ന്യൂഡൽഹി: ഉത്തർപ്രദേശിലെ ആകെയുള്ള 80 ലോക്സഭാ സീറ്റിലും ഒറ്റയ്ക്കു മൽസരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് രണ്ടു സീറ്റു മാത്രം ഒഴിച്ചിട്ട് എസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണു കോണ്‍ഗ്രസിന്റെ തീരുമാനം. എസ്പി- ബിജെപി സഖ്യവും ബിജെപിയും ഉയർത്തുന്ന വെല്ലുവിളി ഒറ്റയ്ക്കു നേരിടാനായി യുപിയിലെ 13 മേഖലകളിൽ ആദ്യഘട്ടമായി രാഹുൽ ഗാന്ധിയുടെ 13 റാലികൾ അടുത്ത മാസം നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് യുപിയിൽ ഒറ്റയ്ക്ക് നേടിയ 21 സീറ്റിന്റെ ഇരട്ടിയെങ്കിലും 2019ൽ നേടുമെന്ന് മുതിർന്ന നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് തനിയെ 80 സീറ്റിലും മൽസരിക്കുമെന്ന് ഗുലാംനബിയും യുപി പിസിസി അധ്യ ക്ഷൻ രാജ് ബബ്ബറും അറിയിച്ചു. കോണ്‍ഗ്രസ് 21, എസ്പി 23, ബിഎസ്പി 20, ബിജെപി 10 വീതം സീറ്റുകളാണ് 2009ൽ നേടിയത്. എന്നാൽ, 2014ൽ ബിജെപി 71 സീറ്റും എസ്പി അഞ്ചു സീറ്റും കോണ്‍ഗ്രസ് രണ്ടു സീറ്റും നേടിയപ്പോൾ ബിഎസ്പി പൂജ്യമായിരുന്നു.
ഉത്തർപ്രദേശിലെ ജനങ്ങൾക്കായി കോണ്‍ഗ്രസിനു പലതും നൽകാനുണ്ടെന്നും തങ്ങളുടെ തീരുമാനം തങ്ങൾ തന്നെയെടുക്കുമെന്നും ദുബായിയിൽ രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസിനെ തഴഞ്ഞ് ബിഎസ്പിയും എസ്പിയും 38 വീതം സീറ്റുകളിൽ മൽസരിക്കുമെന്ന് മായാവതിയും അഖിലേഷ് യാദവും സംയുക്ത പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചതിന്റെ പിന്നാലെയാണു കോണ്‍ഗ്രസ് തിരിച്ചടിച്ചത്.
പാർലമെന്റ് പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന് എല്ലാവർക്കും അറിയാമെന്നു ഗുലാംനബി ലക്നോവിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ബിജെപിക്കെതിരേ പോരാടുന്ന സമാനചിന്താഗതിയുള്ള പാർട്ടികളുടെ സഹായവും തീർച്ചയായും കോണ്‍ഗ്രസ് തേടും. ബിജെപിയെ നേരിടുന്ന ഏതെങ്കിലും പാർട്ടി കോണ്‍ഗ്രസുമായി സഹകരിക്കാൻ തയാറുണ്ടെ ങ്കിൽ അവരെയും ഉൾക്കൊള്ളും. അജിത് സിംഗിന്റെ ആർഎൽഡി അടക്കമുള്ള ചെറുപാർട്ടികളുമായുള്ള സഹകരണത്തിനുള്ള ശ്രമങ്ങൾ തുടരും.
എസ്പി-ബിഎസ്പി സഖ്യത്തിൽ പങ്കാളിയാക്കാത്തതിൽ കോണ്‍ഗ്രസ് പ്രവർത്തകർ സന്തോഷത്തിലാണെന്ന് ഗുലാംനബി പറഞ്ഞു. ബിജെപിക്കെതിരായ മഹാസഖ്യത്തിന്റെ ഭാഗമാകണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിച്ചു. എന്നാൽ, ആരെങ്കിലും ഒപ്പം നടക്കാൻ തയാറല്ലെങ്കിൽ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യസാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാ മതേതര- പ്രാദേശിക കക്ഷികളെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് ഗുലാംനബി പറഞ്ഞു.
കാർഷിക, ബിസിനസ് മേഖലകളിലെ പ്രതിസന്ധികളിലൂന്നിയാകും കോണ്‍ഗ്രസ് പ്രചാരണം. ഇതോടൊപ്പം ദളിത്, പിന്നോക്ക, ന്യൂനപക്ഷ, സ്ത്രീ വിഷയങ്ങളും ഉയർത്തി വലിയതോതിൽ പ്രചാരണം നടത്തും. ദളിത്, ന്യൂനപക്ഷ, കർഷക വോട്ടുകൾ എസ്പി-ബിഎസ്പി സഖ്യത്തേക്കാളേറെ നേടാനുള്ള തന്ത്രങ്ങളാകും ആവിഷ്കരിക്കുക. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാനും നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കാനും ആഗ്രഹിക്കുന്ന വലിയ വിഭാഗം വോട്ടർമാരെ ഉണർത്താൻ രാഹുലിന്റെ വ്യാപക റാലികൾക്കു കഴിയുമെന്നു കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഹാപുർ, മൊറാദാബാദ്, സഹറൻപുർ എന്നിവിടങ്ങളിലെ രാഹുലിന്റെ റാലികൾക്ക് പാർട്ടി ഒരുക്കം തുടങ്ങിയിട്ടുണ്ട്.
1992ൽ ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കു ശേഷം യുപിയിൽ എസ്പിയും ബിഎസ്പിയുമാണു മാറിമാറി ഭരിച്ചത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ഒറ്റയ്ക്കു യുപി തൂത്തുവാരിയതോടെ, ബദ്ധവൈരികളായിരുന്ന എസ്പിയും ബിഎസ്പിയും യോജിക്കുകയായിരുന്നു. പിന്നീട് നടന്ന ഗൊരഖ്പൂർ, ഫൂൽപുർ, കൈരാന അടക്കമുള്ള ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി വലിയ തോൽവിയാണു നേരിട്ടത്. 80 സീറ്റുകളിലും ഒറ്റയ്ക്കു മൽസരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം എസ്പി-ബിഎസ്പി സഖ്യത്തിന്റെ വോട്ടുകളിലും വിള്ളൽ വീഴ്ത്തും.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.