എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമായ അവസരവും വേണം.
നൂറു വയസ് തികയാൻ മുപ്പത്തിയാറു ദിവസം ബാക്കിനിൽക്കെ ചാൾസ് മംഗർ (1924-2023) 2023 നവംബർ 28ന് അന്തരിച്ചു. ലോകത്തിലെ ഏറ്റവും വലിയ അഞ്ചു സന്പന്നരിലൊരാളായ വാറൻ ബഫറ്റിന്റെ ബിസിനസ് പങ്കാളിയായിരുന്നു അദ്ദേഹം. എങ്കിലും എന്നും രണ്ടാംനിരയിൽ നിൽക്കാനേ അദ്ദേഹം ശ്രമിച്ചിട്ടുള്ളൂ. അതിൽ അദ്ദേഹത്തിന് ഒരു പോരായ്മയും തോന്നിയിട്ടില്ല.
അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്തുള്ള ഓമഹായിലാണു മംഗർ ജനിച്ചത്. യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിൽ ബിരുദ പഠനം ആരംഭിച്ചെങ്കിലും യുഎസ്ആർമി എയർ കോറിൽ ചേർന്നതുകൊണ്ട് പഠനം മുടങ്ങി. എന്നാൽ, ആ ബിരുദപഠനം പൂർത്തിയാക്കാതെ പിന്നീട് അദ്ദേഹം ഹാർവാഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ഉന്നതനിലയിൽ നിയമബിരുദം നേടി. അതേത്തുടർന്ന് റിയൽ എസ്റ്റേറ്റ് അറ്റോർണിയായി ജോലി തുടങ്ങി. എന്നാൽ, വൈകാതെ അദ്ദേഹം റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കു കടന്നു.
അതേത്തുടർന്നാണ് 1978ൽ മംഗർ വാറൻ ബഫറ്റുമായി ബിസിനസിൽ പങ്കുചേർന്നത്. ആ ബന്ധം മംഗർ മരിക്കുന്നതുവരെ നീണ്ടുനിന്നു. ഇൻഷ്വറൻസിലും മാനുഫാക്ചറിംഗിലും റീട്ടെയിലിംഗിലുമൊക്കെ ഇൻവെസ്റ്റ് ചെയ്യുന്ന ബർക്ഷയർ ഹാത്തവേ എന്ന കോർപറേഷനിലാണു ബഫറ്റിനോടൊപ്പം മംഗർ പ്രവർത്തിച്ചിരുന്നത്. ബഫറ്റ് ഈ കോർപറേഷന്റെ ചെയർമാനായി പ്രവർത്തിച്ചപ്പോൾ മംഗർ വൈസ് ചെയർമാനായി കൂടെ ഉണ്ടായിരുന്നു.
സത്യസന്ധത
ബിസിനസിൽ വിജയിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണമായി മംഗർ എപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുള്ളത് ജീവനക്കാരോടും ഉപഭോക്താക്കളോടും മാത്രമല്ല, ബിസിനസിലെ എതിരാളികളോടും അദ്ദേഹം മാന്യമായും സത്യസന്ധമായും പ്രവർത്തിച്ചിരുന്നു എന്നതാണ്. അതായത്, മറ്റുള്ളവരെ കൊള്ളയടിച്ചല്ല അദ്ദേഹം പണമുണ്ടാക്കിയതെന്നു വ്യക്തം.
പുതിയ ബിസിനസ് സംരംഭങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നവർക്കു വ്യക്തമായ ഉപദേശവും നിർദേശവും നൽകാൻ അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. പക്ഷേ, അതിൽ പാളിച്ചകളും വന്നിട്ടുണ്ട്. അതിൽ ഒരു ഉദാഹരണമാണ് ചൈനീസ് ബില്യണറായ വാങ്ങിനു നൽകിയ ഉപദേശം. വാങ്ങിന്റെ ബിവൈഡി എന്ന കന്പനി ഇലക്ട്രിക് കാറുകൾ നിർമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ മംഗർ അതിനെതിരേ ഉപദേശിച്ചു. എന്നാൽ, വാങ് ഈ രംഗത്തു വൻ നേട്ടമാണ് ഇതിനകം ഉണ്ടാക്കിയിരിക്കുന്നത്.
ഇതും ഇതുപോലെയുള്ള അനുഭവങ്ങളുമാകാം വൻ നേട്ടങ്ങൾക്കിടയിലും എളിമയോടെ പ്രവർത്തിക്കാൻ അദ്ദേഹത്തെ സഹായിച്ചത്. ""എന്റെ ജീവിതത്തിനിടയിൽ ഇതുവരെയും ഞാൻ എളിമയുള്ളവനാണെന്ന് ആരും എന്നെക്കുറിച്ചു പറഞ്ഞിട്ടില്ല,'' 1987ൽ അദ്ദേഹം നൽകിയ ഒരുഅഭിമുഖത്തിൽ പറഞ്ഞു. ""എളിമ എന്നതു ഞാൻ ആഗ്രഹിക്കുന്ന ഒരു ഗുണമാണ്. എന്നാൽ, ഇതുവരെ എനിക്കു പൂർണമായി അതു ലഭിച്ചിട്ടില്ല.''
