Kerala
കോഴിക്കോട്/ കൊണ്ടോട്ടി: വിജയാഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിക്കുന്പോൾ സ്കൂട്ടറിനു തീപിടിച്ചും ആഹ്ലാദ പ്രകടനത്തിൽ പൊട്ടിക്കാൻ സ്കൂട്ടറിൽ ഒരുക്കിവച്ച പടക്കശേഖരത്തിലേക്കു തീപിടിച്ചുമുണ്ടായ അപകടങ്ങളിൽ രണ്ടു യുവാക്കൾക്ക് ദാരുണ മരണം.
കോഴിക്കോട് ബാലുശേരി വട്ടോളി ബസാര്‍ ജയരാമന്റെ മകന് സന്ദീപ് (34), മലപ്പുറം കൊണ്ടോട്ടിക്കടുത്ത പുളിക്കൽ പെരിയന്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) എന്നിവരാണു മരിച്ചത്.
ബാലുശേരി മരത്തുംപടിയില്‍ ഇന്നലെ രാത്രി ഏഴരയോടെയുണ്ടായ അപകടത്തിലാണ് സന്ദീപ് മരിച്ചത്. ആഹ്ലാദപ്രകടത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയാണ് സ്കൂട്ടറിനു തീപിടിച്ച് ദുരന്തമുണ്ടായത്. ഇയാളുടെ ബന്ധുവും ബാലുശേരി സ്വദേശിയുമായ ജിഷ്ണു (30)വിന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിക്കും മുമ്പ് സന്ദീപ് മരിച്ചിരുന്നു.
ജിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനങ്ങാട് പഞ്ചായത്തിലെ രണ്ടാംവാര്‍ഡ് കുറുമ്പൊയില്‍ ഇത്തവണ എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ദേവാനന്ദ് പിടിച്ചെടുത്തിരുന്നു. ദേവാനന്ദിന്റെ ബന്ധുക്കളാണ് ജിഷ്ണുവും സന്ദീപും. സന്ദീപിന്റെ ഭാര്യ: അശ്വതി (കേരള പോലീസ്).
തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിൽ പൊട്ടിക്കാൻ സ്കൂട്ടറിൽ ഒരുക്കിവച്ച പടക്കശേഖരത്തിലേക്കു തീ പടർന്നുണ്ടായ സ്ഫോടനത്തിലാണ് ഇർഷാദ് മരിച്ചത്. പെരിയന്പലം പറവൂർ റോഡിൽ ചക്കൻതൊടി ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം 6.15 നായിരുന്നു അപകടം.
ചെറുകാവ് പഞ്ചായത്ത് ഒന്‍പതാം വാർഡ് സ്ഥാനാർഥി മുസ്ലിംലീഗിലെ ജൈസിലാ നസ്റുവിന്റെ വിജയാഹ്ലാദ പ്രകടനത്തിൽ പൊട്ടിച്ചുകൊണ്ടിരുന്ന പടക്കങ്ങളിൽ ഒന്നിന്റെ തീപ്പൊരി ഇർഷാദ് ഓടിച്ച സ്കൂട്ടറിലെ പടക്ക കൂന്പാരത്തിലേക്ക് വീഴുകയായിരുന്നു. പ്രകടനത്തിനൊപ്പം തന്നെയായിരുന്നു ഇർഷാദ് സ്കൂട്ടർ ഓടിച്ചിരുന്നത്.
സ്കൂട്ടറിന്റെ ഫൂട്ട് ബോർഡിലായിരുന്നു പടക്കങ്ങൾ വച്ചിരുന്നത്. ശക്തമായ സ്ഫോടനത്തിൽ സാരമായി പൊള്ളലേറ്റ ഇർഷാദിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സ്കൂട്ടർ ഭാഗികമായി തകർന്നു.
International
വാഷിംഗ്ടൺ: അമേരിക്കയിലെ നോർത്ത് കരോലിനയിൽ വാരാന്ത്യ പാർട്ടിക്കിടെ വെടിവയ്പ്പ്. മാക്സ്റ്റണിലാണ് ദാരുണമായ സംഭവമുണ്ടായത്.
വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. 13 പേർക്കാണ് വെടിയേറ്റത്. 11 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
150 ലധികം പേരാണ് സ്ഥലത്തുണ്ടായിരുന്നതെന്ന് റോബ്സൺ കൗണ്ടി ഷെരീഫ് ബർണിസ് വിൽക്കിൻസ് പറഞ്ഞു. എന്നാൽ പോലീസ് എത്തുമ്പോൾ മിക്കവരും പോയിരുന്നതായും ബർണിസ് പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളുവെന്നും വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ബർനിസ് പറഞ്ഞു.
International
കീവ്: യുക്രെയ്നിൽ ഇന്ന് പുലർച്ചെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ രണ്ട് പേർ മരിച്ചു. രാജ്യ തലസ്ഥാനമായ കീവിലാണ് റഷ്യ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. റഷ്യ ബാലിസ്റ്റിക്ക് മിസൈലാക്രമണമാണ് നടത്തിയതെന്ന് മേയർ വിടാലി ക്ലിറ്റ്സ്കോ പറഞ്ഞു. തലസ്ഥാനത്ത് അസാധാരണമായ സാഹചര്യമാണ് ഉണ്ടായതെന്നും മേയർ കൂട്ടിച്ചേർത്തു.
കീവിലെ ജനവാസമില്ലാത്ത കെട്ടിടത്തിലാണ് മിസൈൽ പതിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഈ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ സമീപത്തെ കെട്ടിടത്തിലേയ്ക്ക് പതിച്ചു. തുടർന്നാണ് രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടതെന്നും നിരവധി പേർക്ക് പരിക്കേറ്റതെന്നും കീവ് പോലീസ് പറഞ്ഞു.