പരിക്കേറ്റ് വഴിയിൽ അനാഥരായി കിടക്കുന്ന മനുഷ്യരെ കണ്ടശേഷം ഒന്നുമറിയാത്ത മട്ടിൽ പോകുന്നവരാണ് നമ്മിൽ പലരും. പ്രമാണിമാർ മുഖംതിരിച്ചു കടന്നുപോയിക്കഴിഞ്ഞ് അവിടെയെത്തുന്ന നല്ല ശമരിയാക്കാരുമുണ്ട്. ഇവരിലാരാണ് നമ്മളെന്ന ചോദ്യം പ്രസക്തമാണ്.
കോഴിക്കോട് മണാശേരിയിൽ വാഹനാപകടത്തിൽപ്പെട്ട് രക്തം വാർന്ന് ഏറെനേരം വഴിയരികിൽ കിടക്കുകയും പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്ത മനുഷ്യനെക്കുറിച്ചുള്ള ഓർമ നമ്മുടെ മരവിച്ച മനഃസാക്ഷിക്കുമേൽ കുറ്റബോധത്തിന്റെ ഒരു റീത്തുപോലെ വന്നുവീഴുന്നു. അദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ചശേഷം നിർത്താതെ കാറോടിച്ചുപോയ ഡോക്ടറും ആശുപത്രിയിലെത്തിക്കാൻ തയാറാകാതെയും സഹായിക്കാനിറങ്ങിയവരെ തിരികെ കയറ്റാതെയും ബസോടിച്ചുപോയ കെഎസ്ആർടിസി ഡ്രൈവറും കരയിച്ചത് ഒരമ്മയെയും മൂന്നു മക്കളെയും മാത്രമല്ല, നന്മയുള്ള കേരളത്തെയുമാണ്.
തിങ്കളാഴ്ച പുലർച്ചെയാണ് കോഴിക്കോട്ടുനിന്നു തിരുവന്പാടിയിലെ വീട്ടിലേക്കു സ്കൂട്ടറിൽ പോകുന്നതിനിടെ എകെസിസിയുടെയും ഇൻഫാമിന്റെയും ഭാരവാഹിയായ ബേബി പെരുമാലിലിനെ മുക്കം മണാശേരിയിൽവച്ചു കാറിടിച്ചത്. കാറോടിച്ച ഡോക്ടർ സഹായിക്കാൻ തയാറാകാതെ നിഷ്കരുണം ഓടിച്ചുപോയി. കുറച്ചുകഴിഞ്ഞ് അതുവഴിവന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനായിരുന്ന പ്രജീഷ് പറഞ്ഞ കാര്യങ്ങൾ അതിലും ഹൃദയഭേദകമായിരുന്നു. അതനുസരിച്ച്, ബസ് അപകടസ്ഥലത്തെത്തിയപ്പോൾ റോഡിൽ സ്കൂട്ടറിന്റെ ഭാഗങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. ഡ്രൈവർ ബസ് വെട്ടിച്ചു മുന്നോട്ടുപോയി. എന്തോ അപകടം നടന്നെന്നു മനസിലായ പ്രജീഷ് ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയാറായില്ല. ഒടുവിൽ ബഹളംവച്ചതോടെയാണ് ബസ് നിർത്തിയത്.
പ്രജീഷും സുഹൃത്തുക്കളായ ജംഷീർ, അഖിൽ, ശിവൻ എന്നിവരും ബസിൽനിന്നിറങ്ങുന്നതിനുമുന്പ്, വലിയ അപകടമാണെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണമെന്നു ഡ്രൈവറോടു പറയുകയും ചെയ്തു. എന്നാൽ, അതിനീചമായാണ് അയാൾ പ്രവർത്തിച്ചത്. പുറത്തിറങ്ങിയ യുവാക്കളുടെ ബാഗുകൾ കൊടുക്കാൻപോലും നിൽക്കാതെ ഡ്രൈവർ ബസുമായി പോയി. ചോര വാർന്നു മരണാസന്നനായി കിടന്നയാളെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ യുവാക്കൾ തയാറായി. പരിക്കേറ്റയാൾ തന്റെ വിലാസം യുവാക്കൾക്കു കൊടുക്കുകയും വീട്ടിൽ ഭാര്യ തനിച്ചായതിനാൽ അപകടവിവരം പറയേണ്ടെന്നു പറയുകയും ചെയ്തു. പക്ഷേ, അപകടത്തെത്തുടർന്നു പുലർച്ചെയുണ്ടായ ഹൃദയാഘാതത്താൽ അദ്ദേഹം മരിച്ചു.
അപകടത്തിനിടയാക്കിയ കാർ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി. അതോടിച്ചിരുന്നത് മുഹമ്മദ് ബിലാൻ എന്ന ഡോക്ടറായിരുന്നു. ചിലപ്പോൾ സംഭവസ്ഥലത്തെ ആളുകളുടെ മോശമായ പ്രതികരണം ഭയന്ന് ചിലരെങ്കിലും വാഹനം നിർത്താതെ പോകുകയും പിന്നീട് പോലീസിലറിയിക്കുകയും ചെയ്യാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ സ്ഥലത്തുള്ളവർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയോ പോലീസിൽ അറിയിക്കുകയോ ചെയ്യും. ഇതങ്ങനെയല്ല. അപകടം സംഭവിച്ചിടത്ത് ആരുമില്ലായിരുന്നു. മാത്രമല്ല, സമയത്ത് ആശുപത്രിയിലെത്തിക്കുകയാണ് ഒരു ജീവൻ രക്ഷിക്കാൻ പ്രാഥമികമായി ചെയ്യേണ്ടതെന്നു നന്നായി അറിയാവുന്ന ഒരു ഡോക്ടറാണ് നിർദാക്ഷിണ്യം കടന്നുകളഞ്ഞത്.
കൺമുന്നിൽ കണ്ട ജീവൻ രക്ഷിക്കാൻ ഒന്നും ചെയ്യാതിരുന്ന കെഎസ്ആർടിസി ഡ്രൈവറാകട്ടെ, അതിനു തയാറായവരെ ദ്രോഹിക്കുകയും ചെയ്തു. ബസിലുണ്ടായിരുന്ന തങ്ങളുടെ ബാഗ് ചോദിക്കാൻ രാവിലെ ആശുപത്രിയിൽനിന്നു തിരുവന്പാടി ബസ് സ്റ്റാൻഡിലെത്തിയ യുവാക്കളോട് ഡ്രൈവർ വീണ്ടും മോശമായി സംസാരിച്ചു. ബസ് നിർത്താൻ പറയാൻ നിങ്ങളാരാണ് എന്ന മട്ടിലായിരുന്നുവത്രേ അയാളുടെ ചോദ്യമെന്നു യുവാക്കൾ പറയുന്നു. അതു ശരിയാണെങ്കിൽ അദ്ദേഹത്തെ ഒരു കാര്യം ഓർമിപ്പിക്കാം. പൊതുമേഖലാസ്ഥാപനമായ കെഎസ്ആർടിസിയുടെ വരുമാനംകൊണ്ടല്ല, മരിച്ച ബേബിയും അദ്ദേഹത്തെ സഹായിക്കാനിറങ്ങിയ യുവാക്കളുമുൾപ്പെടെ പൊതുജനം നൽകുന്ന നികുതിപ്പണത്തിൽനിന്നെടുത്താണ് പലപ്പോഴും താങ്കൾക്കു ശന്പളം നൽകുന്നത്. അവർക്കുള്ള അവകാശം ബോധ്യപ്പെടുത്താൻ അതുമാത്രം മതി. ഇത്തരക്കാർ കെഎസ്ആർടിസിക്കെന്നല്ല, മലയാളിക്കുതന്നെ അപമാനമാണെന്നു മാത്രം പറയട്ടെ.
മനുഷ്യത്വത്തോടും മനഃസാക്ഷിയോടും സ്വന്തം തൊഴിലിനോടും നീതി കാണിക്കാതിരുന്നവരാണ് ഈ ഡോക്ടറും ഡ്രൈവറും. പക്ഷേ, നമുക്കെല്ലാവർക്കുമുള്ള മുന്നറിയിപ്പാണ് മണാശേരിയിലെ ദാരുണസംഭവം. കാരണം, പരിക്കേറ്റ് വഴിയിൽ അനാഥരായി കിടക്കുന്ന മനുഷ്യരെ കണ്ടശേഷം ഒന്നുമറിയാത്ത മട്ടിൽ പോകുന്നവരാണ് നമ്മിൽ പലരും. പ്രമാണിമാർ മുഖംതിരിച്ചു കടന്നുപോയിക്കഴിഞ്ഞ് അവിടെയെത്തുന്ന നല്ല ശമരിയാക്കാരുമുണ്ട്. ഇവരിലാരാണ് നമ്മളെന്ന ചോദ്യം പ്രസക്തമാണ്. തങ്ങളുടെ ആരുമല്ലാത്ത ഒരാൾക്കുവേണ്ടി കഴിവുള്ളതെല്ലാം ചെയ്ത നല്ല ശമരിയാക്കാരായ പ്രജീഷ്, ജംഷീർ, അഖിൽ, ശിവൻ എന്നിവർക്ക് അഭിവാദ്യങ്ങൾ! നിങ്ങളെപ്പോലെയുള്ള യുവാക്കൾ ഇനിയുമുണ്ടാകണം. എങ്കിലേ ആ ഡോക്ടറുടെയും ഡ്രൈവറുടെയും ഉറ്റവരുൾപ്പെടെ ആരെങ്കിലും അപകടത്തിൽപ്പെട്ട് ചോര വാർന്നു നിസഹായരായി കിടന്നാൽ കരുണയുടെ കൈനീട്ടാൻ നാളെയും ആളുണ്ടാകൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.