ആന്ധ്രപ്രദേശ്, തെലുങ്കാന, ആസാം, ഒഡീഷ, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങൾ ഓൺലൈൻ റമ്മി രോധിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ എന്തു ചെയ്യാനാകുമെന്ന് കേരളവും ചിന്തിക്കേണ്ടതാണ്. അല്ലെങ്കിൽ, ഊരാക്കുടുക്കിലേക്കു വാതുവച്ചുനീങ്ങുന്നവർ കൂടുതൽ കുടുംബങ്ങളെ കണ്ണീരിലാഴ്ത്തും.
ഒരു മരണംകൂടി ഓൺലൈൻ റമ്മിയുടെ കറുത്ത പുസ്തകത്തിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. കോഴിക്കോട് കൊയിലാണ്ടിയിൽ 2021 ഡിസംബറിൽ ബിജിഷ എന്ന യുവതി ജീവനൊടുക്കിയത് ഓൺലൈൻ റമ്മി കളിച്ചു പണം നഷ്ടപ്പെട്ടതിനെത്തുടർന്നാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയെന്നാണു വാർത്ത. രാജ്യമാകെ വലവിരിച്ചിരിക്കുന്ന ഈ ചൂതാട്ടത്തിന്റെ ആദ്യ ഇരയല്ല ഈ യുവതി. അവസാനത്തേതുമായിരിക്കില്ല. ആയിരക്കണക്കിനു മലയാളികളെ ആസക്തിയിലാക്കിക്കഴിഞ്ഞ ഈ ഓൺലൈൻ ചൂതാട്ടം രാപ്പകൽ നടന്നുകൊണ്ടിരിക്കുന്നു. നിയമംകൊണ്ടു നിരോധിക്കാൻ സാധിച്ചിട്ടില്ലാത്ത ഈ മരണക്കളിയിലേക്കു അപക്വമതികളെ ആകർഷിക്കാൻ കോടികൾ കൊയ്ത് പരസ്യത്തിൽ അഭിനയിക്കുന്ന താരങ്ങളുമുണ്ട്.
ഓൺലൈൻ ഗെയിമുകളിലൂടെയായിരുന്നു സ്വകാര്യ ടെലികോം കന്പനി ജീവനക്കാരിയായിരുന്ന ബിജിഷയുടെ തുടക്കം. റമ്മിയിലെ വിജയങ്ങൾക്കു പിന്നാലെ പരാജയം തുടർക്കഥയായതോടെ വിവാഹത്തിനു കരുതിവച്ചിരുന്ന 35 പവൻ സ്വർണംപോലും പണയംവച്ചായിരുന്നു കളി. മണി ലെൻഡിംഗ് ആപ്പുകൾ വഴിയും വായ്പയെടുത്തു. ഒന്നേമുക്കാൽ കോടിയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. പക്ഷേ, വിചാരിച്ചരീതിയിൽ തിരിച്ചടവു നടന്നില്ല. അതോടെ ഓൺലൈൻ ഷൈലോക്കുമാർ തനിനിറം പുറത്തെടുത്തു.
യുവതിയെ അപമാനിക്കാനും മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കാനും തുടങ്ങി. ഇതോടെ പിടിച്ചുനിൽക്കാനാവാതെ ബിജിഷ ജീവനൊടുക്കുകയായിരുന്നു. 2000 ഡിസംബർ 31ന് ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്ന തിരുവനന്തപുരം സ്വദേശി വി.എച്ച്. വിനീത് എന്ന യുവാവ് ജീവനൊടുക്കിയത് ഓൺലൈൻ റമ്മി കളിച്ച് 21 ലക്ഷം രൂപ നഷ്ടമായതിനെത്തുടർന്നായിരുന്നു. വിജിഷയുടേതിനു സമാനമായ സംഭവങ്ങളാണ് വിനീതിന്റെ ജീവിതത്തിലും സംഭവിച്ചത്. കൈയിലുള്ള പണം തീർന്നപ്പോൾ വായ്പയെടുത്തു കളി തുടർന്നു. തിരിച്ചടവ് മുടങ്ങിയതോടെ കടുത്ത വിഷാദത്തിലായിരുന്ന വിനീത് ജീവനൊടുക്കുകയായിരുന്നു. ഇത്തരം ആത്മഹത്യകളെക്കുറിച്ചു കൃത്യമായ കണക്കൊന്നുമില്ല. സാന്പത്തിക കാരണങ്ങളാൽ നടന്നിട്ടുള്ള ആത്മഹത്യകൾക്ക് ഓൺലൈൻ റമ്മിപോലുള്ളവയുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടത്തേണ്ടതാണ്.
കോവിഡ് കാലത്ത് ലോക്ഡൗണിനെത്തുടർന്നു വീട്ടിലിരിക്കേണ്ടി വന്നതോടെയാണ് ഓൺലൈൻ ഗെയിമും റമ്മികളിയും രാജ്യമെങ്ങും വ്യാപകമായത്. പണംവച്ചുള്ള കളിയിൽ ആദ്യം പണം ലഭിക്കുകയും പിന്നീട് നഷ്ടപ്പെടുകയുമാണ് പതിവ്. അപ്പോഴേക്കും കളിക്കാർ ഇതിന്റെ ആസക്തിയിലായിക്കഴിയും. അടുത്ത ഘട്ടം വായ്പയെടുത്തു കളിക്കുകയാണ്. പൊതു ബാങ്കുകൾ, സ്വകാര്യബാങ്കുകൾ എന്നിവയിൽനിന്നുള്ള വായ്പ, സ്വർണ പണയം എന്നിവ കഴിഞ്ഞാൽ അടുത്ത ഘട്ടം ഓൺലൈൻ വഴി നേരിട്ടും മണി ലെൻഡിംഗ് ആപ്പുകൾവഴിയുമുള്ള വായ്പകളാണ്. മിനിറ്റുകൾക്കുള്ളിൽ ഈടില്ലാത്ത വായ്പയായതുകൊണ്ട് വരുംവരായ്കകൾ ആലോചിക്കാതെ ആളുകൾ കടമെടുക്കും.
കുടിശിക വന്നാൽ ബന്ധുക്കളുടെയും കൂട്ടുകാരുടെയുമൊക്കെ മൊബൈൽ ഫോണിലേക്കും വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കുമൊക്കെ മോശമായ മെസേജുകൾ വരും. വീട്ടിലെത്തിയും ഭീഷണിപ്പെടുത്തും. ബിജിഷ മരിച്ചശേഷം പണം ചോദിച്ച് ആരും വന്നിട്ടില്ലെന്നാണ് ബന്ധുക്കൾ പറഞ്ഞത്. തങ്ങളിലേക്ക് അന്വേഷണം എത്താതിരിക്കാനായിരിക്കാം ഓൺലൈൻ കൊള്ളപ്പലിശക്കാർ പണം ചോദിക്കാതിരുന്നത്. അങ്ങനെയൊരു അന്വേഷണം വന്നാൽ ലക്ഷക്കണക്കിനാളുകളിൽനിന്ന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന കൊള്ളലാഭത്തെ ബാധിക്കുമല്ലോ. യുവാക്കൾ മാത്രമല്ല കുട്ടികളും കെണിയിലാണ്. റമ്മി കളിക്കാനുള്ള പണത്തിനായി കുട്ടികൾ മാതാപിതാക്കളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച നിരവധി കേസുകളുണ്ടെന്നും ഇങ്ങനെ ജീവനൊടുക്കിയ കേസുകൾ കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നു റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നും ഋഷിരാജ് സിംഗ് ഐപിഎസ് വെളിപ്പെടുത്തിയിട്ടുണ്ട്.
2021 ഫെബ്രുവരിയിൽ ഓൺലൈൻ റമ്മി സംസ്ഥാനത്തു നിരോധിച്ചുകൊണ്ട് കേരള സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും റമ്മി, ചൂതാട്ട പരിധിയിൽ വരുന്നില്ലെന്നും വൈദഗ്ധ്യം ആവശ്യമുള്ള കളിയാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഓൺലൈൻ റമ്മിയും ചൂതാട്ടപരിധിയിൽ വരുന്നില്ലാത്തതിനാൽ നിരോധിക്കാനാവില്ലെന്നും വ്യക്തമാക്കി കേരള ഹൈക്കോടതി 2021 സെപ്റ്റംബറിൽ നിരോധനം പിൻവലിച്ചു. അതേസമയം, ആന്ധ്രപ്രദേശ്, തെലുങ്കാന, ആസാം, ഒഡീഷ, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങൾ ഓൺലൈൻ റമ്മി നിരോധിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ എന്തു ചെയ്യാനാകുമെന്ന് കേരളവും ചിന്തിക്കേണ്ടതാണ്. അല്ലെങ്കിൽ, പ്രശസ്തരുടെ പരസ്യവാചകങ്ങളിൽ കുരുങ്ങി ഓൺലൈൻ റമ്മി, മണിലെൻഡിംഗ് ഷൈലോക്കുമാരുടെ ഊരാക്കുടുക്കിലേക്കു വാതുവച്ചുനീങ്ങുന്നവർ കൂടുതൽ കുടുംബങ്ങളെ കണ്ണീരിലാഴ്ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.