മേഖലാ സമഗ്ര സാന്പത്തിക സഖ്യത്തിൽ (ആർസിഇപി) തത്കാലം പങ്കാളിയാകേണ്ട എന്ന ഇന്ത്യയുടെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വലിയ കൈയടി നേടിക്കൊടുക്കും. ഇന്ത്യയുടെ വിശാല താത്പര്യങ്ങൾക്കു ചേരുന്നതല്ല ഈ കരാറെന്ന ബോധ്യമാണു കഴിഞ്ഞ ദിവസം ബാങ്കോക്കിൽ നടന്ന ഉച്ചകോടിയിൽ ഇന്ത്യ ഈ തീരുമാനമെടുക്കാൻ കാരണം.
കേന്ദ്രസർക്കാരിന്റെ നയപരിപാടികളെ നിർണായകമായി സ്വാധീനിക്കുന്ന ആർഎസ്എസിന് ആർസിഇപി കരാറിനോടുള്ള എതിർപ്പാണ് ഇപ്പോഴത്തെ പിന്മാറ്റത്തിന്റെ രാഷ്ട്രീയ കാരണമായി പറയുന്നത്. എന്നാൽ, കരാറിന്റെ കാര്യത്തിൽ രാജ്യമെന്പാടും ഉയർന്ന പ്രതിഷേധം ഈ നിലപാടെടുക്കാൻ സർക്കാരിനെ നിർബന്ധിതമാക്കിയിട്ടുണ്ടെന്ന കാര്യം വിസ്മരിക്കവയ്യ. കാർഷികമേഖലയിൽനിന്നാണു വലിയ പ്രതിഷേധമുയർന്നത്. വ്യാപാര, വ്യവസായ മേഖലകളെയും കരാർ ദോഷകരമായി ബാധിക്കുമെന്നതിനാൽ ആ മേഖലകളിൽനിന്നും എതിർപ്പു രൂക്ഷമായിരുന്നു. എന്നാൽ ഇപ്പോഴത്തെ പിന്മാറ്റം പൂർണമായൊരു പിന്മാറ്റമാകാനിടയില്ല.
ആർസിഇപി ചർച്ചകളിൽ പങ്കാളികളായ 16 രാജ്യങ്ങളിൽ ഇന്ത്യയൊഴികെ എല്ലാ രാജ്യങ്ങളും കരാറുമായി മുന്നോട്ടു പോകുമെന്നു സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ പത്തു രാജ്യങ്ങളും അവയുടെ സ്വതന്ത്ര വ്യാപാര പങ്കാളികളായ ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമാണ് ആർസിഇപി കരാർ സംബന്ധിച്ചു കഴിഞ്ഞ ഏതാനും വർഷങ്ങളായി ചർച്ചകളിൽ ഏർപ്പെട്ടിരുന്നത്.
ഇന്ത്യ ഈ കരാറിൽ പങ്കാളിയാകണമെന്നു ചൈനയുൾപ്പെടെ ഈ രാജ്യങ്ങൾക്കെല്ലാം ഏറെ താത്പര്യമുണ്ട്. ഇന്ത്യയിലെ വിപുലമായ വിപണിതന്നെ പ്രധാന കാരണം. ഇന്ത്യയെക്കാൾ ജനസംഖ്യ കൂടുതലുള്ള രാജ്യമാണു ചൈനയെങ്കിലും ചൈനീസ് ഉത്പന്നങ്ങളോടു മത്സരിച്ച് അവരുടെ വിപണി പിടിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യക്കാവില്ല. ഇപ്പോൾത്തന്നെ ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യൻ വിപണി കീഴടക്കിയിട്ടുണ്ട്. വിലക്കുറവും വൈവിധ്യവുമാണു ചൈനീസ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ ആകർഷണം. ചൈനയേക്കാൾ വളരെ ഉത്പാദനച്ചെലവുള്ള ഇന്ത്യൻ വിപണിയിൽ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഉത്പന്നം എത്തിക്കാൻ ചൈനയ്ക്കു കഴിയുന്നു.
