ജീവിതച്ചെലവ് വർധിച്ചതിനാൽ വരുമാനവർധനകൊണ്ടു പ്രയോജനമില്ലാതായി. സാന്പത്തികത്തകർച്ച 138 കോടി ജനങ്ങളെയും ബാധിച്ച കാര്യമാണ്. അതിൽനിന്നു ശ്രദ്ധ തിരിക്കാൻ തെരഞ്ഞെടുപ്പ് അടുക്കുന്പോൾ വൈകാരിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുമെന്ന ആശങ്ക പലർക്കുമുണ്ട്.
ഒന്നര വർഷത്തിനകം സർക്കാർ മേഖലയിൽ 10 ലക്ഷം പേർക്കു തൊഴിൽ കൊടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും നാലു വർഷത്തെ സൈനികസേവനത്തിന് അവസരം നൽകുന്ന അഗ്നിപഥ് റിക്രൂട്ടിംഗ് പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതും യുവാക്കൾക്കു പ്രതീക്ഷയ്ക്കു വക നൽകുന്നതാണ്. പ്രത്യേകിച്ച്, തൊഴിലില്ലായ്മയും വിലക്കയറ്റവും പണപ്പെരുപ്പവും രാജ്യത്തെ വലയ്ക്കുന്ന സാഹചര്യത്തിൽ. അഗ്നിപഥിനെതിരേ മുൻ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ടെന്നതു മറക്കുന്നില്ല. എന്നാൽ, 10 ലക്ഷം പേർക്കു സർക്കാർ ജോലി കൊടുക്കാനുള്ള വാഗ്ദാനം, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് പ്രതിപക്ഷ ആരോപണമുണ്ടെങ്കിലും അതു യാഥാർഥ്യമായാൽ രൂക്ഷമായ തൊഴിലില്ലായ്മയ്ക്കു തെല്ലെങ്കിലും പരിഹാരം നൽകുന്നതാണ്.
നിയമനം നൽകാൻ വിവിധ സർക്കാർ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇത് 10 ലക്ഷം പേരെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഇത്രയും പേർക്കു തൊഴിൽ നൽകിയാൽ അവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിൽ അതു പ്രയോജനകരമാകും. അഗ്നിപഥ് പദ്ധതിയിൽ 30,000 രൂപ ശന്പളത്തോടെ ഈ വർഷംതന്നെ 46,000 ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യും. ഓരോ വർഷവും വർധിച്ച് നാലാം വർഷം 40,000 രൂപയാകും ശന്പളം. ഇതിൽ 70 ശതമാനം നൽകി ബാക്കി അഗ്നിവീർ പാക്കേജ് ഫണ്ടിൽ ശേഖരിക്കും. വിരമിക്കുന്പോൾ ഇതുൾപ്പെടെ 11.71 ലക്ഷം രൂപ ലഭിക്കും. നാലു വർഷത്തിനുശേഷം നിയമിച്ചതിൽ 25 ശതമാനം പേരെ സ്ഥിരപ്പെടുത്തുമെന്നാണ് അറിയിപ്പ്.
രാജ്യം സാന്പത്തികമായി പ്രതിസന്ധി നേരിടുന്ന വേളയിലെ പ്രഖ്യാപനം പൊതുവേ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിനു കഷ്ടിച്ചു രണ്ടു വർഷം മാത്രം അവശേഷിച്ചിരിക്കെ ബിജെപി നടത്തുന്ന പ്രചാരവേലയാണെന്ന വിമർശനവുമുണ്ട്. നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനിടെ രാഹുൽ ഗാന്ധി പ്രതികരിച്ചത്, എട്ടു വർഷം മുന്പ് പ്രതിവർഷം രണ്ടു കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവാക്കളെ കബളിപ്പിച്ചതുപോലെ ഇപ്പോൾ 10 ലക്ഷം സർക്കാർ ജോലി നൽകുമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണെന്നാണ്. വർഷംതോറും രണ്ടു കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി അതു നിറവേറ്റാൻ വേഗത്തിൽ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട് എന്നാണ് വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.
