിവരം ധരിപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
Kerala
പേരൂര്‍ക്കട: വാഹനക്കുരുക്ക് നീക്കാന്‍ പോലീസ് കൃത്യസമയത്ത് ഇടപെടാത്തതിനാല്‍ രോഗിയുമായിവന്ന ആംബുലന്‍സ് കുരുങ്ങിക്കിടന്ന് 10 മിനിറ്റോളം. ശാസ്തമംഗലത്തെ സ്വകാര്യാശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സാണ് വെള്ളയമ്പലം സ്ക്വയറിന് 150 മീറ്റര്‍ മുന്നേ വാഹനക്കുരുക്കില്പ്പെട്ടത്.
ഇന്നലെ വൈകുന്നേരം 5 .45നാണ് രോഗിയെയും വഹിച്ച് ആംബുലന്‍സ് മെഡിക്കല്‍കോളജിലേക്ക് വന്നത്. എന്നാല്‍ വാഹനക്കുരുക്കുമൂലം ആംബുലന്‍സിന് മുന്നോട്ടു പോകാനായില്ല. അവിടവിടെ ഡിവൈഡറുകള്‍ മുറിച്ചിട്ടിട്ടുണ്ടെങ്കിലും അതൊക്കെ പിന്നിട്ടു കഴിഞ്ഞതിനാല്‍ സമീപത്തെ ഒണ്‍വേ റോഡിലൂടെ ആംബുലന്‍സിന് കയറിപോകാനും സാധിച്ചില്ല. സൈറണും ഹോണും നിരന്തരം മുഴക്കിയിട്ടും വെള്ളയമ്പലം സിഗ്നല്പോയിന്റില് കിടന്ന വാഹനങ്ങള്‍ മുന്നോട്ടെടുക്കാന്‍ തയാറായില്ല.
ട്രാഫിക് സിഗ്നല്‍ലൈറ്റ് ചുവപ്പ് കത്തി കിടന്നതാണ് ഇതിനു കാരണം. വെള്ളയമ്പലത്തെ സിഗ്നല്പോയിന്റ് ഇടയ്ക്ക് പച്ച കത്തിയശേഷം വീണ്ടും സെക്കന്റുകള്‍ക്കുള്ളില്‍ ചുവപ്പ് കത്തുന്നതു കാരണം ശാസ്തമംഗലം ഭാഗത്തുനിന്ന് വഴുതക്കാട്, മ്യൂസിയം ഭാഗത്തേക്കു വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ട്രാഫിക് ഐലന്‍ഡിനു സമീപത്ത് പോലീസ് ഡ്യൂട്ടിക്കുണ്ടായിരുന്നിട്ടും സിഗ്നല്പോയിന്റില്നിന്ന് വാഹനങ്ങളെ നീക്കി ആംബുലന്‍സിന് വഴിയൊരുക്കാന്‍ ഇവര്‍ ശ്രമിക്കാത്തത് പ്രതിഷേധത്തിന് കാരണമാകുകയായിരുന്നു. ഒടുവില്‍ കുരുക്കില്ക്കിടന്ന വാഹനങ്ങള്‍ ഒന്നോടെ ഹോണ്‍ മുഴക്കിയപ്പോഴാണ് മറ്റുള്ള വാഹനങ്ങള്‍ മുന്നോട്ടുപോകാന്‍ തയ്യാറായത്. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടു വരുന്ന ആംബുലന്‍സുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സുഗമമായ യാത്ര ഒരുക്കുന്നതിന് വെള്ളയമ്പലത്തെ ട്രാഫിക് സംവിധാനം പരിഷ്കരിക്കുകയും കൂടുതല്‍ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Kerala
പയ്യാവൂർ: പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (19) ആണ് മരിച്ചത്.
പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ് ആൽബിൻ. ഇന്ന് രാവിലെ പത്തോടെ ബൈക്കിൽ കോളജിലേയ്ക്ക് വരുമ്പോൾ ടോറസ് ലോറിയുടെ അടിയിൽപ്പെട്ടാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്സും സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
District News
കാഞ്ഞിരപ്പള്ളി: റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണിട്ട് ഒന്നര വര്‍ഷത്തോളമായിട്ടും പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല, അപകടഭീതിയിൽ പ്രദേശവാസികള്‍.
മണ്ണാറക്കയം-അഞ്ചിലിപ്പ റോഡിലാണ് സംരക്ഷവേലിയോടു ചേര്‍ന്നുള്ള ഭാഗം ശക്തമായ മഴയില്‍ 15 അടിയോളം താഴ്ചയിൽ ചിറ്റാർ പുഴയിലേക്ക് ഇടിഞ്ഞുവീണത്. മഴക്കാലമെത്തുന്നതോടെ ഈ ഭാഗം കൂടുതല്‍ ഇടിയാനും സാധ്യതയുണ്ട്.
സ്കൂള്‍ ബസുകളടക്കം കടന്നുപോകുന്ന വഴിയാണിത്.
കൂടാതെ ഈ ഭാഗത്ത് കാടുകൾ വളർന്നതിനാലും മാലിന്യം തള്ളിയിരിക്കുന്നതിനാലും സംരക്ഷണഭിത്തി ഇടിഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയുമില്ല. എതിരേ വാഹനങ്ങള്‍ വരുമ്പോള്‍ സൈഡ് കൊടുക്കുന്നതിനായി ചേര്‍ത്താല്‍ അപകടമുണ്ടാകാനും സാധ്യതയുണ്ട്.
കാഞ്ഞിരപ്പള്ളി-കുളത്തൂര്‍മൂഴി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഈ വഴിയാണ് കൂടുതല്‍ വാഹനങ്ങളും കടന്നുപോകുന്നത്. സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും അപകട സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. റോഡ് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കുമെന്ന് വാര്‍ഡംഗം ആനിയമ്മ ജോയി പറഞ്ഞു.
District News
ചവറ : കാലവര്‍ഷം എത്തിയിട്ടും പൊട്ടിപ്പൊളിഞ്ഞ പാത നവീകരിക്കാതെ അധികൃതര്‍ അലസത കാട്ടുന്നതായി നാട്ടുകാര്‍. ചവറ കൊറ്റന്‍കുളങ്ങര കിഴക്ക് കാട്ടേഴ്ത്ത് മുക്ക്-മണ്ടോടി മുക്ക് പാതയ്ക്കാണ് ഈ ദുര്‍വിധി.
ഇതുവഴി പോകുന്ന യാത്രക്കാർക്ക് പാതയാണോ കുളമാണോ എന്ന് സംശയം ഉണ്ടാകുന്ന തരത്തിലാണ് പാതയുടെ അവസ്ഥ.പാത നവീകരിക്കാന്‍ ഫണ്ടുകള്‍ പല തവണ അനുവദിച്ചിട്ടും അതൊന്നും ഇവിടുത്തെ നവീകരണത്തിന് മാത്രം ഉപയോഗിച്ചില്ല. ഓട്ടോറിക്ഷാ പോലും പോകാന്‍ പറ്റാതെ കുണ്ടും കുഴിയും നിറഞ്ഞ പാതയില്‍ മഴക്കാലം കൂടി ആയതോടെ വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്.
കുട്ടികളുള്‍പ്പെടെ നിരവധി യാത്രക്കാര്‍ പോകുന്ന ഈ പാത നവികരിക്കും എന്ന വിശ്വാസം പോലും ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഇല്ലാതായിരിക്കുകയാണ്. ബന്ധപ്പെട്ട അധികൃതര്‍ക്ക് നാട്ടുകാർ പരാതി കൊടുത്ത് മടുത്തു. പഞ്ചായത്തിലെ മറ്റു പല പാതകളും നവീകരിച്ചിട്ടും കാട്ടേഴ്ത്ത് പാതയുടെ കാര്യം അധികൃതര്‍ മറന്ന മട്ടാണ്.