രിധിയില്ലാത്ത ഇറക്കുമതിയും കുറഞ്ഞ ഇറക്കുമതിച്ചുങ്കവും ഇന്ത്യയിൽ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിപ്രളയത്തിനു വഴിതുറക്കും. അത് ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനമേഖലയെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടാണു പരിധിയില്ലാത്ത ഇറക്കുമതിക്കാര്യത്തിൽ പ്രത്യേക പരിരക്ഷ വേണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ടുവച്ചത്. ആർസിഇപിയിലെ മിക്ക രാജ്യങ്ങളുമായി ഇന്ത്യക്കിപ്പോൾ വ്യാപാരക്കമ്മിയുണ്ട്. ഏറ്റവും കൂടുതൽ ചൈനയുമായിട്ടാണ് - 5300 കോടി ഡോളറിന്റെ വ്യാപാരക്കമ്മി. ഇന്ത്യൻ ഉത്പന്നങ്ങളുടെ മെച്ചപ്പെട്ട വിപണനസൗകര്യം ഉറപ്പാക്കണമെന്ന ആവശ്യം ആഭ്യന്തര വ്യവസായ മേഖല മുന്നോട്ടു വച്ചിരുന്നു.
രാജ്യത്തെ ക്ഷീരമേഖലയ്ക്കും നിലവിലെ ധാരണകൾ ദോഷകരമായിരുന്നു. ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾക്കു കുറഞ്ഞ നിരക്കിൽ ക്ഷീരോത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ സാധിക്കും. അതോടെ രാജ്യത്തെ ക്ഷീരമേഖല തകരും; ക്ഷീരകർഷകർ വഴിയാധാരമാകും. വളരെ വലിയ ഫാമുകളും വന്പിച്ച സൗകര്യങ്ങളും ഉയർന്ന ഉത്പാദനക്ഷമതയും ആ രാജ്യങ്ങളിലെ ക്ഷീരമേഖലകൾക്കുണ്ട്. അവയുടെ ക്ഷീരോത്പന്നങ്ങളോടു വിപണിയിൽ മത്സരിക്കാനുള്ള ശേഷി നമ്മുടെ ക്ഷീരമേഖലയ്ക്കില്ല.
വ്യാപാരരംഗത്തു വിപുലമായ പ്രാദേശിക ഐക്യത്തിന് ഇന്ത്യ അനുകൂലമാണ്. അതുപക്ഷേ, എല്ലാവർക്കും പ്രയോജനപ്രദമാകണം. പങ്കാളിത്ത രാജ്യങ്ങൾക്കെല്ലാം തുല്യവിപണി വേണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ടുവച്ചിരുന്നു. അംഗരാജ്യങ്ങൾക്കെല്ലാം തുല്യപ്രയോജനം എന്ന ആശയത്തോട് പക്ഷേ, ചൈനയും മറ്റും അകൽച്ച പാലിക്കുകയാണ്. ഇന്ത്യ മുന്നോട്ടുവച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സംയുക്ത പ്രസ്താവനയ്ക്കു മുന്പു ചില അണിയറ ശ്രമങ്ങൾ നടന്നിരുന്നു. പക്ഷേ, അതു വിജയിച്ചില്ല. സംയുക്ത പ്രസ്താവന തയാറാക്കുന്ന വേളയിലും ഇന്ത്യൻ പ്രതിനിധികൾ ശക്തമായ വിയോജിപ്പ് ഉയർത്തിയതായി സൂചനയുണ്ട്.
