ചെല്ലാനത്തെ ഇനിയും ചതിക്കരുത്
Saturday, June 21, 2025 12:00 AM IST
ടെട്രാപോഡ് ഉപയോഗിച്ചു നിർമിച്ചിട്ടുള്ള കടൽഭിത്തിക്കു മാത്രമേ തീരത്തെ സംരക്ഷിക്കാനാകൂ എന്നു പകൽപോലെ വ്യക്തമായ സ്ഥിതിക്ക് അതു നിർമിച്ചു ജനങ്ങളെ സുരക്ഷിതരാക്കാൻ എന്തിനാണ് അമാന്തം?
ഈ വർഷം ഭൂകന്പമുണ്ടാകുമോ? ആർക്കും അതിനു കൃത്യമായ ഉത്തരം നൽകാനാവില്ല. ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകുമോ? അതും അത്ര കൃത്യമായി പ്രവചിക്കാനാവില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഈ ദുരന്തങ്ങൾ തടയാനോ മുൻകരുതലെടുക്കാനോ കഴിഞ്ഞെന്നു വരില്ല. എന്നാൽ, ഈ വർഷം കടലേറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്.
ഈ വർഷം മാത്രമല്ല, കഴിഞ്ഞ എല്ലാ വർഷങ്ങളിലും കൃത്യമായ ഉത്തരമുള്ള ചോദ്യം. വർഷകാലത്ത് ഉറപ്പായും കടലേറ്റമുണ്ടാകും. എറണാകുളം ജില്ലയിലെ ചെല്ലാനം തീരമേഖലയിലെ ജനത അവരുടെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ ഉത്തരംകൂടിയാണിത്. അടുത്ത ചോദ്യം അധികാരികളോടാണ്, ഉറപ്പായും ഒരു ദുരന്തം സംഭവിക്കുമെന്ന് ബോധ്യമായിട്ടും അതു പരിഹരിക്കാൻ ഒന്നും ചെയ്യാതെ ഇങ്ങനെ കൈയുംകെട്ടി നിൽക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു?
എങ്ങനെയാണ് ഇതു പരിഹരിക്കേണ്ടതെന്ന് അറിയാൻ പാടില്ലാത്തതുകൊണ്ടാണ് നിങ്ങളുടെ നിസംഗതയെങ്കിൽ ഈ നാട് ക്ഷമിക്കുമായിരുന്നു. എന്നാൽ, ചെയ്യേണ്ടതു ചെയ്താൽ അലറിവിളിച്ചുവരുന്ന തിരകളെ പിടിച്ചുകെട്ടി ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാമെന്നു നിങ്ങൾ തെളിയിച്ചിട്ടില്ലേ? ചെല്ലാനം ഹാർബർ മുതൽ കണ്ണമാലി പുത്തൻതോട് വരെ 7.35 കിലോമീറ്റർ തീരത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി രണ്ടു വർഷം മുന്പ് നിങ്ങൾതന്നെ സ്ഥാപിച്ച ഭാഗങ്ങളിലെ ജനങ്ങൾ ഇപ്പോൾ സമാധാനത്തോടെ അന്തിയുറങ്ങുന്നത് കാണുന്നില്ലേ? കഴിഞ്ഞ രണ്ടു വർഷവും അവിടേക്കു കടലിന് ഇരച്ചുകയറാനായിട്ടില്ല.
ആരുടെയും വീടും സ്വത്തും കവർന്നെടുക്കാൻ തിരകൾ നാവു നീട്ടിയിട്ടില്ല. അന്ന് ആഘോഷത്തോടെ അതിന്റെ ഉദ്ഘാടനം നടത്തിയപ്പോൾ നിങ്ങൾ നൽകിയ ഒരു വാഗ്ദാനമുണ്ട്; പുത്തൻതോട് മുതൽ ഫോർട്ട് കൊച്ചി വരെ അവശേഷിക്കുന്ന 12 കിലോമീറ്റർ തീരത്തും ടെട്രാപോഡ് കടൽഭിത്തി നിർമിച്ച് തീരജനതയെ സംരക്ഷിക്കുമെന്ന്. പക്ഷേ, രണ്ടു വർഷങ്ങൾക്കിപ്പുറവും അധികാരികൾ വിശ്രമിക്കുന്നു, തിര അതിന്റെ പണി തുടരുന്നു.
