തീവ്രവാദം ചുവപ്പിച്ച കുഞ്ഞുടുപ്പുകളോ?
Monday, June 9, 2025 12:00 AM IST
സുഡിയോ ബഹിഷ്കരണം എസ്ഐഒയുടെ അവകാശമായിരിക്കാം. പക്ഷേ, അതേ അവകാശം ഇസ്ലാമിക തീവ്രവാദത്തിന്റെ ആഗോള ഇരകളായ ക്രൈസ്തവർ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചാൽ തിരിച്ചടി എത്ര വലുതായിരിക്കും?
പലസ്തീനിലെ കുട്ടികൾക്കുവേണ്ടിയെന്നു പറഞ്ഞ്, എസ്ഐഒ എന്ന സംഘടന ‘സുഡിയോ’യ്ക്കു മുന്നിൽനിന്ന് പോസു ചെയ്തത് ഒരു മതഫ്രെയിമിനുവേണ്ടിയാണ്. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയാണ് എസ്ഐഒ (ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ).
ഇസ്രായേലിന് പിന്തുണ നൽകുന്ന ടാറ്റയുടെ സുഡിയോ എന്ന കടയിൽനിന്നു തുണി വാങ്ങരുതെന്നായിരുന്നു ആഹ്വാനം. ഗാസയിലെ കുഞ്ഞു മൃതദേഹങ്ങൾ ആർക്കും കണ്ടു നിൽക്കാവുന്നതല്ല. പക്ഷേ, ഇസ്ലാമിക തീവ്രവാദം ലോകമെങ്ങും കൊന്നുതള്ളിയ കുഞ്ഞുങ്ങളെയും മാനഭംഗപ്പെടുത്തുകയും വിൽക്കുകയും അടിമകളാക്കുകയും ചെയ്ത ഇതര മതസ്ഥരായ പെൺകുട്ടികളെയും കുരിശിലേറ്റപ്പെട്ടവരെയും കഴുത്തറക്കപ്പെട്ടവരെയുമൊന്നും കണ്ടില്ലെന്നു നടിക്കുന്നവരുടെ കരുണ ഒരു മതമൗലികവാദ ചിത്രമാണ്.
എസ്ഐഒയുടെ പ്രതിഷേധം അവരുടെ അവകാശമായിരിക്കാം. പക്ഷേ, അതേ അവകാശം ഇസ്ലാമിക തീവ്രവാദത്തിന്റെ ആഗോള ഇരകളായ ക്രൈസ്തവർ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചാൽ ലോക വ്യാപാരക്രമത്തിൽ മുസ്ലിം പങ്കിനുണ്ടാകുന്ന തിരിച്ചടി എത്ര വലുതായിരിക്കും?
സുഡിയോയുടെ കോഴിക്കോട്ടെ കടയ്ക്കു മുന്നിലാണ് ബലിപ്പെരുന്നാളിനു തലേന്ന് എസ്ഐഒയുടെ ബഹിഷ്കരണ ആഹ്വാനം നടന്നത്. ഇസ്രയേലുമായി പല സുപ്രധാന കരാറുകളും ടാറ്റക്കുണ്ടെന്നും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടികളിൽ ടാറ്റയും പങ്കാളികളാണെന്നുമാണ് ആരോപിച്ചത്.
ബലിപ്പെരുന്നാളിനു സുഡിയോയിൽനിന്ന് വസ്ത്രങ്ങൾ വാങ്ങരുതെന്നും എസ്ഐഒ പറഞ്ഞു. ‘ഒരു കുഞ്ഞിനെ കൊല്ലാൻ നിങ്ങളുടെ പണം ചെലവഴിക്കാതിരിക്കട്ടെ.’ തുടങ്ങിയ വാക്യങ്ങളെഴുതിയ പ്ലാക്കാർഡുകളും നിരത്തി. അഡിഡാസ്, എച്ച് ആൻഡ് എം, ടോമി ഹിൽഫിഗർ, കാൽവിൻ ക്ലെയ്ൻ, വിക്ടോറിയാസ് സീക്രട്ട് തുടങ്ങിയ ബ്രാൻഡുകൾക്കെതിരേയും ബഹിഷ്കരണാഹ്വാനമുണ്ട്. സുഡിയോയുടെ കച്ചവടം കൂടിയെന്നതും സംഘപരിവാർ സംഘടനകൾ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു എന്നതും വേറെ കാര്യം.
ഇക്കഴിഞ്ഞ ഏപ്രിലിൽ വഖഫ് നിയമഭേദഗതിക്കെതിരേ ജമാ അത്തെ ഇസ്ലാമിയുടെ ഭാഗമായ എസ്ഐഒയും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര് വിമാനത്താവള ഉപരോധത്തിൽ തീവ്രവാദ പ്രസ്ഥാനങ്ങളായ മുസ്ലിം ബ്രദർഹുഡ്, ഹമാസ് നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിയത് ഏറെ വിവാദമായിരുന്നു. സുഡിയോ സമരത്തോടെ ഈ പ്രസ്ഥാനങ്ങൾ അവയുടെ മുഖം കുറെക്കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാകാം രാഷ്ട്രീയ പാർട്ടികൾ പ്രതികരിക്കുന്നില്ല.
