യുദ്ധം എവിടെയായാലും എതിർക്കപ്പെടണം. മരിക്കുന്നവരും മൃതപ്രായരാകുന്നവരും നഗ്നരാക്കപ്പെടുന്ന സ്ത്രീകളും വീടും നാടും നഷ്ടപ്പെടുന്നവരുമൊക്കെ തീരാവ്യഥകളാണ്. പക്ഷേ, യുദ്ധത്തെയും കലാപത്തെയും മനുഷ്യാവകാശങ്ങളെയുംകുറിച്ചു പറയുന്പോൾ, മതം മാനദണ്ഡമാക്കരുത്.
ഒന്നാംനിര രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും എതിരാളികളുടെ ചലനങ്ങൾപോലും ചോർത്തിയെടുക്കുന്ന സോഫ്റ്റ്വെയറുകളും അതിർത്തി സുരക്ഷയുമൊക്കെ നോക്കുകുത്തിയായ ഒരു സാബത്ത് പുലരിയിലാണ് ഹമാസ് ഇസ്രയേലിലേക്ക് ഇരച്ചുകയറിയത്.
അമേരിക്കയ്ക്ക് "സെപ്റ്റംബർ 11' പോലെ ഇസ്രയേലിന് ഒക്ടോബർ ഏഴ്. ഈ അപമാനത്തിന്റെ മറുപടി ഓപ്പറേഷൻ അയൺ സ്വോർഡിലൂടെ ഇസ്രയേൽ തീർക്കാനിറങ്ങിയത് യുദ്ധമായി മാറി. ഈജിപ്തും ജോർദാനും ചൈനയും റഷ്യയും യുഎൻ തന്നെയും ഇടപെട്ടാലും വെടിനിർത്തൽ വൈകിയേക്കും. കണക്കു തീർത്തിട്ട് ഉടന്പടിയെന്നതാകും ഇസ്രയേലിന്റെ നീക്കം. ഹമാസിനൊപ്പമുള്ളത് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളും മതമൗലിക രാഷ്ട്രങ്ങളുമാണെന്നത് യുദ്ധത്തിന്റെ സ്വഭാവത്തെയും നിർണയിച്ചുകഴിഞ്ഞു.
ബുൾഡോസറുകൾകൊണ്ട് അതിർത്തിവേലികൾ പൊളിച്ചാണ് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഗാസ മുനന്പിൽനിന്ന് ഹമാസ് ഇസ്രയേലിലേക്ക് കടന്നുകയറിയത്. റോക്കറ്റാക്രമണത്തിൽ നൂറുകണക്കിനാളുകൾ മരിക്കുകയും ആയിരങ്ങൾക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ഇസ്രയേലിലെ സെദ്രോത്ത് പട്ടണത്തിൽ കയറിയ ഹമാസ് പട്ടാളക്കാരെയും ജനങ്ങളെയും ആക്രമിച്ചു. സ്ത്രീകളെ നഗ്നരാക്കി ക്രൂരമായി മർദിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇസ്രയേലിന്റെ ഏഴു പ്രദേശങ്ങൾ ഹമാസ് പിടിച്ചെടുത്തെന്നും നിരവധി ഇസ്രേലികളെ തടവുകാരായി കൊണ്ടുപോയെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ തിരിച്ചടിക്കുകയാണ്. ആക്രമണം ജറൂസലെമിലെ അൽ-അഖ്സ മോസ്ക് മോചിപ്പിക്കാനാണെന്നാണ് ഹമാസ് അറിയിച്ചത്.
യുദ്ധം മോസ്കിന്റെ പേരിലായാൽ കൂടുതൽ ഇസ്ലാമിക രാജ്യങ്ങളെ തങ്ങൾക്ക് അനുകൂലമാക്കാം എന്ന കണക്കുകൂട്ടൽ ഹമാസിനുണ്ടാകും. പക്ഷേ, തീവ്രവാദ ഗ്രൂപ്പുകളും മതമൗലികവാദ രാജ്യങ്ങളുമല്ലാതെ ഹമാസിനെ പിന്തുണയ്ക്കാൻ കൂടുതലാരും മുന്നോട്ടു വരുന്നില്ല.
