മറക്കരുത് മറിയക്കുട്ടിയെ കുടുംബശ്രീമതിമാരെയും
ഒരു ഗതിയും പരഗതിയുമില്ലാത്ത ജനങ്ങളുടെമേൽ നികുതിഭാരം ചുമത്തിയുള്ള ഒരു പരിഹാരവും സാധ്യവുമല്ല. സർക്കാരിനു തന്നെ പ്രശ്നം കൈകാര്യം ചെയ്യാനാവില്ലെന്ന സ്ഥിതിയിൽ അടിയന്തരയോഗം വിളിക്കണം. പ്രതിപക്ഷവും മറ്റു സാന്പത്തിക വിദഗ്ധരുമൊക്കെ ഉണ്ടാകട്ടെ.
മാസങ്ങളായി ക്ഷേമപെൻഷൻ കിട്ടാതെ പിച്ചച്ചട്ടിയുമായി പട്ടണം നിരങ്ങിയ മറിയക്കുട്ടിയെയും അന്നമ്മയെയും, ഊട്ടിയ ചോറിനു നന്ദി കാണിക്കണേയെന്നു യാചിച്ച് തലസ്ഥാനത്തെത്തിയ കുടുംബശ്രീ വനിതകളെയും കണ്ടില്ലെന്നു നടിക്കരുത്.
ഈ സ്ത്രീകൾ കേരളത്തിന്റെ സാന്പത്തികത്തകർച്ചയുടെ പ്രതീകമാണ്. തൊണ്ണൂറിനടുത്തു പ്രായമുള്ള രണ്ടു സ്തീകളാണ് ഗതികെട്ടു യാചിക്കാനിറങ്ങിയത്. കൈയിൽനിന്നു കാശെടുത്ത് ജനകീയ ഹോട്ടൽ നടത്തി 20 രൂപയ്ക്ക് പാവങ്ങളെ തീറ്റിപ്പോറ്റിയവർക്കാണ് സബ്സിഡി ഇനത്തിൽ 50 കോടി കൊടുക്കാനുള്ളത്!
നിരാലംബരായ ഈ സ്ത്രീകളുടെ കണ്ണീർ പോലും തുടയ്ക്കാനാകുന്നില്ലെങ്കിൽ സർക്കാരെന്നത് പാഴ്വാക്കായിക്കഴിഞ്ഞു. അതിനെ അലങ്കാരമായിക്കണ്ട് അള്ളിപ്പിടിച്ചിരിക്കാനല്ല കുറേപ്പേരെ അധികാരക്കസേരയിലിരുത്തിയത്. ഇതൊക്കെ കണ്ടിട്ടും അഴകൊഴന്പൻ പ്രതികരണങ്ങളിൽ പ്രതിബദ്ധത ഒതുക്കാനല്ല മറ്റു ചിലരെ പ്രതിപക്ഷത്തിരുത്തിയിരിക്കുന്നത്. ഇങ്ങനെ മുന്നോട്ടു പോകാനാവില്ല. അടിമുടി തിരുത്തലിനു സമയമായി.
മഴയും കണ്ണീരും ഒരുപോലെ കേരളത്തെ ഈറനണിയിച്ച ദിവസമാണ്, സംസ്ഥാനം സാന്പത്തിക പ്രതിസന്ധിയിലാണെന്നും ദൈനംദിന പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താൻ സർക്കാർ ബുദ്ധിമുട്ടുകയാണെന്നും ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. സത്യത്തിൽ അതു കേട്ട ജനം ആധിയിലാണ്; ഇനിയെന്തു നികുതിയാണ് തങ്ങളുടെ തലയിൽ അശനിപാതമായി പതിക്കാനിരിക്കുന്നതെന്നോർത്ത്.
