Kerala
കൊച്ചി: ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി എറണാകുളം - അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നിർമിച്ച ഏഴു വീടുകൾ കൈമാറി.
വിലങ്ങാട്ടെ ദുരിതബാധിതർക്കാണ് വീടുകൾ നിർമിച്ചുനൽകിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപത നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നിർമിച്ച ഏഴു വീടുകളാണ് പൂർത്തീകരിച്ചു കൈമാറിയത്. ചൂരൽമല ദുരന്തത്തിൽ ഭവനരഹിതരായവർക്കുള്ള അതിരൂപതയുടെ പത്തു വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളിൽനിന്നുള്ള സാന്പത്തികസഹായങ്ങളോടെയും താമരശേരി രൂപത സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ സഹകരണത്തോടെയുമാണ് സഹൃദയ പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. 17 ഭവനങ്ങളുടെ നിർമാണങ്ങൾക്കുപുറമെ, ജീവനോപാധി വികസനപദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.
ഏഴു വീടുകളുടെ ആശീർവാദകർമം എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോയ്സ് വയലിലും ചേർന്നു നിർവഹിച്ചു.
കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആന്റോ ചേരാംതുരുത്തി, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസോ. ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, വിലങ്ങാട് ഫൊറോന വികാരി ഫാ. വിൽസൺ മുട്ടത്തുകുന്നേൽ, മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ബോബി പൂത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
താമരശേരി രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, പ്രോഗ്രാം കോ- ഓർഡിനേറ്റർമാരായ ആൽബിൻ, സിദ്ധാർഥ് തുടങ്ങയവർ നേതൃത്വം നൽകി.
International
ന്യൂയോർക്ക്: ലോകത്തെ പിടിച്ചുലച്ച അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക അതിക്രമ പരമ്പരയിൽ ഒരു ഇന്ത്യൻ യുവതിയും ഇരയായതായി പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിലാണ് നിർണായക സൂചനകൾ.
എപ്സ്റ്റീന്റെ ഇരകൾക്കായി വാദിക്കുന്ന പ്രമുഖ അഭിഭാഷക ബ്രിട്ടാനി ഹെൻഡേഴ്സൺ 2020 ജനുവരിയിൽ അയച്ച ഇമെയിലിലാണ് ഇന്ത്യയിലുള്ള യുവതിയെക്കുറിച്ചു പരാമർശിക്കുന്നത്.
പീഡനത്തിനിരയായവർക്ക് ആറ് സെഷൻ സൗജന്യ തെറാപ്പി നൽകുന്നതിനെക്കുറിച്ച് സംസാരിക്കവെയാണ് നിലവിൽ ഇന്ത്യയിലുള്ള തന്റെ ക്ലയന്റിന് അവിടെ ചികിത്സ ലഭ്യമാണോ എന്ന് അവർ അന്വേഷിച്ചത്.
പേര് വെളിപ്പെടുത്താത്ത യുവതി നിലവിൽ ഇന്ത്യയിലാണ് താമസിക്കുന്നത്. അവർക്ക് അവിടെ തെറാപ്പി ലഭിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? ആറ് സൗജന്യ സെഷനുകൾക്ക് അവർ അർഹയാണോ തുടങ്ങിയ വിവരങ്ങളാണ് ഹെൻഡേഴ്സന്റെ ഇമെയിൽ ഉള്ളടക്കം.
ദുബായിലെ ഇന്ത്യൻ മോഡൽ
പുറത്തുവന്ന രേഖകളിൽ മറ്റൊരു ഭാഗത്തും ഇന്ത്യൻ വനിതയെക്കുറിച്ചു പരാമർശമുണ്ട്. 2009ൽ ഒരാൾ എപ്സ്റ്റീന് അയച്ച ഇമെയിലിൽ ദുബായിൽ താമസിക്കുന്ന ഒരു സുന്ദരിയായ ഇന്ത്യൻ മോഡലിനെക്കുറിച്ച് പറയുന്നുണ്ട്. മോഡലിന്റെ വീഡിയോ ലിങ്കും ഇമെയിലിനൊപ്പം ഉണ്ടായിരുന്നുവെങ്കിലും നിലവിൽ അതു ലഭ്യമല്ല.