ആഗോള തീവ്രവാദം, ജനാധിപത്യ-മതേതര രാജ്യങ്ങളിലെ അവയുടെ ഇരവാദം, വോട്ടിനുവേണ്ടി അവയെ കണ്ടില്ലെന്നു നടിക്കുന്ന പ്രീണന രാഷ്ട്രീയം എന്നിവയെ എസ്ഐഒ വീണ്ടും ചർച്ചയാക്കി. ഇസ്രായേലുമായി വ്യാപാരസൗഹൃദമോ സൈനിക സഹകരണമോ ഉള്ളതാണ് പ്രശ്നമെങ്കിൽ ഇന്ത്യയിലെ നിരവധി കന്പനികളെ സമരക്കാർക്ക് ഉപരോധിക്കേണ്ടിവരുമെന്നും ടാറ്റയുടെ നിരവധി ഉത്പന്നങ്ങൾ നിരന്തരം വാങ്ങിക്കുകയും അവരുടെ വിമാനങ്ങളിൽ യാത്ര ചെയ്യുകയും ചെയ്യുന്നവർ അപഹാസ്യരാകുകയാണെന്നുമുള്ള പ്രതികരണങ്ങളുണ്ട്.
അതുപോലെ, ഇസ്രായേലിന്റെ സുഹൃദ് രാഷ്ട്രമായ അമേരിക്കയിൽ പഠിക്കുന്ന എസ്ഐഒ ബന്ധമുള്ളവരെയെല്ലാം തിരിച്ചുവിളിക്കുമോയെന്ന ചോദ്യങ്ങളും സജീവമായി. എന്നാൽ, സുഡിയോ വിരുദ്ധ സമരത്തിന്റെ ഇമ്മാതിരി മേൽക്കൂരകളെക്കുറിച്ചല്ല, തീവ്രവാദ അടിത്തറകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ആഗോള തീവ്രവാദത്തിന്റെ വിത്തുത്പാദന കേന്ദ്രമായ മുസ്ലിം ബ്രദർഹുഡിന്റെ പോഷകസംഘടനയാണ് ഹമാസ്.
അതുകൊണ്ടാണ് പലസ്തീൻ പ്രശ്നത്തിന്റെ പരിഹാരമായി ദ്വിരാഷ്ട്രവാദം അംഗീകരിക്കുന്നവരിൽ പലരും ആ ഭരണത്തിൽ ഹമാസിനു പങ്കുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നത്. പാലസ്തീനിൽ ഒരു കുഞ്ഞും മരിക്കരുത്. പക്ഷേ, അതിനു ലോകം ആവശ്യപ്പെടുന്നത് ഇസ്രയേലിനോടു വെടിനിർത്താൻ മാത്രമല്ല, ഹമാസിനോട് ബന്ദികളെ വിട്ടുകൊടുക്കാനുമാണ്. അതായത്, കുഞ്ഞുങ്ങളുടെ ചോര ഹമാസിന്റെ കൈകളിലുമുണ്ട്.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെടുന്നവർ മനുഷ്യത്വമുള്ള എല്ലാവരുടെയും ദുഃഖമാണ്. പക്ഷേ, എസ്ഐഒ കേട്ടിട്ടുണ്ടാകുമോ എന്നറിയില്ല, ഈ അനുകന്പയോ ഐക്യദാർഢ്യമോ കിട്ടാതെ ലോകത്ത് നിരവധി കുട്ടികൾ കൊല്ലപ്പെടുകയും മാനഭംഗത്തിനിരയാകുകയും പോഷകാഹാരക്കുറവുകൊണ്ട് മരിക്കുകയും ചെയ്യുന്നുണ്ട്.
ഇസ്ലാമിക തീവ്രവാദികൾ കുട്ടികളെ ആയുധം കൊടുത്ത് യുദ്ധത്തിന് ഇറക്കുകയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ സ്ഥിതിയെക്കുറിച്ചുള്ള യുഎൻ, പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓസ്ലോ എന്നിവയുടെ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ‘സേവ് ദ ചിൽഡ്രൻ’ നടത്തിയ പഠനത്തിൽ കുട്ടികൾക്കു ജീവിക്കേണ്ടിവന്നിരിക്കുന്ന ഏറ്റവും സംഘർഷഭരിതമായ 10 രാജ്യങ്ങളുണ്ട്.
