അറിഞ്ഞു ചികിത്സിക്കാം യുദ്ധവ്യാധിയെയും
Monday, June 16, 2025 12:00 AM IST
പരസ്പര ഭയമാണ് ഈ യുദ്ധത്തിന്റെ കാരണം. അത് അടിസ്ഥാനരഹിതമാണെന്നു തെളിയിക്കാതെ ശാശ്വത പരിഹാരം ഉണ്ടാകില്ല.
വിനാശത്തിന്റെ അഞ്ചാം ദിവസത്തിലേക്ക് യുദ്ധം കടന്നിരിക്കുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിശകലനങ്ങളെല്ലാം ലഭ്യമായ വിവരങ്ങൾ വച്ചുള്ള ഊഹാപോഹങ്ങൾ മാത്രമാണ്. പക്ഷേ, ലഭ്യമല്ലാത്ത വിവരങ്ങൾ അതിന്റെ കൃത്യതയെ ദുർബലമാക്കുന്നുണ്ട്.
ഉദാഹരണത്തിന്, ഇസ്രയേൽ ഇറാന്റെ മണ്ണിൽ രഹസ്യകേന്ദ്രമുണ്ടാക്കി ഇറാനെ ആക്രമിച്ചത് ഇറാനോ യുദ്ധവിദഗ്ധരോ അറിഞ്ഞില്ല.
ഇറാനും സർവശക്തിയും പ്രയോഗിക്കും. ഇറാന്റെ നിലനിൽപ് തങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് ഇസ്രയേൽ കരുതുന്നതുപോലെ, അമേരിക്കൻ പിന്തുണയുള്ള ഇസ്രയേലിന്റെ വളർച്ച തങ്ങൾക്ക് ഭീഷണിയാണെന്ന് ഇറാനും കരുതുന്നു. അവരുടെ ആണവായുധ നിർമാണ ശ്രമങ്ങളുടെ യുക്തിയും അതാണ്. പരസ്പര ഭയമാണ് യുദ്ധകാരണം. അതില്ലാതാക്കാനാണ് ഐക്യരാഷ്ട്രസഭ ശ്രമിക്കേണ്ടത്.
ഇറാന്റെ ആണവ ശാസ്ത്രജ്ഞരെയും സൈനിക മേധാവികളെയും ഇസ്രയേൽ വകവരുത്തി. ഇസ്രയേലിൽ ഉണ്ടായതിന്റെ പതിന്മടങ്ങ് നാശം ഇറാനിൽ ഉണ്ടായെങ്കിലും ഇസ്രയേൽ പ്രതീക്ഷിക്കാത്തത്ര നാശം ഇറാനും സൃഷ്ടിച്ചിട്ടുണ്ട്. പ്രതിരോധ റഡാർ സംവിധാനമായ അയൺ ഡോമിന്റെ കണ്ണുവെട്ടിച്ച് ടെൽ അവീവിലും ജറുസലെമിലും ഉൾപ്പെടെ ഇറാൻ മിസൈലുകൾ വീഴ്ത്തി. ഒരേസമയം നൂറുകണക്കിനു മിസൈലുകൾ വിക്ഷേപിച്ചുകൊണ്ടാണ് ഇതു സാധിച്ചത്.
പൗരന്മാരെ ഭൂഗർഭനിലകളിലേക്കു മാറ്റിയതിനാൽ ഇസ്രയേലിൽ മരണസംഖ്യ കുറഞ്ഞു. ഇറാന്റെ പ്രതിരോധമന്ത്രാലയ ആസ്ഥാനങ്ങൾ, ആണവകേന്ദ്രങ്ങൾ, ഇന്ധന സംഭരണശാലകൾ, പ്രകൃതിവാതക ഖനന കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവയ്ക്ക് ഇസ്രയേൽ കനത്ത നാശം വിതച്ചു. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ തങ്ങളും നിർത്താമെന്ന് ഇറാൻ പറഞ്ഞെങ്കിലും ഇസ്രയേൽ ഗൗനിക്കുന്നില്ല. വെടിനിർത്തലിനു മുന്പ് നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യങ്ങളിൽ കുറെയെങ്കിലും കൈവരിച്ചെന്ന് ഉറപ്പാക്കാനാകും ഇസ്രയേലിന്റെ നീക്കം.
