വികസ്വര രാജ്യങ്ങളിൽ ചൈനയുടെ സ്വാധീനം വർധിച്ചുവരുന്നതിൽ ജി-7 സംഘടനയ്ക്ക് ഉത്കണ്ഠയുണ്ട്. വികസനപദ്ധതികളിൽ പണം മുടക്കിയും സാങ്കേതിക സഹായങ്ങൾ നൽകിയും വിവിധ രാജ്യങ്ങളിൽ സ്വാധീനം വർധിപ്പിച്ചു മേൽക്കോയ്മ നേടാനാണു ചൈനയുടെ ശ്രമം.
ബ്രിട്ടനിലെ കോർബിസ് ബേയിൽ നടന്ന ജി-7 ഉച്ചകോടി ആഗോളവിപണിയിൽ ആധിപത്യം സ്ഥാപിച്ച് ലോക സന്പദ്വ്യവസ്ഥയുടെ നിയന്ത്രണം കൈയാളാനുള്ള ചൈനയുടെ നീക്കത്തിനെതിരേ ഉറച്ച നടപടികൾ സ്വീകരിക്കാനുള്ള തീരുമാനംകൊണ്ടു ശ്രദ്ധേയമായി. ആഗോള സംഭവവികാസങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കാനുള്ള പുതിയ നയത്തിന്റെ ഭാഗമാണിതെങ്കിൽ പ്രതീക്ഷയ്ക്കു വകയുണ്ട്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ഇറ്റലി, കാനഡ എന്നീ ഏഴു സന്പന്നരാജ്യങ്ങളുടെസംഘടനയാണ് ജി-7. അമേരിക്കയും യൂറോപ്പും അടങ്ങുന്ന വികസിത ജനാധിപത്യസമൂഹത്തിന്റെ പ്രാതിനിധ്യം അതിനുണ്ട്. ചൈനയുടെ, വിപണിവിരുദ്ധ സാന്പത്തിക നീക്കങ്ങൾക്കും സിൻജിയാംഗ്, ഹോങ്കോംഗ് എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരേ പോരാടാനും ഉച്ചകോടിയിൽ ആഹ്വാനമുണ്ടായി. കോവിഡ് മഹാമാരിക്കെതിരേ മനുഷ്യവംശത്തിന്റെ പോരാട്ടത്തിന്റെ ഭാഗമായി വികസ്വര രാജ്യങ്ങൾക്കായി 100 കോടി ഡോസ് വാക്സിൻ ജി-7 രാജ്യങ്ങൾ സംഭാവന ചെയ്യുമെന്നാണ് ഉച്ചകോടിയിലെ മറ്റൊരു പ്രഖ്യാപനം. സാന്പത്തികവളർച്ച ത്വരിതപ്പെടുത്താനും കോർപറേറ്റ് നികുതി കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരേ ജി-7 രാജ്യങ്ങൾ ഒന്നിച്ചു നിൽക്കും. അംഗരാജ്യങ്ങൾ തമ്മിൽ കൂടുതൽ ഐക്യവും അഭിപ്രായസമന്വയവും ഉണ്ടായി എന്നത് ഈ ഉച്ചകോടിയുടെ സവിശേഷതയായി ചൂണ്ടിക്കാട്ടാം. ഡോണൾഡ് ട്രംപ് മാറി ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി വന്നത് ഇതിനൊരു പ്രധാന കാരണമാണ്.
വികസ്വര രാജ്യങ്ങളിൽ ചൈനയുടെ സ്വാധീനം വർധിച്ചുവരുന്നതിൽ ജി-7 സംഘടനയ്ക്ക് ഉത്കണ്ഠയുണ്ട്. വികസനപദ്ധതികളിൽ പണം മുടക്കിയും സാങ്കേതിക സഹായങ്ങൾ നൽകിയും വിവിധ രാജ്യങ്ങളിൽ സ്വാധീനം വർധിപ്പിച്ചു മേൽക്കോയ്മ നേടാനാണു ചൈനയുടെ ശ്രമം. ജി-7 രാജ്യങ്ങളുടെ ഒരു സ്വാഭാവിക സഖ്യകക്ഷിയാണ് ഇന്ത്യയെന്ന്, ഉച്ചകോടിയിൽ അതിഥിരാജ്യങ്ങൾക്കുള്ള ഔട്ട്റീച്ച് സെഷനെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെടുകയുണ്ടായി. ചൈന ഒരു ലക്ഷം കോടി ഡോളർ ചെലവിട്ടു നിർമിക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതിക്കു ബദലായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച ബിൽഡ് ബാക്ക് ബെറ്റർ വേൾഡ് പദ്ധതിയുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഇന്ത്യ സൂചിപ്പിച്ചു.
