പാലക്കാട്: പശ്ചിമഘട്ട പാരിസ്ഥിതിക സംവേദകമേഖല (ഇഎസ്എ) പ്രഖ്യാപനവുമായി ബന്ധപ്പെട്ട നിലവിലുള്ള കരടുവിജ്ഞാപനത്തിന്റെ കാലാവധി ജൂലൈ 27ന് അവസാനിക്കാനിരിക്കേ ജില്ലയിലെ 13 വില്ലേജുകളിലെ ലക്ഷക്കണക്കിനു ജനങ്ങളെ ആശങ്കയിലാഴ്ത്തി കേന്ദ്രസർക്കാർ അന്തിമ വിജ്ഞാപനത്തിലേക്കു നീങ്ങുന്നു.
നിലവിൽ കേന്ദ്രസർക്കാർ പരിഗണിക്കുന്ന റിപ്പോർട്ട് പ്രകാരം കേരളത്തിലെ 9,993 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്എ പരിധിയിൽ വരും. ഇതിൽ പാലക്കാട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലെ ജനവാസമേഖലകളും കൃഷിയിടങ്ങളും ഉൾപ്പെടുന്നുണ്ട്.
ഇതു നടപ്പിലായാൽ ജില്ലയിലെ കാർഷികമേഖലയ്ക്കും മലയോരജനതയുടെ ജീവിതോപാധികൾക്കുംമേൽ വീഴുന്ന ഇടിത്തീയാകുമെന്നാണ് ആശങ്ക.
വന്യമൃഗശല്യം കാരണം ഇതിനകംതന്നെ ജീവനും സ്വത്തിനും സംരക്ഷണമില്ലാതെ വലയുന്ന മലയോരകർഷകരെ ഇഎസ്എയുടെ പേരിൽകൂടി തെരുവിലേക്കിറക്കരുതെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) സർക്കാരിനോടാവശ്യപ്പെട്ടു.
കേരളത്തിലെ ഇഎസ്എ പരിധി 8590 ചതുരശ്ര കിലോമീറ്ററായി (വനത്തിനുള്ളിൽ മാത്രം) ചുരുക്കണമെന്ന സംസ്ഥാനത്തിന്റെ പുതുക്കിയ പ്രൊപ്പോസൽ അംഗീകരിക്കാൻ കേന്ദ്രത്തിനുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തുക, കേന്ദ്രം ഇതിനു തയാറാകാത്തപക്ഷം തമിഴ്നാട്സർക്കാർ ചെയ്തതുപോലെ പാലക്കാട്ടേതുൾപ്പെടെയുള്ള 123 ഇഎസ്എ വില്ലേജുകളേയും വനംവില്ലേജ്, റവന്യൂവില്ലേജ് എന്നിങ്ങനെ രണ്ടായി ഭാഗിക്കുക, ഇതിൽ വനംവില്ലേജുകളുടെ വിവരങ്ങൾമാത്രം കേന്ദ്രത്തിനുനൽകി ജനവാസകേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കുക, പാലക്കാട് ജില്ലയിലെ ഒരിഞ്ച് റവന്യൂഭൂമി പോലും ഇഎസ്എ, ഇഎസ് സെഡ് (ബഫർസോണ്) പരിധിയിൽ ഉൾപ്പെടുത്തില്ലെന്നു സർക്കാർ ഉറപ്പുനൽകുക തുടങ്ങിയ ആവശ്യങങൾ ഉന്നയിച്ച് കിഫ ജില്ലാകമ്മിറ്റി സർക്കാരിനു നിവേദനം നൽകി.
ജൂലൈ 27നുമുന്പ് സംസ്ഥാനസർക്കാർ ഉന്നതതലത്തിൽ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ജില്ലയിലെ 13 വില്ലേജുകളിലെയും ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകുമെന്നും കിഫ മുന്നറിയിപ്പുനൽകി.