ഇറാന്റെ ശത്രുക്കൾ പുറത്തു മാത്രമല്ല, അകത്തുമുണ്ട്. കേരളത്തിൽ ഉള്ളത്ര ഇറാൻ ആരാധകർ മതമൗലികവാദികളെ ഒഴിവാക്കിയാൽ ഇറാനിൽ ഉണ്ടാകില്ല. ഖമനയ്യുടെ മനുഷ്യാവകാശ-സ്ത്രീവിരുദ്ധ ഇസ്ലാമിക ഭരണത്തിന് രാജ്യത്തിനുള്ളിൽ വലിയ എതിർപ്പുണ്ട്.
2022ൽ പൊട്ടിപ്പുറപ്പെട്ട ശിരോവസ്ത്ര വിരുദ്ധ പ്രക്ഷോഭത്തെ കൊന്നും ജയിലിലിട്ടും അടിച്ചമർത്താൻ ഭരണകൂടത്തിനു കഴിഞ്ഞെങ്കിലും മതമൗലികവാദികളല്ലാത്ത പൗരന്മാരുടെ ഉള്ളിൽ സ്വാതന്ത്ര്യവാഞ്ഛയുടെ നീറിപ്പുകയുന്ന അഗ്നിപർവതമുണ്ട്. 1979ലെ ഇസ്ലാമിക വിപ്ലവത്തിനു മുന്പ്, വസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ജീവിതരീതികളിലും സ്വാതന്ത്ര്യം അനുഭവിച്ചിരുന്നവരാണ് ഇറേനിയൻ പൗരന്മാർ.
സ്ത്രീകൾ നരകത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്റെ പ്രാന്തപ്രദേശത്ത് രഹസ്യമായി സൈനിക കേന്ദ്രമുണ്ടാക്കിയ മൊസാദ് അവിടെനിന്നുതന്നെ ആ രാജ്യത്തെ ആക്രമിച്ചത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. അടിച്ചമർത്തപ്പെട്ട ജനതയിൽനിന്നു ചാരന്മാരെ കിട്ടാൻ എളുപ്പമാണെന്നുകൂടി തെളിഞ്ഞിരിക്കുന്നു.
പൊരുതാൻ ഇറാന് എത്രത്തോളം ആയുധങ്ങളുണ്ടെന്ന് കൃത്യമായ വിവരങ്ങളൊന്നുമില്ല. പക്ഷേ, ശത്രുവിന്റെ കണക്കുകൂട്ടലിന് അപ്പുറമാണ് അവരുടെ ആയുധശേഷിയെങ്കിൽ, ഇസ്രയേലിന്റെ നഷ്ടം വർധിക്കുകയാണെങ്കിൽ, ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്ക്കുകയാണെങ്കിൽ, എണ്ണവില പരിധിക്കപ്പുറം വർധിക്കുകയാണെങ്കിൽ... ഈ യുദ്ധത്തിൽ തങ്ങൾക്കു പങ്കില്ലെന്ന പ്രസ്താവന അമേരിക്ക പിൻവലിക്കാനാണു സാധ്യത.
ആണവ പദ്ധതികളെ നിർവീര്യമാക്കുക മാത്രമല്ല, നേതൃമാറ്റവും ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയതെന്നു വേണം കരുതാൻ. പരമോന്നത നേതാവ് ആയത്തുള്ള ഖമനയ്യെ വകവരുത്താൻ പദ്ധതിയിട്ടെങ്കിലും അമേരിക്ക തടഞ്ഞെന്നാണ് റിപ്പോർട്ടുകൾ. മേഖലയിലെ ഇസ്ലാമിക ശക്തികേന്ദ്രവും ഹൂതി, ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ തീവ്രവാദ സംഘടനകളുടെ പിൻബലവുമായ ഇറാനെ ഇളക്കി പ്രതിഷ്ഠിച്ചില്ലെങ്കിൽ തങ്ങളുടെ സുരക്ഷയ്ക്ക് സ്ഥിരതയുണ്ടാകില്ലെന്ന് ഇസ്രയേൽ കരുതുന്നു.
ആ ഭീകര കണ്ണി പൊട്ടിക്കലാണ് ഇസ്രേലി പദ്ധതി. അമേരിക്കൻ പിന്തുണയുള്ള ഇസ്രയേൽ തങ്ങൾക്കു ഭീഷണിയാണെന്ന് ഇറാനും കരുതുന്നുണ്ട്. ഈ പരസ്പര ഭയം ഇല്ലാതാക്കാൻ ഇന്നത്തെ ലോകക്രമത്തിനോ ദുർബലമായ ഐക്യരാഷ്ട്ര സംഘടനയ്ക്കോ ശേഷിയില്ല. അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി ഇറാനെ പിന്തുണയ്ക്കാനുമിടയില്ല. വ്യാപാര-സൈനിക താത്പര്യങ്ങളും ഷിയ-സുന്നി ഭിന്നതകളുമൊക്കെ കാരണങ്ങളാണ്. ഭീകരപ്രസ്ഥാനങ്ങൾ തങ്ങൾക്കും ഭീഷണിയാണെന്ന് അറബ് രാജ്യങ്ങളും തിരിച്ചറിയുന്നുമുണ്ട്.