2024ലാണ് അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ്. അതിനുമുന്പ് ഗുജറാത്ത്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും നടക്കാനുണ്ട്. കൃത്യസമയത്താണ് തൊഴിൽ പ്രഖ്യാപനം. ഇനിയുള്ള രണ്ടു വർഷം അതീവജാഗ്രതയോടെയുള്ള നീക്കങ്ങൾ നടത്തി സംസ്ഥാനങ്ങളും, തുടർച്ചയായ മൂന്നാം വട്ടം കേന്ദ്രഭരണവും പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ ബിജെപി ആവിഷ്കരിക്കുന്നതു സ്വാഭാവികം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കെതിരേയുള്ള പ്രചാരണവിഷയത്തിൽ പ്രധാനമായിരുന്നു തൊഴിലില്ലായ്മ. മൂന്നു വർഷം പിന്നിട്ടപ്പോഴേക്കും തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
കോവിഡ് വ്യാപനത്തോടെ സ്ഥിതി അത്യന്തം ഗുരുതരമാകുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിലും പ്രതിപക്ഷം ഈ വിഷയമുയർത്തി മോദി സർക്കാരിനെതിരേ ആഞ്ഞടിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ നടത്തിയ പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയല്ലെന്നു പറയാനാവില്ല. പക്ഷേ, നടപ്പായാൽ ജനങ്ങൾക്കു ഗുണകരമാണ്.
കോവിഡ് കാലത്ത് നിലംപരിശായ വരുമാനത്തിൽ സമീപകാലത്ത് വർധനയുണ്ടായിട്ടുണ്ടെങ്കിലും കുത്തനെ വർധിച്ച ജീവിതച്ചെലവ് ജനജീവിതം കൂടുതൽ ദുരിതപൂർണമാക്കി. രാജ്യത്തെ സാന്പത്തികസ്ഥിതിയെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ ശുഭാപ്തിവിശ്വാസമില്ലായ്മ കോവിഡ് കാലത്തെക്കാൾ കുറഞ്ഞിട്ടുണ്ടെങ്കിലും കോവിഡിനു മുന്പുള്ള സ്ഥിതിയിലെത്തിയിട്ടില്ലെന്ന് റിസർവ് ബാങ്കിന്റെ കൺസ്യൂമർ കോൺഫിഡൻസ് സർവേ ഉദ്ധരിച്ച് “ദ ഹിന്ദു’’ ഇന്നലെ റിപ്പോർട്ട് ചെയ്തു. മേയ് രണ്ടിനും 11നും ഇടയിൽ 19 പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചാണ് സർവേ നടത്തിയത്. തൊഴിലവസരങ്ങളിലും വരുമാന നിലവാരത്തിലും ശുഭാപ്തിവിശ്വാസത്തിലാണെങ്കിലും ഉയർന്ന പണപ്പെരുപ്പം മൂലം വിലക്കയറ്റത്തിലും വർധിച്ച ജീവിതച്ചെലവിലും പെട്ട് ഉപഭോക്താക്കളുടെ പ്രതീക്ഷ തകരുകയാണ്.
ജീവിതച്ചെലവ് വർധിച്ചതിനാൽ വരുമാനവർധനകൊണ്ടു പ്രയോജനമില്ലാതായി. സാന്പത്തികത്തകർച്ച 138 കോടി ജനങ്ങളെയും ബാധിച്ച കാര്യമാണ്. അതിൽനിന്നു ശ്രദ്ധ തിരിക്കാൻ തെരഞ്ഞെടുപ്പ് അടുക്കുന്പോൾ വൈകാരിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുമെന്ന ആശങ്ക പലർക്കുമുണ്ട്. കേന്ദ്രസർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന തൊഴിലവസരം നൽകുന്ന പദ്ധതികൾപോലെ ദുരിതപൂർണമായ ജനജീവിതത്തെ കൈപിടിച്ചുയർത്തുന്ന നടപടികൾ പ്രതീക്ഷ നൽകുന്നതാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെങ്കിലും വേണ്ടില്ല, പച്ചക്കറിയും പലചരക്കും ഉടുതുണിയും ഇന്ധനവുമൊക്കെ സാധാരണക്കാർക്കും പ്രാപ്യമായാൽ നല്ലത്.