രാത്രി കാലത്ത് ഇരുചക്രവാഹനത്തില്‍ പോകുന്നവര്‍ വെള്ളക്കെട്ടായ കുഴിയല്‍ വീണ് അപകടവും പതിവായിരിക്കുന്നു.പാത നവീകരിക്കാന്‍ അധികൃതര്‍ തയാറായാലും മഴക്കാലം കഴിയണം.അതുവരെ പ്രദേശത്തുള്ളവര്‍ യാത്രയ്ക്ക് മറ്റ് പാതകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
District News
പെരുമ്പാവൂര്‍: തോട്ടുവ-നമ്പിള്ളി റോഡിരികിൽ കാടും ചെടികളും വളർന്ന് കാഴ്ചകൾ മറയ്ക്കുന്നതിനെ തുടർന്ന് ചേരാനല്ലൂര്‍ ദേവമാതാ കപ്പേള ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. റോഡിന്റെ മറുവശത്തുള്ള വൈദ്യുത പോസ്റ്റും അപകടങ്ങൾക്ക് കാരണമാകുന്നതായി പ്രദേശവാസികൾ പറഞ്ഞു. 33 കെവി ടവറിലും വൈദ്യുത പോസ്റ്റിലും കാടുകയറി മൂടിയിരിക്കുകയാണ്.
20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അഞ്ചര കോടി രൂപ ചെലവില്‍ കഴിഞ്ഞ നവംബറിലാണ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. ഇവിടെ ചെറിയ വളവ് ഉള്ളതും അപകടങ്ങൾക്ക് ഇടയാക്കുന്നു.
പ്രദേശത്ത് പാന്പ് ശല്യവും രൂക്ഷമാണ്. വിഷയത്തിൽ കൂവപ്പടി പഞ്ചായത്ത്, പിഡബ്ല്യുഡി അധികൃതർ, കെഎസ്ഇബി അധികൃതർ തുടങ്ങിയവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
പാലാ: പാലാ-പയപ്പാർ-അന്ത്യാളം റോഡിൽ സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമായി. രാമപുരത്തുനിന്നും പാലായ്ക്ക് ഏതു മഴക്കാലത്തും സുരക്ഷിതമായി സഞ്ചരിക്കാവുന്ന റോഡാണിത്. മഴക്കാലത്ത് കരൂരും മുണ്ടുപാലത്തും വെള്ളം കയറി ഗതാഗതം തടസപ്പെടുമ്പോള്‍ ഈ റോഡിൽ ഇത്തരം തടസങ്ങള്‍ ഉണ്ടാവില്ല.
റോഡിന്റെ 50 മീറ്റർ ഭാഗത്തുകൂടി സംരക്ഷണഭിത്തി നിർമിച്ചാൽ കൂടുതൽ സുരക്ഷിതമാകും. റോഡ് തോട്ടിലേക്ക് ഇടിഞ്ഞതിനെത്തുടർന്ന് സംരക്ഷണഭിത്തി നിർമിക്കാൻ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ നാട്ടുകാർ നൽകിയ നിവേദനത്തെത്തുടർന്നാണ് തുക അനുവദിച്ചത്. ഇതിനു സമീപം 50 മീറ്റർ കൂടി സംരക്ഷണഭിത്തി നിർമിക്കണമെന്നാണ് ആവശ്യം.
District News
കേളകം: റോഡരികിൽ ഓടകളില്ലാത്തത് കാരണം വേനൽ മഴയിൽ തന്നെ മഞ്ഞളാംപുറംകാരുടെ യാത്ര ദുരിതാകുന്നു. മഴവെള്ളം റോഡിലൂടെയാണ് പരന്നൊഴുകുന്നത്.
ഇതു കാരണം വാഹങ്ങൾ കടന്നു പോകുന്പോൾ കാൽനടയാത്രികരുടെ മേലും വ്യാപാര സ്ഥാപനങ്ങളിലേക്കും ചെളിവെള്ളം തെറിക്കുകയാണ്. കാൽനടയും ദുസഹമാണ്. റോഡുകളുടെ ചിലയിടങ്ങളിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടു.
