പാലക്കാട്: പ്രകൃതിക്ഷോഭത്തെ തുടർന്ന് 2024 ജൂലൈ 29 നും 30 നും വടക്കഞ്ചേരി, പാളയം, ആര്യങ്കടവ് മേഖലകളിലുണ്ടായ അതിതീവ്രമഴയുടെ ഫലമായി നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഫണ്ട് രണ്ടു മാസത്തിനുള്ളിൽ അനുവദിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
പാലക്കാട് ജില്ലാ കളക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ടു വാങ്ങി. വടക്കഞ്ചേരിയിൽ പെയ്ത അതിതീവ്രമഴയിൽ ആര്യങ്കടവ് വഴി ഒഴുകുന്ന പുഴ കര കവിഞ്ഞെന്നും എല്ലാ വീടുകളിലും വെള്ളം കയറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് ദുരിതബാധിതർക്ക് നൽകിയ നഷ്ടപരിഹാരത്തിന്റെ കണക്ക് ഹാജരാക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. 145 അപേക്ഷകൾ ലഭിച്ചതിൽ 9 അപേക്ഷകർക്ക് 4,50,000 രൂപ ധനസഹായം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. 136 അപേക്ഷകൾ അംഗീകരിച്ചിട്ടുണ്ട്.
ഇവർക്ക് നഷ്ടപരിഹാരം നൽകണമെങ്കിൽ 68,85,000 രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും അനുവദിക്കണം. ദുരന്തപ്രതികരണനിധിയിൽ നിന്നും ജില്ലയ്ക്ക് അനുവദിച്ച ഫണ്ട് തികയില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഫണ്ട് ലഭ്യമാക്കാനുള്ള ശുപാർശ സർക്കാരിനു സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
Tags : nattu vishesham Victims allowed compensation