മുംബൈ: മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയിൽ സീറ്റ് വിഭജനമായി. ആകെയുള്ള 48 സീറ്റുകളിൽ ശിവസേന(ഉദ്ധവ്) 21 സീറ്റിൽ മത്സരിക്കും. കോൺഗ്രസിന് 17ഉം എൻസിപി(ശരദ് പവാർ)ക്ക് പത്തും സീറ്റ് ലഭിച്ചു.
സാംഗ്ലി, ഭീവണ്ടി സീറ്റുകൾക്കുള്ളഅവകാശവാദം കോൺഗ്രസ് ഉപേക്ഷിച്ചതോടെയാണ് സീറ്റ് വിഭജനം സുഗമമായി പൂർത്തിയായത്. സാംഗ്ലി ശിവസേനയ്ക്കും ഭീവണ്ടി എൻസിപിക്കും ലഭിച്ചു. എംവിഎ സഖ്യകക്ഷികൾ തമ്മിൽ തർക്കമില്ലെന്നും ഐകകണ്ഠ്യേനയാണു സീറ്റ് വിഭജനം പൂർത്തിയായതെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്തുകയെന്ന വലിയ ലക്ഷ്യം നേടാൻ കോൺഗ്രസ് വിശാലഹൃദയ സമീപനം എടുത്തുവെന്ന് പിസിസി അധ്യക്ഷൻ നാനാ പഠോളെ വ്യക്തമാക്കി. ശിവസേന 21 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചുകഴിഞ്ഞു. മുംബൈയിലെ ആറു മണ്ഡലങ്ങളിൽ നാലെണ്ണം ശിവസേനയ്ക്കു ലഭിച്ചു.
ശിവസേനയുടെ സീറ്റുകൾ:
ജൽഗാവ്, പർഭനിസ നാസിക്, പാൽഘർ, കല്യാൺ, താനെ, റായ്ഗഡ്, മാവൽ, ഉസ്മാനാബാദ്, രത്നഗിരി-സിന്ധുദുർഗ്, ബുൽധാന, ഹാത്കാനാംഗലെ, ഔറംഗാബാദ്, ഷിർദി, സാംഗ്ലി, ഹിംഗോളി, യവത്മൽ-വാഷിം, മുംബൈ സൗത്ത്, മുംബൈ സൗത്ത് സെൻട്രൽ, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് ഈസ്റ്റ്.
കോൺഗ്രസിന്റെ സീറ്റുകൾ:
നന്ദുർബാർ, ധുലെ, അകോല, അമരാവതി, നാഗ്പുർ, ഭണ്ഡാര-ഗോണ്ടിയ, ഗഡ്ചിരോളി-ചിമുർ, ചന്ദ്രപുർ, നാന്ദെഡ്, ജൽന, മുംബൈ നോർത്ത് സെൻട്രൽ, മുംബൈ നോർത്ത്, പൂന, ലാത്തൂർ, സോളാപ്പുർ, കോലാപ്പുർ, രാംടെക്.
എൻസിപിയുടെ സീറ്റുകൾ:
ബാരാമതി, ഷിരൂർ, സത്താറ, ഭീവണ്ടി, ദിൻഡോരി, മാധ, റാവെർ, വാർധ, അഹമ്മദ്നഗർ, ബീഡ്.