ഇതു കാരണം ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളും കടന്നുപോകാൻ കഴിയാതെ മറ്റു വഴികൾ തേടുകയോ വെള്ളം വാർന്നു പോകുന്നതു വരെ കാത്തിരിക്കുകയോ ചെയ്യുകയായിരുന്നു.
മഴ ശക്തമാകുന്നതിന് മുന്‍പ് പരിഹാരം കണ്ടില്ലെങ്കിൽ സ്ഥിതി കൂടുതൽ ദുഷ്കരമാകും.റോഡരികിൽ ഓടകൾ നിർമിക്കണമെന്ന പലതവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് ഇവിടുത്തുകാർ പറയുന്നു.
National
ഷിംല: ഹിമാചൽപ്രദേശിൽ കാർ 200 അടി താഴ്ചയിലേക്ക് വീണ് രണ്ടുപേർ മരിച്ചു. ഹിമാചൽപ്രദേശിൽ നിന്ന് പഞ്ചാബിലേക്ക് പോയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ലുധിയാന രജിസ്ട്രേഷൻ നമ്പറുള്ള കാറിൽ അപകടസമയത്ത് രണ്ട് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ കാർ കത്തുകയും ഇവർ വെന്തുമരിക്കുകയുമായിരുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വളവ് തിരിഞ്ഞുവന്ന നേരെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെ കൈവരിയോ സുരക്ഷാസംവിധാനമോ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല. കാർ വീഴുന്നതിന് തൊട്ട് മുൻപ് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നു.
ടയർ പൊട്ടിത്തെറിച്ചതിനാൽ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാകാം അപകടമുണ്ടാകാൻ കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവത്തിന് പിന്നാലെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചു. മരിച്ചവരിൽ ഒരാളുടെ മൃതദേഹം കാറിന് പുറത്തും മറ്റൊരു മൃതദേഹം കാറിനുള്ളിലുമായിരുന്നു.
PB-10-K-7531 എന്ന രജിസ്ട്രേഷൻ നമ്പറുള്ള മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ നിന്ന് പോലീസ് ഒരു ആധാർ കാർഡ് കണ്ടെടുത്തു. പക്ഷേ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ ചിന്ത്പൂർണി ക്ഷേത്രത്തിൽ നിന്ന് പഞ്ചാബിലെ ലുധിയാനയിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
Kerala
തൃശൂർ: ഇറച്ചിക്കോഴി മാലിന്യങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണമായി നൽകിയ സംഭവത്തില്‍ വാഹനത്തിന്റെ രജിസ്ട്രേഷന് സസ്പെന്റ് ചെയ്തു. മൂന്ന് ദിവസത്തേക്ക് ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വാഹനത്തിന്റെ രജിസ്ട്രേഷന് സസ്പെന്റ് ചെയ്തിരിക്കുന്നത്.
കോഴി മാലിന്യം നിക്ഷേപിച്ച ചാലക്കുടി ചൊവ്വരക്കാരന്‍ വീട്ടില്‍ ജെയ്സന്റെ വാഹനത്തിന്റെ രജിസ്ട്രേഷനാണ് സസ്പെന്റ് ചെയ്തത്. ചാലക്കുടി നഗരസഭ സെക്രട്ടറിയുടെ പരാതിയെതുടര്‍ന്നാണ് നടപടി.
ചാലക്കുടിയില്‍ വഴിനീളെ കോഴിമാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്നും ഇത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമാകുന്നിവെന്നതടക്കമുള്ള കാര്യങ്ങളാണ് പരാതിയില്‍ സൂചിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഎംവിഐ നടത്തിയ അന്വേഷണത്തില്‍ സംഭവം വാസ്തവമാണെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് വാഹന ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നൽകി.
