പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ആ ദിവസത്തെ ജോലികളൊക്കെ ഓഫീസ് സമയത്തിനുള്ളിൽ പൂർത്തിയാക്കി റോബർട്ട് അതിവേഗം വീട്ടിലെത്തി. അപ്പോൾ മുന്പു പറഞ്ഞുവച്ചിരുന്നതുപോലെ, റോബർട്ടിന്റെ അഞ്ചു വയസുകാരിയായ ഏക മകൾ ക്ലോഡിയ പാർക്കിൽ പോകാൻ തയാറായി നിൽക്കുന്നു. അവർ രണ്ടുപേരുംകൂടി ഉടനെ അടുത്തുള്ള പാർക്കിലേക്കു പോയി. അവിടെയുള്ള കളിസ്ഥലമായിരുന്നു ക്ലോഡിയയുടെ ലക്ഷ്യം.
കുട്ടികളുടെ കളിസ്ഥലത്തെത്തിയ ക്ലോഡിയ അതിവേഗം അവിടെയുണ്ടായിരുന്ന കളിപ്പാട്ടങ്ങളിലൊന്നായ മൂന്നു ചക്രമുള്ള ഒരു സൈക്കിൾ കരസ്ഥമാക്കി. എന്നിട്ട്, ആ കളിസ്ഥലത്തിനുള്ളിൽ വട്ടത്തിൽ സൈക്കിൾ ചവിട്ടാൻ തുടങ്ങി. ഈ സമയം, റോബർട്ട് സമീപമുള്ള ചാരുബെഞ്ചിലിരുന്ന് ക്ലോഡിയയുടെ ഓരോ ചലനവും വീക്ഷിച്ചുകൊണ്ടിരുന്നു.
കുഞ്ഞുസന്തോഷം
കുറെ കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്നു റോബർട്ടിന്റെ അടുത്തു ചാരുബെഞ്ചിലിരുന്നു. റോബർട്ട് ആ സ്ത്രീയെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തു. "അവിടെ കാണുന്നത് എന്റെ മോനാണ്" - അല്പം അകലേക്കു വിരൽ ചൂണ്ടി അവർ പറഞ്ഞു. "അവന് ഉൗർന്നിറങ്ങാൻ സഹായിക്കുന്ന കളിപ്പാട്ടങ്ങൾ ഇഷ്ടമാണ്.'
"അവനെ കണ്ടാൽ നല്ല മിടുക്കനാണല്ലോ' റോബർട്ട് അഭിനന്ദന സൂചകമായി പറഞ്ഞു. പിന്നീട് ക്ലോഡിയയുടെ നേരേ നോക്കി അയാൾ പറഞ്ഞു: "അതെന്റെ മോളാണ്. സൈക്കിൾ ചവിട്ടുന്നവൾ'. അല്പം കഴിഞ്ഞ് വാച്ചിലേക്കു നോക്കിയിട്ട് റോബർട്ട് ചോദിച്ചു: "ക്ലോഡിയ, നീ എന്തു പറയുന്നു, നമുക്കു പോകാമോ?'.
ഉടനെ അവൾ പറഞ്ഞു: "പോകാൻവരട്ടെ. എനിക്കൊരു അഞ്ചു മിനിറ്റുകൂടി തരൂ, പ്ലീസ്.' അപ്പോൾ അയാൾ സമ്മതപൂർവം തലയാട്ടി. ക്ലോഡിയ ഉല്ലാസവതിയായി സൈക്കിൾചവിട്ട് തുടർന്നു.
വീണ്ടും വീണ്ടും
അഞ്ചു മിനിറ്റ് കഴിഞ്ഞു. അപ്പോൾ റോബർട്ട് ഒന്നും പറഞ്ഞില്ല. പത്തു മിനിറ്റായപ്പോൾ അയാൾ ക്ലോഡിയയോടു പറഞ്ഞു: "വരൂ, പോകാൻ സമയമായി.' ഉടനെ ക്ലോഡിയ യാചനാപൂർവം പറഞ്ഞു: "ഡാഡി, ഒരു അഞ്ചു മിനിറ്റുകൂടി, പ്ലീസ്.' അയാൾ മന്ദഹാസത്തോടെ പറഞ്ഞു, "ഒകെ. അഞ്ചു മിനിറ്റുകൂടി മാത്രം.'
ക്ലോഡിയ തന്റെ സൈക്കിൾ സവാരി ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു. അതു കണ്ട റോബർട്ടിന്റെ ഹൃദയം സന്തോഷംകൊണ്ടു നിറഞ്ഞു. ക്ലോഡിയ ആവശ്യപ്പെട്ട അഞ്ചുമിനിറ്റ് പണ്ടേ കഴിഞ്ഞിരുന്നു. ഇപ്പോൾ റോബർട്ട് മകളെ വിളിച്ചു.
ഉടനെ അവൾ വീണ്ടും യാചിച്ചു: "കുറച്ചുസമയംകൂടി മാത്രം. പ്ലീസ് ഡാഡീ..' അയാൾ സന്തോഷത്തോടെ വീണ്ടും അവൾക്കു സമയം നൽകി. റോബർട്ടിന്റെ അടുത്തിരുന്ന സ്ത്രീ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. "നിങ്ങളുടെ ക്ഷമാശക്തി അപാരംതന്നെ.' തന്റെ ആശ്ചര്യം മറച്ചുവയ്ക്കാതെ ആ സ്ത്രീ റോബർട്ടിനോടു പറഞ്ഞു. "ഞാൻ ആയിരുന്നു നിങ്ങളുടെ സ്ഥാനത്തെങ്കിൽ അവളെയുംകൊണ്ട് പണ്ടേ സ്ഥലംവിടുമായിരുന്നു.'
