കോഴിക്കോട്: നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന നവീകരിച്ച മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് അടുത്തമാസം ഉദ്ഘാടനം ചെയ്യും. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന റോഡ് ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. യുദ്ധകാലടിസ്ഥാനത്തിലാണ് പ്രവൃത്തി നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.3 കിലോമീറ്റർ റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായാണ് നിർമിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി 344.5 കോടി രൂപ അനുവദിച്ചിരുന്നു. 481.94 കോടി രൂപയാണ് റോഡിനായി ആകെ ചെലവാകുക. നിർമാണത്തിനായി 137.44 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിനു കീഴിലാണ് മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നിർമിക്കുന്നത്.
റോഡിനു നടുവിൽ രണ്ടുമീറ്റർ വീതിയിൽ മീഡിയനും ഇരുവശങ്ങളിലും ഏഴുമീറ്റർ വീതം വീതിയിൽ രണ്ടുവരിപ്പാതയും നിർമിക്കും. കാര്യേജ് വേയുടെ ഇരുവശത്തുമായി ഒന്നര മീറ്റർ വീതം പേവ്മെന്റ് നിർമിക്കും. രണ്ടുമീറ്റർ വീതിയിലാണ് ഇരുവശത്തും നടപ്പാത നിർമിക്കുക. ഈ സ്ട്രെച്ചിൽ ഉടനീളം വഴിവിളക്കുകളും സ്ഥാപിക്കും. ജംഗ്ഷനില് ട്രാഫിക് സിഗ്നലുകളും ഉണ്ടാകും. ഓരോ 250 മീറ്റർ ഇടവിട്ടും റോഡിനടിയിൽ കുറുകെ യൂട്ടിലിറ്റി ഡക്ടുകളുമുണ്ടാകും.
കോഴിക്കോടിന്റെ ചിരകാല സ്വപ്നം
കോഴിക്കോടിന്റെ വികസന പദ്ധതികളിൽ ഏറ്റവും സുപ്രധാനമായ ചുവടുവയ്പ്പാണ് മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നവീകരണം. നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. റോഡിന് വീതി കുറവായതുകൊണ്ട് തന്നെ വലിയ വാഹനങ്ങൾ വരുമ്പോൾ ഗതാഗതം പൂർണമായും തടസപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.
പലയിടങ്ങളിലും നടപ്പാതകൾ ഇല്ലാത്തത് കാൽനടയാത്രക്കാരെയും അപകടത്തിലാക്കി.മാലിന്യപ്രശ്നങ്ങളും ഓടകളുടെ അഭാവവും മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടുണ്ടാക്കിയിരുന്നു. ഇതുമൂലം നഗരത്തിൽ നിന്ന് വെള്ളിമാടുകുന്ന് ഭാഗത്തേക്ക് പോകാൻ മണിക്കൂറുകൾ വേണ്ടിവരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
പുതിയ പദ്ധതി പ്രകാരം 8.4 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും ശാസ്ത്രീയമായ രീതിയിൽ ഓടകളും സുരക്ഷിതമായ നടപ്പാതകളും നിർമിക്കുന്നതോടെ ദുരിതം പൂർണമായും അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Tags : nattu vishesham Mananchira-Vellimadukunnu road