കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവര്‍ക്കു നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച ജസ്റ്റീസ് എസ്. സിരിജഗന് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലച്ചു.
കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് എസ്. സിരിജഗന്റെ മരണത്തെത്തുടര്‍ന്ന് എറണാകുളത്തെ കമ്മീഷന്റെ ഓഫീസ് അടച്ചുപൂട്ടിയ നിലയിലാണ്. ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കൊച്ചി കോര്പറേഷന് തിരികെ വിളിച്ചു. പുതിയ പരാതികളും അപേക്ഷയിലുള്ള പരാതികളും ജില്ലാ ലീഗൽ സര്‍വീസ് അഥോറിറ്റികളില്‍ അറിയിക്കാമെന്ന് വാതിലില്‍ എഴുതിവച്ചിട്ടുണ്ടെങ്കിലും അതോടൊപ്പം നല്‍കിയിരിക്കുന്ന ഫോണ്‍നമ്പര്‍ പ്രവര്‍ത്തനരഹിതമാണ്.
പതിനായിരത്തോളം അപേക്ഷകളാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് കമ്മീഷനിലെത്തിയത്. ഇതില്‍ വെറും 1144 അപേക്ഷകള്‍ മാത്രമേ തീര്‍പ്പ് കല്പ്പിക്കാനായുള്ളൂ. അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഏഴായിരത്തിലേറെ അപേക്ഷകരുടെ പ്രതീക്ഷ നിലവില്‍ അസ്തമിച്ച അവസ്ഥയിലാണ്.
2016 ലെ സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയോ ജീവന് നഷ്ടമാകുകയോ സംഭവിച്ചവര്‍ക്കു നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായാണ് സംസ്ഥാനസര്‍ക്കാര്‍ ജസ്റ്റീസ് സിരിജഗന് കമ്മിറ്റിക്ക് രൂപം നല്‍കിയത്.
2001ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആനിമല്‍ ബര്‍ത്ത് കണ്ട്രോള് നിയമത്തിനെതിരേ കേരളത്തില്‍നിന്നുള്‍പ്പെടെ ലഭിച്ച ഹര്‍ജികള്‍ പരിഗണിച്ചാണു നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ല്‍ ജസ്റ്റീസ് സിരിജഗന് കമ്മിറ്റിക്ക് രൂപം നല്കി.
സംസ്ഥാന നിയമവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും കമ്മിറ്റിയില്‍ അംഗങ്ങളാണ്. 2023 ല്‍ എബിസി നിയമത്തില്‍ മാറ്റം വന്നതോടെ 2024 മേയില്‍ ഇതുമായി ബന്ധപ്പെട്ട കേസുകളെല്ലാം സുപ്രീംകോടതി റദ്ദാക്കി. ഇതോടെ സിരിജഗന് കമ്മിറ്റിയുടെ നിയമസാധുതയും ഇല്ലാതായി.
നിയമസാധുതയില്ലാത്തതിനാല്‍ ജുഡീഷല്‍ അധികാരങ്ങള്‍ പ്രയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായി കമ്മിറ്റി. ഒട്ടേറെ അപേക്ഷയില്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കത്തു നല്‍കിയിരിക്കുകയാണ്. അവിടെനിന്നുള്ള മറുപടിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കക്ഷികളെ വിളിച്ചുവരുത്തി ഹിയറിംഗ് നടത്തി വേണം നഷ്ടപരിഹാരം നിര്‍ദേശിക്കാന്‍.
അധികാരം നഷ്ടമായതോടെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയല്ലാതെ അപേക്ഷയിലുള്ള ഒരു നടപടിയും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ആകസ്മികമായി കമ്മീഷന് അധ്യക്ഷന്‍ സിരിജഗന് മരിക്കുന്നത്.
Tags : Justice S. Sirijagan Committee street dog work stopped victims