ഉച്ചകോടിക്കുശേഷം പുറപ്പെടുവിച്ച കമ്യൂണിക്കെയിൽ പൂർവ- ദക്ഷിണ ചൈനാക്കടലിൽ ചൈന നടത്തുന്ന കടന്നുകയറ്റങ്ങൾക്കെതിരേ ശക്തമായ വിമർശനങ്ങളുണ്ടെങ്കിലും അതിഥിരാജ്യങ്ങളുമായുള്ള ചർച്ചയിൽ ഈ വിഷയം ഉണ്ടായിരുന്നില്ല. ഇന്ത്യയെക്കൂടാതെ ഓസ്ട്രേലിയ, ദക്ഷിണകൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഈ സെഷനിൽ പങ്കെടുത്തത്. ഇന്ത്യൻ മഹാസമുദ്രത്തിലും ഏഷ്യാ-പസഫിക് മേഖലയിലും ചൈനയുടെ അധിനിവേശശ്രമങ്ങളെ പ്രതിരോധിക്കാൻ അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങൾ ചേർന്നുള്ള പദ്ധതി ആലോചിച്ചുവരുന്നതാണ്.
കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിനും മരുന്നുകൾക്കും ബൗദ്ധിക സ്വത്തവകാശ സംരക്ഷണം എടുത്തുകളയണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയോട് ആവശ്യപ്പെടുകയുണ്ടായി. കോവിഡ് വാക്സിനുള്ള ബൗദ്ധിക സ്വത്തവകാശം ഉപേക്ഷിക്കുമെന്ന് അമേരിക്ക നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യൂറോപ്യൻ യൂണിയൻ ഈ നിർദേശത്തെ അനുകൂലിച്ചിട്ടില്ല. കോവിഡ് വാക്സിനും മരുന്നുകൾക്കും ബൗദ്ധിക സ്വത്തവകാശം ഇല്ലാതായാൽ വികസ്വര രാഷ്ട്രങ്ങൾക്കും അതു യഥേഷ്ടം നിർമിക്കാനാവും. അതു വാക്സിന്റെയും മരുന്നുകളുടെയും ലഭ്യത കൂട്ടുകയും വില കുറയാനിടയാക്കുകയുംചെയ്യും. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഒരു നിർണായക ചുവടുവയ്പാകുമത്. അതേസമയം, വാക്സിൻ ഗവേഷണത്തിനു വൻതുക മുടക്കിയ സ്ഥാപനങ്ങൾക്കു മുടക്കുമുതലെങ്കിലും തിരിച്ചുകിട്ടേണ്ടതുണ്ട് എന്ന വാദവും ന്യായമാണ്. കോവിഡിനെ നേരിടുന്നതിൽ ആദ്യഘട്ടത്തിൽ ചില വീഴ്ചകൾ ഉണ്ടായെങ്കിലും പിന്നീടു നിർണായക വിജയം നേടാൻ ജി-7 രാജ്യങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ഈ അനുഭവസന്പത്തിൽനിന്നുള്ള പാഠങ്ങൾ വികസ്വര രാജ്യങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെടുന്നത് ആഗോള സഹകരണത്തിനു പുതിയ മുഖം നൽകും.
കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്ന കാർബൺ വാതക ബഹിർഗമനം കുറയ്ക്കാൻ ദരിദ്രരാജ്യങ്ങളെ സഹായിക്കുന്ന ഫണ്ടിലേക്ക് പ്രതിവർഷം 10,000 കോടി ഡോളർ നീക്കിവയ്ക്കുമെന്ന പ്രഖ്യാപനം ജി-7 ഉച്ചകോടി ആവർത്തിച്ചു. എന്നാൽ, ഈ വാഗ്ദാനം പാലിക്കപ്പെടുമോ എന്ന സംശയം നിരീക്ഷകർക്കുണ്ട്. ആഗോള കാർബൺ ബഹിർഗമനത്തിന്റെ 20 ശതമാനം ജി-7 രാജ്യങ്ങളിൽനിന്നാണ്. അതു കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഉച്ചകോടി പറയുന്നു.
ട്രംപ് ഭരണകാലത്ത് അമേരിക്കയും യൂറോപ്പും തമ്മിൽ ഇക്കാര്യത്തിൽ കടുത്ത അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. അതിൽനിന്നു വ്യത്യസ്തമാണ് പുതിയ സമീപനം. ഇതു വിജയിക്കേണ്ടതു ഭൂമിയുടെ നിലനിൽപിനുതന്നെ ആവശ്യമാണ്. പല പരിസ്ഥിതി സംഘടനകളും പുതിയ പ്രഖ്യാപനത്തെ സ്വാഗതംചെയ്യുന്നു. ബദൽ ഊർജമാർഗങ്ങൾക്കായി സുസ്ഥിര സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും ജി-7 രാജ്യങ്ങളുടെ സാന്പത്തികസഹായമുണ്ടാകും. ഹരിതാലയ വാതകങ്ങളെ നിർമാർജനം ചെയ്യുന്ന കാര്യത്തിൽ 2021 ഭൂമിക്ക് ഒരു വഴിത്തിരിവായിരിക്കുമെന്നാണ് ജി-7 ഉച്ചകോടി പ്രഖ്യാപിച്ചത്. കൂടുതൽ മെച്ചപ്പെട്ട ഒരു ലോകത്തെ സൃഷ്ടിക്കാൻ ജി-7 ഉച്ചകോടി തീരുമാനങ്ങൾ സഹായിക്കട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.