Kerala
പാലക്കാട്: ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. രാഹുൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ലെന്നും നിയമ നടപടിക്ക് പാർട്ടി എതിരല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
രാഹുലിനെതിരായ നിയമ നടപടിയിൽ പാർട്ടി നേതൃത്വമോ, പാർട്ടി പ്രവർത്തകരോ എതിരല്ല. കോൺഗ്രസ് ഒരു ഘട്ടത്തിലും നിയമ നടപടിയ്ക്ക് തടസം നിന്നിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഷാഫി പറമ്പിൽ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പ്രതികരിച്ചിട്ടുണ്ട്. രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ അംഗമല്ല. പരാതി ലഭിച്ചപ്പോൾ തന്നെ പാർട്ടി നടപടിയെടുത്തിരുന്നതായും എംപി വ്യക്തമാക്കി.
ലഭിച്ച പരാതി പാർട്ടി തന്നെ പോലീസിന് കൈമാറിയിരുന്നു. തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പാർട്ടി തങ്ങളുടെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയിട്ടുണ്ട്. കോൺഗ്രസ് മറ്റേത് പാർട്ടിയേക്കാളും കൃത്യമായ നിലപാട് വിഷയത്തിൽ സ്വീകരിച്ചിട്ടുണ്ടെന്നും ഷാഫി അറിയിച്ചു.
വടകരയിലെ ഫ്ലാറ്റിനെ കുറിച്ചുള്ള പരാമർശത്തിലും ഷാഫി പറമ്പിൽ നിലപാട് അറിയിച്ചു. ഫ്ലാറ്റിനെ കുറിച്ചുള്ള പരാമർശത്തിൽ താൻ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും തന്റെ പേര് എവിടെയെങ്കിലും പരാമർശിക്കപ്പെട്ടിട്ടുണ്ടോയെന്നും ഷാഫി ചോദിച്ചു.
ഇത്തരം വിഷയങ്ങളിൽ തങ്ങളെ ഉപദേശിക്കുന്നവർ മനസിലാക്കേണ്ടത് ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ബന്ധമുള്ളവർ അവരുടെ പാർട്ടിയിലും ജയിലിലും തുടരുകയാണെന്നും ഷാഫി പറമ്പിൽ എംപി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: വടകരയിൽ പ്രൈവറ്റ് ബസ് കണ്ടക്ടർക്ക് മർദനമേറ്റതായി പരാതി. വട്ടോളി മാവുള്ള പറമ്പത്ത് സ്വദേശി ദിവാകരന് ആണ് മര്‍ദനമേറ്റത്. ബസ് പിന്നിലേക്കെടുക്കുമ്പോൾ മാറാൻ പറഞ്ഞതിനാണ് ദിവാകരന് നേരെ ആക്രമണമുണ്ടായത്.
വടകര പുതിയ ബസ് സ്റ്റാൻഡിൽ രാവിലെയോടെയാണ് സംഭവം നടന്നത്. വടകര-തൊട്ടില്‍പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരിശ്രീ ബസിലെ കണ്ടക്ടറാണ് ദിവാകരൻ. ബസ് പിന്നിലോട്ടെടുക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ആളോട് ദിവാകരന് മാറാന്‍ പറഞ്ഞിരുന്നു.
ഇതില്‍ ക്ഷുഭിതനായ ഇയാള്‍ ദിവാകരനെ മർദിക്കുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പരിക്കേറ്റ ദിവാകരനെ വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Kerala
കോഴിക്കോട്: വടകരയിൽ എൽഡിഎഫ് അംഗത്തിന്റെ വീടിന് നേരെ ആക്രമണം. ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ മാറി വോട്ട് ചെയ്ത ആർജെഡി അംഗമായ രജനിയുടെ ചോമ്പാലയിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്.
വീടിന്റെ വാതിലിന് അരികെ സ്റ്റീൽ ബോംബുവച്ചെങ്കിലും പൊട്ടാതിരുന്നത് വലിയ അപകടം ഒഴിവായി. വീടിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിലാണ്.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാറി വോട്ട് ചെയ്തെങ്കിലും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തന്നെ രജനി വോട്ട് ചെയ്തിരുന്നു . രജനിയുടെ വോട്ട് മാറിയത് കാരണം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചിരുന്നു.
ഇരു മുന്നണികൾക്കും ഏഴു സീറ്റുകൾ വീതമാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. വോട്ട് മാറി ചെയ്തതിന് തുടർന്ന് രജനിയെ ആർജെഡി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, രജനിയുടെ വീടിനുനേരെയുണ്ടായത് സിപിഎമ്മിന്റെ ആസൂത്രിത ആക്രമണമാണെന്ന് കെ.കെ. രമ എംഎൽഎ ആരോപിച്ചു.
Kerala
കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത ആർജെഡി അംഗത്തെ സസ്പെന്റ് ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്.