അഫ്ഗാനിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിറിയ, യെമൻ, സൊമാലിയ, മാലി, നൈജീരിയ, കാമറൂൺ, സുഡാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവയാണ് ആ രാജ്യങ്ങൾ. ഈ രാജ്യങ്ങളെ നിത്യയുദ്ധഭൂമികളാക്കി മാറ്റിയത് ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ക്വയ്ദ, ബൊക്കോ ഹറാം, മുസ്ലിം ബ്രദർഹുഡ് തുടങ്ങിയവയോ അവയുടെ പോഷക സംഘടനകളോ ആണെന്നും ഇസ്ലാമിക തീവ്രവാദികൾ ചോരയിൽ മുക്കിയ കുഞ്ഞുടുപ്പുകൾ ലോകമെങ്ങുമുണ്ടെന്നുമുള്ള യാഥാർഥ്യം കേരളത്തിലും പലർക്കും അറിയില്ല.
വംശഹത്യയിലേക്കുകൂടി ഒന്നു വരാം. മുൻകൂട്ടി തയാറാക്കിയ പദ്ധതിപ്രകാരം ഏതെങ്കിലും ഗോത്ര, വർഗ, മത, ഭാഷാ, സംസ്കാര, ദേശീയ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയാണ് വംശഹത്യ. അതനുസരിച്ച് ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്നു പറയുന്നതിനെ ഇസ്രയേലിനു ചെറുക്കാനാകും.
ഒന്നാമത്, ഇസ്രയേൽ മുൻകൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമല്ല, 2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ കടന്നുകയറി ജനങ്ങളെ കൊന്നൊടുക്കുകയും ബന്ദികളാക്കുകയും ചെയ്തപ്പോഴാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. രണ്ടാമത്തെ കാര്യം, പാലസ്തീനികൾ ഉൾപ്പെടെ 18 ലക്ഷത്തോളം മുസ്ലിംകൾ ഇസ്രയേലിൽ ജീവിക്കുന്നുണ്ട്. അതിൽ ഒട്ടുമുക്കാലും തുല്യാവകാശങ്ങളുള്ള ഇസ്രയേൽ പൗരന്മാരാണ്. പലസ്തീനികളുടെ ഉന്മൂലനമാണ് ഇസ്രയേലിന്റെ ലക്ഷ്യമെങ്കിൽ ഇസ്രയേലിലെ പലസ്തീനികൾ എങ്ങനെയാണ് സുരക്ഷിതരായി കഴിയുന്നത്? വംശഹത്യ എന്ന വാക്ക് തോന്നിയപടി ഉപയോഗിക്കാനാകുമോ?
വംശഹത്യ വിശേഷണം ഹമാസിനു ചേരുമോയെന്നുകൂടി വ്യക്തമാക്കണം. ഗാസ താത്കാലിക ലക്ഷ്യമാണെന്നും യഹൂദരും ക്രിസ്ത്യാനികളും ഇല്ലാത്ത ലോകമാണ് അന്തിമ ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുള്ള ഭീകര പ്രസ്ഥാനമാണ് ഹമാസ്. ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹർ ഉൾപ്പെടെ പരസ്യമായി പറഞ്ഞ ആ ലക്ഷ്യത്തെ ഹമാസിന്റെ ഒരു നേതാവും തള്ളിക്കളഞ്ഞിട്ടില്ല.
യഹൂദരെയും ക്രൈസ്തവരെയും ഉന്മൂലനം ചെയ്യാൻ നടക്കുന്നത് ഹമാസ് വംശീയവാദികളല്ലേ? എസ്ഐഒ മാത്രമല്ല, മുസ്ലിം ബ്രദർഹുഡിനെയും ഹമാസിനെയുമൊക്കെ വിമോചന പോരാളികളായി കാണുന്നവരും ഉത്തരം പറയേണ്ടതാണ്. ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെയും ജമാ അത്തെ ഇസ്ലാമിയെയും മനസില്ലാമനസോടെയാണെങ്കിലും തള്ളിപ്പറയാൻ നിർബന്ധിതരായവർ ഏതാനും വർഷങ്ങൾക്കു മുന്പുവരെ അങ്ങനെയായിരുന്നില്ല.
വീണ്ടും പറയട്ടെ, സുഡിയോ ബഹിഷ്കരണം മതരാഷ്ട്രവാദക്കാർ ജനാധിപത്യ സംവിധാനത്തിൽ നടത്തുന്ന ഇരവാദ പ്രകടനങ്ങളാണ്. കൊല്ലപ്പെടുന്ന എല്ലാ കുഞ്ഞുങ്ങളുടെയും ചോര അവരെ അസ്വസ്ഥരാക്കില്ല. ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങിയ അതേ കാലയളവിൽ അസർബൈജാൻ, തുർക്കി സഹായത്തോടെ സ്വന്തം മണ്ണിൽനിന്നു നാടുകടത്തിയ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള 1.25 ലക്ഷം അർമേനിയൻ ക്രൈസ്തവരെ കാണാതിരുന്നതുപോലെ.