ഈ മതാന്വേഷിയെ മതേതരത്വം തടയണം
Friday, June 27, 2025 12:00 AM IST
നികുതിയടയ്ക്കാതെ 10,000 കോടിയിൽപരം രൂപ ക്രൈസ്തവ അധ്യാപകർ വെട്ടിച്ചെന്നാരോപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനെക്കൊണ്ട് വിവരശേഖരണത്തിന് ഉത്തരവ് ഇറക്കിച്ചയാൾ ഉന്നതവിദ്യാഭ്യാസവകുപ്പിനെയും വിഡ്ഢികളാക്കിയിരിക്കുന്നു.
തീവ്രവാദികൾ ഹിറ്റ് ലിസ്റ്റുകൾ തയാറാക്കിയെന്ന റിപ്പോർട്ടുകൾക്കിടെ, അലോസരപ്പെടുത്തുന്ന മറ്റൊരു വാർത്ത. കോളജുകളിലെ ക്രൈസ്തവ പുരോഹിതന്മാരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും വിവരം ശേഖരിക്കണമെന്നു കൊളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിരിക്കുന്നു.
ഇങ്ങനെ മതാടിസ്ഥാനത്തിലുള്ള വിവരശേഖരണം പതിവുള്ളതല്ല. ഒരു സ്വകാര്യ വ്യക്തിയുടെ വിവരാവകാശ നോട്ടീസാണു പിന്നിൽ. 10,000 കോടിയിൽപരം രൂപ ക്രൈസ്തവ അധ്യാപകർ നികുതിയടയ്ക്കാതെ സർക്കാരിനു നഷ്ടപ്പെടുത്തിയെന്നാരോപിച്ച് മുന്പ് പൊതുവിദ്യാഭ്യാസ വകുപ്പിനെക്കൊണ്ടു വിവരശേഖരണത്തിന് ഉത്തരവ് ഇറക്കിച്ച അതേ വ്യക്തിയാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും വിഡ്ഢികളാക്കിയിരിക്കുന്നത്.
ഇതു വിവരാവകാശമാണോ മതഭ്രാന്താണോ? തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽനിന്നാണ് ഈ മാസം ആറിനു സർക്കുലർ അയച്ചിരിക്കുന്നത്. കോഴിക്കോട് കാരന്തൂർ സ്വദേശി കെ. അബ്ദുൾ കലാം എന്ന വ്യക്തി നല്കിയ വിവരാവകാശ ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം.
ഈ കാര്യാലയത്തിനു കീഴിൽ ജോലി ചെയ്യുന്നവരിൽ എത്ര പുരോഹിതരും കന്യാസ്ത്രീകളും ഉണ്ടെന്നാണു ചോദ്യം. തീർന്നില്ല; ഈ വിഭാഗങ്ങളിൽ 2020-21 മുതൽ 2024-25 വരെ ഓരോ വർഷവും വരുമാനനികുതി അടച്ചവർ ആരൊക്കെ തുടങ്ങിയ ആറു ചോദ്യങ്ങളുമുണ്ട്.
വിചിത്രമായ കാര്യം, ഇതു വിദ്യാഭ്യാസ വകുപ്പോ ഉന്നതവിദ്യാഭ്യാസ വകുപ്പോ ഉത്തരം നൽകേണ്ട ചോദ്യമല്ല. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ എന്നിങ്ങനെയല്ലാതെ പുരോഹിതനാണോ കന്യാസ്ത്രീയാണോ സ്വാമിയാണോ ഉസ്താതാണോ എന്നതൊന്നും നോക്കിയല്ല നിയമനം നടത്തുന്നത്.