രജനി തെക്കെ തയ്യിലിനെതിരെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ആർജെഡി നടപടി എടുത്തത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് സസ്പെൻഷൻ.
ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുന്നണി ധാരണ തെറ്റിച്ച രജനി തെക്കെ തയ്യിൽ യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാർഥി കോട്ടയിൽ രാധാകൃഷ്ണനാണ് വോട്ട് ചെയ്തത്. രാധാകൃഷ്ണൻ വിജയിക്കുകയും ചെയ്തിരുന്നു.
Kerala
കോഴിക്കോട്: ആറാം ക്ലാസുകാരനെ ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടകരയിൽ വാടകയ്ക്ക് താമസിക്കുന്ന ജോമോനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മർദനത്തിന് പ്രേരണ നൽകിയതിന് രണ്ടാനമ്മക്കെതിരെയും പോലീസ് കേസ് എടുത്തു. കഴിഞ്ഞ തിങ്കഴാഴ്ച മൂന്നിന് കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. കുട്ടിയുടെ കഴുത്തിന് പിടിച്ച് മർദിച്ചെന്നും ടോർച്ച് കൊണ്ടും കൈകൊണ്ടും അടിച്ച് കുട്ടിയെ പരിക്കേൽപിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
രണ്ടാനമ്മയുടെ പ്രേരണയാലാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും എഫ്ഐആറിലുണ്ട്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. തടഞ്ഞുവയ്ക്കൽ, പരിക്കേൽപ്പിക്കൽ, ബാലനീതി വകുപ്പുകൾ പ്രകാരമാണ് കേസ്.
Kerala
കോഴിക്കോട്: വടകരയിൽ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. വടകര വില്ല്യാപ്പള്ളി സ്വദേശി കുളത്തൂരില്‍ ചാലില്‍ തന്‍സീമിനാണ് പരിക്കേറ്റത്.
കാലിന് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നരം നാലോടെയാണ് സംഭവം.വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് തൻസീം സ്റ്റാര്‍ട്ട് ചെയ്തത്. അബദ്ധത്തിൽ ആക്സിലറേറ്ററിൽ കാൽ അമർന്നുപോയതോടെയാണ് അപകടമുണ്ടായത്..
നിയന്ത്രണം വിട്ട് അതിവേഗത്തിൽ മുന്നോട്ട് കുതിച്ച കാർ വീടിന്റെ മതിൽ തകർത്ത് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്നുണ്ടായ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഇവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
എന്നാൽ തൻസീമിനെ അപകടത്തിൽപെട്ട കാറിനുള്ളിൽ നിന്ന് പുറത്തിറക്കാനായില്ല. കാറിനകത്ത് തൻസീമിന്റെ കാൽ കുടുങ്ങിയിരുന്നു. ഇത് പുറത്തേക്ക് വലിച്ചെടുക്കാൻ സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇവർ സ്ഥലത്തെത്തിയാണ് കാറിൽ നിന്ന് തൻസീമിനെ പുറത്തിറക്കിയത്.
പിന്നീട് ഇദ്ദേഹത്തെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
Movies
രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രമേയമാക്കി എടുത്ത ‘ടി.പി. 51 വെട്ട്’ എന്ന സിനിമയിൽ ടി.പി. ചന്ദ്രശേഖരന്റെ റോൾ ചെയ്ത ടി.കെ. രമേശൻ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി
വടകര പാക്കയിൽ 42-ാം വാർഡിലാണ് രമേശന് മത്സരിക്കുന്നത്. നേരത്തേ രശ്മി തിയറ്റേഴ്സിൽ നടനായിരുന്ന രമേശൻ ആദ്യമായി സിനിമയിൽ ചെയ്ത വേഷമാണിത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചന്ദ്രശേഖരന്റെ രൂപസാദൃശ്യം കഥാപാത്രത്തെ ശ്രദ്ധേയമാക്കി.
പിന്നീട് ചില ടെലി ഫിലിമുകളിലും മുഖം കാണിച്ചിരുന്നു. സിപിഎം ശക്തികേന്ദ്രമായ വാർഡിലാണ് കോൺഗ്രസ് ടിക്കറ്റിൽ കന്നി മത്സരം. സിപിഎം സിറ്റിംഗ് സീറ്റിലാണു രമേശന് മത്സരിക്കുന്നത്.
2019 ജനുവരിയിലാണ്, സിപിഎമ്മിനെ ഏറെ പ്രതിക്കൂട്ടിലാക്കിയ ടി.പി. 51 വെട്ട് സിനിമ റിലീസായത്. അതേസമയം, ചില തിയറ്ററുകള്‍ രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് ചിത്രം റിലീസ് ചെയ്യുന്നതില്‍നിന്നു പിന്മാറിയിരുന്നു. സംവിധായകന് മൊയ്തുതാഴത്തിന്റെ പാസ്പോര്‍ട്ട് ഉള്‍പ്പെടെ തടഞ്ഞുവച്ച സംഭവവും ഉണ്ടായി.