വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്രി..."ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' സ്വന്തമാക്കിയത് അതിശയിപ്പിക്കുന്ന നേട്ടങ്ങൾ. ദ ഫേസ് ഒാഫ് ദ ഫേസ്ലെസ് എന്ന സിനിമയിലൂടെ ലോകസിനിമാരംഗത്തു ശ്രദ്ധേയനായി മാറിയ സംവിധായകൻ ഷെയ്സൺ പി. ഔസേഫ് സംസാരിക്കുന്നു.
"ദ ഫേസ് ഓഫ് ദ ഫേസ് ലെസ്'.... അഭ്രപാളികളിലെ കേവല ക്കാഴ്ചകൾക്കപ്പുറത്തും കാലം നെഞ്ചേറ്റിയ സിനിമ. സൂപ്പർതാര പ്രഭാവത്തിൽ നിറഞ്ഞോടുന്ന വാണിജ്യ സിനിമകളുടെ വെള്ളിത്തിരത്തിളക്കത്തിലേക്കാണ്, ഒരു റിയൽ സ്റ്റോറിയുടെ സിനിമാവിഷ്കാരം എത്തിയത്.
നന്മയും മൂല്യവുമുള്ള ഈ നല്ല സിനിമയെ ലോകമെങ്ങും ആസ്വാദക ലക്ഷങ്ങൾ ഏറ്റെടുത്തു.
ആദ്യ ദിനങ്ങളിൽ കേരളത്തിൽ 33 തിയേറ്ററുകളിലായിരുന്നു "ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' പ്രദർശിപ്പിച്ചത്. രണ്ടാം വാരത്തോടെ കഥ മാറി; ജനങ്ങളുടെ അഭ്യർഥന മാനിച്ച് 60 തിയേറ്ററുകളിലേക്ക്. വൈകാതെ നൂറോളം സ്ക്രീനുകളിലേക്കുകൂടി സിനിമയെത്തി. മുഴുവൻ ഷോയും ഹൗസ് ഫുൾ ആയിരുന്നുവെന്നതും അഭിമാനത്തിന്റെ ചരിത്രം.
അധികാരികളുടെ ചൂഷണത്തിൽ ദുരിതജീവിതം നയിക്കേണ്ടിവന്ന ഉത്തരേന്ത്യൻ ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി പ്രയത്നിച്ച, അതിന്റെ പേരിൽ രക്തസാക്ഷിയാകേണ്ടിവന്ന സിസ്റ്റർ റാണി മരിയയുടെ ജീവിതമാണ് "ഫേസ് ഓഫ് ദ ഫേസ് ലെസ്' സിനിമയുടെ ഉള്ളടക്കം.
ക്രിസ്തീയ പശ്ചാത്തലത്തിലുള്ള സിനിമ തിയേറ്ററുകളിൽ ഓടില്ലെന്നു പറഞ്ഞുള്ള പരിഹാസങ്ങൾ, നിർമാണഘട്ടത്തിലും തുടർന്നുമുള്ള പ്രതിസന്ധികൾ.. അതെല്ലാം അതിജീവിച്ച്, അന്താരാഷ്ട്ര സിനിമകളോടു മത്സരിക്കാവുന്ന നിലവാരത്തിൽ "ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' സിനിമ ഒരുക്കിയതിൽ, ഷെയ്സൺ പി. ഔസേഫ് എന്ന പ്രതിഭയുടെ ആത്മവിശ്വാസവും സമർപ്പണവുമുണ്ട്.
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ.. ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്രി..."ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' സ്വന്തമാക്കിയത് അതിശയിപ്പിക്കുന്ന നേട്ടങ്ങളാണ്. തന്റെ ആദ്യ സിനിമയുടെ വഴികളെക്കുറിച്ചും വിജയത്തെക്കുറിച്ചും സംവിധായകൻ ഷെയ്സൺ പി. ഔസേഫ് മനസു തുറക്കുന്നു.