ഇപ്പോഴത്തെ ആർസിഇപി കരാർ ഈ കൂട്ടായ്മയുടെ അടിസ്ഥാന ധാരണയ്ക്കും മാർഗനിർദേശക തത്ത്വങ്ങൾക്കും നിരക്കുന്നതല്ലെന്നു പ്രധാനമന്ത്രി മോദിക്കു പറയേണ്ടിവന്നു. ഇന്ത്യയുടെ ആശങ്കകളും പരാതികളും തൃപ്തികരമായി പരിശോധിക്കപ്പെട്ടിട്ടില്ലെന്നും മോദി വ്യക്തമാക്കി. ഈ നിലപാട് മോദിക്കു രാഷ്ട്രീയമായി വലിയ മൈലേജ് നൽകും. ഈ വിഷയം സർക്കാരിന്റെ നയപരമായ നേട്ടമായി വരുംദിവസങ്ങളിൽ കൊട്ടിഘോഷിക്കപ്പെടുകയുംചെയ്യും. കർഷകരുടെയും വ്യവസായ - വാണിജ്യ മേഖലയുടെയും രോഷം തണുപ്പിക്കാൻ മാത്രമല്ല, പ്രതിപക്ഷത്തിന്റെ ആക്രമണത്തെ ദുർബലമാക്കാനും സർക്കാർ ഇതു സമർഥമായി ഉപയോഗിക്കും. എന്നാൽ, കരാറിൽനിന്ന് ഇന്ത്യ പൂർണമായി വിട്ടുപോകുമെന്ന ചിന്ത ആർക്കും ഇല്ല.
ഇന്ത്യയെ കരാറിന്റെ ഭാഗമാക്കേണ്ടതു സഖ്യരാഷ്ട്രങ്ങളുടെ ആവശ്യമാണ്. പ്രാദേശികമായ ഈ സുപ്രധാന വ്യാപാരക്കൂട്ടായ്മയിൽനിന്നു വിട്ടുനിൽക്കുന്നതിൽ ഇന്ത്യക്കും വിഷമമുണ്ട്.
വിവിധ രാജ്യങ്ങളുമായി ഇതിനുമുന്പും സ്വതന്ത്ര വ്യാപാരക്കരാറുകളിൽ ഇന്ത്യ ഏർപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും നമുക്കു കാര്യമായ ഗുണം ചെയ്തിട്ടില്ല. അതേസമയം പങ്കാളിത്തരാജ്യങ്ങൾ നേട്ടം കൊയ്തിട്ടുമുണ്ട്. ആർസിഇപി പോലെ ഇത്രയും ബൃഹത്തായൊരു വ്യാപാരസഖ്യത്തിൽ നാം കരാറുകളിലും മറ്റും ഏർപ്പെടുന്പോൾ വലിയ ശ്രദ്ധയും കരുതലും ആവശ്യമാണ്. കൃഷി, വ്യാപാര മേഖലകൾ തകർന്നാൽ ഇന്ത്യ തകരും. സഖ്യരാജ്യങ്ങളിലെ സേവനമേഖലകളിൽ തൊഴിൽസാധ്യതയ്ക്കുള്ള വഴി തുറന്ന് ഇന്ത്യയുടെ മനുഷ്യവിഭവശേഷി ഫലപ്രദമായി ഉപയോഗിക്കാനുള്ള സാധ്യതയും കരാർ ഉറപ്പുവരുത്തണം.
എന്തു ചെയ്യുന്പോഴും രാജ്യത്തെ ഏറ്റവും ദരിദ്രനായ മനുഷ്യന് എന്തു പ്രയോജനം കിട്ടുമെന്നു ചിന്തിക്കണമെന്ന ഗാന്ധിസൂക്തവും തന്റെ മനഃസാക്ഷിയുമാണ് ആർസിഇപി കരാറിൽ പങ്കാളിയാകുന്നതിൽനിന്നു തന്നെ പിന്തിരിപ്പിച്ചതെന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ ആത്മാർഥതയുള്ളതാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിനു കഴിയണം. ആർസിഇപിയിൽ എന്നെങ്കിലും ചേരുകയാണെങ്കിൽ അത് ഈ രാജ്യത്തെ കൃഷിക്കും വ്യവസായത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന വ്യവസ്ഥകളോടെയാകണം. മത്സരത്തെ അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യൻ കൃഷിക്കും വ്യവസായത്തിനും കൈവരുത്തിയ ശേഷമേ അത്തരമൊരു സഖ്യത്തിൽ ചേരാവൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.