ശാസ്ത്രവും വിശ്വാസവും ഇഴചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഗുജറാത്തിലെ ഗിര്‍ വനമേഖലയില്‍ സ്ഥിതിചെയ്യുന്ന തുളസി ശ്യാം എന്ന സ്ഥലത്തെ "ആന്റി ഗ്രാവിറ്റി ഹില്‍'. തുളസി ശ്യാമിലെ ഒരു പ്രത്യേക റോഡില്‍ വാഹനം നിര്‍ത്തി ന്യൂട്രല്‍ ഗിയറിലിട്ടാല്‍, അത് തനിയേ കയറ്റം കയറിപ്പോകുന്ന അവിശ്വസനീയ കാഴ്ച കാണാനാവും. സാധാരണഗതിയില്‍ ഭൂഗുരുത്വാകര്‍ഷണം മൂലം വണ്ടി താഴോട്ടാണ് ഉരുളേണ്ടത്. എന്നാല്‍ ഇവിടെ വണ്ടി ഏകദേശം 10 മുതല്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ മുകളിലേക്ക് നീങ്ങുന്നതിനാലാണ് ആന്റി ഗ്രാവിറ്റി ഹില്‍ എന്ന് ഈ പ്രദേശത്തിനു പേരുവന്നത്.
തുള്‍സി ശ്യാം പ്രദേശം പരമ്പരാഗതമായി ഇവിടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രവും ചൂടുവെള്ള ഉറവകളുംകൊണ്ട് നേരത്തെ തന്നെ പ്രശസ്തമായിരുന്നു.
ഈ പ്രദേശവുമായി ബന്ധപ്പെട്ട് വലിയൊരു ഐതിഹ്യവും നിലനില്‍ക്കുന്നുണ്ട്. ഈ വഴിയിലൂടെ ഭഗവാന് കൃഷ്ണന് സഞ്ചരിച്ചിട്ടുണ്ടെന്നും, ആ ദിവ്യശക്തി മൂലമാണ് വാഹനങ്ങള്‍ മുകളിലേക്ക് വലിക്കപ്പെടുന്നതെന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു. കൃഷ്ണഭക്തയായ തുളസിയുടെയും, കൃഷ്ണന്റെ മറ്റൊരു പേരായ ശ്യാമും കൂടി ചേര്‍ന്നാണ് "തുളസി ശ്യാം’ എന്ന സ്ഥലനാമത്തിന്റെ ആവിര്‍ഭാവം.
വിശ്വാസികള്‍ ഇവിടെ നടക്കുന്ന അദ്ഭുത പ്രതിഭാസത്തെ ഭഗവാന്റെ ലീലാവിലാസമായി കണക്കാക്കുമ്പോള്‍ ശാസ്ത്രലോകം ഇതിനെ ഒരൊറ്റ രീതിയിലല്ല വിലയിരുത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഭൂരിഭാഗം ശാസ്ത്രജ്ഞരും കരുതുന്നത് ഇതൊരു കാഴ്ചാ വൈകല്യം മാത്രമാണെന്നാണ്. ചുറ്റുമുള്ള ഭൂപ്രകൃതിയുടെയും ചക്രവാളത്തിന്റെയും പ്രത്യേകത കൊണ്ട് താഴേക്കു ചരിവുള്ള റോഡ് കാഴ്ചക്കാർക്ക് "കയറ്റ'മായി തോന്നുന്നതാണ്.
യഥാര്‍ഥത്തില്‍ വണ്ടി താഴേക്കുതന്നെയാണ് ഉരുളുന്നത്. പക്ഷേ കാഴ്ചയിൽ അത് മുകളിലേക്കു പോകുന്നതുപോലെ അനുഭവപ്പെടുന്നുവെന്നാണ് അവര്‍ പറയുന്നത്.
അതേസമയം ശാസ്ത്രമേഖലയിലുള്ള മറ്റു ചിലര്‍ വിശ്വസിക്കുന്നത് ഈ കുന്നിനുള്ളില്‍ വലിയ തോതില്‍ കാന്തിക ശക്തിയുണ്ടെന്നും അതാണ് ലോഹനിര്‍മിതമായ വാഹനങ്ങളെ ആകര്‍ഷിക്കുന്നതെന്നുമാണ്. എന്നാല്‍ ഇതിന് കൃത്യമായ തെളിവുകളില്ല.
ഗിര്‍ വന്യജീവി സങ്കേതത്തിനുള്ളിലായതിനാല്‍ വന്യമൃഗങ്ങളെ കാണാനും ഒപ്പം ഈ "മാന്ത്രിക പ്രതിഭാസം’ നേരിട്ട് അനുഭവിക്കാനും നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്.
ഇന്ന് ഈ സ്ഥലം ഗുജറാത്തിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നായും മാറിയിരിക്കുന്നു. ഗിര്‍ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നവര്‍ ആരും ഈ റോഡും ഒഴിവാക്കാറില്ല.
തുളസി ശ്യാമിലെ ഈ അദ്ഭുതം, പ്രകൃതിയുടെ നിഗൂഢതകളും മനുഷ്യന്റെ വിശ്വാസങ്ങളും എത്രത്തോളം ഇഴപിരിഞ്ഞു കിടക്കുന്നു എന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാകുന്നു.