രണ്ടാമത്തെ കാര്യം, ശന്പളം കൊടുക്കുന്നതു നികുതി കിഴിച്ചാണ്. അതിന്റെ വിവരങ്ങൾ ശേഖരിക്കേണ്ടത് വരുമാനനികുതി വകുപ്പിൽനിന്നാണെന്നു പൊതു, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ തലപ്പത്തുള്ളവരോട് ആരെങ്കിലുമൊന്നു പറഞ്ഞുകൊടുക്കണം. പരാതിക്കാരൻ മുന്പും ഇത്തരം ദുരൂഹനീക്കങ്ങൾ നടത്തിയിട്ടുള്ളയാളാണ്.
ഒരു മതസംഘടനാ മാധ്യമത്തിൽ ക്രൈസ്തവർക്കെതിരേ ഇത്തരം തെറ്റായ വിവരങ്ങൾ കുത്തിനിറച്ച ലേഖനം വന്നതിനു പിന്നാലെയാണ് ഇയാൾ കെട്ടുംപൊട്ടിച്ചിറങ്ങിയത്. “സർക്കാർ ശന്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാർ ആദായനികുതി നിയമങ്ങളും മറ്റും കാറ്റിൽ പറത്തി ഒരു രൂപ പോലും നികുതിയടയ്ക്കാതെ മുങ്ങിനടക്കുന്നു” എന്നായിരുന്നു ആരോപണം.
കേട്ട പാതി കേൾക്കാത്ത പാതി, ഇതേക്കുറിച്ചു വിവരശേഖരം നടത്തണമെന്ന് ഉദ്യോഗസ്ഥർ സർക്കുലർ അയച്ചു. അതിന്റെ ഉത്തരവാദികളായ നാലു പേരെ ഇക്കഴിഞ്ഞ ഏപ്രിലിൽ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. മാത്രമല്ല, അടിസ്ഥാനരഹിത ആരോപണങ്ങളുമായി മതസ്പർധ വളർത്തുന്ന പരാതി നല്കിയ ആൾക്കെതിരേ ഡിജിപിക്കു പരാതി നല്കാൻ മന്ത്രി ശിവൻകുട്ടി തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചതുമാണ്.
എന്തു കാര്യം? ഈ രാജ്യത്തെ നിയമങ്ങളനുസരിച്ചു മാത്രം ജീവിക്കുന്ന ക്രൈസ്തവരായ അധ്യാപകരെയും കുടുബങ്ങളെയും സന്യസ്തരെയും തുടരെ അവഹേളിക്കരുത്. അവർ വിദ്യാഭ്യാസവകുപ്പിൽ നുഴഞ്ഞുകയറിയ തീവ്രവാദികളല്ല, ലിസ്റ്റ് തയാറാക്കാൻ.
മതം തലയ്ക്കുപിടിച്ചവർ, വിവരാവകാശം പോലെ സുതാര്യഭരണത്തിനുള്ള ജനാധിപത്യസംവിധാനങ്ങളെ തുടർച്ചയായി ദുരുപയോഗിക്കുന്നുണ്ടെങ്കിൽ അതു സർക്കാരിന്റെ വീഴ്ചയാണ്. നോട്ടപ്പിശകാണോ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ ക്രൈസ്തവരെ സംശയനിഴലിലാക്കുന്ന നടപടികൾക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതെന്ന് അന്വേഷിക്കുന്നതും നല്ലതാണ്.
ക്രൈസ്തവസമൂഹം ഈ രാജ്യത്തെ വിദ്യാഭ്യാസമേഖലയ്ക്കു നൽകിയിട്ടുള്ള സംഭാവനകളെ മാനിച്ചില്ലെങ്കിലും അവമതിക്കരുത്. ഈ പരാതിക്കാരൻ ഒരു വ്യക്തിയാണെങ്കിലും ഏതെങ്കിലും തീവ്ര ആശയത്തിന്റെ പ്രതിനിധിയാണെങ്കിലും കരുതിയിരിക്കണം. നികുതിയടയ്ക്കുന്നവരുടെയല്ല, ആടിനെ പട്ടിയാക്കുന്നവരുടെ വിവരമാണ് ശേഖരിക്കേണ്ടത്. അതു പരാതിക്കാരനായാലും ഉദ്യോഗസ്ഥരായാലും.