പുരാതന ചൈനയിലെ സൈനികോദ്യോഗസ്ഥനും യുദ്ധതന്ത്രം എന്ന പുസ്തകത്തിന്റെ രചയിതാവുമായ സൺ സൂ പറയുന്നത്, യുദ്ധമില്ലാതെ ശത്രുവിനെ കീഴടക്കുന്നതാണ് മികച്ച യുദ്ധതന്ത്രം എന്നാണ്. പക്ഷേ, ക്രിസ്തുവിനും അഞ്ചു നൂറ്റാണ്ടു മുന്പ് ജീവിച്ചിരുന്ന സൺ സൂ ഇതു പറഞ്ഞതിനുശേഷം രണ്ടു ലോകയുദ്ധങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിനു യുദ്ധങ്ങൾ ലോകത്തു നടന്നു. ഓരോന്നിനും ഓരോ കാരണങ്ങൾ.
പക്ഷേ, ന്യൂയോർക്കിലെ ലോകവ്യാപാരകേന്ദ്രം തകർത്തുകൊണ്ട് അൽ-ക്വയ്ദ ഉദ്ഘാടനം ചെയ്ത 21-ാം നൂറ്റാണ്ടിലെ യുദ്ധകാരണങ്ങളിൽ മുഖ്യം ഇസ്ലാമിക തീവ്രവാദമാണെന്നു പലർക്കും തിരിച്ചറിയാമെങ്കിലും സമ്മതിച്ചിട്ടില്ല. പരസ്യ ഏറ്റുമുട്ടലുകൾ മാത്രമല്ല, ഇസ്ലാമിക രാജ്യങ്ങളും ഭീകരപ്രസ്ഥാനങ്ങളും, ക്രൈസ്തവർ ഉൾപ്പെടെയുള്ള ഇതര മതസ്ഥരെ വംശഹത്യ നടത്തുന്നതും മനുഷ്യവംശത്തിനെതിരേയുള്ള യുദ്ധമാണ്. ഈ ഭീകരതയെ കണ്ടില്ലെന്നു നടിച്ച് യുദ്ധത്തെയും സമാധാനത്തെയും നിർവചിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടാൻ വിധിക്കപ്പെട്ടവയാണ്.
യുദ്ധം, പങ്കെടുക്കുന്നവരെ മാത്രമല്ല, ഏറ്റക്കുറച്ചിലോടെ എല്ലാവരെയും ബാധിക്കും. അതുകൊണ്ടുതന്നെ അവസാനിപ്പിക്കേണ്ടതുണ്ട്. ഗാസ, ഇസ്രയേൽ, യുക്രെയ്ൻ, റഷ്യ, പാക്കിസ്ഥാൻ, സിറിയ, നൈജീരിയ... രാജ്യം ഏതുമാകട്ടെ, തീവ്രവാദത്തിന്റെയും ഏകാധിപത്യത്തിന്റെയും വേരറക്കാൻ യുദ്ധത്തേക്കാൾ ഫലപ്രദമായ മാർഗങ്ങളുണ്ടെന്ന് തെളിയിക്കുകയാണ് ആദ്യം വേണ്ടത്.
അതുപോലെ തങ്ങൾ ഇല്ലാതാക്കുന്നത് സ്വന്തം ആളുകളുടെ ജീവനും സമാധാനവും വികസനസാധ്യതകളുംകൂടിയാണെന്നും, വിദ്വേഷം കുത്തിനിറച്ച ബാല്യങ്ങളിൽനിന്ന് സമാധാനം കാക്ഷിക്കുന്ന യൗവനം ഉണ്ടാകില്ലെന്നും മതമൗലികവാദികളും തിരിച്ചറിയണം. തീവ്രവാദ വിരുദ്ധതയുടെ കാര്യത്തിൽ എല്ലാവരും നിശബ്ദത ഭഞ്ജിക്കണം. ഐക്യരാഷ്ട്രസഭയുടേത്, കേൾക്കാൻ ആളില്ലാത്ത സമാധാന ആഹ്വാനങ്ങളായിരിക്കാം. പക്ഷേ, അരുതെന്നു പറയാൻ മറ്റൊരു കൂട്ടായ്മയും നിലവിലില്ലെന്നതും മറക്കരുത്.