അടിസ്ഥാനസൗകര്യ വികസനത്തിനായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന 102 ലക്ഷം കോടി രൂപയുടെ പഞ്ചവത്സര പദ്ധതി സാക്ഷാത്കരിക്കാൻ യാഥാർഥ്യബോധവും രാഷ്ട്രീയ സമവായവും മികച്ച സാന്പത്തിക ആസൂത്രണവും ആവശ്യം
സ്വതന്ത്ര ഇന്ത്യ വികസനത്തിന്റെ ശൈശവവും യൗവനവും പിന്നിട്ടതു ഭാവനാപൂർണവും സുസംഘടിതവുമായ പഞ്ചവത്സര പദ്ധതികളിലൂടെയാണ്. ബ്രിട്ടീഷ് കോളനിവാഴ്ചയിൽനിന്നു രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുന്പോൾ ഉണ്ടായിരുന്ന കലുഷിതമായ സാമൂഹ്യ സാഹചര്യങ്ങളെയും തീർത്തും ദുർബലമായ സാന്പത്തികസ്ഥിതിയെയും കാര്യക്ഷമമായി മറികടക്കാൻ പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തിനു കഴിഞ്ഞു. ലോകത്തിലെ ആറാമത്തെ സാന്പത്തികശക്തിയായി രാജ്യം വളർന്നു. പിന്നീടു പഞ്ചവത്സര പദ്ധതികൾ ഇല്ലാതായി. ആസൂത്രണ കമ്മീഷനും ഗതകാല സ്മരണയായി. പകരം നീതി ആയോഗ് നിലവിൽ വന്നു. എന്നാൽ ഈ പുതുവർഷത്തലേന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മറ്റൊരു പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 102 ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്നാണു ധനമന്ത്രിയുടെ പ്രഖ്യാപനം.
2024-2025 ആകുന്പോഴേക്കും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) അഞ്ചു ലക്ഷം കോടി ഡോളർ ആക്കുകയെന്നതാണു ലക്ഷ്യം. അതായത്, ഇപ്പോഴത്തേതിന്റെ ഏതാണ്ട് ഇരട്ടി. ഈ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അന്നുതന്നെ അതിന്റെ പ്രായോഗികതയെക്കുറിച്ച് പരക്കേ സംശയം പ്രകടിപ്പിക്കപ്പെട്ടിരുന്നു. ബൃഹദ് പദ്ധതികൾ പ്രഖ്യാപിച്ചു ജനങ്ങളെ ഞെട്ടിക്കുക രാഷ്ട്രീയക്കാരുടെ സ്ഥിരം തന്ത്രമാണ്. സാധാരണക്കാരെ കബളിപ്പിക്കാൻ മനോരാജ്യ പദ്ധതികൾ ഉപകാരപ്പെടും. തെരഞ്ഞെടുപ്പു പ്രകടനപത്രികകൾ ഇത്തരം പദ്ധതികളുടെയും വാഗ്ദാനങ്ങളുടെയും മനോഹരമായ പൊള്ളപ്പെട്ടികളാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ഇറക്കുന്ന ഈ വാഗ്ദാനപത്രത്തിൽ പറയുന്ന കാര്യങ്ങൾ അധികാരത്തിലേറിക്കഴിഞ്ഞാലുടനേ ഭരണകർത്താക്കൾ മറക്കും. പതുക്കേ ജനങ്ങളും മറക്കും.
രാജ്യത്തിന്റെ ഇപ്പോഴത്തെ സാന്പത്തിക അവസ്ഥയെപ്പറ്റി നല്ലൊരു ചിത്രമല്ല സാന്പത്തിക വിദഗ്ധർ നൽകുന്നത്. അവർ പറയുന്നവ പാടേ തള്ളിക്കളയാനാവരുത് ഭരണകർത്താക്കളുടെ വെന്പൽ. യാഥാർഥ്യങ്ങൾ ഉൾക്കൊള്ളണം. ഇവിടെ പ്രഖ്യാപനങ്ങൾക്കനുസരിച്ചു പദ്ധതികൾ പ്രാവർത്തികമാകുന്നില്ല. കാര്യമായ മൂലധനനിക്ഷേപം ഉണ്ടാകുന്നില്ല. മൂലധനനിക്ഷേപം നടത്താൻ ആളുകൾ മടിക്കുന്നതുകൊണ്ടാണല്ലോ വളർച്ച മുരടിക്കുന്നത്. അത് എന്തുകൊണ്ടാണെന്നു സർക്കാർ മനസിലാക്കണം. പദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങരുത്. സമയക്രമം പാലിച്ച് അവ നടപ്പാക്കുന്പോഴാണു സന്പദ്ഘടനയിൽ അതിന്റെ പ്രതിഫലനം കാണാനാവുക. ചുരുക്കിപ്പറഞ്ഞാൽ, വാചകമടിച്ചാൽ പോരാ, വാക്കുപാലിക്കണം. പണം ഭൂമിയിലേക്കിറങ്ങണം. എങ്കിൽ മാത്രമേ വികസനം സാധ്യമാകൂ. കടലാസു പ്രഖ്യാപനങ്ങൾ വികസനം കൊണ്ടുവരില്ല.