ആ ഭാഗ്യം
വിനയാന്വിതനായി ജീവിക്കാൻ മംഗർ ആഗ്രഹിച്ചു. അതിന് ഒരു കാരണമുണ്ടായിരുന്നു. 1931ൽ അദ്ദേഹത്തിന് ഏഴു വയസുള്ളപ്പോൾ തെരുവീഥിയിൽ ഒരു കൂട്ടുകാരിയുമായി കളിച്ചുകൊണ്ടു നിൽക്കുന്ന അവസരം. അപ്പോൾ, എവിടെനിന്നോ ഒരു പേപ്പട്ടി ഓടിവന്നു പെൺകുട്ടിയെ കടിച്ചു. എന്നാൽ, മംഗറെ കടിക്കാതെ അത് ഓടിപ്പോയി.
പേപ്പട്ടിയുടെ കടിയേറ്റ കുട്ടി പേ ബാധിച്ചു മരിച്ചു. എന്നാൽ, കടി കിട്ടാതിരുന്നതുകൊണ്ട് മംഗറിനു ജീവിക്കാൻ അവസരം ലഭിച്ചു. ഇതേക്കുറിച്ച് അദ്ദേഹത്തിന് എപ്പോഴും ഓർമയുണ്ടായിരുന്നു. ഒരാൾക്ക് എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും അയാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമായ അവസരവും വേണം. ഇതിനെ ഭാഗ്യമെന്നാണ് മംഗർ വിളിച്ചത്. എന്നാൽ, പ്രത്യേക ദൈവാനുഗ്രഹം എന്നു പറയുന്നതാകും കൂടുതൽ ശരി.
മംഗറിന് ആ ദൈവാനുഗ്രഹം ലഭിച്ചു. മറ്റു പലരും ചെയ്യുന്നതുപോലെ, ആ ദൈവാനുഗ്രഹം മറക്കാൻ അദ്ദേഹം തയാറായില്ല. എന്നു മാത്രമല്ല, അതിനു പ്രതിനന്ദി എന്നവണ്ണം മറ്റുള്ളവരെ സഹായിക്കാൻ അദ്ദേഹം ശ്രമിച്ചു. അതോടൊപ്പം തന്റെ ജീവിതം സന്തോഷപൂർണമാക്കാൻ നല്ലവരായ സുഹൃത്തുക്കളുടെ ഒരുവലയവും അദ്ദേഹം സൃഷ്ടിച്ചു.
പല വലിയ പണക്കാർക്കും അവരുടെ ജീവിതത്തിൽ നിരവധി വിള്ളലുകൾ ഉണ്ട്. ഒരിക്കൽ മംഗറിന്റെ ഒരു സുഹൃത്ത് പറഞ്ഞു: ""അവ അടയ്ക്കാൻ പണംകൊണ്ടാണ് അവർ ശ്രമിക്കുക. എന്നാൽ, മംഗർ അങ്ങനെ ആയിരുന്നില്ല. അദ്ദേഹം ആ വിള്ളലുകൾ അടച്ചത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുംകൊണ്ടായിരുന്നു.''
ജീവിതത്തിൽ പലപ്പോഴും നിരവധി വിള്ളലുകൾ അനുഭവപ്പെടുന്നവരാണ് നമ്മൾ. പണമുണ്ടെങ്കിൽ ഇവയെല്ലാം നികത്താം എന്നല്ലേ പലപ്പോഴും നമ്മുടെ ചിന്ത. ശരിയാണ്, സാന്പത്തിക വിള്ളലുകളാണു നമുക്കുള്ളതെങ്കിൽ പണംകൊണ്ട് നികത്താം. എന്നാൽ, ജീവിതത്തിലെ വിള്ളലുകൾ സാന്പത്തികം മാത്രമല്ലല്ലോ. കുടുംബബന്ധങ്ങളിലെയും വ്യക്തിബന്ധങ്ങളിലെയും വിള്ളലുകൾ. അവ അടയ്ക്കാൻ എത്ര പണമുണ്ടെങ്കിലും സാധിക്കില്ലല്ലോ.
ഒരുപക്ഷേ, നമ്മുടെ ജീവിതത്തിലുള്ള ഏറ്റവും വലിയ വിള്ളൽ നമ്മുടെ ആധ്യാത്മിക രംഗത്തായിരിക്കാം. അങ്ങനെയെങ്കിൽ അതു പരിഹരിക്കാനും പണം സഹായിക്കില്ല. അതിനു നാം ദൈവത്തിലേക്കു തിരിയുകതന്നെ വേണം. കാരണം, ദൈവത്തിനു മാത്രമേ ആ വിള്ളൽ അടയ്ക്കാൻ സാധിക്കൂ.
നമ്മുടെ ആധ്യാത്മികരംഗത്തെ വിള്ളലടയ്ക്കാൻ നമുക്കു സാധിച്ചാൽ മറ്റു രംഗങ്ങളിലെ വിള്ളലുകൾ അടയ്ക്കാൻ അതു വഴിയൊരുക്കുമെന്നതിലും സംശയം വേണ്ട. കാരണം, ദൈവത്തെ പൂർണമായി എപ്പോൾ നമ്മുടെ ജീവിതത്തിലേക്കു നാം സ്വീകരിക്കുന്നുവോ അപ്പോൾ നമ്മുടെ മറ്റു വിള്ളലുകളും സ്വാഭാവികമായി അടഞ്ഞുകൊള്ളും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