കെഎസ്ആർടിസിയിൽ പെൻഷൻ വിതരണം വൈകുന്നതിനെതിരേ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ചീഫ് സെക്രട്ടറി ഡോ.വി. വേണു സർക്കാരിന്റെ പാപ്പരത്തം സമ്മതിച്ചത്. കുറേയാളുകളുടെ കണ്ണുകൾ ഈറനണിയുന്പോൾ എങ്ങനെയാണ് നിങ്ങൾക്ക് ആഘോഷിക്കാനാകുന്നതെന്നു കോടതി ചോദിച്ചു. സാന്പത്തിക പ്രതിസന്ധിക്കു കാരണം, കേന്ദ്രത്തിന്റെ സാന്പത്തിക കടന്നാക്രമണമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ഈ വർഷം കേന്ദ്രത്തിൽനിന്നു ലഭിക്കേണ്ട തുകയിൽ 57,400 കോടി രൂപ കുറയുമെന്നും അർഹതപ്പെട്ട വായ്പാനുമതിയിൽ 19,000 കോടി രൂപ കേന്ദ്ര നിഷേധിച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റവന്യു കമ്മി ഗ്രാന്റിൽ 8,400 കോടി രൂപയും കുറച്ചു.
മുഖ്യമന്ത്രി പറഞ്ഞതുപോലെ, സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന ഈ വിധമാണെങ്കിൽ അതു ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. കൃത്യമായ കണക്ക് സംസ്ഥാന സർക്കാർ ഉത്തരവാദിത്വത്തോടെ പുറത്തുവിടണം.
സംസ്ഥാനത്തെ ജനതയെ കേന്ദ്രം ബന്ദികളാക്കിയത് എങ്ങനെയെന്നു ജനം അറിയട്ടെ. എന്തായാലും തർക്കിച്ചും പഴിചാരിയും പ്രശ്നം പരിഹരിക്കാനാവില്ല. ആപത്തുകാലത്ത് മറ്റുള്ളവരുടെ അഭിപ്രായം തേടുന്നതിൽ ദുരഭിമാനമില്ലെങ്കിൽ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും സാന്പത്തിക വിദഗ്ധരുടെയുമൊക്കെ സഹായം തേടാൻ സർക്കാർ ഒരുനിമിഷം വൈകരുത്. യുദ്ധസമാനമായ സാഹചര്യമാണിത്.
അസാധാരണമായ സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്പോൾ ഒരു കുടുംബത്തിൽപോലും ആദ്യം ചെയ്യുന്നത് ആർഭാടങ്ങളും ധൂർത്തും ഒഴിവാക്കുകയാണ്. അതിനുള്ള സാമാന്യബോധം പോലും ഈ സർക്കാർ കാണിക്കുന്നില്ലെന്നാണ് ആരോപണം. പിൻവാതിൽ നിയമനങ്ങൾ, മന്ത്രിമന്ദിര മോടിപിടിപ്പിക്കലുകൾ, കടംകൊണ്ടു മുടിഞ്ഞിട്ടും പൊങ്ങച്ചം കാണിക്കുന്നവരുടേതുപോലുള്ള ആഘോഷപരിപാടികൾ, അനാവശ്യ ചെലവുകൾ, എല്ലാം നിർത്താൻ സമയമായി.
ശന്പളത്തിനും ഭാവിയിലെ പെൻഷനും ഉറപ്പാക്കാൻവേണ്ടി മാത്രം മന്ത്രിമാരുടെ ഓഫീസുകളിൽ കുടിയിരുത്തിയിരിക്കുന്ന പാർട്ടിക്കാരായ ഇത്തിൾക്കണ്ണികളെയൊക്കെ പറിച്ചെറിഞ്ഞുകൂടേ? ജനങ്ങളുടെ നികുതിപ്പണമല്ലേ, ഇത്തരക്കാർക്കു വാരിക്കോരി കൊടുക്കുന്നത്? ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി, മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ രണ്ടു ലക്ഷത്തിനു പണിത സ്വിമ്മിംഗ് പൂളിൽ, തങ്ങൾ അധികാരത്തിലെത്തിയാൽ പട്ടിയെ കുളിപ്പിക്കുമെന്നാണ് പ്രതിപക്ഷ നേതാവായിരുന്ന ഇ.കെ. നായനാർ പ്രഖ്യാപിച്ചത്.
