കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പ്രവൃത്തി കാലവര്‍ഷത്തിന് മുന്‍പ് പൂര്‍ണമായും പൂര്‍ത്തിയാകുമോ എന്ന കാര്യത്തില്‍ ആശങ്ക. നിലവില്‍ പ്രവൃത്തികള്‍ മെല്ലെപ്പോക്കിലാണ്.ഓടകൾ സ്ലാബിടാത്തതുമൂലം തുറന്നുകിടക്കുന്നു. കാലവർഷം വരാനിരിക്കെ തക്കസമയത്ത് പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ വൻ അപകടസാധ്യതയാണ് മുന്നിലുള്ളത്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉദ്ഘാടനവും റോഡ് ഷോയും നടത്തിയ റോഡ് പ്രവൃത്തിയാണ് പാതിനിലച്ച് അപകടക്കെണിയൊരുക്കിയിരിക്കുന്നത്.നിലവിൽ പ്രവൃത്തി പൂർണമായും നിലച്ച മട്ടാണ്. തെരുവു വിളക്കുകൾ കത്താത്തതുമൂലം നേരം ഇരുട്ടിയാൽ റോഡിന്റെ വശങ്ങൾകാണാത്ത അവസ്ഥയാണ്. റോഡിന്റെ പല ഭാഗത്തും ഇരുമ്പുസാധനങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്. ഡിവൈഡർ പ്രവൃത്തികളും പൂർത്തിയാക്കിയിട്ടില്ല.
മാനാഞ്ചിറ മുതല്‍ മലാപ്പറമ്പു വരെ 24 മീറ്റര്‍ വീതിയില്‍ 5.320 കി.മീ. നീളത്തിൽ നാലുവരി പാതയായി ആദ്യഘട്ട വികസന പ്രവൃത്തിയെങ്കിലും നേരാംവണ്ണം നടക്കുമെന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്. 3.027 കി.മീറ്റർ ദൂരത്തിൽ 24 മീറ്റര്‍ വീതിയിലാണ് റോഡ് രൂപകൽപന ചെയ്തിട്ടുളളത്. 50.49 കോടി അനുവദിക്കുകയും ചെയ്തിരുന്നു. മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡിന്റെ നിർമാണത്തിന് കഴിഞ്ഞ മേയിൽ മിഡിലാന്‍ഡ് ക്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ 76.90 കോടിയുടെ കരാർ ഒപ്പിടുകയും കഴിഞ്ഞ ജൂൺ രണ്ടിന് സ്ഥലം കരാറുകാരന് കൈമാറി പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
Tags : nattu vishesham Mananchira-Vellimadukunnu Road