പരാതിക്കാരന് നേരിട്ട് ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഹാജരായി കുറ്റം സമ്മതിക്കുകയും ഇനിയാവര്ക്കില്ലെന്നെന്നും അറിയിച്ചു. വാഹനത്തില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തെരുവില്‍ നിക്ഷേപിച്ചത് ഡെയ്ഞ്ചര്‍ ടു പബ്ലിക് എന്ന വകുപ്പില്‍ ഉള്‍പ്പെടുത്തി വാഹനത്തിന്റെ രജിസ്ട്രേഷന് മൂന്ന് ദിവസത്തേക്ക് സസ്പെന്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ നൽകുകയും ചെയ്തു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവിൽ കോളജ് അധ്യാപിക സഞ്ചരിച്ച കാർ റോഡിലെ കുഴിൽ മറിഞ്ഞു. സ്വകാര്യ സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ് മേധാവിയായ അധ്യാപിക വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്.
തിരക്കേറിയ പാതയിൽ മുന്നറിയിപ്പുകളൊന്നുമില്ലതെ തുറന്നു കിടന്ന വലിയ കുഴിയിലേയ്ക്ക് കാർ വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ അധ്യാപികയെ പുറത്തെടുത്തു. പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും വീഴ്ചയിൽ കാറിന് കേടുപാടുകൾ സംഭവിച്ചു.
മാസങ്ങളായി കുഴി തുറന്നുകിടക്കുകയാണെന്നും മുന്നറിയിപ്പ് ബോർഡുകളോ രാത്രികാലങ്ങളിൽ ലൈറ്റോ സ്ഥാപിച്ചിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.
District News
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പ്രവൃത്തി കാലവര്‍ഷത്തിന് മുന്‍പ് പൂര്‍ണമായും പൂര്‍ത്തിയാകുമോ എന്ന കാര്യത്തില്‍ ആശങ്ക. നിലവില്‍ പ്രവൃത്തികള്‍ മെല്ലെപ്പോക്കിലാണ്.ഓടകൾ സ്ലാബിടാത്തതുമൂലം തുറന്നുകിടക്കുന്നു. കാലവർഷം വരാനിരിക്കെ തക്കസമയത്ത് പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ വൻ അപകടസാധ്യതയാണ് മുന്നിലുള്ളത്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉദ്ഘാടനവും റോഡ് ഷോയും നടത്തിയ റോഡ് പ്രവൃത്തിയാണ് പാതിനിലച്ച് അപകടക്കെണിയൊരുക്കിയിരിക്കുന്നത്.നിലവിൽ പ്രവൃത്തി പൂർണമായും നിലച്ച മട്ടാണ്. തെരുവു വിളക്കുകൾ കത്താത്തതുമൂലം നേരം ഇരുട്ടിയാൽ റോഡിന്റെ വശങ്ങൾകാണാത്ത അവസ്ഥയാണ്. റോഡിന്റെ പല ഭാഗത്തും ഇരുമ്പുസാധനങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്. ഡിവൈഡർ പ്രവൃത്തികളും പൂർത്തിയാക്കിയിട്ടില്ല.
മാനാഞ്ചിറ മുതല്‍ മലാപ്പറമ്പു വരെ 24 മീറ്റര്‍ വീതിയില്‍ 5.320 കി.മീ. നീളത്തിൽ നാലുവരി പാതയായി ആദ്യഘട്ട വികസന പ്രവൃത്തിയെങ്കിലും നേരാംവണ്ണം നടക്കുമെന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്. 3.027 കി.മീറ്റർ ദൂരത്തിൽ 24 മീറ്റര്‍ വീതിയിലാണ് റോഡ് രൂപകൽപന ചെയ്തിട്ടുളളത്. 50.49 കോടി അനുവദിക്കുകയും ചെയ്തിരുന്നു. മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡിന്റെ നിർമാണത്തിന് കഴിഞ്ഞ മേയിൽ മിഡിലാന്‍ഡ് ക്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ 76.90 കോടിയുടെ കരാർ ഒപ്പിടുകയും കഴിഞ്ഞ ജൂൺ രണ്ടിന് സ്ഥലം കരാറുകാരന് കൈമാറി പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: നെട്ടൂരില്‍ രാത്രിയിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് അറസ്റ്റിൽ. നെട്ടൂർ സ്വദേശിയായ സനൂപ് അസി എന്നയാളെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്.