ഡ്രീം പ്രോജക്ട്
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രോജക്ട് ഏറ്റെടുത്തു വിജയിപ്പിക്കണം എന്ന സ്വപ്നവുമായാണു സിനിമാരംഗത്തേക്കു ചുവടുവച്ചതെന്നു ഷെയ്സൺ പി. ഔസേഫ്. കോമേഴ്സ്യൽ സിനിമകളും താരമൂല്യം കൊണ്ടു നിറഞ്ഞോടുന്ന സിനിമകൾക്കും ഇടയിലേക്ക് ഒരു സത്യകഥ എത്തിക്കുക എന്നതു വലിയ വെല്ലുവിളി തന്നെയായിരുന്നു.
സമൂഹത്തിൽ നന്മ ചെയ്യുന്നവരെ മുതലാളി വർഗവും അധികാരികളും ഒറ്റക്കെട്ടായി എതിർത്ത് ഒറ്റപ്പെടുത്തുന്ന കാഴ്ചയാണ് എങ്ങും. അവരുടെ ചൂഷണത്താൽ ജീവിതം ദുർഘടമായിത്തീർന്ന ഒരു ജനസമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും അക്കാരണത്താൽതന്നെ കൊല്ലപ്പെടുകയും ചെയ്ത സിസ്റ്റർ റാണി മരിയയുടെ ജീവിതം അനേകർക്കു പ്രചോദനമാണ്. സിസ്റ്ററുടെ കുടുംബത്തിന്റെ സ്നേഹത്തിലും ക്ഷമയിലും മാനസാന്തരപ്പെട്ട കൊലയാളി സമന്ദർ സിംഗിന്റെ ജീവിതവും ജനഹൃദയങ്ങളിലേക്ക് എത്തിക്കേണ്ടത് ആവശ്യമാണെന്നു കരുതി. അതിന് ഏറ്റവും ഉചിതമായ മാർഗമാണു സിനിമ എന്ന മാസ്മരിക മാധ്യമം.
രാജ്യത്തെ മികച്ച മീഡിയ ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ സെന്റ് സേവ്യേഴ്സ് കോളജിന്റെ വകുപ്പു മേധാവിയായി പ്രവർത്തിക്കുന്പോഴും ആ സ്ഥാനത്തിനു യോജിച്ച സാംസ്കാരിക, വിദ്യാഭ്യാസ മൂല്യമുള്ളതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഒരു സിനിമയാകണമെന്നു നിർബന്ധമുണ്ടായിരുന്നെന്നു ഷെയ്സൺ. ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ചെയ്തിട്ടുള്ള പരിചയസമ്പത്തിലാണ് ആദ്യ സിനിമയിലേക്കുള്ള ചുവടുവയ്പ്.
ആറു വർഷത്തോളം നീണ്ട അധ്വാനം. സിനിമയ്ക്കായി നൂറു ശതമാനം ആത്മാർഥതയോടെ പ്രവർത്തിച്ചു. മനോഹരമായൊരു തിരക്കഥ ഒരുക്കാൻ മാസങ്ങളെടുത്തു. കഥയോടു നീതി പുലർത്താൻ സിസ്റ്റർ റാണി മരിയ ജീവിച്ച, പ്രവർത്തിച്ച ഇടങ്ങളിലെല്ലാം ചെന്നു സത്യ സന്ധമായ വിവരങ്ങൾ ശേഖരിച്ചു. സിനിമയ്ക്കായുള്ള ഓരോ തെരഞ്ഞെടുപ്പിലും പ്രത്യേകം ശ്രദ്ധിച്ചു.
നന്മയുടെ മൂല്യം ഉയർത്തിപ്പിടിക്കാനും ആ സത്യകഥയെ "ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' എന്ന മനോഹരമായൊരു ചലച്ചിത്രമാക്കി നല്ലൊരു സന്ദേശം പ്രേക്ഷകരിലേക്കെത്തിക്കാനും സാധിച്ചു എന്നത് ഈ സിനിമയുടെ ലക്ഷ്യം സഫലമായെന്നതിന്റെ തെളിവാണ്.