അധികാരവും പണവും ഉപയോഗിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉൾപ്പെടെ വൻതോതിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ അമേരിക്കൻ സാമ്പത്തിക വിദഗ്ധനായിരുന്നു ജെഫ്രി എപ്സ്റ്റീൻ. ന്യൂയോർക്കിലെ ജയിലിൽ വിചാരണ കാത്തുകഴിയവെ 2019 ഓഗസ്റ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മരണം ആത്മഹത്യയാണെന്ന് അധികൃതർ സ്ഥിരീകരിച്ചെങ്കിലും ഇതിനെച്ചൊല്ലി നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
Kerala
വയനാട്: വയനാട് മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളാൻ സർക്കാര്‍ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ആണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
പതിനെട്ട് കോടി ഏഴുപത്തിയഞ്ച് ലക്ഷത്തിലധികം രൂപയാണ് എഴുതി തള്ളുക. കടം സർക്കാർ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകുമെന്നും മന്ത്രി കെ. രാജൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
Kerala
കല്‍പ്പറ്റ: ഉപജീവന ബത്ത വിതരണം സര്‍ക്കാര്‍ നിര്‍ത്തിവച്ചത് വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് കനത്ത പ്രഹരമായി. ബത്ത നിലച്ചത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താത്കാലികമായി പുനരധിവസിപ്പിച്ച കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിക്കുകയാണ്. സ്ഥിരം പുനരധിവാസം യാഥാര്‍ഥ്യമാകുന്നതുവരെ ഉപജീവന ബത്ത വിതരണം തുടരണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.
ദുരന്തഭൂമിയില്‍നിന്നു മാറ്റിപ്പാര്‍പ്പിച്ച ഓരോ കുടുബത്തിലെയും രണ്ടംഗങ്ങള്‍ക്ക് ദിവസം 300 രൂപ വീതമാണ് സര്‍ക്കാര്‍ ഉപജീവന ബത്ത നല്‍കിയിരുന്നത്. ഉരുള്‍പൊട്ടലിനു പിന്നാലെ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച ബത്ത സമ്മര്‍ദങ്ങളെത്തുടര്‍ന്ന് ഒമ്പത് മാസത്തേക്കുകൂടി നീട്ടി ഉത്തരവായിരുന്നു. 1,186 പേരായിരുന്നു ഗുണഭോക്താക്കള്‍. ഡിസംബര്‍ വരെ ലഭിച്ച ബത്ത ജനുവരിയില്‍ ദുരന്തബാധിതരുടെ അക്കൗണ്ടില്‍ എത്തിയില്ല.
ബത്ത വിതരണം പുനരാരംഭിക്കുന്നതിന് മുഖ്യമന്ത്രിക്കും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണായ കളക്ടര്‍ക്കും ചൂരല്‍മല ജനശബ്ദം ആക്ഷന്‍ കമ്മിറ്റി കത്ത് നല്‍കുമെന്ന് ചെയര്മാന് നസീര്‍ ആലയ്ക്കലും കണ്‍വീനര്‍ ഷാജിമോന്‍ ചൂരല്‍മലയും പറഞ്ഞു. ദുരന്തബാധിതരെ സംഘടിപ്പിച്ച് അടുത്ത ദിവസം കളക്ടറേറ്റ് പടിക്കല്‍ ഉപവാസം സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.
തേയില, ഏലം തോട്ടങ്ങളുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്തിരുന്നവരാണ് ഉരുള്‍ ദുരന്തത്തില്‍ ജീവനോപാധി നഷ്ടമായവരില്‍ അധികവും. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളിലാണ് വിനാശം വിതച്ചത്. ദുരന്ത ബാധിതരില്‍ ഭൂരിപക്ഷത്തിനും താത്കാലിക പുനരധിവാസം നടന്ന ഇടങ്ങളില്‍ തൊഴിലെടുത്ത് വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നില്ല.
