പ്ലാസ്റ്റിക്: ജനങ്ങൾ സർക്കാരിനും കോടതിക്കുമൊപ്പം നിൽക്കണം
Friday, June 20, 2025 12:00 AM IST
ഹൈക്കോടതി നിരീക്ഷിച്ച മറ്റൊരു പ്രധാന കാര്യമുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി
സർക്കാർ എന്തൊക്കെ നടപടികളെടുത്താലും ജനങ്ങളുടെ സഹകരണമുണ്ടെങ്കിലേ അതിന്റെ ഗുണം ലഭിക്കൂ എന്ന വസ്തുത.
പ്ലാസ്റ്റിക് പരിസ്ഥിതിക്ക് എത്രത്തോളം വിനാശകാരിയാണെന്ന് വീണ്ടും വീണ്ടും എടുത്തുപറയേണ്ട കാര്യമില്ല. ലോകം മുഴുവൻ അംഗീകരിച്ച വസ്തുതയാണത്.
പരിസ്ഥിതിക്കും ആരോഗ്യത്തിനും അതു വരുത്തിവയ്ക്കുന്ന മാരകമായ പ്രത്യാഘാതം കണക്കിലെടുത്ത് പ്ലാസ്റ്റിക്കിന്റെ നിർമാർജനവും ലോകം അംഗീകരിച്ചതാണ്. വിശേഷിച്ചും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് ഏറ്റവും അപകടകാരി. ഈ സാഹചര്യത്തിലാണ് പ്ലാസ്റ്റിക്കിനെതിരായ ഏതു നടപടിയും സ്വാഗതാർഹമാകുന്നത്.
സംസ്ഥാനത്ത് പൊതുചടങ്ങുകളിലും ഔദ്യോഗിക ചടങ്ങുകളിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചിരിക്കുകയാണ്. ഗാന്ധിജയന്തി ദിനത്തിൽ നിരോധനം നിലവിൽ വരും. പ്ലാസ്റ്റിക് ഭക്ഷണപാത്രം, സ്പൂൺ, കപ്പ്, സ്ട്രോ, കത്തി, കവർ, ലാമിനേറ്റഡ് ബേക്കറി ബോക്സ് എന്നിവയുടെ ഉത്പാദനവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്.
മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂർണമായി നിരോധിച്ചു. അഞ്ചു ലിറ്ററിന്റെ കുപ്പിവെള്ളവും രണ്ടു ലിറ്ററിന്റെ ശീതളപാനീയക്കുപ്പിയുമേ മലയോരമേഖലയിൽ ഉപയോഗിക്കാനാവൂ.
അങ്ങേയറ്റം സ്വാഗതാർഹമാണ് ഹൈക്കോടതിയുടെ നടപടി. ബോധവത്കരണം എങ്ങും ഏശാത്ത സാഹചര്യത്തിൽ ചില കടുത്ത നടപടികൾ ഉണ്ടായേ തീരൂ. പരിസ്ഥിതി സംരക്ഷിക്കുകയെന്നത് പൗരന്റെ അടിസ്ഥാന കടമയാണെന്നു പറഞ്ഞുകൊണ്ടാണ് കോടതി നിരോധനത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി നിരീക്ഷിച്ച മറ്റൊരു പ്രധാന കാര്യമുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനായി സർക്കാർ എന്തൊക്കെ നടപടികളെടുത്താലും ജനങ്ങളുടെ സഹകരണമുണ്ടെങ്കിലേ അതിന്റെ ഗുണം ലഭിക്കൂ എന്ന വസ്തുത. 2010ലും 2018ലും 2022ലും നിർണായകമായ ചില നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്ന കാര്യവും കോടതി എടുത്തുപറഞ്ഞു.
പ്ലാസ്റ്റിക്കുകൾ പെട്രോകെമിക്കൽ ഉത്പന്നങ്ങളായ പെട്രോളിയം, പ്രകൃതിവാതകം എന്നിവയിൽനിന്ന് ഉത്പാദിപ്പിക്കുന്ന പോളിമറുകൾ അടങ്ങിയ ഒരുകൂട്ടം സിന്തറ്റിക് വസ്തുക്കളാണ്. എല്ലാത്തരം ഉപഭോക്തൃ വസ്തുക്കളുടെയും ഉത്പാദനം വർധിപ്പിക്കുന്ന രീതിയിലാണ് നമ്മുടെ സാമൂഹിക, സാമ്പത്തിക, വികസന മാതൃകകൾ.
പെട്രോകെമിക്കൽ വ്യവസായം നിരന്തരം വൈവിധ്യവത്കരിക്കപ്പെട്ടതും വിലകുറഞ്ഞ അസംസ്കൃത വസ്തുക്കൾ ലഭ്യമായതും ഈ വളർച്ചയെ സഹായിച്ചു. നിറം, രൂപം, കാഠിന്യം, കനം, നശീകരണശേഷി തുടങ്ങി പ്ലാസ്റ്റിക്കുകൾക്ക് വ്യത്യസ്ത ഗുണവിശേഷങ്ങളുണ്ട്.
