ഇസ്രയേൽ വിമാനങ്ങൾ ഇറാനിലെത്തുന്പോൾ
Saturday, June 14, 2025 12:00 AM IST
ഇസ്രയേൽ ഇറാനെ ആക്രമിച്ചു. അറബ് രാജ്യങ്ങൾ പ്രതിഷേധിച്ചെങ്കിലും നടപടികൾ ഗാസയിൽ കണ്ടതുതന്നെയായിരിക്കും. ഇന്ത്യ തീവ്രവാദത്തെ എതിർക്കുന്നുണ്ടെങ്കിലും ഇറാനെ വെറുപ്പിക്കാനുമിടയില്ല. അവരുമായി ചില ചർച്ചകൾ പുനരാരംഭിച്ചത് അടുത്തിടെയാണ്. എല്ലാവർക്കും കച്ചവടമാണ് മുഖ്യം.
ഗാസയിൽ വെടി നിർത്തുമോയെന്ന് ലോകം ചോദിച്ചുകൊണ്ടിരിക്കെ ഇസ്രയേൽ ഇറാനിലും വെടി പൊട്ടിച്ചിരിക്കുന്നു. തങ്ങൾക്കൊരു പങ്കുമില്ലെന്ന് അമേരിക്ക പറഞ്ഞെങ്കിലും, ആരും വിശ്വസിച്ചിട്ടില്ല. ഇറാൻ തിരിച്ചടിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യക്കു പക്ഷം പിടിക്കൽ എളുപ്പമല്ല. ഹമാസിനെതിരേ ഇസ്രയേൽ പക്ഷത്ത് നിലയുറപ്പിച്ച ഇന്ത്യക്ക് ഇപ്പോൾ ഇസ്രയേലുമായുള്ള ബന്ധം മാത്രമല്ല, ഇറാനുമായുള്ള വ്യാപാര ഇടപാടുകളും ഗതാഗത പദ്ധതികളും പരിഗണിക്കേണ്ടിവരും.
അതുപോലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ശല്യം സഹിക്കാനാവാതെ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനെ ആക്രമിച്ച ഇന്ത്യക്ക്, തീവ്രവാദ ഭീഷണിയുടെ പേരിൽ ഇറാനെ ആക്രമിച്ച ഇസ്രയേലിനെ എതിർക്കാനുമാവില്ല. പക്ഷേ, റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ, ചുളുവിലയ്ക്ക് റഷ്യയിൽനിന്ന് എണ്ണ വാങ്ങാനുള്ള അവസരമാക്കിയ നയതന്ത്രം ഈ പ്രതിസന്ധിയിലും സഹായകമായേക്കാം.
ഇറാന്റെ ആണവായുധ നിർമാണമാണ് വിഷയം. പക്ഷേ, ലോകത്ത് അണുബോംബ് ഉപയോഗിച്ച ഏക രാഷ്ട്രമായ അമേരിക്കയാണ് ആണവായുധശേഖരത്തിനു മുകളിലിരുന്നുകൊണ്ട് മറ്റു രാജ്യങ്ങളെ ആണവസന്മാർഗം പഠിപ്പിക്കാൻ മുന്നിലുള്ളതെന്ന വൈചിത്ര്യവുമുണ്ട്. ന്യായീകരണമായി അമേരിക്കൻ പക്ഷം ഉയർത്തുന്നത് ഇറാന്റെ ആപത്കരമായ മതമൗലികവാദ നിലപാടാണ്. വർധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദം മതേതര-ജനാധിപത്യരാജ്യങ്ങൾക്കു ഭീഷണിയായതിനാൽ അമേരിക്കൻ നിലപാടിനെ പിന്തുണയ്ക്കുന്നവർ ഏറെയാണ്. അൽ-ക്വയ്ദ ഉൾപ്പെടെയുള്ള സുന്നി ഭീകര പ്രസ്ഥാനങ്ങളെ ഷിയാ രാജ്യമായ ഇറാൻ പിന്തുണയ്ക്കുന്നതിന്റെ അടിസ്ഥാനവും മതമൗലികവാദ സാഹോദര്യമാണ്; ഒപ്പം, ഇറാക്കിലുൾപ്പെടെ ഷിയ വിഭാഗം ആക്രമിക്കപ്പെടാതിരിക്കുകയും വേണം.