പ്രതിസന്ധികളേ... ഗുഡ്ബൈ
"ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' എന്ന ചിത്രം സംവിധായകൻ എന്ന നിലയിൽ എനിക്കു പരിപൂർണ സംതൃപ്തി തന്ന ഒരു സിനിമയാണ്. എല്ലാ മേഖലകളിൽനിന്നും വളരെയധികം പ്രതിസന്ധികൾ ഈ സിനിമക്കുവേണ്ടി ഞങ്ങൾക്കു നേരിടേണ്ടി വന്നിട്ടുണ്ട്.
സെൻസർ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. റിലീസിന് ഒരുങ്ങിയപ്പോഴും തിയറ്ററുടമകളുടെ ഇടപെടലുകളും ചെറിയ പ്രശ്നങ്ങളുണ്ടാക്കി...
സാമൂഹിക പ്രസക്തിയുള്ള ഒരു തീം ആയതു കൊണ്ടുതന്നെ ഇതിന്റെ നിർമാണം ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥ പോലും ഉണ്ടായി. ഷൂട്ടിംഗ് തുടങ്ങിയിട്ടും പല നിയമ തടസങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. ദൈവകൃപയാൽ എല്ലാം അതിജീവിക്കാനും സിനിമ തിയേറ്ററുകളിൽ എത്തിക്കാനുമായി.
ഹൗസ്ഫുൾ
ആദ്യ ദിനങ്ങളിൽ വെറും 33 തിയേറ്ററുകളിൽ ഒറ്റ ഷോ മാത്രം ആയി തുടങ്ങിയ ചിത്രം രണ്ടാം വാരത്തോടെ തന്നെ ജനങ്ങളുടെ അഭ്യർഥന മാനിച്ച് 60ലേക്കും പിന്നീട് 100ഓളം തീയറ്ററുകളിലേക്കും വ്യാപിച്ചു. മുഴുവൻ ഷോയും ഹൗസ് ഫുൾ ആയി മാറിയെന്നതും അഭിമാനം. എന്റെ ജന്മനാട്ടിൽതന്നെ നിറഞ്ഞ സദസിൽ ചിത്രം പ്രദർശിപ്പിക്കുവാൻ സാധിച്ചു എന്നത് എനിക്ക് ഏറെ സംതൃപ്തി നൽകുന്നു.
സിനിമ കണ്ടിറങ്ങിയവരുടെ ഹൃദയത്തിൽനിന്നു പുറത്തു വന്ന അഭിപ്രായങ്ങളും ആശംസകളും മാത്രം ആയിരുന്നു ഞങ്ങളുടെ സിനിമയുടെ പരസ്യം. എന്റെ മനസിൽ ഉരുത്തിരിഞ്ഞ അതേ ഭാവതീവ്രതയോടെ ആസ്വാദകർ അതു നെഞ്ചേറ്റിയതിന്റെ തെളിവുകളാണ് 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ.. അതിനേക്കാളെല്ലാമുപരിയായി ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്രി.
ഹാപ്പിയാണ്
90 വയസായ ഒരമ്മ ഈ ചിത്രം കാണാൻ തിയറ്ററിൽ എത്തി സിനിമ കണ്ട ശേഷം എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് ഇങ്ങനെ ഒരു സിനിമ ചെയ്തതിന് എന്നെ അഭിനന്ദിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ്. ഒരു കൊമേഴ്സ്യൽ സിനിമ അല്ലാതിരുന്നിട്ടും ഈ സിനിമ റിലീസ് ചെയ്ത എല്ലാ രാജ്യങ്ങളിലും ജനമനസുകളെ കീഴടക്കി എന്നതിൽ ഞാൻ ഏറെ സന്തോഷവാനാണ്.