ഇതു പരിസ്ഥിതിയിലേക്കു വലിച്ചെറിയുമ്പോൾ അവ നശിച്ചുപോകാതെ വിവിധ അവസ്ഥകളിലേക്കു മാറുന്നു. വ്യവസായവും ഉപഭോക്താക്കളും അനുഗ്രഹമെന്നു കരുതുന്ന പ്ലാസ്റ്റിക്കിന്റെ പ്രധാന ഗുണങ്ങളിൽ ചിലതാണ് നിർഭാഗ്യവശാൽ പ്രകൃതിക്ക് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത്. ഉദാഹരണമായി ഭാരം കുറഞ്ഞതും നശിക്കാത്തതുമായ സ്വഭാവം.
1950കൾ മുതലാണ് പ്ലാസ്റ്റിക് വ്യാപകമായി നിലവിൽ വന്നത്. എല്ലാ വ്യവസായ മേഖലയിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാക്കേജിംഗാണ്. അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന വാർഷിക പ്ലാസ്റ്റിക് ഉത്പാദനത്തിന്റെ ഏകദേശം 30-40 ശതമാനം നിലവിൽ പാക്കേജിംഗിനായാണ് ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ സാമൂഹിക, സാമ്പത്തിക വശങ്ങളെക്കുറിച്ച് പഠിച്ചു തയാറാക്കിയ പല ഗവേഷണ റിപ്പോർട്ടുകളും പരസ്പരവിരുദ്ധമായ പരിഹാരങ്ങൾ നിർദേശിക്കുന്നതും ഈ വിഷയത്തിലെ വെല്ലുവിളിയാണ്. യൂറോപ്പിലെ 33 രാജ്യങ്ങളിൽ തെറ്റായ പ്ലാസ്റ്റിക് സംസ്കരണം വരുത്തിവച്ച പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
ആഗോളതലത്തിൽ പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപ്പെട്ട വേറെയും പല പ്രതിസന്ധികളുമുണ്ട്. 2022ലെ ചരിത്രപരമെന്നു വിശേഷിപ്പിക്കപ്പെട്ട യുഎൻ ആഗോള പരിസ്ഥിതി ഉടന്പടി പരാജയപ്പെട്ടത് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. പ്രശ്നത്തെ വ്യക്തമായി നിർവചിച്ചെങ്കിലും പരിഹാരത്തെക്കുറിച്ചുള്ള തർക്കം എല്ലാം അവതാളത്തിലാക്കി.
ബുസാനിൽ ഇതുമായി ബന്ധപ്പെട്ട അഞ്ചാംവട്ട ചർച്ചകളിൽ പങ്കെടുത്ത 170 രാജ്യങ്ങളിൽ എൺപതോളം രാജ്യങ്ങൾ പ്ലാസ്റ്റിക്കിന്റെ ഉറവിടമായ നവപോളിമർ (Virgin Polymer) ക്രമേണ കുറയ്ക്കുക എന്നതാണ് പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാനുള്ള ഏക ഫലപ്രദമായ വഴിയെന്ന് ഉറച്ചു വിശ്വസിച്ചു.
എന്നാൽ, എണ്ണ ഖനനത്തെയും പെട്രോകെമിക്കൽ ശുദ്ധീകരണത്തെയും ആശ്രയിച്ച് സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്ത വലിയ വികസ്വര രാജ്യങ്ങളിൽ പലതും ഇത്തരം നിർദേശങ്ങളെ എതിർക്കുന്നു. പ്ലാസ്റ്റിക് ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള ആവശ്യങ്ങളെ, പരിസ്ഥിതിവാദത്തിന്റെ മറവിലുള്ള വ്യാപാര തടസങ്ങളായിട്ടാണ് അവർ കാണുന്നത്.
ഉത്പാദനം നിയന്ത്രിക്കേണ്ട ഒന്നായി പ്ലാസ്റ്റിക് മലിനീകരണ പ്രശ്നത്തെ ചിത്രീകരിക്കുന്നത് 2022ലെ പ്രമേയത്തിന്റെ ഉദ്ദേശ്യങ്ങൾക്കപ്പുറമാണെന്നും അവർ കരുതുന്നു. അതിൽ പിന്നീടും ലോകരാജ്യങ്ങൾ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു.
ഉത്പാദന വെട്ടിക്കുറവിനെ എതിർക്കുന്ന രാജ്യങ്ങളോടൊപ്പമായിരുന്നു അന്ന് ഇന്ത്യ. പ്രതിവർഷം ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ മൂന്നിലൊന്ന് പുനരുപയോഗം ചെയ്യാനുള്ള ശേഷിയേ ഇന്ത്യയിലുള്ളൂ എന്ന കാര്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
സമ്പദ്വ്യവസ്ഥയ്ക്ക് പ്ലാസ്റ്റിക് ഒഴിച്ചുകൂടാനാകാത്തതാണ് എന്നത് ജനങ്ങളുടെ ആരോഗ്യത്തിലും നമ്മുടെ പരിസ്ഥിതിയിലും സമുദ്ര പരിസ്ഥിതിയിലും ഉണ്ടാക്കുന്ന ആഘാതങ്ങൾ പഠിക്കുന്നത് തടസപ്പെടുത്തുന്നതിനു കാരണമായിക്കൂടാ.
ചരിത്രത്തിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും തെറ്റായ ഭാഗത്തുനിന്ന് നിരന്തരം അതിനെ ന്യായീകരിക്കുന്നതിലും നല്ലത് ക്രമാനുഗതവും ആസൂത്രിതവുമായ പിന്മാറ്റമാണ്. ജനങ്ങളുടെ പരിപൂർണമായ പിന്തുണയും ഇക്കാര്യത്തിൽ ആവശ്യമാണ്.