കോഴിക്കോട്: നാലു പതിറ്റാണ്ടു കാലം രഹസ്യമായി സൂക്ഷിച്ച കൊലപാതക വിവരങ്ങള്‍ പ്രതിതന്നെ സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയതില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു.
1986ല്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി വെളിമാനം സ്വദേശിയായ മോഹനന് ആണെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് ഒരു വര്‍ഷത്തിനുശേഷമാണു തിരുവമ്പാടി പോലീസ് കണ്ടെത്തിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ രണ്ടു പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഹമ്മദ് മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തുകയായിരുന്നു.
കൂടരഞ്ഞി കൊലപാതകത്തിനു പുറമേ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍വച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയ കേസില്‍ കൂട്ടുപ്രതിയാണെന്നും മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് പോലീസിനു തുമ്പ് ലഭിച്ചിട്ടില്ല. കൂടരഞ്ഞി കൊലപാതകം നടന്നത് തിരുവമ്പാടി പോലീസ് സ്റ്റേഷന്റെ പരിധിയിലായതിനാല്‍ വേങ്ങര പോലീസ് കേസ് തിരുവമ്പാടി പോലീസിനു കൈമാറുകയായിരുന്നു.
പോലീസ് മുഹമ്മദലിയെ അറസ്റ്റ് ചെയ്യുകയും ഇയാളെ കോടതി ജയിലിടയ് ക്കുകയും ചെയ്തിരുന്നു. പ്രതിയുടെ വെളിപ്പെടുത്തല്‍ ആദ്യ ഘട്ടത്തില്‍ അവിശ്വസനീയമായി തോന്നിയെങ്കിലും നടത്തിയ കൃത്യമായ അന്വേഷണത്തില്‍ കാണാതായ ആളും പ്രതി പറഞ്ഞ ലൊക്കേഷനുകളും തമ്മില്‍ കൃത്യമായ ബന്ധം കണ്ടെത്താന്‍ കഴിഞ്ഞു. കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണു പോലീസ്.
ഒരു മകന്റെ മരണവും രണ്ടാമത്തെ മകന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതും ഉള്‍പ്പെടെ തന്റെ ജീവിതത്തിലുണ്ടായ അനിഷ്ടകരമായ സംഭവങ്ങളാണ് മുഹമ്മദിന്റെ കുറ്റസമ്മതത്തിനു കാരണമായത്. കൊലപാതകം സംഭവിച്ച കാലത്ത് മുഹമ്മദലിക്ക് 14 വയസായിരുന്നു പ്രായം.
1986ല്‍ കൂടരഞ്ഞിയില്വച്ച് ഇര തനിക്കെതിരേ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു മുഹമ്മദ് പോലീസിനോടു വെളിപ്പെടുത്തിയത്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ ഇയാളെ വെള്ളത്തിലേക്ക് തള്ളിയിടുകയും തുടര്‍ന്ന് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തി മരണം ഉറപ്പാക്കുകയുമായിരുന്നുവെന്നുമുള്ള മുഹമ്മദിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണമാണു പോലീസ് നടത്തിയത്. 1980കളുടെ മധ്യത്തില്‍ മലബാര്‍ മേഖലയില്‍നിന്നു കാണാതായ ആളുകളുടെ വിവരങ്ങള്‍ തിരുവമ്പാടി പോലീസ് ശേഖരിച്ചു.
സംഭവം നടന്ന സമയത്ത് മുഹമ്മദ് കൂടരഞ്ഞിയിലെ ദേവസ്യ എന്ന ആളുടെ വീട്ടില്‍ ജോലിക്ക് എത്തിയതായിരുന്നു. അപസ്മാരം ഉണ്ടായിരുന്നതിനാല്‍ മോഹനന്റേത് സ്വാഭാവിക മരണമാണെന്നായിരുന്നു നാട്ടുകാരുടെ അഭിപ്രായം.
അപസ്മാരം വന്ന് തോട്ടില്‍ വീണു മരിച്ചതാകാം എന്ന നിഗമനത്തില്‍ പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. അല്പകാലം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് സംസ്കരിച്ചു. മുഹമ്മദിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മരിച്ചത് ആരാണെന്നു കണ്ടെത്താനുള്ള ശ്രമം തിരുവമ്പാടി പോലീസ് ആരംഭിച്ചു. മരണമടഞ്ഞത് ഇരിട്ടി സ്വദേശിയാണെന്ന സംശയം ദേവസ്യ പങ്കുവച്ചിരുന്നു.
മരിച്ചയാളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് അന്വേഷണ സംഘം ശേഖരിച്ചു. മരിച്ചത് പാലക്കാട് സ്വദേശിയാണെന്ന സംശയവും ഉയര്‍ന്നിരുന്നു. ഇതനുസരിച്ച് പോലീസ് പാലക്കാടും ഇരിട്ടിയിലും അന്വേഷണം നടത്തി. ഒടുവില്‍ മരിച്ചത് പാലക്കാട് സ്വദേശിയല്ലെന്ന് ഉറപ്പിക്കുകയായിരുന്നു.
Tags : Police confession true double murder identified victims