കോവിഡ് രോഗം സൃഷ്ടിക്കുന്ന ഗുരുതരമായ സാന്പത്തിക പ്രതിസന്ധി നേരിടാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജുകൾ പ്രായോഗികതലത്തിൽ എത്തണം
കോവിഡ് വ്യാപനം വലിയ സാന്പത്തിക പ്രതിസന്ധിയിലേക്കു ലോകത്തെ എടുത്തെറിയുമെന്നത് ഏറക്കുറെ ഉറപ്പാണ്. വൻശക്തികൾപോലും കോവിഡിനു മുന്നിൽ നിസ്സഹായമായി നിൽക്കുന്നു. സാന്പത്തിക പ്രതിസന്ധി മുൻകൂട്ടിക്കണ്ട് വിവിധ രാജ്യങ്ങൾ ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ 1,70,000 കോടി രൂപയുടെ പാക്കേജാണു പ്രഖ്യാപിച്ചിരിക്കുന്നത്. സാന്പത്തിക ഉത്തേജക പദ്ധതിയെന്നതിലുപരി സമാശ്വാസ പദ്ധതിയാണത്. അതിലാകട്ടെ ചില അവ്യക്തതകളും ആശയക്കുഴപ്പങ്ങളും ഉണ്ട്. കേരള സർക്കാർ 20,000 കോടി രൂപയുടെ പാക്കേജാണു പ്രഖ്യാപിച്ചിരിക്കുന്നത്. അതുമൊരു ആശ്വാസ പാക്കേജാണ്. ക്ഷേമപെൻഷനുകൾ മുൻകൂർ നൽകാനുള്ള തീരുമാനം പാവപ്പെട്ടവരായ ഏറെപ്പേർക്കു തുണയാകും. റിസർവ് ബാങ്ക് ഇന്നലെ പ്രഖ്യാപിച്ച സാന്പത്തിക ഉത്തേജക, വായ്പാ നയങ്ങളും സാധാരണക്കാർക്ക് ആശ്വാസകരം.
വാണിജ്യ ബാങ്കുകളിലെ വിവിധ വായ്പകൾ തിരിച്ചടയ്ക്കുന്നതിനു നൽകിയിരിക്കുന്ന മൂന്നു മാസത്തെ സാവകാശം ഇപ്പോഴത്തെ സാഹചര്യത്തിൽ നിരവധി പേർക്കു പ്രയോജനകരമാണ്. ഇത് അല്പം നേരത്തേ പ്രഖ്യാപിക്കാമായിരുന്നുവെന്നു പ്രതികരണമുണ്ട്. ഭവന, വാഹന വായ്പകൾക്കു പലിശ കുറയുന്നത് ഏറെപ്പേർക്ക് ആശ്വാസകരംതന്നെ. ചെറിയ തോതിലെങ്കിലും സാന്പത്തിക ഉത്തേജനത്തിന് അത് ഉപകരിക്കും.
കേന്ദ്ര, സംസ്ഥാന സർക്കാരുകളും റിസർവ് ബാങ്കും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളും സഹായങ്ങളും പൊതുവേ സ്വാഗതാർഹമാണ്. പക്ഷേ, ഈ ആനുകൂല്യങ്ങൾ എപ്രകാരമാണു ജനങ്ങളിലേക്കെത്തുന്നതെന്നും അവർക്കു പ്രയോജനകരമാകുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിൽ ഇന്നലെ മുതൽ ക്ഷേമപെൻഷനുകൾ ഉദ്യോഗസ്ഥർ വീടുകളിലെത്തിച്ചു തുടങ്ങി. നേരത്തേ കൊടുക്കേണ്ടിയിരുന്നത് ഇപ്പോൾ കൊടുക്കുന്നുവെന്നേയുള്ളൂവെങ്കിലും ആളുകൾക്കു പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ പണം വീടുകളിലെത്തിക്കുന്നതു വലിയ സഹായംതന്നെ. ഇരുപതിനായിരം കോടി രൂപയുടെ പാക്കേജിൽ 14,000 കോടിയും മുൻകാലത്തെ കുടിശികയാണ്. ഭക്ഷ്യസുരക്ഷയ്ക്കും ആരോഗ്യപ്രവർത്തനങ്ങൾക്കും ഇനിയും കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അഭ്യർഥിച്ചിട്ടുണ്ട്.