ഇയാൾ വാഹനങ്ങൾ തടയുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി. സനൂപിനെതിരെ കേസെടുത്തു.
‘രാത്രി വൈകി കൊച്ചിയിൽ വരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക’ എന്നു പറഞ്ഞാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. കാറിനുള്ളില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍ യുവാവ് കാറിനു മുന്നിലേക്ക് ചാടുന്നതും റോഡിൽ കാറിനു മുന്നില്‍ കിടക്കുന്നതും കാണാം. പിന്നാലേ കാര്‍ റിവേഴ്സ് എടുക്കുന്നതും യുവാവ് കാറിനു നേരെ നടന്നുവരുന്നതും വീഡിയോയിലുണ്ട്.
ഇതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
SUNDAY DEEPIKA
ശാസ്ത്രവും വിശ്വാസവും ഇഴചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഗുജറാത്തിലെ ഗിര്‍ വനമേഖലയില്‍ സ്ഥിതിചെയ്യുന്ന തുളസി ശ്യാം എന്ന സ്ഥലത്തെ "ആന്റി ഗ്രാവിറ്റി ഹില്‍'. തുളസി ശ്യാമിലെ ഒരു പ്രത്യേക റോഡില്‍ വാഹനം നിര്‍ത്തി ന്യൂട്രല്‍ ഗിയറിലിട്ടാല്‍, അത് തനിയേ കയറ്റം കയറിപ്പോകുന്ന അവിശ്വസനീയ കാഴ്ച കാണാനാവും. സാധാരണഗതിയില്‍ ഭൂഗുരുത്വാകര്‍ഷണം മൂലം വണ്ടി താഴോട്ടാണ് ഉരുളേണ്ടത്. എന്നാല്‍ ഇവിടെ വണ്ടി ഏകദേശം 10 മുതല്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ മുകളിലേക്ക് നീങ്ങുന്നതിനാലാണ് ആന്റി ഗ്രാവിറ്റി ഹില്‍ എന്ന് ഈ പ്രദേശത്തിനു പേരുവന്നത്.
തുള്‍സി ശ്യാം പ്രദേശം പരമ്പരാഗതമായി ഇവിടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രവും ചൂടുവെള്ള ഉറവകളുംകൊണ്ട് നേരത്തെ തന്നെ പ്രശസ്തമായിരുന്നു.
ഈ പ്രദേശവുമായി ബന്ധപ്പെട്ട് വലിയൊരു ഐതിഹ്യവും നിലനില്‍ക്കുന്നുണ്ട്. ഈ വഴിയിലൂടെ ഭഗവാന് കൃഷ്ണന് സഞ്ചരിച്ചിട്ടുണ്ടെന്നും, ആ ദിവ്യശക്തി മൂലമാണ് വാഹനങ്ങള്‍ മുകളിലേക്ക് വലിക്കപ്പെടുന്നതെന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു. കൃഷ്ണഭക്തയായ തുളസിയുടെയും, കൃഷ്ണന്റെ മറ്റൊരു പേരായ ശ്യാമും കൂടി ചേര്‍ന്നാണ് "തുളസി ശ്യാം’ എന്ന സ്ഥലനാമത്തിന്റെ ആവിര്‍ഭാവം.