ഈ വർഷം പകുതിയോടെ ആഗോള നിക്ഷേപക സംഗമം നടത്തുമെന്നു ധനമന്ത്രി പറയുന്നു. അതൊരു പുതിയ കാര്യമല്ല. ചില സംസ്ഥാനങ്ങൾ കൊട്ടും കുരവയുമായി ആഗോള നിക്ഷേപക സംഗമം നടത്താറുണ്ട്. കേരളവും നടത്തിയിട്ടുണ്ട്. പക്ഷേ, അതിലൂടെ വന്ന നിക്ഷേപം എത്രമാത്രമെന്നു ചോദിക്കരുത്. നൂറു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നു കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. അതിനു തുടർച്ചയായി, അടിസ്ഥാനസൗകര്യ വികസനത്തിനു വിശദമായ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നു ധനമന്ത്രി പറഞ്ഞു. 102 ലക്ഷം കോടി രൂപയുടെ പദ്ധതികൾ കണ്ടെത്തിയിട്ടുണ്ടത്രേ. ഇനിയൊരു മൂന്നു ലക്ഷം കോടിയുടെ പദ്ധതികൾകൂടി ഉൾപ്പെടുത്തും. പദ്ധതിത്തുകയുടെ 39 ശതമാനം വീതം കേന്ദ്രവും സംസ്ഥാനങ്ങളും കണ്ടെത്തണം. സ്വകാര്യ മേഖലയിൽനിന്ന് 22 ശതമാനം വരണം. പദ്ധതികൾ ഇപ്പോഴും കടലാസിൽ മാത്രം.
പുതുവത്സരത്തലേന്നു പ്രഖ്യാപിച്ച 102 ലക്ഷം കോടി രൂപയിൽ 13.6 ലക്ഷം കോടി രൂപ അടുത്ത മൂന്നു മാസത്തിനുള്ളിൽ ചെലവിടുമെന്നാണു ധനമന്ത്രി പറയുന്നത്. ഈ സാന്പത്തികവർഷംതന്നെ ഇത്രയും തുക ചെലവാക്കുംവിധമാണത്രേ ആസൂത്രണം. അതു നടപ്പാകുമെങ്കിൽ നല്ലതുതന്നെ. ബജറ്റ് വിഹിതം കൂടാതെ വിവിധ സ്രോതസുകളിൽനിന്നു ധനസമാഹരണം നടത്താനാണു പരിപാടി. കടപ്പത്രം പുറപ്പെടുവിച്ചു പുറംവിപണിയിൽനിന്നും ധനസമാഹരണം നടത്തും. കൂടംകുളം ആണവവൈദ്യുത പദ്ധതി, ദേശീയപാതാ വികസനം, പുതിയ മെഡിക്കൽ കോളജുകൾ, ഐഐടികൾ, ജലജീവൻ മിഷൻ, വിമാനത്താവളങ്ങളുടെ നവീകരണം, മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ എന്നിവയൊക്കെ കഴിഞ്ഞദിവസം ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികളുടെ പട്ടികയിലുണ്ട്. എല്ലാംതന്നെ അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികളാണ്.
ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ ആവേശകരമാണെങ്കിലും യാഥാർഥ്യങ്ങൾ അത്ര സുഖകരമല്ല. കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, സ്റ്റീൽ, വൈദ്യുതി തുടങ്ങി എട്ടു സുപ്രധാന അടിസ്ഥാന സൗകര്യ വ്യവസായ മേഖലകളിൽ കഴിഞ്ഞ ഓഗസ്റ്റ് മുതൽ തുടർച്ചയായി വളർച്ച താഴേക്കാണ്. 2019-20ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരമുള്ള ധനകമ്മി നവംബർ അവസാനിക്കുന്പോൾ വാർഷികലക്ഷ്യത്തിന്റെ 114.8 ശതമാനമായെന്നു കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് വ്യക്തമാക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ കോർപറേറ്റുകൾക്കു പ്രഖ്യാപിച്ച നികുതി ഇളവുകളിലൂടെ 1.45 ലക്ഷം കോടി രൂപയുടെ റവന്യു വരവു കുറഞ്ഞു. ജിഡിപി വളർച്ചനിരക്കു വർധിപ്പിക്കാനുദ്ദേശിച്ചു നടപ്പാക്കിയ നികുതി ഇളവുകൾ വിപരീതഫലമാണുണ്ടാക്കിയത്. ജിഡിപി വളർച്ച കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ജിഎസ്ടി വരുമാനത്തിലും ഗണ്യമായ കുറവുണ്ടായി. റവന്യു വരുമാനത്തിലെ ഇടിവു കണക്കിലെടുത്ത് ഈ സാന്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ സർക്കാർ കർശനമായ ചെലവുചുരുക്കലിനു നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ സാന്പത്തികനില അപകടാവസ്ഥയിലാണെന്നു വിദേശികളും സ്വദേശികളുമായ പല സാന്പത്തിക വിദഗ്ധരും മുന്നറിയിപ്പു നൽകുന്നു. സാന്പത്തിക പരിഷ്കാരങ്ങൾ പാതിവഴി നിർത്തിയതിനാൽ വിദേശനിക്ഷേപകർ ഇന്ത്യയെ ഒഴിവാക്കുന്നതായി ഫ്രഞ്ച് ധനശാസ്ത്രജ്ഞൻ ഗീ സോർമ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സമവായമില്ലാത്തതാണു നിക്ഷേപങ്ങൾക്കു തടസമെന്നും ദീർഘകാല ലക്ഷ്യങ്ങളുള്ള വളർച്ചാതന്ത്രങ്ങളാണു രാജ്യത്തിനിപ്പോൾ ആവശ്യമെന്നും മാരുതി സുസുകി തലവൻ ആർ.സി. ഭാർഗവ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, ധനമന്ത്രി പ്രഖ്യാപിച്ച വികസന പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പും സാക്ഷാത്കാരവും സംബന്ധിച്ചു സംശയമുയരാം. എന്നിരുന്നാലും രാജ്യപുരോഗതിക്കു സഹായകമായ പദ്ധതികളുമായി മുന്നോട്ടു പോകേണ്ടതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.