ഇത്തരമൊരു പശ്ചാത്തലത്തിനൊപ്പം, ഗാസയിൽ ഹമാസിനെയും ലെബനനില് ഹിസ്ബുള്ളയെയും പിന്തുണയ്ക്കുന്നത് ഇറാനോടുള്ള ഇസ്രയേലിന്റെ ശത്രുത ഇരട്ടിപ്പിച്ചു. ഇതിനിടെയാണ്, ആണവ നിരായുധീകരണ മാനദണ്ഡങ്ങൾ ഇറാൻ ലംഘിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി ബോർഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കിട്ടിയ അവസരത്തിൽ ഇസ്രയേൽ ഇറാനെ ആക്രമിക്കുകയും ചെയ്തു. ഞായറാഴ്ച ഇറാനുമായി അമേരിക്ക യുറേനിയം സന്പുഷ്ടീകരണ പദ്ധതി സംബന്ധിച്ച ചർച്ചയുടെ ആറാം റൗണ്ട് നടത്താനിരിക്കെയാണ് ആക്രമണം. ഇറാനിലും പശ്ചിമേഷ്യയിലുമുള്ള അമേരിക്കക്കാരോടു മടങ്ങിയെത്താൻ കഴിഞ്ഞദിവസം ട്രംപ് നിർദേശിച്ചത് കാര്യങ്ങളെല്ലാം മുൻകൂട്ടി അറിഞ്ഞാണെന്നു വ്യക്തം.
തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ 13 കേന്ദ്രങ്ങളിലാണ് ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്ന പേരിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാൻ സൈനിക കമാൻഡർ മുഹമ്മദ് ബാഗേരി, ഇറാൻ വിപ്ലവ സേനാ മേധാവി ഹൊസൈൻ സലാമി, ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മേധാവി ഗുലാം അലി റാഷിദ് എന്നിവരും ആണവശാസ്ത്രജ്ഞരും ഉള്പ്പെടെ നിരവധി നേതാക്കളെ വധിച്ചതായി ഇസ്രേലി പ്രതിരോധസേന അറിയിച്ചു. ഇരുന്നൂറിലധികം യുദ്ധവിമാനങ്ങൾ നൂറോളം ലക്ഷ്യസ്ഥാനങ്ങളിൽ മുന്നൂറിലധികം ആയുധങ്ങളുപയോഗിച്ചു.
ആണവ, സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെട്ടെങ്കിലും ജനവാസമേഖലകളിലാണ് ആക്രമണം നടത്തിയതെന്നും നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നും ഇറാൻ ആരോപിച്ചു. തൊട്ടുപിന്നാലെ ഇസ്രയേലിലേക്ക് ഇറാൻ ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡ്രോണുകൾ ഇസ്രയേലിൽ എത്തണമെങ്കിൽ ഏഴ് മണിക്കൂറെങ്കിലുമെടുക്കും. അതിനുമുന്പ് തങ്ങൾ അവയെ തകർക്കുമെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിൽ ഇരുവിഭാഗവും ഏറ്റുമുട്ടിയപ്പോഴും കൂടുതൽ നഷ്ടം ഇറാനായിരുന്നു.
ഏതൊരു യുദ്ധവും എന്നപോലെ ഇതും എല്ലാ രാജ്യങ്ങളെയും ബാധിക്കും. ഇറാനും ഇസ്രയേലും തങ്ങളുടെ വ്യോമപാത അടച്ചു. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ വ്യോമഗതാഗത ചെലവ് വർധിച്ചുകഴിഞ്ഞു. ഇന്ത്യയുടെ വലിയ ആശങ്ക ക്രൂഡ് ഓയിൽ വിലയാണ്. നിലവിൽ 88.2 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയിൽനിന്നുള്ള എണ്ണ കയറ്റുമതിക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ തന്ത്രപരമായ ഇടപാടിലൂടെ റഷ്യയിൽനിന്ന് നിസാര വിലയ്ക്ക് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തു. പക്ഷേ, ഇറാന്റെ പക്ഷത്താണ് റഷ്യ എന്നതിനാൽ രണ്ടിടങ്ങളിൽനിന്നും മറ്റ് അറബ് രാജ്യങ്ങളിൽനിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ജാഗ്രത പാലിച്ചേ തീരൂ.