വിശ്വാസികള്‍ ഇവിടെ നടക്കുന്ന അദ്ഭുത പ്രതിഭാസത്തെ ഭഗവാന്റെ ലീലാവിലാസമായി കണക്കാക്കുമ്പോള്‍ ശാസ്ത്രലോകം ഇതിനെ ഒരൊറ്റ രീതിയിലല്ല വിലയിരുത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഭൂരിഭാഗം ശാസ്ത്രജ്ഞരും കരുതുന്നത് ഇതൊരു കാഴ്ചാ വൈകല്യം മാത്രമാണെന്നാണ്. ചുറ്റുമുള്ള ഭൂപ്രകൃതിയുടെയും ചക്രവാളത്തിന്റെയും പ്രത്യേകത കൊണ്ട് താഴേക്കു ചരിവുള്ള റോഡ് കാഴ്ചക്കാർക്ക് "കയറ്റ'മായി തോന്നുന്നതാണ്.
യഥാര്‍ഥത്തില്‍ വണ്ടി താഴേക്കുതന്നെയാണ് ഉരുളുന്നത്. പക്ഷേ കാഴ്ചയിൽ അത് മുകളിലേക്കു പോകുന്നതുപോലെ അനുഭവപ്പെടുന്നുവെന്നാണ് അവര്‍ പറയുന്നത്.
അതേസമയം ശാസ്ത്രമേഖലയിലുള്ള മറ്റു ചിലര്‍ വിശ്വസിക്കുന്നത് ഈ കുന്നിനുള്ളില്‍ വലിയ തോതില്‍ കാന്തിക ശക്തിയുണ്ടെന്നും അതാണ് ലോഹനിര്‍മിതമായ വാഹനങ്ങളെ ആകര്‍ഷിക്കുന്നതെന്നുമാണ്. എന്നാല്‍ ഇതിന് കൃത്യമായ തെളിവുകളില്ല.
ഗിര്‍ വന്യജീവി സങ്കേതത്തിനുള്ളിലായതിനാല്‍ വന്യമൃഗങ്ങളെ കാണാനും ഒപ്പം ഈ "മാന്ത്രിക പ്രതിഭാസം’ നേരിട്ട് അനുഭവിക്കാനും നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്.
ഇന്ന് ഈ സ്ഥലം ഗുജറാത്തിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നായും മാറിയിരിക്കുന്നു. ഗിര്‍ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നവര്‍ ആരും ഈ റോഡും ഒഴിവാക്കാറില്ല.
തുളസി ശ്യാമിലെ ഈ അദ്ഭുതം, പ്രകൃതിയുടെ നിഗൂഢതകളും മനുഷ്യന്റെ വിശ്വാസങ്ങളും എത്രത്തോളം ഇഴപിരിഞ്ഞു കിടക്കുന്നു എന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാകുന്നു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി തല്ലിക്കൊന്നു. സുമൻ (38) ആണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് മർദനമുണ്ടായത്.
സഹോദരങ്ങളായ അച്ചുവും അനന്തവും ചേർന്നാണ് സുമനെ അതിക്രൂരമായി മർദിച്ചത്. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. അതേസമയം, ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. യുവാവിനെ മർദിക്കുന്നതും അവശനായതിനു ശേഷം ആക്രമണം തുടരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ മുക്കോലയിലെ ബാറിലാണ് യുവാക്കൾ ഏറ്റുമുട്ടുന്നത്. ഷാൻ എന്ന ചെറുപ്പക്കാരനുമായി ദൃശ്യങ്ങളിലുള്ള ചെറുപ്പക്കാർ ബാറിൽ വച്ച് തർക്കമുണ്ടായി. ഇതിൽ ഇടപെട്ടയാളാണ് കൊല്ലപ്പെട്ട സുമനെന്നാണ് പോലീസ് പറയുന്നത്.
ബാറിൽ നിന്ന് തന്നെ സംഘം സുമനെതിരെ തിരിയുകയും ഇറങ്ങി പുറത്തേക്കോടിയ സുമനെ പിന്തുടർന്ന് സഹോദരങ്ങളായ യുവാക്കൾ മർദിക്കുകയുമായിരുന്നു. റോഡിലൂടെ വന്ന യാത്രക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.
പ്രതികളെല്ലാം മദ്യലഹരിയിലായതിനാൽ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവാനുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ സഹോദരങ്ങളെ കൂടാതെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.