മേയ് ആദ്യവാരം അറേബ്യൻ രാജ്യങ്ങളിലെ വിവിധ തിയേറ്ററുകളിൽ സിനിമ പ്രദർശനം തുടങ്ങിയത് ഏറെ സന്തോഷം നൽകുന്നു. വത്തിക്കാനിലും സിനിമ പ്രദര്ശിപ്പിച്ചു. ഇനിയും പല രാജ്യങ്ങളിലും റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം സംവിധായകൻ എന്ന നിലയിൽ എനിക്കു പരിപൂർണ സംതൃപ്തി നൽകിയിട്ടുണ്ട്.
അവാർഡ് ഗോസ് ടു...
"ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 55ഓളം അവാർഡുകളും ഓസ്കർ നോമിനേഷൻ എൻട്രിയും സിനിമയെ തേടിയെത്തി.
2023ലെ മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഇന്റർനാഷണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ ഗോൾഡൻ ക്രൗൺ അവാർഡ് ഈ സിനിമയ്ക്കായിരുന്നു. അർപ്പണ മനോഭാവത്തോടെ നടന്ന ടീം വർക്കിന്റെ ഫലങ്ങളാണ് പുരസ്കാരങ്ങൾ.
റിലീസിനു മുന്പേ ലഭിച്ച അന്താരാഷ്ട്ര അവാർഡുകൾ ലഭിച്ചത് കൂടുതൽ ആത്മവിശ്വാസം പകർന്നു.
കെസിബിസിയുടെ നവാഗത സംവിധായകനുള്ള ജോൺപോൾ പുരസ്കാരം ഇക്കുറി ഷെയ്സൺ പി.ഔസേഫിനായിരുന്നു.
മൂല്യബോധത്തെയും സാമൂഹ്യ പ്രതിബദ്ധതയെയും പ്രോത്സാഹിപ്പിക്കുന്ന പുതിയ ഒരു സിനിമയുടെ ത്രെഡ് മനസിലുണ്ടെന്നുകൂടി ഷെയ്സൺ പറഞ്ഞു. "ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' സിനിമയുടെ വിജയാഹ്ലാദനിറവിൽ പുതിയ പ്രോജക്ടിലേക്കു പ്രതിഭയുടെ പുതുവാതിലുകൾ തുറക്കുകയാണ് ഈ സംവിധായകൻ.
പ്രഗല്ഭരുടെ നിര
ട്രൈലൈറ്റ് ക്രിയേഷൻസിന്റ ബാനറിൽ സന്ദ്രാ ഡിസൂസ റാണയാണു "ദ ഫേസ് ഓഫ് ദ ഫേസ് ലെസ്' നിർമിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര് രഞ്ജന് ഏബ്രഹാം. ഛായാഗ്രഹണം മഹേഷ് ആനെ, തിരക്കഥ, സംഭാഷണം ജയപാൽ ആനന്ദ്.
ബേബിച്ചൻ ഏർത്തയിലിന്റെ പുല്ലുവഴിയിൽനിന്നു പുണ്യവഴിയിലേക്ക് എന്ന ഗ്രന്ഥം സിനിമയ്ക്ക് ആധാരമാക്കിയിട്ടുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികള്ക്ക് അൽഫോൻസ് ജോസഫാണു സംഗീതം നൽകിയത്. സെൻട്രൽ പിക്ചേഴ്സാണു സിനിമ തീയറ്ററുകളിലെത്തിച്ചത്.
സിസ്റ്റർ റാണി മരിയയായി വേഷമിട്ട പ്രമുഖ നടി വിൻസി അലോഷ്യസിനു പുറമേ, 16 സംസ്ഥാനങ്ങളിൽ നിന്നായി 150ൽ അധികം പ്രഗല്ഭരായ അഭിനേതാക്കളും നൂറിലധികം അണിയറ പ്രവർത്തകരും സിനിമയ്ക്കായി കൈകോർത്തു.
ഹിന്ദിയ്ക്കു പുറമേ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ സിനിമ തയാറാക്കി. 2023 നവംബർ 17നായിരുന്നു സിനിമയുടെ റിലീസ്.
സിജോ പൈനാടത്ത്