ആന്റിബയോട്ടിക്കുകൾ പ്രയോജനരഹിതമാകുന്നതോടെ ചെറിയ അണുബാധകൾപോലും മരണത്തിനു കാരണമായേക്കാവുന്ന ദുരന്തത്തിലേക്ക് എത്തിച്ചേരും. ശസ്ത്രക്രിയകൾക്കുശേഷമുള്ള അതിജീവന സാധ്യത തീരെ ഇല്ലാതാകും. ശ്മശാനത്തിലേക്കുള്ള ഓട്ടമത്സരമെന്നേ ഈ പോക്കിനെ വിശേഷിപ്പിക്കാനാകൂ. ആന്റിബയോട്ടിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ഉപദേശിക്കുന്നതിനൊപ്പം ജനങ്ങൾക്ക് ആന്റിബയോട്ടിക്ക് കലരാത്ത മത്സ്യവും മാംസവും കുടിവെള്ളവുമൊക്കെ ഉറപ്പാക്കാനും സർക്കാരുകൾക്കു കഴിഞ്ഞാലേ രോഗാണുക്കൾക്കെതിരേയുള്ള യുദ്ധം ജയിക്കാനാകൂ.
ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗത്താൽ രോഗാണുക്കൾ പ്രതിരോധശേഷി കൈവരിച്ചെന്ന വൈദ്യശാസ്ത്ര മുന്നറിയിപ്പ് ആരും അത്ര ഗൗരവത്തിൽ എടുത്തിട്ടില്ലെന്നു തോന്നുന്നു. ആന്റിബയോട്ടിക്കുകൾ പ്രയോജനരഹിതമാകുന്നതോടെ ചെറിയ അണുബാധകൾപോലും മരണത്തിനു കാരണമായേക്കാവുന്ന ദുരന്തത്തിലേക്ക് എത്തിച്ചേരും.
ശസ്ത്രക്രിയകൾക്കുശേഷമുള്ള അതിജീവന സാധ്യത തീരെ ഇല്ലാതാകും. ശ്മശാനത്തിലേക്കുള്ള ഓട്ടമത്സരമെന്നേ ഈ പോക്കിനെ വിശേഷിപ്പിക്കാനാകൂ. ആന്റിബയോട്ടിക്കിന്റെ ഉപയോഗം കുറയ്ക്കാൻ ഉപദേശിക്കുന്നതിനൊപ്പം ജനങ്ങൾക്ക് ആന്റിബയോട്ടിക്ക് കലരാത്ത മത്സ്യവും മാംസവും കുടിവെള്ളവുമൊക്കെ ഉറപ്പാക്കാനും സർക്കാരുകൾക്കു കഴിഞ്ഞാലേ രോഗാണുക്കൾക്കെതിരേയുള്ള യുദ്ധം ജയിക്കാനാകൂ.
സ്വയം ചികിത്സയും ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗവും രോഗാണുക്കളെ കരുത്തരാക്കിയെന്നാണ് നടുക്കുന്ന കണ്ടെത്തൽ. കേരള ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കെഎആർഎസ്എപി) പുറത്തു വിട്ട ‘ ആന്റിബയോഗ്രാം 2023’ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.
കോവിഡ് കാലത്തിനു ശേഷം മനുഷ്യശരീരത്തിൽ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള അണുക്കളുടെ ശേഷി വർധിച്ചു. അസിനെറ്റോബാക്ടർ, ഇ കോളി, ക്ളെബ്സിയെല്ല, സ്യൂഡോമോണസ് തുടങ്ങിയ അണുക്കൾക്ക് ആന്റിബയോട്ടിക് മരുന്നുകളോടുള്ള പ്രതിരോധം 2019ൽ യഥാക്രമം 33.4%, 53.1%, 27.4%, 26.54% എന്നിങ്ങനെയായിരുന്നത് കോവിഡിനു ശേഷം 67%, 62%, 63%, 28% എന്നിങ്ങനെ വർധിച്ചിരിക്കുന്നു. പലതിനും ഇരട്ടിയോളം പ്രതിരോധം.
കേരള ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന്റെ കണക്കനുസരിച്ച് 2022ൽ സ്വകാര്യ ഫാർമസികൾ വിറ്റഴിച്ച 44 ആന്റിബയോട്ടിക്കുകളിൽ 27 എണ്ണം ലോകാരോഗ്യ സംഘടനയുടെ ‘വാച്ച്’ വിഭാഗത്തിൽ പെടുന്നവയാണ്. അതായത്, കരുതലോടെ മാത്രം ഉപയോഗിക്കേണ്ടവ. മലയാളികളുടെ ആന്റിബയോട്ടിക് ഉപയോഗം കുപ്രസിദ്ധമാണ്. ജലദോഷത്തിനുപോലും ആന്റിബയോട്ടിക് വാങ്ങാൻ മെഡിക്കൽ സ്റ്റോറിലേക്ക് ഓടുന്ന നാം വരുത്തിവച്ച വിനയാണിത്. പക്ഷേ, ഈ ഓട്ടം ഏറെ നീളുകയില്ലെന്നാണ് കണക്കുകൾ പറയുന്നത്.
