പ്രതീകാത്മക ചിത്രം
തിരുവല്ല: തിരുവല്ല - മല്ലപ്പള്ളി റോഡില്‍ ചിലങ്ക ജംഗ്ഷനും ബൈപാസ് സിഗ്നലിനും മധ്യേയുള്ള ഭാഗത്ത് നടത്തിയ ടാറിംഗ് ഒന്നര മാസത്തിനുള്ളില്‍ ഇളകി. ഇതോടെ റോഡില്‍ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ട് യാത്രക്കാര്‍ വീണ്ടും ദുരിതത്തിലായി.
മാസങ്ങള്‍ക്കു മുമ്പ് ചിലങ്ക തിയേറ്ററിന് സമീപവും ബൈപാസ് സിഗ്നലിന് മുന്നിലുമുള്ള ഭാഗത്ത് കനത്ത മഴയിലും റോഡിൽ വെള്ളം നിറഞ്ഞുകിടന്ന കുഴികളിലാണ് ടാറിംഗ് നടത്തിയത്.
ടാര്‍ മിശ്രിതം ചാക്കുകളില്കൊണ്ടുവന്ന് കുഴികളില്‍ നിറച്ച് അറ്റകുറ്റപ്പണി നടത്തിയത് അന്ന് പ്രതിഷേധത്തിനു കാരണമായിരുന്നു. ശക്തമായ മഴ തുടരുന്നതിനിടെയാണ് ടാറിംഗ് നടത്താന്‍ തൊഴിലാളികള്‍ എത്തിയത്.
തിരുവല്ല നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മഴയിലും അറ്റകുറ്റപ്പണി നടത്തിയതെന്നും മഴക്കാലത്തും ഉപയോഗിക്കാവുന്ന പ്രത്യേക ടാറിംഗ് രീതിയാണ് സ്വീകരിച്ചതെന്നും അധികൃതര്‍ അന്ന് വിശദീകരിച്ചിരുന്നു.
എന്നാല്‍, ഒന്നര മാസത്തിനുള്ളില്‍ത്തന്നെ ടാറിംഗ് ഇളകിയതോടെ കുഴികള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതോടെ വാഹനയാത്രക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. റോഡില്‍ ശാസ്ത്രീയമായ രീതിയില്‍ സ്ഥിരം അറ്റകുറ്റപ്പണികള്‍ നടത്തി യാത്ര സുരക്ഷിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Nattuvishesham LocalNews road