മറ്റൊന്ന്, ഇറാനുമായുള്ള ഗതാഗത പദ്ധതികളാണ്. ഇടയ്ക്കു മന്ദഗതിയിലായിരുന്നെങ്കിലും ചബഹാർ തുറമുഖത്തിന്റെയും ഐഎൻഎസ്ടിസി (ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ) യുടെയും വികസനത്തിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ മാസം ഇന്ത്യൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇറേനിയന് ദേശീയസുരക്ഷാ ഉപദേഷ്ടാവ് അലി അക്ബര് അഹമദീയനും ചർച്ച നടത്തിയിരുന്നു. ഇറാന്റെ ഊർജസമ്പന്നമായ തെക്കൻ തീരത്ത് സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചബഹാർ തുറമുഖം, ഗതാഗതവും സാമ്പത്തിക ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയും ഇറാനും ചേർന്നാണു നിർമിക്കുന്നത്. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, അർമേനിയ, അസർബൈജാൻ, റഷ്യ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന 7,200 കിലോമീറ്റർ ചരക്ക് ഗതാഗത പദ്ധതിയാണ് ഐഎൻഎസ്ടിസി. ഇതൊക്കെ അവഗണിക്കാൻ ഇന്ത്യക്കു കഴിയില്ല. സമദൂര സിദ്ധാന്തമാണ് അഭികാമ്യമെന്നു ചുരുക്കം.
എല്ലാവരും എല്ലാവരെയും സംശയിക്കുന്ന ഒരു സാഹചര്യം അന്താരാഷ്ട്ര തലത്തിൽ രൂപപ്പെട്ടിട്ടുണ്ട്. വ്യാപാരത്തിലായാലും സൈനിക നീക്കങ്ങളിലായാലും പരസ്പരം കൈ കൊടുക്കുന്പോഴും കണ്ണ് പിന്നാന്പുറങ്ങളിലേക്കാണ്. അതിൽ ഒരു നിർണായക ഘടകമായി ഇസ്ലാമിക തീവ്രവാദം മാറുകയും ഭീകരവാദ വിരുദ്ധത മതേതര-ജനാധിപത്യ രാജ്യങ്ങളുടെ പരിഗണനയിൽ ഉൾപ്പെടുകയും ചെയ്തു. പക്ഷേ, അതിനും മുകളിലാണ് വ്യാപാര-സൈനിക താത്പര്യങ്ങളും ലാഭങ്ങളും.
പാക്കിസ്ഥാനെ തല്ലുമെന്നു പറയുന്ന അമേരിക്ക ആ തീവ്രവാദ രാഷ്ട്രത്തെ പലപ്പോഴും തലോടുന്നത് അതുകൊണ്ടാണ്. ഇസ്രയേൽ മാത്രമാണ് അതിന് അപവാദമെന്നു പറയാം. ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളും രാജ്യങ്ങളുമാണ് അവരുടെ മുൻഗണനാ പട്ടികയിൽ ഒന്നാമത്. അല്ലെങ്കിൽ തങ്ങൾ ഭൂമുഖത്ത് ഉണ്ടാകില്ലെന്നാണ് അവർ കരുതുന്നത്. ബാക്കിയെല്ലാ തീവ്രവാദ വിരുദ്ധതയും മതസാഹോദര്യവുമൊക്കെ തത്കാലം ആളും തരവും നോക്കിയാണ്. പ്രമുഖ അറബ് രാജ്യങ്ങൾ വാക്കുകൊണ്ടല്ലാതെ പ്രവൃത്തികൊണ്ട് ഇസ്രയേലിനെ എതിർക്കാത്തത് ഉദാഹരണം.
ഇന്ത്യയിലേക്കു വന്നാൽ, ഭീകരവാദവും കച്ചവടവും സങ്കീർണമാക്കിയ ഈ ലോകക്രമത്തെ പരിഗണിക്കാതെ, ഇസ്രയേൽ പണ്ടേ തെമ്മാടിരാഷ്ട്രമാണെന്ന് പിണറായി വിജയനു പറയാം. പക്ഷേ, ഇസ്രയേലിനെ തെമ്മാടിയെന്നോ ഇറാനെ ഭീകരവാദിയെന്നോ പ്രധാനമന്ത്രിയെന്ന നിലയിൽ മോദിക്കു വിളിക്കാനാവില്ല. മറ്റു രാജ്യങ്ങളോടു ചേർന്ന് യുദ്ധസാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുകയേ നിർവാഹമുള്ളൂ; പ്രത്യേകിച്ച് അമേരിക്കയും ഇസ്രയേലും കൈകോർത്തു നിൽക്കുന്പോൾ.