ആന്റിബയോട്ടിക് പ്രതിരോധ (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്- എഎംആർ) ത്തെക്കുറിച്ച് 2016ൽ യുഎൻ അസംബ്ലി ചർച്ച ചെയ്തിരുന്നു. പ്രശ്നം അത്ര ഗുരുതരമാണ്. അതേവർഷം, ബ്രിട്ടീഷ് സാന്പത്തികവിദഗ്ധനായ ജിം ഒ. നീൽ അധ്യക്ഷനായ ഗ്ലോബൽ റിവ്യൂ ഓൺ എഎംആർ റിപ്പോർട്ടനുസരിച്ച്, 2050ഓടെ വർഷംതോറും ആന്റിബയോട്ടിക്കുകൾ പരാജയപ്പെടുന്നതു മൂലമുള്ള മരണസംഖ്യ ഒരു കോടിയാകും. 100 ലക്ഷം കോടി രൂപയുടെ ആഗോളബാധ്യതയുണ്ടാകും. 2.8 കോടി ജനങ്ങൾകൂടി ദാരിദ്ര്യത്തിലാകും. വികസനപദ്ധതികൾ പാളും. ചുരുക്കത്തിൽ രോഗാണുക്കളെല്ലാം കരുത്താർജിച്ച് മനുഷ്യനെ ആക്രമിക്കുന്ന മഹായുദ്ധം. മരുന്നെന്ന ആയുധമില്ലാതെ മനുഷ്യൻ പിടഞ്ഞുവീഴും.
പക്ഷേ, പുതിയ കണക്കുകൾ കൂടുതൽ ഗൗരവമുള്ളതാണ്. ശാസ്ത്ര മാസികയായ ‘ദി ലാൻസെറ്റ്’ റിപ്പോർട്ടനുസരിച്ച് 2019ൽ അന്റിബയോട്ടിക്ക് ഫലിക്കാതെ 12,70,000 പേർ പ്രത്യക്ഷമായും 49,50,000 പേർ പരോക്ഷമായും മരിച്ചു. വികസ്വരവും അവികസിതവുമായ രാജ്യങ്ങളിലാണ് മരണനിരക്ക് ഏറെയും. വികസിതരാജ്യങ്ങളിൽ അന്റിബയോട്ടിക്കുകൾ ഡോക്ടറുടെ നിർദേശമില്ലാതെ കിട്ടില്ലെന്നു മാത്രമല്ല, മറ്റെല്ലാ മാർഗങ്ങളും പരാജയപ്പെട്ടില്ലെങ്കിൽ ഡോക്ടർ ആന്റിബയോട്ടിക്ക് നിർദേശിക്കുകയുമില്ല.
മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നതെങ്കിലും ആളുകൾ ആന്റിബയോട്ടിക്കുകൾ വാങ്ങി ഉപയോഗിക്കുകയാണ്. അണുബാധയുണ്ടാകാതിരിക്കാൻ ശുചിത്വം പാലിക്കുകയാണ് പ്രധാനം. ഇടവേളകളിൽ കൈ കഴുകുക, രോഗികളുമായുള്ള സന്പർക്കം ഒഴിവാക്കുക, പ്രതിരോധ കുത്തിവയ്പുകൾ യഥാസമയം എടുക്കുക എന്നിവയാണ് പ്രതിരോധം. ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കില്ലെന്നും കഴിക്കാൻ തുടങ്ങിയാൽ ആന്റിബയോട്ടിക്കിന്റെ ഡോസ് പൂർത്തിയാക്കുമെന്നും ഉറപ്പാക്കണം.
അണുബാധ വീണ്ടും പ്രത്യക്ഷപ്പെട്ടാൽ കൂടുതൽ അളവിൽ മരുന്നു കഴിക്കേണ്ടിവരും. മനുഷ്യരിൽ മാത്രമല്ല, ഫാമുകളിലെ മൃഗങ്ങളിലും കോഴിയിലും മത്സ്യങ്ങളിലുമെല്ലാം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് മറ്റൊരു ദുരന്തമാണ്. ഇതു ഭക്ഷിക്കുന്ന മനുഷ്യരിലും ദൂഷ്യഫലങ്ങൾ ഉണ്ടാകുന്നു. ആളുകളെ ഉപദേശിക്കുന്നതല്ലാതെ ശുദ്ധമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ സർക്കാരുകൾക്കു കഴിയുന്നില്ല.
ആന്റിബയോട്ടിക്കുകളുടെ പ്രാധാന്യത്തെക്കുറിച്ചും നിയന്ത്രിത ഉപയോഗത്തെക്കുറിച്ചും സ്കൂൾ തലത്തിൽ മുതൽ അവബോധമുണ്ടാക്കണം. ആന്റിബയോട്ടിക്കുകൾ ഇല്ലാതായാൽ ഒരു ശസ്ത്രക്രിയപോലും അണുബാധഭീതിയില്ലാതെ നമുക്ക് നടത്താനാവില്ല. അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ എന്തു ചെയ്യും? പ്രസവ ശസ്ത്രക്രിയകൾ എങ്ങനെ നടത്തും? അണുബാധിതരായ രോഗികളെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വരില്ലേ? എല്ലാ ചോദ്യങ്ങൾക്കും ഒരു മറുപടിയേ ഉള്ളു. രോഗാണുക്കളുമായി ജയിക്കാനിടയില്ലാത്ത യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.