കേന്ദ്ര പാക്കേജ് പൊതുവേ സ്വാഗതം ചെയ്യപ്പെടുന്പോഴും അസംഘടിത മേഖലയിലെ വലിയൊരു ഭാഗം ഈ പാക്കേജിന്റെ പരിധിയിൽ വന്നിട്ടില്ലെന്നോർക്കണം. പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിലൂടെയുള്ള സഹായം നിലവിൽ ആ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നവർക്കു മാത്രമേ ലഭിക്കൂ. അതും, നേരത്തേ പ്രഖ്യാപിച്ച പ്രതിവർഷം ആറായിരം രൂപയിലെ ആദ്യഗഡുവായ രണ്ടായിരം രൂപ അല്പം നേരത്തേ കൊടുക്കുന്നുവെന്നുമാത്രം.
കാർഷിക വിഭവങ്ങളുടെ വിലയിടിവും സംഭരണത്തിനുള്ള പരിമിതിയും മൂലം പ്രതിസന്ധിയിലായിരിക്കുന്ന കർഷകർക്ക് ഇപ്പോൾ ഉത്പന്നങ്ങൾ വിറ്റഴിക്കാൻപോലും സാധിക്കാത്ത സാഹചര്യമാണ്. പാടത്തും പറന്പിലും ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നു. നെല്ലും ഗോതന്പും കരിന്പും സവോളയും ഉരുളക്കിഴങ്ങും പഴവും പച്ചക്കറികളുമൊക്കെ പലേടത്തും കൂട്ടിയിട്ടിരിക്കുന്നു. ഇവ വിപണനം ചെയ്യാൻ സാധിക്കുന്നില്ല. ഈ സ്ഥിതി ഏതാനും ദിവസങ്ങൾകൂടി തുടർന്നാൽ ഇവ ചീഞ്ഞു നശിക്കും. കണക്കില്ലാത്ത നഷ്ടമാവും കർഷകർക്കുണ്ടാവുക. ഇക്കൂട്ടർക്കൊരു സമാശ്വാസ പദ്ധതി പാക്കേജിൽ കാണുന്നില്ല.
ചെരുപ്പു നന്നാക്കുന്നവർ, റിക്ഷക്കാർ, വഴിയോരക്കച്ചവടക്കാർ, ഉന്തുവണ്ടികളിലും മറ്റും പഴവും പച്ചക്കറികളും വിൽക്കുന്നവർ, ചെറുകിട- നാമമാത്ര സംരംഭകർ തുടങ്ങി സർക്കാരിന്റെ ഇപ്പോഴത്തെ സമാശ്വാസ പദ്ധതികളുടെ പരിധിയിൽ വരാത്ത നിരവധി പേർ ഈ രാജ്യത്തുണ്ട്. ജൻധൻ അക്കൗണ്ടുള്ള സ്ത്രീകൾക്ക് അടുത്ത മൂന്നു മാസങ്ങളിൽ പ്രതിമാസം 500 രൂപ നൽകും. കുറഞ്ഞത് അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ ആശ്രയമായിരിക്കും ഈ അഞ്ഞൂറു രൂപ. എങ്ങനെയാണ് ഈ തുകകൊണ്ട് ഒരു കുടുംബം ഒരു മാസം തള്ളിനീക്കുക? പാവപ്പെട്ട മുതിർന്ന പൗരന്മാർ, വിധവകൾ, ദിവ്യാംഗർ എന്നിവർക്കു മൂന്നു മാസത്തേക്ക് ആയിരം രൂപ ആശ്വാസധനം നൽകും. അതായത്, പ്രതിമാസം വെറും 333 രൂപ.
രാജ്യത്തെ 80 കോടി ജനങ്ങൾക്ക് അടുത്ത മൂന്നു മാസവും അഞ്ചുകിലോ അരി അല്ലെങ്കിൽ ഗോതന്പും ഒരു കിലോ പയറും സൗജന്യമായി നൽകുമെന്നു കേന്ദ്ര പാക്കേജിൽ പറയുന്നു. സംസ്ഥാന സർക്കാരും സൗജന്യ റേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലുറപ്പുകൂലി ദിവസം ഇരുപതു രൂപ കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ തൊഴിലുറപ്പു പദ്ധതി വിഹിതം വെട്ടിക്കുറച്ചിരുന്നു.
കേന്ദ്രവും സംസ്ഥാനവും പ്രഖ്യാപിച്ചിരിക്കുന്ന സഹായ പാക്കേജുകൾ വാചകമടി മാത്രമാവരുത്. 21 ദിവസത്തെ ദേശീയ ലോക്ക് ഡൗൺ കടത്തിവിടാൻ കുറെക്കൂടി വിശാലമായ പദ്ധതികൾ വേണ്ടിവരും. കോവിഡ്-19ന്റെ സമൂഹ വ്യാപനം ഉണ്ടെന്നും ഇല്ലെന്നും അഭിപ്രായങ്ങൾ ഉയരുന്നു. ഔദ്യോഗികമായൊരു സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. സമൂഹ വ്യാപനം ഉണ്ടായാൽ അതിനെ നേരിടാൻ നാം സജ്ജമാകേണ്ടതുണ്ട്. അതിനു തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പറയുന്നുണ്ടെങ്കിലും അതിലെത്ര കഴന്പുണ്ടെന്ന് അറിഞ്ഞുകൂടാ. സമൂഹ വ്യാപനം ഉണ്ടായാൽ അതു വലിയ വെല്ലുവിളിയായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് മുൻകരുതൽ വേണം.
കേന്ദ്രസർക്കാരിന്റെ പുതിയ വ്യവസായ പാക്കേജ് ഉടനേയുണ്ടെന്നു പറയുന്നു. സാന്പത്തിക മുരടിപ്പിനു മാറ്റമുണ്ടാക്കാൻ അത് ആവശ്യമാണ്. ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു സന്പദ്വ്യവസ്ഥയെ സജീവമാക്കിയാൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്നു സാവധാനമെങ്കിലും കരകയറാൻ സാധിക്കൂ. അതിന് വ്യക്തമായ സാന്പത്തിക ഉത്തേജക പദ്ധതികളും ജനങ്ങളുടെ ദൈനംദിന ജീവിതം തകിടം മറിയാതിരിക്കാനുള്ള സഹായപദ്ധതികളും ഉണ്ടാകണം. പ്രഖ്യാപനത്തിൽ ആകർഷകമായ പല പാക്കേജുകളും നടത്തിപ്പിന്റെ ഘട്ടത്തിലെത്തുന്പോൾ പാളിപ്പോകുന്നതു കാണാം. ഇപ്പോഴത്തെ ഉത്തേജക പാക്കേജുകൾക്ക് അപ്രകാരം സംഭവിക്കാതിരിക്കട്ടെ.
ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർക്ക് 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പ്രഖ്യാപിച്ചിരിക്കുന്നതു തികച്ചും സ്വാഗതാർഹമാണ്. ഒരാളും പട്ടിണി കിടക്കാൻ ഇടയാകരുതെന്ന് പാക്കേജുകൾ പ്രഖ്യാപിച്ച വേളയിൽ മുഖ്യമന്ത്രിയും കേന്ദ്ര ധനകാര്യ മന്ത്രിയും എടുത്തുപറഞ്ഞു. ഇപ്പോൾ ഇതിനു വലിയ പ്രസക്തിയുണ്ട്. സ്ഥിരജോലിയില്ലാത്തവരും ദിവസവേതനക്കാരും അസംഘടിത തൊഴിലാളികളും ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നവരും ചേരിവാസികളും തെരുവിൽ ഒരു നേരത്തെ ആഹാരത്തിനായി സന്നദ്ധസംഘടനകളെ ആശ്രയിക്കുന്നവരുമായി അസംഖ്യം പേരുള്ള രാജ്യത്ത് എല്ലാവരും വീടിനുള്ളിൽ കഴിയേണ്ട സാഹചര്യം സംജാതമാകുന്പോൾ അവർക്കെല്ലാം മാന്യമായി ജീവിക്കാൻ സർക്കാരുകൾ പദ്ധതികളൊരുക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.