ഉടനെ റോബർട്ട് പറഞ്ഞു: "അവളുടെ മൂത്തസഹോദരൻ ജോണ് കഴിഞ്ഞ വർഷം ഒരു വണ്ടിയിടിച്ചു മരിച്ചു. അവൻ അപ്പോൾ തന്റെ സൈക്കിളിൽ വീട്ടിലേക്കു വരികയായിരുന്നു. അവനോടൊത്ത് അല്പസമയം പോലും ചെലവഴിക്കാൻ എന്റെ തിരക്കുമൂലം സാധിച്ചിരുന്നില്ല. ഇപ്പോൾ അവനോടൊത്ത് അഞ്ചു മിനിറ്റ് ചെലവഴിക്കാൻ ഞാൻ എന്തും ചെയ്യാൻ തയാറാണ്. പക്ഷേ, എനിക്ക് അതു സാധിക്കുകയില്ലല്ലോ.'
നമ്മുടെ സന്തോഷം
അല്പനിമിഷത്തെ മൗനത്തിനു ശേഷം റോബർട്ട് തുടർന്നു, "ഈ തെറ്റ് ഞാൻ ഇനി ആവർത്തിക്കില്ല. ക്ലോഡിയ വിചാരിക്കുന്നത് അവൾക്കു സൈക്കിൾ ചവിട്ടാൻ അഞ്ചു മിനിറ്റുകൂടി കിട്ടി എന്നാണ്. എന്നാൽ, വാസ്തവം അതല്ല. അവൾ കളിച്ചുല്ലസിക്കുന്നതു കാണാൻ എനിക്ക് അഞ്ചു മിനിറ്റുകൂടി ലഭിച്ചു എന്നുള്ളതാണ്.'
ഇപ്പോഴത്തെ കാലത്തു സാമാന്യം എല്ലാ മാതാപിതാക്കളും വിദ്യാസന്പന്നരും ജോലിയുള്ളവരുമാണ്. ജോലിയിൽ വിജയിക്കണമെങ്കിൽ അതിനു ശരിക്കും ബുദ്ധിമുട്ടുകതന്നെ വേണം. അങ്ങനെയുള്ള ശ്രമത്തിനിടെ ചില മാതാപിതാക്കളെങ്കിലും മക്കളുടെ കാര്യം മറന്നുപോകാനിടയുണ്ട്. അതു സംഭവിക്കാതിരിക്കണമെങ്കിൽ ജീവിതത്തിൽ ഒരു ബാലൻസ് കണ്ടെത്താൻ നമുക്കു സാധിക്കണം.
ജോലിയും ജീവിതവും
തീർച്ചയായും ജോലിക്കു പ്രാധാന്യമുണ്ട്. എന്നാൽ, അതുപോലെതന്നെ പ്രാധാന്യമുള്ളതാണ് മക്കൾക്കു നൽകേണ്ട ശ്രദ്ധയും പരിഗണനയും. മക്കൾക്കു മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങളുടെ കാര്യത്തിലും പരസ്പരമായ ശ്രദ്ധയും പരിഗണനയുമുണ്ടായിരിക്കണം. പ്രത്യേകിച്ചു പ്രായമേറിയ മാതാപിതാക്കളുടെ കാര്യത്തിൽ. ഇതു സാധിക്കണമെങ്കിൽ അതിനുള്ള സമയം മാറ്റിവയ്ക്കാൻ നമുക്കു സാധിക്കണം.
കഥയിലെ റോബർട്ട് ഈ പാഠം പഠിക്കാൻ അല്പം താമസിച്ചുപോയി. എങ്കിലും തന്റെ ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ അയാൾ ശ്രദ്ധാലുവായി. അങ്ങനെയാണ് ക്ലോഡിയയ്ക്ക് അവൾ അർഹതപ്പെട്ട ’ക്വാളിറ്റി ടൈം’ കൊടുക്കാൻ അയാൾക്കു സാധിച്ചത്.
മക്കൾക്കു വേണ്ടത്
അമേരിക്കൻ യൂണിവേഴ്സിറ്റി ബാസ്കറ്റ് ബോൾ രംഗത്തെ അതുല്യപ്രതിഭായിരുന്നു ജോണ് വുഡൻ. ലോസ് ആഞ്ചലസിലുള്ള യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയ്ക്ക് ഏഴു തവണ തുടർച്ചയായും ആകെ പത്തുപ്രാവശ്യവും ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ് നേടിക്കൊടുത്ത കോച്ചായ അദ്ദേഹം പറയുന്നു: "ജീവിക്കാനുള്ള വ്യഗ്രതകൾക്കിടെ നിങ്ങൾക്ക് ഒരു ജീവിതം ഉണ്ടാകണം എന്ന കാര്യം മറക്കരുത്.'
ജീവിക്കാൻ നമുക്കു പണംവേണം. പണം എങ്ങനെയെങ്കിലും ഉണ്ടാക്കാനുള്ള വ്യഗ്രതയ്ക്കിടെ ജീവിക്കാൻ പലരും മറന്നുപോകുന്നു എന്നതാണ് യാഥാർഥ്യം. ഇക്കാര്യമാണ് വുഡൻ നമ്മെ ഓർമിപ്പിക്കാൻ ശ്രമിക്കുന്നത്.
നാം പണമുണ്ടാക്കുന്നതു മക്കളുടെ നന്മയ്ക്കു വേണ്ടിയാണെന്നതിൽ തർക്കമില്ല. എന്നാൽ, പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതാണ്, റോബർട്ടിന്റെയും ക്ലോഡിയയുടെയും കഥ നമ്മെ അനുസ്മരിപ്പിക്കുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