ഈ കാലവർഷം തുടങ്ങിയതേ നാലു വീടുകൾ കടൽ കവർന്നുകഴിഞ്ഞു. ഇരുപതോളം വീടുകൾ അറ്റകുറ്റപ്പണി ചെയ്യാതെ താമസിക്കാൻ കഴിയാത്ത സ്ഥിതിയിൽ. കടൽ കയറിവരുന്നതു കണ്ട് കൈയിൽ കിട്ടിയതെല്ലാം വാരിപ്പിടിച്ച് ഓടിയ ജനങ്ങൾ ചെറിയകടവ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാന്പിൽ ഹൃദയം തകർന്നിരിക്കുന്നു. അവരുടെ സ്വപ്നങ്ങൾക്കു മീതെയാണ് തിരകൾ ആർത്തലച്ചു കയറിക്കൊണ്ടിരിക്കുന്നത്.
സംഹാരരൂപം പൂണ്ട് എത്തുന്ന തിരകളുടെ ശക്തി കുറയ്ക്കാൻ കടലിൽ നിർമിച്ച പുലിമുട്ടുകൾ പലതും തകർന്നുകിടക്കുന്നു. എന്തുകൊണ്ടാണ് ഇതു നന്നാക്കാത്തതെന്നു ചോദിച്ചാൽ ഉത്തരം റെഡി; പുലിമുട്ട് നിർമിക്കാനുള്ള വലിയ കരിങ്കൽ കിട്ടാനില്ലത്രേ. കരിങ്കല്ലിന് ഇത്രയും ക്ഷാമമുള്ള നാട്ടിൽ പിന്നെങ്ങനെയാണ് ആയിരക്കണക്കിനു ലോഡ് കരിങ്കല്ലിറക്കി വിഴിഞ്ഞം തുറമുഖം പൂർത്തിയാക്കിയതെന്നു ചോദിക്കരുത്. ഇവിടെ സാധാരണക്കാരുടെ കാര്യം വരുന്പോഴാണല്ലോ ചട്ടവും ക്ഷാമവും നിയമവുമൊക്കെ സടകുടഞ്ഞെഴുന്നേൽക്കുന്നത്.
അധികാരികളുടെ നിസംഗതയ്ക്കെതിരേ കഴിഞ്ഞദിവസം ജനരോഷം തിരമാല പോലെ വീശിയടിച്ചപ്പോൾ കണ്ണമാലി മുതൽ മാനാശേരി വരെ ഏഴിടത്ത് മണൽ നിറച്ച ജിയോബാഗുകൾ സ്ഥാപിച്ചു സുരക്ഷയൊരുക്കുമെന്നാണ് പ്രഖ്യാപനം. ഇത്തരം തൊലിപ്പുറത്തെ ചികിത്സകളോടാണ് പലപ്പോഴും അധികാരികൾക്കു താത്പര്യം. കടലാക്രമണം തടയാൻ സ്ഥാപിച്ച പരന്പരാഗത കടൽഭിത്തികളെപ്പോലും വകവയ്ക്കാത്ത തിരകളെ നിങ്ങൾ എത്രനാൾ ജിയോബാഗ് മാത്രം കാണിച്ചു പേടിപ്പിക്കും?
ടെട്രാപോഡ് ഉപയോഗിച്ചു നിർമിച്ചിട്ടുള്ള കടൽഭിത്തിക്കു മാത്രമേ തീരത്തെ സംരക്ഷിക്കാനാകൂ എന്നു പകൽപോലെ വ്യക്തമായ സ്ഥിതിക്ക് അതു നിർമിച്ചു ജനങ്ങളെ സുരക്ഷിതരാക്കാൻ എന്തിനാണ് അമാന്തം? നാലു കാലുകളുമായി നിർമിക്കുന്ന, രണ്ടു ടണ്ണോളം ഭാരം വരുന്ന കോൺക്രീറ്റ് നിർമിതിയാണ് ഒരു ടെട്രാപോഡ്.
ചെല്ലാനത്തെ, ഇനി കടൽഭിത്തി നിർമിക്കാനുള്ള 12.5 കിലോമീറ്ററിൽ കുറെയേറെ ഭാഗം നേവിയുടെ സ്ഥലങ്ങളാണ്. അവിടെ അവർ കൽക്കെട്ടും മറ്റും നിർമിച്ചിട്ടുണ്ട്. ആറോ ഏഴോ കിലോമീറ്റർ ടെട്രാപോഡ് കടൽഭിത്തി നിർമിച്ചാൽ എല്ലാ വർഷവും വേട്ടയാടുന്ന ദുരന്തത്തിൽനിന്ന് ഇവിടത്തെ സാധാരണക്കാരെ സർക്കാരിനു നിഷ്പ്രയാസം രക്ഷിക്കാം. അടുത്ത വർഷവും ഈ ദുരന്തം വരുമെന്നുറപ്പാണ്, അതിനു മുന്പെങ്കിലും...