തോട്ടം മേഖലയില്‍ ചെയ്തുവന്നതല്ലാതെ തൊഴിലുകള്‍ പലര്‍ക്കും പരിചിതമല്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഉപജീവനബത്ത വലിയ സഹായമായിരുന്നുവെന്ന് ദുരന്തബാധിതര്‍ പറയുന്നു.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം നടന്നുവരികയാണ്. ടൗണ്‍ഷിപ്പിലെ വീടുകള്‍ ഫെബ്രുവരിയില്‍ ഗുണഭോക്താക്കള്‍ക്കു കൈമാറുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വിവിധ പാര്‍ട്ടികളും സന്നദ്ധ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ച ഭവന പദ്ധതികളും നിര്‍മാണഘട്ടത്തിലാണ്.
കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളടെ ആദ്യഘട്ടം നിര്‍മാണത്തിന് സ്ഥലമെടുപ്പ് ഈയിടെയാണ് നടന്നത്. എന്നിരിക്കേ ഓരോ ദുരന്ത ബാധിത കുടുബത്തിനും സ്വന്തം വീടാകുന്നതുവരെ ഉപജീവന ബത്ത അനുവദിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. താത്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് വീട്ടുവാടക ലഭിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
International
കൊളംബോ: ശ്രീലങ്കയിൽ മൂന്നു പതിറ്റാണ്ടുകളോളം നീണ്ട ആഭ്യന്തര യുദ്ധകാലത്ത് സൈനികരുടെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.
സ്ഥിതിഗതികൾ ശാന്തമായി 17 വർഷത്തിനുശേഷമെങ്കിലും നീതി നടപ്പാക്കാൻ ശ്രീലങ്കൻ സർക്കാർ തയാറാകണമെന്ന് ‘ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു, നീതി ലഭിക്കുമെന്ന പ്രതീക്ഷ പോലും’ എന്ന് നാമകരണം ചെയ്തിട്ടുള്ള റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ പ്രായശ്ചിത്തം ചെയ്യാനോ കൂട്ടാക്കാത്തതു മൂലം ഇപ്പോഴും ഉണങ്ങാത്ത ശാരീരിക മുറിവുകളും മാനസികാസ്വാസ്ഥ്യവും ആത്മഹത്യാ പ്രവണതയും നേരിടുന്നവർ അനേകമാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച്, ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തവരെ ശിക്ഷിക്കാൻ ശ്രീലങ്കയ്ക്ക് ബാധ്യതയുണ്ട്. കൂടാതെ, രാജ്യം പരസ്യമായി മാപ്പു പറയണമെന്ന ആവശ്യവും റിപ്പോർട്ടിലുണ്ട്.
എൽടിടിഇയുടെ നേതൃത്വത്തിൽ ശ്രീലങ്കയിൽ പ്രത്യേക തമിഴ് മേഖലയ്ക്കുവേണ്ടി നടന്ന 30 വർഷം നീണ്ട സൈനികനീക്കങ്ങൾ നേതാവായ വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതോടുകൂടി 2009ൽ അവസാനിക്കുകയായിരുന്നു.
International
ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വീട്ടിൽ ഡോണൾഡ് ട്രംപ് മണിക്കൂറുകൾ ചെലവഴിച്ചിരുന്നതായി പുതിയ വെളിപ്പെടുത്തലുകൾ. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് ട്രംപിന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
എപ്സ്റ്റീന്റെ ഇരകൾക്കൊപ്പം ഡോണൾഡ് ട്രംപ് മണിക്കൂറുകൾ ചെലവിട്ടുവെന്ന് ഇ - മെയിലിലെ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. 2011ൽ തന്റെ പങ്കാളിയായ ഗിസ്ലെയ്ൻ മാക്സ്വെല്ലിനും എഴുത്തുകാരനായ മൈക്കൽ വുൾഫിനും എപ്സ്റ്റീൻ അയച്ച മെയിലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ജനപ്രതിനിധി സഭാംഗങ്ങളായ ഡെമോക്രാറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട നിർണായക ഇ-മെയിലുകൾ പുറത്തുവിട്ടത്.
എന്നാൽ പുതിയ ആരോപണങ്ങളടക്കം നിഷേധിക്കുകയാണ് വൈറ്റ് ഹൗസ് ചെയ്തത്. പ്രസിഡന്റിനെ കരിതേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. എപ്സ്റ്റീനുമായോ മാക്സ്വെല്ലുമായോ ബന്ധപ്പെട്ട് ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി.