വൈദികനെ വെടിവച്ചു കൊലപ്പെടുത്തി
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി. സെന്റ് പാട്രിക് സൊസൈറ്റി അംഗമായ ഫാ. വില്ല്യം ബൻഡയാണ് കൊല്ലപ്പെട്ടത്. സനീൻ കത്തീഡ്രലിൽ ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം.
നന്നായി വസ്ത്രം ധരിച്ചെത്തിയ ആഫിക്കക്കാരനായിരുന്നു അക്രമി. പള്ളിയിൽ പ്രാർഥിക്കാൻ എന്ന വ്യാജേന ഇരുന്ന ഇയാൾ പിന്നീട് ഫാ. ബൻഡയ്ക്കൊപ്പം സങ്കീർത്തിയിലേക്കു കടക്കുകയും പോക്കറ്റിൽ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിർക്കുകയുമായിരുന്നു.
തുടർന്ന് അക്രമി പുറത്തു കാത്തുകിടന്ന കാറിൽ രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പോലീസിനോടു പറഞ്ഞു. മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കയിൽ വീണ്ടും വൈദികൻ കൊല്ലപ്പെട്ടത്.
ദക്ഷിണാഫ്രിക്കയിൽ മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടു
പ്രിട്ടോറിയ: ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭാംഗങ്ങളായ മൂന്ന് സന്യസ്ത വൈദികർ ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു. ഈജിപ്തുകാരനായ ഫാ. താൽകാ മൂസ, ഫാ. മിനാ അവാ മാർക്കസ്, ഫാ. യൂസ്റ്റോസ് അവാ മാർക്കസ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദക്ഷിണാഫ്രിക്കയലെ കോപ്റ്റിക് സഭ അറിയിച്ചു.
പ്രിട്ടോറിയയിൽനിന്ന് 30 കിലോമീറ്റർ അകലെ കള്ളിനൻ എന്ന ചെറുപട്ടണത്തിലുള്ള സെന്റ് മാർക്ക് ആൻഡ് സെന്റ് സാമുവൽ ദ കൺഫസർ മഠത്തിൽ ബുധനാഴ്ച രാവിലെയാണ് ഇവരെ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കോപ്റ്റിക് സഭാംഗമായ ഈജിപ്തുകാരൻ അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തിൽ ഒന്നിലധികം പേർ പങ്കെടുത്തതായി സംശയിക്കുന്നു. നാലാമതൊരാൾ ആക്രമണത്തെ അതിജീവിച്ചിട്ടുണ്ട്.
ഇരുന്പുവടിക്ക് അടികിട്ടിയ ഇദ്ദേഹം സ്ഥലത്തുനിന്നു രക്ഷപ്പെട്ട് ഒളിച്ചിരിക്കുകയായിരുന്നു. ആക്രമണത്തിന്റെ പ്രേരണ അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. സ്ഥലത്തുനിന്നു വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ല.
നൈജീരിയയിൽ 287 വിദ്യാർഥികളെ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി
ലാഗോസ്: നൈജീരിയയിൽ കൊള്ളക്കാർ 287 സ്കൂൾ കുട്ടികളെയും ഒരു അധ്യാപകനെയും തട്ടിക്കൊണ്ടുപോയി. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കഡുനയിലെ കുരിഗ പട്ടണത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.
രാവിലെ എട്ടരയ്ക്കു സ്കൂൾ അസംബ്ലി നടന്നുകൊണ്ടിരിക്കേ കൊള്ളക്കാർ മോട്ടോർ സൈക്കിളുകളിൽ ഇരച്ചുകയറുകയായിരുന്നു. എട്ടിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണു തട്ടിക്കൊണ്ടുപോയത്.
സെക്കൻഡറി സ്കൂളിലെ 187ഉം പ്രൈമറിയിലെ 125ഉം അടക്കം 312 വിദ്യാർഥികളെയാണു തട്ടിക്കൊണ്ടുപോയതെന്നും ഇതിൽ 25 പേർ തിരിച്ചെത്തിയെന്നും കഡുന സംസ്ഥാന ഗവർണർ ഉബാ സാനി അറിയിച്ചു. രണ്ട് അധ്യാപകരെ തട്ടിക്കൊണ്ടുപോയതിൽ ഒരാൾക്കു രക്ഷപ്പെടാൻ കഴിഞ്ഞു.
കൊള്ളക്കാരുടെ വെടിയേറ്റ ഒരു വിദ്യാർഥി ചികിത്സയിലാണ്. പ്രദേശവാസികൾ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒരു പ്രദേശവാസി കൊല്ലപ്പെട്ടു.
പട്ടണത്തിലെ ഏതാണ്ടെല്ലാ വീട്ടിലെയും കുട്ടികൾ തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്താൻ സായുധസേന ഓപ്പറേഷൻ ആരംഭിച്ചതായി ഗവർണർ അറിയിച്ചു.
കഴിഞ്ഞ ദിവസം വടക്കുകിഴക്കൻ നൈജീരിയയിൽ വിറകു ശേഖരിക്കാൻ പോയ ഡസൻകണക്കിനു സ്ത്രീകളെയും കുട്ടികളെയും ബോക്കോ ഹറാം ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. സ്കൂളിൽനിന്നുള്ള തട്ടിക്കൊണ്ടുപോകലിന് ഇതുമായി ബന്ധമില്ലെന്നാണ് അനുമാനം.
വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ മോചനദ്രവ്യത്തിനായി കൊള്ളക്കാർ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്.
നൈജീരിയയിൽ 47 സ്ത്രീകളെ ഭീകരർ തട്ടിക്കൊണ്ടുപോയി
അബുജ: തെക്കുകിഴക്കൻ നൈജീരിയയിലെ ബൊർനോ സംസ്ഥാനത്ത് വിറകു ശേഖരിക്കാൻ പോയ 47 സ്ത്രീകളെ ഭീകരർ തട്ടിക്കൊണ്ടുപോയി. കാമറൂൺ, ചാഡ് അതിർത്തി പ്രദേശത്തെ ഗാംബൊരു ഗ്രാമത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം.
ഇവിടുത്തെ ചാഡ് തടാകക്കരയിൽ വിറകു ശേഖരിക്കാനായി തൊട്ടടുത്ത അഭയാർഥിക്യാന്പിൽനിന്ന് എത്തിയ സ്ത്രീകളാണ് ആക്രമണത്തിനിരയായത്. നാലുപാടുനിന്നും എത്തിയ തോക്കുധാരികൾ സ്ത്രീകളെ അയൽരാജ്യമായ ചാഡിലെ വനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
50 സ്ത്രീകളെ തട്ടിക്കൊണ്ടുപോയെങ്കിലും മൂന്നുപേർ രക്ഷപ്പെട്ടു. പ്രദേശത്ത് ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്നീ ഭീകരസംഘടനകൾ സജീവമാണെന്നും ഇവരാണു തട്ടിക്കൊണ്ടുപോയതെന്നും പോലീസ് അറിയിച്ചു.
ബുർക്കിന ഫാസോയിൽ 170 പേർ കൊല്ലപ്പെട്ടു
വാഗഡുഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ ഒരാഴ്ച മുന്‍പ് സായുധ ഗ്രൂപ്പുകൾ മൂന്ന് ഗ്രാമങ്ങൾ ആക്രമിച്ച് 170 പേരെ വധിച്ചു. യാതെംഗ പ്രവിശ്യയിലെ കോംസിൽഗ, നോർഡിൻ, സോറോ ഗ്രാമങ്ങളിൽ ഫെബ്രുവരി 25നാണ് ആക്രമണമുണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അലി ബഞ്ചമിൻ കൂലിബാളി അറിയിച്ചു.
അന്വേഷണം ആരംഭിച്ചുവെന്നും അന്വേഷകരെ സഹായിക്കാൻ സാക്ഷികൾ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഏതു ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടില്ല.
കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് തീവ്രവാദികൾ വടക്കുകിഴക്കൻ ബുർക്കിന ഫാസോയിലെ കത്തോലിക്കാപ്പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ നടത്തിയ ആക്രമണത്തിൽ 15 വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു.
അന്നു തന്നെ കിഴക്കൻ ബുർക്കിന ഫാസോയിലെ മോസ്കിലുണ്ടായ ആക്രമണത്തിൽ ഡസൻകണക്കിനുപേരും കൊല്ലപ്പെട്ടു. 2022 മുതൽ പട്ടാളം ഭരിക്കുന്ന ബുർക്കിന ഫാസോയുടെ മൂന്നിലൊന്നും സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.
ബുർക്കിന ഫാസോയിലെ കത്തോലിക്കാ പള്ളിയിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു
വാഗഡുഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ ഒരാഴ്ച മുന്‍പ് സായുധ ഗ്രൂപ്പുകൾ മൂന്ന് ഗ്രാമങ്ങൾ ആക്രമിച്ച് 170 പേരെ വധിച്ചു. യാതെംഗ പ്രവിശ്യയിലെ കോംസിൽഗ, നോർഡിൻ, സോറോ ഗ്രാമങ്ങളിൽ ഫെബ്രുവരി 25നാണ് ആക്രമണമുണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അലി ബഞ്ചമിൻ കൂലിബാളി അറിയിച്ചു.
അന്വേഷണം ആരംഭിച്ചുവെന്നും അന്വേഷകരെ സഹായിക്കാൻ സാക്ഷികൾ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഏതു ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടില്ല.
കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് തീവ്രവാദികൾ വടക്കുകിഴക്കൻ ബുർക്കിന ഫാസോയിലെ കത്തോലിക്കാപ്പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ നടത്തിയ ആക്രമണത്തിൽ 15 വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു.
അന്നു തന്നെ കിഴക്കൻ ബുർക്കിന ഫാസോയിലെ മോസ്കിലുണ്ടായ ആക്രമണത്തിൽ ഡസൻകണക്കിനുപേരും കൊല്ലപ്പെട്ടു. 2022 മുതൽ പട്ടാളം ഭരിക്കുന്ന ബുർക്കിന ഫാസോയുടെ മൂന്നിലൊന്നും സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.
ബിന്ദു ബെഞ്ചമിൻ കോക്സ്റ്റഡിൽ അന്തരിച്ചു
ഡർബൻ: കുളപ്പുറം പാലന്പ്ര വട്ടക്കുന്നേൽ ബെഞ്ചമിൻ ജോസഫിന്റെ (സിബി) ഭാര്യ ബിന്ദു (ജിജി 58) ദക്ഷിണാഫ്രിക്കയിലെ കോക്സ്റ്റഡിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് ഡർബനിൽ.
പരേത റാന്നി തടിയൂർ താഴമൺ കുടുംബാംഗം. മക്കൾ: ജിസൺ (യുകെ), മാത്യൂസ് (ദക്ഷിണാഫ്രിക്ക), ആൻസൺ (ദക്ഷിണാഫ്രിക്ക). മരുമകൾ: സൗമ്യ പടികര (വെട്ടിമുകൾ, ഏറ്റുമാനൂർ). ഫാ. ആന്റണി വട്ടക്കുന്നേൽ സിഎംഐ (ഓസ്ട്രേലിയ) ഭർതൃസഹോദരനാണ്.
ജൊഹന്നാസ്ബർഗിൽ ക്രിക്കറ്റ് താരത്തെ തോക്കുചൂണ്ടി കൊള്ളയടിച്ചു
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 ലീഗിനിടെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയാന്‍ അലീനെ അജ്ഞാത സംഘം കൊള്ളയടിച്ചു. തലസ്ഥാനമായ ജൊഹന്നാസ്ബര്‍ഗിലെ പ്രസിദ്ധമായ സാന്‍ഡ്ടണ്‍ സണ്‍ ഹോട്ടലിനരികെ വച്ചാണ് സംഭവം. തോക്കുചൂണ്ടിയ ശേഷം കൊള്ളസംഘം താരത്തിന്റെ ഫോണും ബാഗും കൈക്കലാക്കി രക്ഷപെടുകയായിരുന്നു.
ദക്ഷിണാഫ്രിക്കൻ ട്വന്റി-20 ലീഗിൽ കളിക്കാനായാണ് താരം രാജ്യത്ത് എത്തിയത്. പാള്‍ റോയല്‍സിനായാണ് അലീൻ കളിക്കുന്നത്. കവർച്ചാ സംഭവത്തിൽ താരത്തിന് പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് പാള്‍ റോയല്‍സിനോട് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.
ലീഗിന്റെ രണ്ടാം എഡിഷന് പ്ലേ ഓഫ് ഘട്ടത്തിലൂടെ പുരോഗമിക്കുന്നതിനിടെയാണു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കവർച്ച. പാള്‍ ടീമിനായി അലന് കളി തുടരുമെന്നാണു റിപ്പോര്‍ട്ട്.
വെസ്റ്റ് ഇന്‍ഡീസിനായി 20 ഏകദിനങ്ങളും 34 ട്വന്റി 20 മത്സരങ്ങളും 28 വയസുകാരനായ ഫാബിയാന്‍ അലീന് കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ അഞ്ച് മത്സരങ്ങളിലും ഈ ഓൾറൗണ്ടർ കളിച്ചിട്ടുണ്ട്.
നമീബിയൻ പ്രസിഡന്റ് ഹാഗെ ഗെയിൻബോക് അന്തരിച്ചു
വിൻഡ്ഹോക്ക്: നമീബിയൻ പ്രസിഡന്റ് ഹാഗെ ഗെയിൻബോക് (82) അന്തരിച്ചു. കാൻസർരോഗത്തെ തുടർന്നാണ് അന്ത്യം. നവംബറിൽ പൊതുതെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ വൈസ് പ്രസിഡന്റ് നാഗോളോ എംബുംബ ആക്ടിംഗ് പ്രസിഡന്റാകും.
ഹാഗെ ഗെയിൻബോക് 2015 മുതൽ പ്രസിഡന്റാണ്. 1990 മുതൽ 2012 വരെ പ്രധാനമന്ത്രിയുമായിരുന്നു. വർണവിവേചനം നിലനിന്നിരുന്ന ദക്ഷിണാഫ്രിക്കയുടെ ഭാഗമായിരുന്ന നമീബിയയ്ക്ക് 1990ൽ സ്വാതന്ത്ര്യം നേടിക്കൊടുത്ത പോരാട്ടത്തിലെ പ്രധാന നേതാവായിരുന്നു ഹാഗെ.
സ്വാതന്ത്ര്യത്തിനു മുന്‍പായി 27 വർഷം ബോട്സ്വാന, അമേരിക്ക, ബ്രിട്ടൻ എന്നിവടങ്ങളിൽ പ്രവാസജീവിതം നയിച്ചിട്ടുണ്ട്.
ഓക്സിജൻ വിതരണം തകരാറിലായി; വിമാനത്തിൽ ബോധരഹിതരായി ഗാംബിയൻ ഫുട്ബോൾ ടീം
ബാന്‍ജുൽ: ആകാശത്ത് വൻ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട് ഗാംബിയ ഫുട്ബോൾ ടീം. യന്ത്രത്തകരാറിനെത്തുടര്‍ന്നു താരങ്ങളും പരിശീലകരും വിമാനത്തിൽ ബോധരഹിതരായി.
വിമാനത്തിലെ ഓക്സിജൻ വിതരണ സംവിധാനത്തിലെ തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സാങ്കേതിക വിദഗ്ധർ വിശദമാക്കുന്നത്. പൈലറ്റ് സമയോചിതമായി ഇടപെട്ടു വിമാനം നിലനിര്ത്തിറക്കിയതിനാലാണു വൻ ദുരന്തം ഒഴിവായത്.
താരങ്ങളിൽ പലരും മയങ്ങി വീണതിനു പിന്നാലെ ഒന്‍പത് മിനിറ്റിനുശേഷമാണ് തിരികെ പോവാനുള്ള തീരുമാനം പൈലറ്റ് സ്വീകരിച്ചത്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ലഭ്യമാകേണ്ടിയിരുന്ന ഓക്സിജന്‍ മാസ്കുകളും യാത്രക്കാർക്ക് ലഭിച്ചില്ല.
ആഫ്കോണ്‍ കപ്പിനായി ഐവറി കോസ്റ്റിലേക്ക് പോവുകയായിരുന്നു ഗാംബിയ ടീം. 50 സീറ്റുകളുള്ള ചെറുവിമാനത്തിലായിരുന്നു ടീമിന്റെ യാത്ര. എയർ കോട്ടേ ഡി ഐവോറി എന്ന കമ്പനിയുടേതാണ് വിമാനം.
ഗാംബിയന്‍ ഫുട്ബോൾ അസോസിയേഷനാണ് ടീമിന് ഈ വിമാനം ഒരുക്കി നൽകിയത്. താരങ്ങൾ ബോധരഹിതരായതോടെ ഗാംബിയയുടെ തലസ്ഥാനമായ ബാന്‍ജുലിലേക്ക് വിമാനം തിരികെപോയെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു.
സിംബാബ്വേയില് സ്വര്‍ണഖനിയിൽ തൊഴിലാളികള്‍ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
ഹരാരെ: സിംബാബ്വേയില് സ്വര്‍ണഖനി തകര്‍ന്നു 11 തൊഴിലാളികള്‍ കുടുങ്ങി. രാജ്യതലസ്ഥാനമായ ഹരാരെയില്‍നിന്ന് 270 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള റെഡ്വിംഗ് ഖനിയിലാണ് അപകടം.
ഭൂചലനമാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. തൊഴിലാളികളെ പുറത്തെത്തിക്കാനായി രക്ഷാപ്രവര്‍ത്തന സംഘത്തെ നിയോഗിച്ചുവെന്നു ഖനി ഉടമകളായ മെറ്റലോണ്‍ കോര്പറേഷന് അധികൃതർ അറിയിച്ചു.
അപകടമുണ്ടായ ഭാഗത്ത് മണ്ണ് ഉറപ്പുള്ളതല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.
നൈജീരിയയിലെ ക്രിസ്ത്യൻ പ്രദേശങ്ങളിൽ ആക്രമണം; 140 പേർ കൊല്ലപ്പെട്ടു
ലാഗോസ്: സെൻട്രൽ നൈജീരിയയിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ ക്രിസ്മസിനു മുന്‍പായി നടന്ന ആക്രമണങ്ങളിൽ 140 പേർ കൊല്ലപ്പെട്ടു. പ്ലാറ്റോ സംസ്ഥാനത്തെ ബോക്കോസ്, ബാർകിൻ-ലാഡി പ്രദേശങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലായിരുന്നു ആക്രമണം.
ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെങ്കിലും കാലികളെ മേയ്ച്ചു ജീവിക്കുന്ന ഫുലാനി ഗോത്രമാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. മുസ്ലിം ഫുലാനികൾ ഭൂമിക്കും വെള്ളത്തിനുമായി ക്രിസ്ത്യൻ മേഖലകൾ ആക്രമിക്കുന്നതു പതിവാണ്.
ശനിയാഴ്ച വൈകുന്നേരം ആറിനാണ് ആക്രമണം തുടങ്ങിയതെന്നു പ്രദേശവാസികൾ പറഞ്ഞു. വീടുകൾ തീയിട്ടു നശിപ്പിച്ചു. ചിലരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നു ഭയക്കുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
സഹായത്തിനു വിളിച്ച് 12 മണിക്കൂറിനു ശേഷമാണു സുരക്ഷാസൈനികർ മേഖലയിലെത്തിയതെന്ന് ആക്ഷേപമുണ്ട്. അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചതായി നൈജീരിയൻ സേന അറിയിച്ചു.
അതേസമയം, നൈജീരിയയിൽ ഇത്തരം കേസുകളിൽ കാര്യമായ പുരോഗതിയോ അറസ്റ്റ് ഉണ്ടാകാറില്ല. നൈജീരിയൻ സർക്കാരും അക്രമം നിയന്ത്രിക്കുന്നതിൽ പരാജയമാണെന്ന് ആരോപിക്കപ്പെടുന്നു.
സുഡാനില്‍ കോണ്‍വെന്റിന് നേരെ ബോംബാക്രമണം; മലയാളി വൈദികനും സന്യസ്തരും അത്ഭുതകരമായി രക്ഷപ്പെട്ടു
ഖാര്‍ത്തൂം: വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സന്യാസ ഭവനത്തിന് നേരെ ബോംബാക്രമണം. ഡോട്ടേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യന്‍സ് (എഫ്.എം.എ) സന്യാസിനി സമൂഹത്തിന്റെ കോണ്‍വെന്റിലാണ് ബോംബ് പതിച്ചത്.
ഇവിടെയുണ്ടായിരുന്ന മലയാളി വൈദികനും സന്യസ്തരും അത്ഭുതകരമായി രക്ഷപ്പെട്ടു. സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്ഫോടനത്തില്‍ കോണ്‍വന്റിലെ മൂന്ന് മുറികള്‍ തകര്‍ന്നു.
കോണ്‍വെന്റിൽ ഉണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇവിടുത്തെ ഒരു അധ്യാപികയുടെ കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തില്‍ തകര്‍ന്ന വാതിലുകള്‍ ദേഹത്ത് പതിച്ച് രണ്ട് സന്യാസിനിമാര്‍ക്കും പരിക്കുണ്ട്.
നിരവധി അമ്മമാര്‍ക്കും കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും, രോഗികള്‍ക്കും അഭയം നല്‍കിവരുന്ന കോണ്‍വെന്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ക്ക് സേവനവുമായി അഞ്ചു കന്യാസ്ത്രീകളും മലയാളി സലേഷ്യന്‍ വൈദികനായ ഫാ. ജേക്കബ് തേലെക്കാടനുമാണ് ഇവിടെ താമസിച്ചുക്കൊണ്ടിരിന്നത്.
ഒന്നാം നിലയുടെ വിവിധ ഭാഗങ്ങളില്‍ രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായതെന്ന് ഫാ. ജേക്കബ് പ്രതികരിച്ചു. സ്ഫോടത്തില്‍ തകര്‍ന്നുകിടക്കുന്ന കെട്ടിട അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിവിധ സൈനിക വിഭാഗങ്ങള്‍ക്കിടയിലെ ഭിന്നതകളെ തുടര്‍ന്നാണ് സുഡാനില്‍ ശക്തമായ ആഭ്യന്തര യുദ്ധം നടക്കുന്നത്. സായുധ പോരാട്ടങ്ങളില്‍ അയ്യായിരത്തോളം പേര് ഇതിനോടകം തന്നെ കൊല്ലപ്പെടുകയും പന്ത്രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദശലക്ഷകണക്കിന് ആളുകളാണ് ഭവനരഹിതരായത്.
ഫാ. ജേക്കബ് നേരത്തേ ഖാര്‍ത്തൂമിലെ സെന്റ് ജോസഫ് വൊക്കേഷണല്‍ സെന്ററിന്റെ ചുമതല വഹിച്ചിരുന്നുവെങ്കിലും കനത്ത പോരാട്ടം നടക്കുന്ന പ്രദേശമായതിനാല്‍ സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു.
ഇന്ത്യയിലേക്ക് വിമാന സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ്
കൊച്ചി: ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ സര്‍വീസ് ഞായറാഴ്ച തുടങ്ങും. ഉഗാണ്ടയിലെ എന്റ്ബെ രാജ്യാന്തര വിമാനത്താവളത്തേയും മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തേയും ബന്ധിപ്പിച്ചാണ് സര്‍വീസ്.
ആദ്യ വിമാനം (യുആര്‍ 430) ശനിയാഴ്ച എന്റ്ബെയില് നിന്ന് പ്രാദേശിക സമയം രാത്രി 8.15ന് പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ 5.55ന് മുംബൈയില്‍ എത്തും.
മുംബൈയില്‍ നിന്നുള്ള ആദ്യ വിമാനം (യുആര്‍ 431) ഞായറാഴ്ച രാവിലെ 7.55ന് പുറപ്പെട്ട് പ്രാദേശിക സമയം 12.25ന് എന്റ്ബെയില് ഇറങ്ങും. ഇരുനഗരങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉള്ളത്.
മുംബൈയില്‍ നിന്ന് ചൊവ്വാഴ്ച, വ്യാഴാഴ്ച, ഞായറാഴ്ച ദിവസങ്ങളിലും എന്റ്ബെയില് നിന്ന് തിങ്കളാഴ്ച, ബുധനാഴ്ച, ശനിയാഴ്ച ദിവസങ്ങളിലുമാണ് സര്‍വീസ്. എയര്‍ബസ് എ330-800 നിയോ വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.
ബിസിനസ് ക്ലാസ് 20, പ്രീമിയം ഇക്കോണമി 28, ഇക്കോണമി 210 എന്നിങ്ങനെ മൂന്ന് ക്ലാസുകളായാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അരനൂറ്റാണ്ടിനു ശേഷം ഇതാദ്യമായാണ് ഉഗാണ്ടയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസ് ആരംഭിക്കുന്നത്.
സിംബാബ്വെയില് വിമാനാപകടം; ഇന്ത്യൻ വ്യവസായിയും മകനും മരിച്ചു
ഹരാരെ: സിംബാബ്വെയില് സ്വകാര്യ വിമാനം തകർന്ന് ഇന്ത്യൻ വ്യവസായിയും മകനും മരിച്ചു. ഹർപാൽ രൺധാവ, മകൻ അമേർ കബീർ സിംഗ് രൺധാവ(22) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് അപകടം നടന്നത്. ഇവരുൾപ്പടെ വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായാണ് വിവരം. സ്വർണവും കൽക്കരിയും നിക്കലും ചെമ്പും ശുദ്ധീകരിക്കുന്ന ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹർപാൽ രൺധാവ.
റിയോസിമിന്റെ തന്നെ ഉടമസ്ഥതയിലുള്ള സെസ്ന 206 ഒറ്റ എഞ്ചിൻ വിമാനം ഹരാരെയിൽ നിന്ന് കമ്പനിക്ക് പങ്കാളിത്തമുള്ള മുറോവ വജ്രഖനിയിലേക്ക് പറക്കുന്നതിനിടെയാണ് തകർന്നത്. മുറോവ വജ്ര ഖനിക്ക് സമീപം തന്നെയാണ് വിമാനം തകർന്നത്.
വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയും ആകാശത്തുവച്ച് പൊട്ടിത്തെറിച്ച് സ്വമഹാൻഡെ മേഖലയിലെ പീറ്റർ ഫാമിലേക്ക് പതിക്കുകയുമായിരുന്നു എന്നാണ് സിംബാബ്വെയിലെ മാധ്യമങ്ങള്‍ നല്കുന്ന വിവരം.
നൈജറിൽ സൈനിക നടപടി; നൂറിലധികം ജിഹാദികളെ വധിച്ചു
നിയാമി: നൈജറിൽ നൂറിലധികം ജിഹാദിസ്റ്റുകളെ വധിച്ചതായി പട്ടാളഭരണകൂടം അറിയിച്ചു. കഴിഞ്ഞ ദിവസം തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു പട്ടണത്തിൽ മോട്ടോർ സൈക്കിളുകളിലെത്തിയ നൂറുകണക്കിനു ജിഹാദികൾ നടത്തിയ ആക്രമണത്തിൽ 12 പട്ടാളക്കാർ കൊല്ലപ്പെട്ടിരുന്നു.
തുടർന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് നൂറുകണക്കിനു ജിഹാദികളെ വധിച്ചതെന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
നെൽസൺ മണ്ടേലയുടെ കൊച്ചുമകൾ അന്തരിച്ചു
കേപ്ടൗൺ: നെൽസൺ മണ്ടേലയുടെ കൊച്ചുമകൾ സൊളേകാ മണ്ടേല (43) കാൻസർമൂലം അന്തരിച്ചു. 32-ാം വയസിൽ സ്തനാർബുദം സ്ഥിരീകരിച്ച സൊളേകാ ചികിത്സാ അനുഭവങ്ങൾ പരസ്യമാക്കിയതിലൂടെ ശ്രദ്ധേയയായിരുന്നു.
ലഹരിവിധേയത്വം അവസാനിപ്പിക്കാനായി നടത്തിയ ശ്രമങ്ങളും അവർ പങ്കുവച്ചിരുന്നു.
ലിബിയയിൽ നാശം വിതച്ച് കൊടുങ്കാറ്റ്; മരണം 5,000 കടന്നു
ട്രിപ്പോളി: വടക്കനാഫ്രിക്കൻ രാജ്യമായ ലിബിയയുടെ കിഴക്കൻ ഭാഗത്ത് കൊടുങ്കാറ്റ് വീശി വൻ നാശം. 5000-ൽ അധികം പേർ മരിച്ചെന്നാണ് നിഗമനം.
10,000 പേരെ കാണാതായി. വർഷങ്ങളായി ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായ ലിബിയയിൽ രണ്ടു സർക്കാരുകൾ പ്രവർത്തിക്കുന്നതു രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
ഡാനിയേൽ എന്ന ചുഴലിക്കൊടുങ്കാറ്റ് തിങ്കളാഴ്ചാണു കിഴക്കൻ ലിബിയയിൽ വീശിയത്. ഡെർന, ബംഗാസി, സൂസ, അൽ മരാഷ് നഗരങ്ങളിൽ നാശനഷ്ടമുണ്ടായി.
വാഡി ഡെർന നദിയിലെ രണ്ട് അണക്കെട്ടുകൾ തകർന്ന് ലക്ഷക്കണക്കിനു ചതുരശ്ര മീറ്റർ വെള്ളം കുതിച്ചൊഴുകിയതോടെ ഡെർന നഗരം തകർന്നടിഞ്ഞു.
ഡെർനയിൽ മാത്രം ആയിരം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുകളിൽ പറയുന്നു. ആശയവിനിമയ സംവിധാനങ്ങൾ നശിച്ചതിനാൽ ഡെർനയിലെ യഥാർഥ സ്ഥിതി വ്യക്തമല്ല.
റോഡുകൾ തകർന്നതിനാലും വെള്ളം കെട്ടിക്കിടക്കുന്നതിനാലും ദുരന്തമേഖലയിൽ എത്തിച്ചേരാൻ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ട് നേരിടുന്നു.
നാലു പതിറ്റാണ്ടിലധികം ലിബിയ ഭരിച്ച കേണൽ ഗദ്ദാഫി ആഭ്യന്തരയുദ്ധത്തെത്തുടർന്ന് 2011ൽ കൊല്ലപ്പെട്ടതിനുശേഷം ലിബിയ അരാജകത്വത്തിന്റെ പിടിയിലാണ്.
തലസ്ഥാനമായ ട്രിപ്പോളി കേന്ദ്രീകരിച്ച് അന്താരാഷ്ട്ര പിന്തുണയോടെ ഐക്യസർക്കാരും കിഴക്കൻ മേഖലയിൽ ബംഗാസി കേന്ദ്രീകരിച്ച് മറ്റൊരു സർക്കാരും നിലവിലുണ്ട്.
കിഴക്കൻ സർക്കാരിന്റെ നിയന്ത്രണപ്രദേശങ്ങളിലാണു കൊടുങ്കാറ്റ് നാശം വിതച്ചിരിക്കുന്നത്. ഡെർന നഗരത്തിന്റെ 25 ശതമാനം അപ്രത്യക്ഷമായെന്നാണ്, ദുരന്തമേഖല സന്ദർശിച്ച കിഴക്കൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞത്.
നഗരമധ്യത്തിലെ നാലു ചതുരശ്ര കിലോമീറ്റർ ഭാഗം ഒഴുകിപ്പോയി. ദുരന്തമേഖലയിലേക്കു വൈദ്യസംഘത്തെ അയച്ചതായി ഐക്യസർക്കാർ അറിയിച്ചു. ഈജിപ്ത്, ജർമനി, ഇറാൻ, ഇറ്റലി, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കണ്ണീർക്കടലായി മൊറോക്കോ; മരണം ആയിരം കവിഞ്ഞു
റാബത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ തകർത്തെറിഞ്ഞുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരണം ആയിരം കവിഞ്ഞു. പരിക്കേറ്റവരുടെ എണ്ണവും ആയിരത്തിനടുത്തെത്തി.
വെള്ളിയാഴ്ച രാത്രി 11:11നാണ് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. മാരക്കേഷിന് 70 കിലോമീറ്റർ തെക്കുപടിഞ്ഞാറ് അൽ ഹാവുസ് പ്രവിശ്യയിൽ 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.
ആഫ്രിക്കയുടെ വടക്കൻ മേഖലയിൽ സഹാറ മരുഭൂമിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് മൊറോക്കോ. പർവതങ്ങൾ നിറഞ്ഞ പ്രദേശങ്ങളായതിനാൽ മരണസംഖ്യ ഉയരാനാണു സാധ്യതയെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പും അസാധ്യമാണ്.
ഭൂകന്പത്തിന്റെ പ്രകന്പനം ഏതാനും സെക്കൻഡുകൾ നീണ്ടതായി പ്രദേശവാസികൾ സമൂഹമാധ്യമങ്ങളിൽ അറിയിച്ചു. റാബത്ത്, കാസാബ്ലാങ്ക ഉൾപ്പെടെ നഗരങ്ങളിൽ വ്യാപക നാശമുണ്ട്. മാരക്കേഷ്, താരോഡൗന്റ് മേഖലയിൽ നൂറുകണക്കിനു കെട്ടിടങ്ങൾ നിലംപൊത്തി.
കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്നതിന്റെയും തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളുടേയും വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. തുടർചലനങ്ങൾ ഉണ്ടാകുമെന്ന ഭീതിയിൽ ആളുകൾ ഇന്നലെ പുലർച്ചെ വരെ തുറസായ സ്ഥലത്താണ് കഴിച്ചുകൂട്ടിയത്.
തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. മൊറോക്കോയുടെ ദുരിതത്തിൽ പങ്കുചേരുകയാണെന്നു പ്രഖ്യാപിച്ച ലോകനേതാക്കൾ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സഹായവും വാഗ്ദാനം ചെയ്തു.
മൊറോക്കോയില്‍ ശക്തമായ ഭൂചലനം; 632 മരണം
റാബത്: വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ഉണ്ടായ ഭൂചലനത്തില്‍ 632 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 11ന് ആണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി.19 മിനിറ്റിനുശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ തുടര്ച്ചലനങ്ങളുണ്ടായതായും യുസ് ഏജന്‍സി അറിയിച്ചു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മാരാക്കേക്കില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ തെക്ക് അറ്റ്ലസ് പര്‍വതനിരകളിലാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. വൈദ്യുതി ബന്ധവും ടെലഫോണ്‍ നെറ്റ്വര്ക്കും നഷ്ടമായി. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
സുഡാൻ തലസ്ഥാനത്ത് വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു
ഖാർത്തൂം: ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനിൽ തലസ്ഥാന നഗരമായ ഖാർത്തൂമിലെ ജനവാസമേഖലയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികൾ അടക്കം 20 പേർ കൊല്ലപ്പെട്ടു.
തെക്ക്-പടിഞ്ഞാറൻ ഖാർത്തൂമിലെ കലക്ല അൽ-ഖുബ്ബ മേഖലയിലാണു ഞായറാഴ്ച വ്യോമാക്രമണമുണ്ടായത്. ഞായറാഴ്ച പല പ്രദേശങ്ങളിലും പീരങ്കികളും റോക്കറ്റുകളും ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജനവാസകേന്ദ്രങ്ങൾ മറയാക്കിയ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതരെ ലക്ഷ്യമിട്ടാണ് സൈന്യം വ്യോമാക്രമണം ശക്തമാക്കിയത്.
ജൊഹാനസ്ബര്‍ഗില്‍ വന്‍ തീപിടിത്തം; 64 മരണം, നിരവധി പേര്‍ക്ക് പരിക്ക്
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ അഞ്ച് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 64 പേര് മരിച്ചു. 40-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.
ഭവനരഹരിരായ ആളുകള്‍ മതിയായ രേഖകളൊന്നുമില്ലാതെ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 200-ല്‍ അധികം പേര് ഇവിടെ താമസിച്ചിരുന്നതായാണ് വിവരം.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഗാബോണിൽ അട്ടിമറി; ഭരണം ഏറ്റെടുത്ത് സൈന്യം
ലിബ്രെവിൽ: മധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിൽ സൈന്യം അട്ടിമറിയിലൂടെ ഭരണം ഏറ്റെടുത്തു. പ്രസിഡന്റ് അലി ബോംഗോയെ വീട്ടുതടങ്കലിലാക്കിയാണ് സൈന്യം ഭരണം പിടിച്ചത്.
2009 മുതൽ അധികാരത്തിൽ തുടരുന്ന ബോംഗോ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിലൂടെ മൂന്നാംവട്ടവും അധികാരം നേടിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ വ്യാപക കൃത്രിമം നടന്നെന്ന് പരാതിയുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് സൈന്യം ബോംഗോയെ പുറത്താക്കി ഭരണം പിടിച്ചത്. രാജ്യത്തിന്റെ ഭരണം തങ്ങൾ ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സൈനിക ജനറൽമാർ ഇന്ന് വൈകിട്ട് ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് റദ്ദാക്കുകയാണെന്നും റിപ്പബ്ലിക്കിലെ എല്ലാ സംവിധാനങ്ങളും മരവിപ്പിക്കുകയാണെന്നും സൈന്യം അറിയിച്ചു. രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്ന ഉത്തരവാദിത്വമില്ലാതെ ഭരണത്തിന് തങ്ങൾ അറുതിവരുത്തുകയാണെന്നാണ് സൈന്യം അവകാശപ്പെട്ടത്. ഇതിന് പിന്നാലെ, ബോംഗോയുടെ മക്കളിലൊരാളെ അഴിമതി കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തു.
എണ്ണനിക്ഷേപം കൊണ്ട് സമ്പന്നമായ ഗാബോണിൽ 1967 മുതൽ അധികാരത്തിലുള്ളത് ബോംഗോ കുടുംബമാണ്. 41 വർഷം രാജ്യം ഭരിച്ച ഒമർ ബോംഗോ മകനെ "ഭരണം ഏൽപ്പിച്ചാണ്' രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങിയത്.
സിംബാബ്വെയിൽ മനംഗാഗ്വ അധികാരം നിലനിർത്തി
ഹരാരെ: സിംബാബ്വെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എമേഴ്സൺ മനംഗാഗ്വ അധികാരം നിലനിർത്തി. അദ്ദേഹത്തിന് 52.26ഉം മുഖ്യ എതിരാളി നെൽസൻ ചാമിസയ്ക്ക് 44ഉം ശതമാനം വോട്ടുകൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അതേസമയം, തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി പ്രതിപക്ഷം ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ജനാധിപത്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായതായി അന്താരാഷ്ട്ര നിരീക്ഷകരും അഭിപ്രായപ്പെട്ടു.
സിംബാബ്വെയിലെ അതികായനായിരുന്ന റോബർട്ട് മുഗാബെ 2017ൽ അട്ടിമറിയിൽ പുറത്താക്കപ്പെട്ടതിനെത്തുടർന്നാണ് മനംഗാഗ്വ പ്രസിഡന്റായത്. നിഷ്കരുണ നടപടികൾ മൂലം അദ്ദേഹത്തെ ‘മുതല’ എന്നാണു വിളിക്കുന്നത്.
സിംബാബ്വെയ്ക്കു പുതുയുഗം വാഗ്ദാനം ചെയ്താണ് മനംഗാഗ്വ അധികാരത്തിലേറിയതെങ്കിലും രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിർത്താനോ തൊഴിലില്ലായ്മ പരിഹരിക്കാനോ അദ്ദേഹത്തിനു കഴിഞ്ഞില്ല. എതിരാളികളെയും പ്രതിപക്ഷത്തെയും അടിച്ചമർത്തുന്നതായും ആരോപണമുണ്ട്.
സൂയസ് കനാലിൽ അപകടത്തിൽപ്പെട്ട എണ്ണ ടാങ്കറുകൾ മാറ്റി
കെയ്റോ: സൂയസ് കനാലിൽ എണ്ണടാങ്കർ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ ഗതാഗത തടസം നീക്കി. അപകടം നടന്നതിനു ശേഷം ഏറെനേരം കനാലിലെ ഗതാഗതം തടസപ്പെട്ടിരുന്നു.
തുടർന്ന് ടഗ് ബോട്ടുകൾ എത്തി ഇരുകപ്പലുകളും സ്ഥലത്തുനിന്നു നീക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
അപകടത്തിൽ എണ്ണച്ചോർച്ചയോ മലിനീകരണമോ ഉണ്ടായിട്ടില്ലെന്നും പ്രദേശം സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.
സുഡാനിൽ അഞ്ചുമാസത്തിനിടെ പട്ടിണിമൂലം മരിച്ചത് 500 കുട്ടികൾ
കയ്റോ: കിഴക്കൻ ആഫ്രിക്കൻരാജ്യമായ സുഡാനിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട ഏപ്രിലിനുശേഷം പട്ടിണിമൂലം മരിച്ചത് 500 കുട്ടികൾ. സേവ് ദ ചിൽഡ്രൻ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.
പോഷഹാരക്കുറവുമൂലമുള്ള രോഗങ്ങളുള്ള 31,000 കുട്ടികൾക്കു ചികിത്സാസൗകര്യമില്ല. ഏപ്രിൽ 15നാണു സുഡാനിൽ സൈന്യവും പാരാമിലിട്ടറി സേനയും തമ്മിൽ സംഘർഷം ആരംഭിച്ചത്. തലസ്ഥാനമായ ഖാർത്തൂമിലും മറ്റു നഗരങ്ങളിലുമാണു രൂക്ഷമായ കലാപം അരങ്ങേറിയത്.
നിരവധി പേർ വെള്ളവും വൈദ്യുതിയും ഇല്ലാതെയാണു ജീവിക്കുന്നത്. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം പൂർണമായും തകർച്ചയിലാണ്. നാലായിരത്തോളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
44 ലക്ഷം പേർ സുഡാനിലെതന്നെ മറ്റു മേഖലകളിലേക്കോ അയൽരാജ്യങ്ങളിലേക്കോ പലായനം ചെയ്തു.
ആഫ്രിക്കൻ യൂണിയൻ: നൈജറിനെ സസ്പെൻഡ് ചെയ്തു
നിയാമി: ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്ത നൈജറിനെ ആഫ്രിക്കൻ യൂണിയൻ സസ്പെൻഡ് ചെയ്തു. ജനാധിപത്യ സർക്കാരിനെ പുനഃസ്ഥാപിക്കുംവരെയാണു സസ്പെൻഷൻ. 55 അംഗങ്ങളുള്ളതാണ് ആഫ്രിക്കൻ യൂണിയൻ.
നൈജർവിഷയത്തിൽ ഈ മാസം ആദ്യം ആഫ്രിക്കൻ യൂണിയൻ അംഗരാജ്യങ്ങൾ യോഗം ചേർന്നിരുന്നു. കഴിഞ്ഞമാസമാണ് നൈജറിൽ പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ പുറത്താക്കി സൈന്യം ഭരണംപിടിച്ചത്.
ബാസൂമും ഭാര്യയും മകനും നൈജറിന്റെ തലസ്ഥാനമായ നിയാമിയിൽ വീട്ടുതടങ്കലിലാണ്. ഇദ്ദേഹത്തിനു ഭക്ഷണം നല്‍കുന്നില്ലെന്നും താമസസ്ഥലത്ത് വെള്ളവും വൈദ്യുതിയും ഇല്ലെന്നും അനുയായികൾ ആരോപിക്കുന്നു.
ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിൽ
ജൊഹാനസ്ബർഗ്: 15-ാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലെത്തി.
ജോഹാനസ്ബർഗ് നഗരത്തിൽ ഇന്ന് വൈകിട്ടാണ് ഉച്ചകോടി ആരംഭിക്കുന്നത്. വ്യാഴാഴ്ച സമാപിക്കുന്ന ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കും.
2019-ന് ശേഷമുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. പ്രധാനമന്ത്രി മോദിക്ക് പുറമേ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്റ് ലുല ഡിസിൽവ, ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിംഗ്, റഷ്യൻ വിദേശകാര്യമന്ത്രി സെർജെയ് ലാവ്റോവ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.
ബ്രിക്സ് ഉച്ചകോടിക്കുശേഷമുള്ള ബ്രിക്സ്-ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്സ് പ്ലസ് ഡയലോഗ് എന്നിവയിലും പ്രധാനമന്ത്രി പങ്കെടുക്കും.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു.
ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹാന്നാസ്ബർഗിലാണ് ഉച്ചകോടി. വ്യാഴാഴ്ചയാണ് സമാപനം. ഇതിനുശേഷം പ്രധാനമന്ത്രി ഗ്രീസും സന്ദർശിക്കും.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ക്ഷണപ്രകാരമാണ് മോദിയുടെ ദക്ഷിണാഫ്രിക്കൻ സന്ദർശനം. 2019ന് ശേഷമുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്.
ബ്രിക്സ് ഉച്ചകോടിക്കുശേഷമുള്ള ബ്രിക്സ്-ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്സ് പ്ലസ് ഡയലോഗ് എന്നിവയിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് വെള്ളിയാഴ്ച ഗ്രീസിലേക്കു തിരിക്കും.
നൈജർ അതിർത്തിയിൽ ഏറ്റുമുട്ടൽ; 17 സൈനികർ കൊല്ലപ്പെട്ടു
നൈയാമെ: നൈജറിലെ അതിർത്തി മേഖലയിൽ സായുധസംഘങ്ങൾ നടത്തിയ ഏറ്റുമുട്ടലിൽ 17 സൈനികർ കൊല്ലപ്പെട്ടു. 20 സൈനികർക്ക് പരിക്കേറ്റതായും 100 ഭീകരരെ "തുരത്തിയതായും' അധികൃതർ അറിയിച്ചു.
നൈജർ - മാലി - ബുർക്കിനാ ഫാസോ അതിർത്തിപ്രദേശമായ കൗടൗഗുവിലാണ് ആക്രമണം നടന്നത്. ഐഎസ്, അൽ ഖ്വയ്ദ ഭീകരരുടെ ശക്തമായ സാന്നിധ്യമുള്ള പ്രദേശമാണിത്.
ബോനിയിൽ നിന്ന് ടൊറോണിയിലേക്ക് സഞ്ചരിക്കുകയായിരുന്ന സൈനികവാഹനങ്ങൾക്ക് നേരെ ഭീകരർ ഒളിച്ചിരുന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും പരിക്കേറ്റവരെ തലസ്ഥാനഗരിയായ നൈയാമെയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു.
കേപ് വെർദെ തീരത്ത് അഭയാർഥി ബോട്ട് തകർന്ന് 63 പേർ മരിച്ചു
കേപ് വെർദെ: പടിഞ്ഞാറൻ ആഫ്രിക്കയിലെ കേപ് വെർദെ തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് തകർന്ന് 63 പേർ മരിച്ചു. 12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെ 38 പേരെ രക്ഷപ്പെടുത്തിയതായി യുഎൻ സംഘടന ഐഒഎം അറിയിച്ചു.
നൂറോളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. സെനഗൽ, സിയറ ലിയോൺ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ചയാണ് ബോട്ടിനെ തകർന്ന നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
സെനഗലിൽ നിന്ന് സ്പാനിഷ് കനേറി ദ്വീപിലേക്ക് യാത്ര ചെയ്ത ബോട്ടാണ് തകർന്നതെന്നാണ് റിപ്പോർട്ട്. 101 കുടിയേറ്റക്കാരുമായി ബോട്ട് ജൂലൈ 10ന് പുറപ്പെട്ടിരുന്നതായി സെനഗൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ലിബിയയിൽ സായുധ സംഘങ്ങൾ ഏറ്റുമുട്ടി; 27 മരണം, നിരവധി പേർക്ക് പരിക്ക്
ട്രിപ്പോളി: ലിബിയൻ തലസ്ഥാനത്ത് സായുധസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. 444 ബ്രിഗേഡ്, സ്പെഷൽ ഡിറ്ററൻസ് ഫോഴ്സ് എന്നീ സായുധസംഘങ്ങൾ തമ്മിലാണ് രൂക്ഷമായ ഏറ്റുമുട്ടൽ അരങ്ങേറിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടൽ തുടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 444 ബ്രിഗേഡിലെ സീനിയർ കമാൻഡറായ മഹ്മൂദ് ഹംസയെ ട്രിപ്പോളിയിലെ വിമാനത്താവളത്തിൽ എതിരാളി സംഘം നേരത്തേ തടഞ്ഞുവച്ചതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
സംഭവത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. മരിച്ചവരിൽ സാധാരണക്കാർ എത്രയുണ്ടെന്നതു സംബന്ധിച്ച് വ്യക്തതയായിട്ടില്ല. സംഘർഷത്തെത്തുടർന്നു ട്രിപ്പോളിയിലേക്കുള്ള മിക്ക വിമാന സർവീസുകളും വഴിതിരിച്ചുവിട്ടു.
നൈജീരിയയിൽ 26 സൈനികർ കൊല്ലപ്പെട്ടു
കാനോ: നൈജീരിയയിൽ ഭീകരാക്രമണത്തിൽ 26 സൈനികർ കൊല്ലപ്പെട്ടു. എട്ടു പേർക്കു പരിക്കേറ്റു. മധ്യ നൈജീരിയയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും പരിക്കേറ്റ സൈനികരെയും കൊണ്ടുപോയ ഹെലികോപ്റ്റർ തിങ്കളാഴ്ച രാവിലെ തകർന്നുവീണു. അക്രമികളുടെ വെടിയേറ്റാണ് ഹെലികോപ്റ്റർ തകർന്നത്.
കൊല്ലപ്പെട്ട സൈനികരിൽ മൂന്നു പേർ ഓഫീസർമാരാണ്. വടക്കുപടിഞ്ഞാറൻ, മധ്യ നൈജീരിയയിൽ വർഷങ്ങളായി ഭീകരാക്രമണങ്ങൾ നടന്നുവരുന്നു. ക്രൈസ്തവരാണ് നിരന്തരം ആക്രമണത്തിനിരയാകുന്നത്.
നയതന്ത്രനീക്കം തള്ളി നൈജറിലെ പട്ടാള ഭരണകൂടം
നിയാമി: നൈജറിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഹമ്മദ് ബാസൂമിനെ ഭരണത്തിൽ പുനഃപ്രതിഷ്ഠിക്കാനുള്ള നയതന്ത്രനീക്കം തള്ളി നൈജറിലെ പട്ടാള ഭരണകൂടം.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസ്, ആഫ്രിക്കൻ യൂണിയൻ, ഐക്യരാഷ്ട്ര സഭ എന്നിവയുടെ പ്രതിനിധികളുടെ നയന്ത്രസന്ദർശനം നൈജറിലെ പട്ടാള ഭരണകൂടം നിരസിച്ചു.
പട്ടാള ഭരണകൂടവുമായി ചർച്ച നടത്തിയെന്നും പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാസൂമിനെ കാണാൻ അനുവദിച്ചില്ലെന്നും ആക്ടിംഗ് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വിക്ടോറിയ നൂലാൻഡ് പറഞ്ഞു.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസിലെ അംഗങ്ങൾ വ്യാഴാഴ്ച നൈജീരിയയുടെ തലസ്ഥാനമായ അബുജയിൽ കൂടിക്കാഴ്ച നടത്തും.
നൈജർ പ്രസിഡന്റായി പ്രഖ്യാപിച്ച് ജനറൽ അമാദൗ അബ്ദ്റമാനെ
നിയാമി: നൈജറിൽ ഭരണ അട്ടിമറിക്കു ശേഷം പുതിയ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് കേണൽ ജനറൽ അമാദൗ അബ്ദ്റമാനെ. ദേശീയ ടിവിയിലൂടെയാണ് അമാദൗ അബ്ദ്റമാനെ പ്രഖ്യാപനം നടത്തിയത്.
രാജ്യം പടിപടിയായി നശിക്കുന്നത് തടയാൻ ഇടപെടൽ അനിവാര്യമായിരുന്നുവെന്നും 62 കാരനായ ജനറൽ പറഞ്ഞു. മുഹമ്മദ് ബാസൂം ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നത് എല്ലാം നന്നായി പോകുന്നുവെന്നാണ്. എന്നാൽ പരുഷമായ യാഥാർഥ്യം ഇതായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ സംബോധന ചെയ്ത ജനറൽ അമാദൗ അബ്ദ്റമാനെ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങിപ്പോകാനുള്ള സമയ പരിധി സംബന്ധിച്ച് പരാമർശിച്ചില്ല.
ബുധനാഴ്ചയാണ് പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ തടവിലാക്കി പ്രസിഡൻഷ്യൽ ഗാർഡുകൾ ഭരണം പിടിച്ചെടുത്തത്. ‘രാജ്യസുരക്ഷയ്ക്കുള്ള ദേശീയ സമിതി’ എന്നാണ് അട്ടിമറിക്കാർ സ്വയം വിശേഷിപ്പിച്ചത്.
ഇവരുടെ വക്താവായി ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട ജനറൽ അമാദൗ അബ്ദ്റമാനെ ഭരണം പിടിച്ചെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു. വിവിധ സൈനികവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത് ഒഴിവാക്കാനായി അട്ടിമറിക്കാർക്കു പിന്തുണ നല്‍കുന്നതായി സൈനികമേധാവി അബ്ദു ഈസ പിന്നാലെ അറിയിച്ചു.
ഇതിനിടെ, ബുധനാഴ്ച രാവിലെ തടവിലാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂം എവിടെയാണെന്നതിൽ വ്യക്തതയില്ല. 2021ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചു പ്രസിഡന്റായ മുഹമ്മദ് ബാസൂം മുൻ കോളനി ഭരണകർത്താക്കളായ ഫ്രാൻസുമായും മറ്റു പാശ്ചാത്യശക്തികളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹം ഭരണത്തിൽനിന്നു നീക്കംചെയ്യപ്പെട്ടതോടെ പടിഞ്ഞാറൻ ആഫ്രിക്കയിൽ പാശ്ചാത്യ ശക്തികളുടെ ഏക പിടിവള്ളി ഇല്ലാതാവുകയാണ്.
മേഖലയിലെ മറ്റു രാജ്യങ്ങളായ മാലി, ബുർക്കിന ഫാസോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവ ഇസ്ലാമിക ജിഹാദി ഗ്രൂപ്പുകൾക്കെതിരായ പോരാട്ടത്തിൽ പാശ്ചാത്യസേനകൾക്കു പകരം റഷ്യയിലെ വാഗ്നർ ഗ്രൂപ്പിന്റെ സേവനമാണ് ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്. അൽക്വയ്ദയുമായും ഐഎസുമായും ബന്ധ മുള്ള ഗ്രൂപ്പുകൾ നൈജറിൽ സജീവമാണ്.
അൾജീരിയയിൽ കാട്ടുതീ പടരുന്നു; 34 മരണം
അൽജെഴ്സ്: വടക്കൻ ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ അകപ്പെട്ട് രക്ഷാപ്രവർത്തനത്തിന് എത്തിയ 10 സൈനികർ ഉൾപ്പെടെ 34 പേർ മരിച്ചു. 197 പേർക്ക് പരിക്കേറ്റു.
രാജ്യത്തിന്റെ വടക്കൻ മേഖലയിലുള്ള തീരപ്രദേശമായ ബെജായയിലാണ് കാട്ടുതീ ഏറ്റവുമധികം നാശം വിതച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഈ പ്രദേശത്ത് മാത്രം 23 പേരാണ് മരിച്ചത്. ഈ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ 10 സൈനികർ തീ വ്യാപിച്ച പ്രദേശത്ത് കുടുങ്ങിപ്പോവുകയായിരുന്നു.
530 ട്രക്കുകൾ ഉപയോഗിച്ച് 8,000 അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ തീ അണയ്ക്കാൻ ശ്രമം തുടരുകയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും സർക്കാർ അറിയിച്ചു.
അഭയാർഥി ബോട്ട് മുങ്ങി സെനഗലിൽ 17 മരണം
ഡാകർ: ആഫ്രിക്കൻ രാജ്യമായ സെനഗലിൽ അഭയാർഥി ബോട്ട് കടലിൽ മുങ്ങിത്താണ് 17 പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന നിരവധി പേരെ കാണാതായി. ഡാകർ മേഖലയ്ക്ക് സമീപത്തുള്ള ഔകാം തീരപ്രദേശത്താണ് അപകടം നടന്നത്.
അറ്റ്ലാന്റിക് സമുദ്രത്തിലൂടെ യുറോപ്പിലേക്കു കുടിയേറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് പുറപ്പെട്ടത് എവിടെനിന്നാണെന്നോ എത്ര പേർ ബോട്ടിൽ സഞ്ചരിച്ചിരുന്നെന്നോ വ്യക്തമല്ല.
ഇന്ന് പുലർച്ചെയോടെ കണ്ടെത്തിയ ബോട്ടിന്റെ അവശിഷ്ടങ്ങൾ സ്കൂബാ ഡൈവർമാരും രക്ഷാപ്രവർത്തകരും ചേർന്നു തീരത്തെത്തിച്ചു. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും കടലിൽ തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
കോംഗോയിൽ സ്ഫോടനം; ഒമ്പത് പേർ മരിച്ചു
കിൻഷാസ: സായുധ സേനകളുടെ ആക്രമണം രൂക്ഷമായ ഡെമോക്രാറ്റിക്ക് റിപബ്ലിക്ക് ഓഫ് കോംഗോയിൽ അക്രമികൾ നടത്തിയ ബോബ് സ്ഫോടനത്തിൽ ഒമ്പത് പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു.
നോർത്ത് കിവും മേഖലയിലെ ലുബ്വെ സൂദ് പ്രദേശത്ത് ബുധനാഴ്ച രാത്രി(പ്രാദേശിക സമയം) ആണ് ആക്രമണം നടന്നത്.
വഴിയിൽ കിടന്ന ഒരു ബോംബ് മേഖലയിലെ ഒരു പൊതുപ്രവർത്തകന്റെ കൈയിൽ എത്തിപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ ഇത് പോലീസിനെ ഏൽപ്പിച്ചെങ്കിലും ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സുഡാനിൽ വ്യോമാക്രമണം; 22 പേർ മരിച്ചു
ഖാർത്തും: സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന സുഡാനിൽ ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
തലസ്ഥാനമായ ഖാർത്തുമിന് സമീപത്തുള്ള ഒംദുർമാൻ നഗരത്തിലെ പാർപ്പിട മേഖലയിലാണ് വ്യോമാക്രമണം നടന്നത്. വിമാനങ്ങളിൽ നിന്ന് വർഷിച്ച ബോംബുകളുടെ ആഘാതമേറ്റ് നിരവധി കെട്ടിടങ്ങൾ തകർന്നു.
ആക്രമണം നടത്തിയത് സൈന്യമാണെന്നും 31 സാധാരണ പൗരന്മാർ കൊല്ലപ്പെട്ടെന്നും ആർഎസ്എഫ് ആരോപിച്ചു.
പ്രദേശത്തെ വീടുകളിൽ ഒളിച്ചിരുന്ന ആർഎസ്എഫ് പടയാളികളെ ലക്ഷ്യം വച്ച് സൈന്യം നടത്തിയ ആക്രമണത്തിനിടെ ഡ്രോണുകൾ ഉപയോഗിച്ച് ആർഎസ്എഫ് നടത്തിയ പ്രത്യാക്രമണമാണ് നാശം വിതച്ചതെന്നും ആരോപണമുണ്ട്.
എന്നാൽ ഏത് വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരണം ലഭ്യമല്ല. ആർഎസ്എഫ് പടയാളികളുടെ പ്രധാന താവളമായ ദാഫുർ പട്ടണത്തിന് സമീപത്തുള്ള പ്രദേശമാണ് ഒംദുർമാൻ.
വാതക ചോർച്ച; ദക്ഷിണാഫ്രിക്കയിലെ ചേരിയിൽ 16 പേർ ശ്വാസംമുട്ടി മരിച്ചു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ നൈട്രേറ്റ് ഓക്സൈഡ് വാതക ചോർച്ചയെ തുടർന്നു 16 പേർ മരിച്ചു. ജോഹന്നാസ്ബർഗിന് കിഴക്കുള്ള ബോക്സ്ബർഗിലുള്ള ചേരിയിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ വിഷ വാതകം ശ്വസിച്ചു മരിച്ചു.
നൈട്രേറ്റ് ഓക്സൈഡ് അടങ്ങിയ സിലിണ്ടറിൽ നിന്നാണ് വാതക ചോർച്ചയുണ്ടായത്. വിഷ വാതകം ശ്വസിച്ച നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് എമർജൻസി സർവീസ് വക്താവ് വില്യം നറ്റ്ലാഡി പറഞ്ഞു.
അനധികൃത സ്വർണ ഖനന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വാതകം ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ഉപേക്ഷിക്കപ്പെട്ട ഖനി ഷാഫ്റ്റുകളിൽ നിന്ന് മോഷ്ടിച്ച മണ്ണിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ തൊഴിലാളികൾ നൈട്രേറ്റ് ഓക്സൈഡ് വാതകം ഉപയോഗിക്കാറുണ്ട്.
തൊഴിലില്ലായ്മ രൂക്ഷമായ ദക്ഷിണാഫ്രിക്കയിൽ രജിസ്റ്റർ ചെയ്യാത്ത ആയിരക്കണക്കിന് ഖനിത്തൊഴിലാളികളാണ് ഇത്തരം കാലഹരണപ്പെട്ട ഖനികളിൽ സ്വർണം തേടുന്നത്. ജോഹന്നാസ്ബർഗിന്റെ ചുറ്റും ഉപേക്ഷിക്കപ്പെട്ട നിരവധി സ്വർണ ഖനികളുണ്ട്.
കെനിയയിൽ വാഹനാപകടത്തിൽ 48 മരണം
നെയ്റോബി: കെനിയയിൽ വാഹനാപകടത്തിൽ 48 പേർ മരിച്ചു. പടിഞ്ഞാറൻ കെനിയയിൽ തിരക്കേറിയ ജംഗ്ഷനിൽ നിയന്ത്രണം വിട്ട ട്രക്ക് വാഹനങ്ങളിലേക്കും കാൽനടയാത്രക്കാരുടെ ഇടയിലേക്കും ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഇതുവരെ 48 പേർ മരിച്ചതായി ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ സാധിച്ചുവെന്ന് പോലീസ് അറിയിച്ചു. ഒന്നോ രണ്ടോ പേർ ഇപ്പോഴും ട്രക്കിന്റെ അടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നുവെന്നും പ്രാദേശിക പോലീസ് കമാൻഡർ ജെഫ്രി മയേക് പറഞ്ഞു.
30 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും നിരവധി പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെറിച്ചോയിലേക്ക് പോകുകയായിരുന്ന ട്രക്കാണ് നിയന്ത്രണം വിട്ട് എട്ട് വാഹനങ്ങളിലും നിരവധി മോട്ടോർ സൈക്കിളുകളിലും റോഡരികിലുണ്ടായിരുന്ന ആളുകളെയും കച്ചവടക്കാരെയും ഇടിച്ചു തകർത്തത്.
രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം അപകടകാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടത്തുമെന്ന് ഗതാഗത മന്ത്രി കിപ്ചുംബ മുർകോമെൻ ട്വീറ്റ് ചെയ്തു.
മോദിക്ക് ഈജിപ്തിന്റെ പരമോന്നത ബഹുമതി; സഹകരണം ശക്തമാക്കാനുള്ള കരാറില്‍ ഒപ്പുവച്ചു
കെയ്റോ: പരസ്പരസഹകരണം ശക്തമാക്കാനുള്ള കരാറില്‍ ഇന്ത്യയും ഈജിപ്തും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ത്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്തേഹ് എല്‍സിസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറില്‍ ഒപ്പിട്ടത്.
പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദ നൈല്‍ മോദിക്ക് സമ്മാനിച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു.
ശനിയാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഈജിപ്തിലെത്തിയത്. വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു.
പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച കെയ്റോയിലെ അല്‍ ഹക്കീം പള്ളിയും രാജ്യത്തെ യുദ്ധസ്മാരകവും മോദി സന്ദര്‍ശിച്ചിരുന്നു.
അൽജീരിയൻ മുൻ പ്രധാനമന്ത്രിക്ക് അഞ്ച് വർഷം തടവ്
അൽജിയേഴ്സ്: അഴിമതിക്കേസിൽ അൽജീരിയൻ മുൻ പ്രധാനമന്ത്രി നൂറുദ്ദീൻ ബിദൂയിക്കും മുൻ ആരോഗ്യമന്ത്രി അബ്ദുൽ മലിക് ബുദൈഫിനും കോടതി അഞ്ചുവർഷം തടവും പത്തുലക്ഷം അൽജീരിയൻ ദീനാർ (ഏകദേശം ആറു ലക്ഷം രൂപ) പിഴയും ശിക്ഷ വിധിച്ചു.
കോൺസ്റ്റന്റൈനിൽ പുതിയ വിമാനത്താവളം നിർമിച്ചതിലെ ക്രമക്കേടിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സാമ്പത്തികശിക്ഷാ കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ചെലവ് കണക്കുകൂട്ടിയതിനേക്കാൾ ഏഴുമടങ്ങ് വർധിച്ചു.
നാലുവർഷം കൊണ്ട് തീർക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി പൂർത്തിയാകാൻ പത്തു വർഷമെടുത്തു. 2019 മാർച്ച് മുതൽ ഡിസംബർ വരെയാണ് നൂറുദ്ദീൻ ബിദൂയി അൽജീരിയൻ പ്രധാനമന്ത്രിയായത്.
യുഗാണ്ടൻ സ്കൂളിൽ ഭീകരാക്രമണം; 40 മരണം
കംപാല: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരർ സുഡാനിലെ സ്കൂളിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 40 പേർ മരിച്ചു. ഭൂരിഭാഗവും സ്കൂൾ ഡോർമിറ്ററിയിലുണ്ടായിരുന്ന ആൺകുട്ടികളാണ്. ഒട്ടേറെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
അയൽരാജ്യമായ കോംഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അലൈഡ് ഡോമോക്രാറ്റിക് ഫോഴ്സസ്(എഡിഎഫ്) ഭീകരസംഘടനാംഗങ്ങളാണ് പടിഞ്ഞാറൻ യുഗാണ്ടയിലെ എംപോണ്ടയിലുള്ള സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച അര്‍ധരാത്രി ആക്രമണം നടത്തിയത്.
ആൺകുട്ടികളെ വെട്ടിക്കൊല്ലുകയും ഡോർമിറ്ററിക്കു തീയിടുകയും ചെയ്യുകയായിരുന്നു. ആക്രമണത്തിൽ എട്ടു പേർക്കു പരിക്കേറ്റിട്ടുമുണ്ട്. എത്രപേർ മരിച്ചുവെന്നോ അതിൽ എത്ര വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നോ വ്യക്തമല്ല. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാണ്.
60നു മുകളിൽ വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു. ഭൂരിഭാഗവും ഡോർമിറ്ററിയിലാണു താമസിച്ചിരുന്നത്. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനായി യുഗാണ്ടൻ സൈനികർ ഭീകരരെ പിന്തുടരുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
വിമാനങ്ങൾ ഉപയോഗിച്ചും തെരച്ചിൽ നടത്തുന്നുണ്ട്. കോംഗോയിലെ വിരുംഗ വനമേഖലയിലേക്കാണ് ഭീകരർ കടന്നിരിക്കുന്നത്. എഡിഎഫ് ആക്രമണങ്ങൾ തടയാൻ സുഡാൻ, കോംഗോ സേനകൾ സംയുക്ത ഓപറേഷൻ നടത്തിയിരുന്നു.
സുഡാനിൽ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 17 പേർ കൊല്ലപ്പെട്ടു
കയ്റോ: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികൾ അടക്കം 17 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ഖാർത്തൂമിലെ ജനവാസമേഖലയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ജനങ്ങൾ ബോംബിന് ഇരയായത്.
ആക്രമണത്തിൽ 25 വീടുകൾ തകർന്നു. റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതരെ ലക്ഷ്യമിട്ടായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഇവർ ജനവാസകേന്ദ്രങ്ങൾ മറയാക്കി പ്രവർത്തിക്കുന്നു എന്നാരോപിച്ച് ഈ മേഖലകളിൽ സൈന്യം വ്യോമാക്രമണം ശക്തമാക്കിയിരുന്നു.
എന്നാൽ ഞായറാഴ്ച മുതൽ 72 മണിക്കൂർ നേരത്തേക്ക് ഇരുവിഭാഗവും വെടിനിർത്തലിന് സമ്മതിച്ചിട്ടുണ്ട്. യുഎസ്, സൗദി മധ്യസ്ഥതയിൽ ജിദ്ദയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്. മുൻപുണ്ടാക്കിയ വെടിനിർത്തൽ കരാറുകളെല്ലാം മണിക്കൂറുകൾക്കകം പരാജയപ്പെട്ടിരുന്നു.
സൈന്യത്തിന് ഖർത്തൂമിലും അയൽ നഗരങ്ങളായ ഒംദുർമാനിലും ബഹ്രിയിലും വ്യോമസേനയെ ഉപയോഗിക്കാമെന്ന മുൻതൂക്കമുണ്ട്. അതേസമയം ആർഎസ്എഫ് ഇവിടെയുള്ള ജനവാസമേഖലയിൽ വീടുകൾ കൈയേറിയാണ് പ്രവർത്തിക്കുന്നത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും സൈന്യം ഈ പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തി. ആർഎസ്എഫ് കൈയേറിയ വീടുകളിൽനിന്ന് അകന്നുനിൽക്കാനും ജനങ്ങളോടു സൈന്യം ആവശ്യപ്പെട്ടു. തെക്കൻ ഖർത്തൂമിലെ മയോ മേഖലയിലാണു ശനിയാഴ്ച 17 പേർ കൊല്ലപ്പെട്ടത്.
സുഡാൻ സൈന്യവും അർധസൈനികവിഭാഗമായ ആർഎസ്എഫും തമ്മിലുള്ള യുദ്ധം രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്.
നൈജീരിയയിൽ കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടു
അബുജ: നൈജീരിയയിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം മടങ്ങുകയായിരുന്ന കത്തോലിക്കാ വൈദികനെ അക്രമികൾ കൊലപ്പെടുത്തി. ഫാ. ചാൾസ് ഓണോഹോലെ ഇഗേച്ചി ജൂണ്‍ ഏഴിനു ബെനിൻ നഗരത്തിലാണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 13നാണ് ഫാ.ചാൾസ് പൗരോഹിത്യം സ്വീകരിച്ചത്. ഇഖ്യനിറോയിലെ സെന്റ് മൈക്കിൾസ് കോളജ് വൈസ് പ്രിൻസിപ്പലായി പ്രവർത്തിച്ചുവരികയായിരുന്നു.
ആഫ്രിക്കയിൽ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ ക്രൈസ്തവർക്കെതിരേ നിരന്തരം ആക്രമണം നടന്നുവരികയാണ്. ജൂണ്‍ രണ്ടിന് ഫാ. മത്തിയാസ് ഓപാറയെ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് ഇദ്ദേഹത്തെ മോചിപ്പിച്ചു.
നൈജീരിയയിൽ ബോട്ട് മുങ്ങി 103 പേർ മരിച്ചു
അബുജ: വടക്കൻ നൈജീരിയയിൽ ബോട്ട് മുങ്ങി 103 പേർ മരിച്ചു. നിരവധി പേരെ കാണാതായി.
രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുവരികയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ക്വാറ സംസ്ഥാനത്തെ പടേഗി ജില്ലയില്‍ നൈജര്‍ നദിയിലാണ് അപകടം നടന്നത്.
നൈജർ സംസ്ഥാനത്തെ ഇഗ്ബോട്ടിയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.
നൈജീരിയയില്‍ തടവിലായിരുന്നവര് ശനിയാഴ്ച കേരളത്തിലെത്തും
കൊച്ചി: കഴിഞ്ഞ പത്തു മാസമായി നൈജീരിയയില്‍ തടവിലായിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശനിയാഴ്ച കേരളത്തിലെത്തും. കപ്പല്‍ ജീവനക്കാരായ മുളവുകാട് സ്വദേശി മില്‍ട്ടണ്‍ ഡിക്കോത്ത, കടവന്ത്ര സ്വദേശി സനു ജോസ്, കൊല്ലം സ്വദേശി വി. വിജിത്ത് എന്നിവര്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30നുള്ള വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തും.
ഇവരുള്‍പ്പെടെ കപ്പലിലുണ്ടായിരുന്ന 26 ജീവനക്കാരും ബുധനാഴ്ച ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ തുറമുഖത്തെത്തിയിരുന്നു. വെള്ളിയാഴ്ച എല്ലാവരും കേപ് ടൗണില്‍ നിന്ന് യാത്ര തിരിച്ചിട്ടുണ്ട്. ദുബായിലേക്കാണ് വിമാനം. ദുബായില്‍ നിന്ന് ബംഗളൂരുവിലും തുടര്‍ന്ന് കൊച്ചിയിലുമെത്തും.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ദക്ഷിണാഫ്രിക്കയില്‍നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവരാനാണ് "ഹെറോയിക് ഐഡന്‍' എന്ന കപ്പലില്‍ ഇവര്‍ എത്തിയത്. നൈജീരിയയില്‍നിന്ന് ക്രൂഡ് ഓയില്‍ നിറച്ച് നോട്ടര്‍ഡാമില്‍ ഇറക്കാനായിരുന്നു നിര്‍ദേശം.
കപ്പല്‍ നൈജീരിയയിലെത്തിയപ്പോള്‍ സാങ്കേതികതടസത്തെ തുടര്‍ന്ന് നൈജീരിയന്‍ അതിര്‍ത്തിയില്‍ കാത്തു കിടക്കുമ്പോഴാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് കപ്പലിലുള്ളവരെ അറസ്റ്റ് ചെയ്തത്.
നൈജീരിയ പിഴയായി ആവശ്യപ്പെട്ട രണ്ടുമില്യണ്‍ യുഎസ് ഡോളര്‍ കപ്പല്‍ കമ്പനിയായ ഒഎസ്എം മാരിടൈം കമ്പനി അടച്ചിട്ടും ഇവരെ വിട്ടയച്ചിരുന്നില്ല. കപ്പല്‍ ജീവനക്കാര്‍ കുറ്റക്കാരല്ലെന്നു പിന്നീട് നൈജീരിയന്‍ കോടതി ഉത്തരവിട്ടിരുന്നു.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടഞ്ഞുവച്ച കപ്പല്‍ നവംബറിലാണു നൈജീരിയയ്ക്കു കൈമാറിയത്. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കുശേഷമാണ് ജീവനക്കാരുടെ മോചനം.
നിലനില്‍ക്കാത്ത കുറ്റങ്ങള്‍ ചുമത്തി കപ്പല്‍ ജീവനക്കാരെ തടഞ്ഞുവച്ചതിനെതിരേ രാജ്യാന്തര ഇടപെടലുകളുണ്ടായിരുന്നു.
ബ്രിക്സ് മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാൻ ജയശങ്കര്‍ ദക്ഷിണാഫ്രിക്കയിൽ
കേപ്ടൗൺ: കേപ്ടൗണില്‍ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ദക്ഷിണാഫ്രിക്കയിലെത്തി.
ദക്ഷിണാഫ്രിക്കന്‍ പ്രധാനമന്ത്രി നലേഡി പാണ്ടറുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തും. കേപ്ടൗണിലെ ഇന്ത്യന്‍ പ്രവാസികളുമായും അദ്ദേഹം ആശയവിനിമയം നടത്തും.
തുടർന്ന് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മന്ത്രി ഞായറാഴ്ച നമീബിയയിലേക്ക് തിരിക്കും. നമീബിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ വിദേശകാര്യ മന്ത്രിയാകും അദ്ദേഹം.
ഒടുവിൽ മോചനം! നൈജീരിയന്‍ നാവികസേന തടവിലാക്കിയ കപ്പല്‍ ജീവനക്കാരെ വിട്ടയച്ചു
അബുജ: നൈജീരിയന്‍ നാവികസേന തടവിലാക്കിയ എണ്ണക്കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചു. എട്ടുമാസത്തിനു ശേഷമാണ് മലയാളികളടക്കമുള്ളവരുടെ മോചനം സാധ്യമായത്. കപ്പലും ജീവനക്കാരുടെ പാസ്പോര്‍ട്ടും വിട്ടുനല്‍കി.
അസംസ്കൃത എണ്ണമോഷണം, സമുദ്രാതിര്‍ത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി ഓഗസ്റ്റിലാണ് നൈജീരിയന്‍ നാവിക സേന എംടി ഹീറോയിക് ഇദുന്‍ കപ്പല്‍ പിടിച്ചെടുത്തത്. ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു കപ്പല്‍.
ഓഗസ്റ്റ് 12 മുതല്‍ ഇക്വറ്റോറിയല്‍ ഗിനിയിലെ നേവിയുടെ തടവിലായിരുന്നു കപ്പല്‍ ജീവനക്കാര്‍. രാജ്യാതിര്‍ത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളര്‍ പിഴയും ചുമത്തിയിരുന്നു. വിട്ടയക്കപ്പെട്ടവര്‍ രണ്ടാഴ്ചയ്ക്കകം നാട്ടിലെത്തുമെന്നാണ് വിവരം.