ആ സ്വിമ്മിംഗ് പൂളിന്റെ നവീകരണത്തിനും വാർഷിക പരിപാലനത്തിനുമായി നായനാരുടെ പിൻഗാമികൾ ഇതുവരെ ചെലവഴിച്ചത് 42.50 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്. അഴിമതിക്കാരെയും സഹകരണ ബാങ്ക് കൊള്ളക്കാരെയുമൊന്നും വച്ചുപൊറുപ്പിക്കരുത്. അവരുണ്ടാക്കിയ ബാധ്യത തീർക്കേണ്ടത് പൊതുമുതലും മറ്റ് ബാങ്കുകളുടെ സന്പാദ്യങ്ങളുമെടുത്തല്ല. ആർഭാടങ്ങളും അനാവശ്യ ചെലവുകളും കുറച്ചാലും പ്രശ്നമെല്ലാം പരിഹരിക്കാനാവില്ലെങ്കിലും പട്ടിണി കിടക്കുന്നവരോടുള്ള ഐക്യദാർഢ്യമാകും.
ലക്ഷക്കണക്കിനു രൂപയുടെ കടം വാങ്ങിക്കൂട്ടിയിട്ടും ശന്പളവും പെൻഷനും കൊടുക്കാൻപോലും തികയുന്നില്ലെങ്കിൽ ഈ കപ്പൽ പാതി മുങ്ങിയെന്നല്ലേ അർഥം. ക്ഷേമപെൻഷൻകാരും കുടുംബശ്രീ അംഗങ്ങളും മാത്രമല്ല, വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്നവരും കാരുണ്യ പദ്ധതി തടസം മൂലം രോഗികളും, കുട്ടികളുടെ ഉച്ചക്കഞ്ഞിക്കു കടമെടുത്ത പ്രധാനാധ്യാപകരും തൊഴിലാളികളും കർഷകരും ജീവനക്കാരുമെല്ലാം ക്ലേശത്തിലാണ്.
പിഡബ്ലിയു കരാറുകാർക്ക് കൊടുക്കാനുള്ളത് 16,000 കോടി. ബജറ്റ് പ്രകാരം സംസ്ഥാനത്തിന്റെ വരുമാനം 1.36 ലക്ഷം കോടി രൂപയാണ്. 95,000 കോടി ശന്പളത്തിനും പെൻഷനുമായി മാറ്റണം. 36,000 കോടിയുടെ വായ്പാ തിരിച്ചടവുണ്ട്. ഇതിനു രണ്ടിനും മാത്രമായി 1.31 ലക്ഷം കോടി. മറ്റു പദ്ധതികൾക്കും ചെലവിനുമെല്ലാം വായ്പയാണ് ആശ്രയം.
ഇങ്ങനെ മുന്നോട്ടു പോകാനാവില്ല. ഒരു ഗതിയും പരഗതിയുമില്ലാത്ത ജനങ്ങളുടെമേൽ നികുതിഭാരം ചുമത്തിയുള്ള ഒരു പരിഹാരവും സാധ്യവുമല്ല. സർക്കാരിനുതന്നെ പ്രശ്നം കൈകാര്യം ചെയ്യാനാവില്ലെന്ന സ്ഥിതിയിൽ അടിയന്തരയോഗം വിളിക്കണം. പ്രതിപക്ഷവും മറ്റു സാന്പത്തിക വിദഗ്ധരുമൊക്കെ ഉണ്ടാകട്ടെ.
നികുതിയേതര വരുമാന മാർഗങ്ങൾ കണ്ടുപിടിക്കണം. കേന്ദ്രസർക്കാരിന്റെ കുറ്റംകൊണ്ടാണ് കേരളം കെണിയിലായതെങ്കിൽ സംസ്ഥാന ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ള പ്രതിനിധിസംഘം ഡൽഹിയിലെത്തണം.
കേരളത്തെ ശ്വാസംമുട്ടിച്ചു കൊല്ലാൻ കേന്ദ്രത്തെ അനുവദിക്കരുത്. ഡൽഹിയാത്രയ്ക്കു മുന്പ് നമ്മുടെ ധൂർത്തെല്ലാം നിർത്തിവയ്ക്കണം. അടിയന്തര നടപടികൾ ഇന്നുതന്നെ തുടങ്ങണം. ഗതിയില്ലാ പാവങ്ങളുടെ യാചകമേഖലയാകരുത് ദൈവത്തിന്റെ സ്വന്തം നാട്.