ശത്രുക്കളാൽ തകർത്തെറിയപ്പെടുകയും വംശഹത്യക്ക് ഇരയാകുകയും ചെയ്ത ഒരു ജനതയുടെ തിരിച്ചുവരവിന്റെ ചരിത്രംകൂടിയാണ് ഇസ്രയേലെന്ന രാജ്യം. അബ്രാഹാമിന്റെ സന്തതികളായ ഇസ്രയേലിന്റെ പുരാതനചരിത്രം ബൈബിളിലാണ് ഉള്ളത്. അസീറിയക്കാരും ബാബിലോണിയരും റോമാക്കാരും ഉൾപ്പെടെയുള്ളവർ തകർത്തെറിഞ്ഞ ഇസ്രയേലിൽനിന്ന് യഹൂദർ പുറത്താക്കപ്പെട്ടു. 1517 മുതൽ നാലു നൂറ്റാണ്ട് ഇവിടം ഭരിച്ചത് ഓട്ടോമൻ സാമ്രാജ്യമാണ്.
ഒന്നാം ലോകയുദ്ധത്തിനുശഷം അതു ബ്രിട്ടീഷ് അധീനതയിലായി. 1917ൽ ബാൽഫർ പ്രഖ്യാപനത്തിലൂടെ യഹൂദർക്ക് ഒരു രാഷ്ട്രം സ്ഥാപിക്കുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു. അതോടെ, ലോകമെങ്ങുംനിന്ന് യഹൂദർ മടങ്ങിയെത്തി. ഹിറ്റ്ലറുടെ വംശഹത്യയോടെ ഇതു ശക്തമായി. ഒടുവിൽ, ബ്രിട്ടൻ ഈ പ്രശ്നം ഐക്യരാഷ്ട്രസഭയ്ക്കു കൈമാറുകയും 1947ൽ അറബികൾക്കു പലസ്തീനും യഹൂദർക്ക് ഇസ്രയേലും സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. യഹൂദർ ഇത് അംഗീകരിച്ചെങ്കിലും അറബികൾ തള്ളിക്കളഞ്ഞു. 1948ൽ ബ്രിട്ടൻ മടങ്ങുകയും യഹൂദർ ഇസ്രയേൽ രാജ്യം പ്രഖ്യാപിക്കുകയും വെട്ടിപ്പിടിക്കലുകളിലൂടെയും അക്രമങ്ങളിലൂടെയും പലസ്തീന്റെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കുകയും ചെയ്തു.
ജറുസലേം ദേവാലയം നിലനിന്നിരുന്ന സ്ഥലത്താണ് ഇപ്പോൾ അൽ-അഖ്സ മോസ്ക് സ്ഥിതി ചെയ്യുന്നതെന്നും അവിടെ ദേവാലയം പുനഃസ്ഥാപിക്കണമെന്നുമുള്ള ആവശ്യവും യഹൂദർക്കിടയിൽ ശക്തമായിട്ടുണ്ട്. അതിനിടെയാണ് ഹമാസ് വേലി പൊളിച്ച് യുദ്ധം ക്ഷണിച്ചുവരുത്തിയത്. ഹമാസിന്റെ പ്രവർത്തകർ കൊഴിയുന്നതും ജെനിൻ ബ്രിഗേഡ്, ലയൺസ് ഡെൻ തുടങ്ങിയ പുത്തൻ സംഘടനകളിൽ ചേരുന്നതും ചേർത്തുവായിക്കണം.
ഇപ്പോഴത്തെ യുദ്ധത്തിൽ ഹമാസിനൊപ്പം ഗാസയിലെ മറ്റൊരു തീവ്രവാദി ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദും ലെബനനിലെ തീവ്രവാദികളായ ഹിസ്ബുള്ളയും ഒപ്പമുണ്ട്. മതമൗലിക രാഷ്ട്രമായ ഇറാന്റെ സഹായത്തോടെ പലസ്തീന് ഏറെ നാൾ പിടിച്ചുനിൽക്കാനാകില്ല. സിറിയയും ഓട്ടോമൻ സാമ്രാജ്യം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന തുർക്കിയും പിന്തുണച്ചാലും യുഎഇയും സൗദി അറേബ്യയും ഈജിപ്തും ജോർദാനുമൊന്നും ഹമാസിനൊപ്പം ഉണ്ടാകില്ല. അമേരിക്കയും യൂറോപ്പും ബ്രിട്ടനും ഇന്ത്യയുമൊക്കെ ഇസ്രയേലിനൊപ്പമാണെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു.
20,000 ഇന്ത്യക്കാർ ഇസ്രയേലിലുള്ളതിനാലും അതിലേറെയും മലയാളികളായതിനാലും അവിടത്തെ ഓരോ ചലനവും നമുക്ക് നിർണായകമാണ്. രാജ്യം ഇസ്രയേലിനെ പിന്തുണയ്ക്കുന്പോഴും കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഹമാസിനെ ന്യായീകരിക്കാൻ ധൃതികൂട്ടുകയാണ്. സിപിഎം നേതാവ് എം.എ. ബേബി പറഞ്ഞത്, ഹമാസിന്റേത് പ്രതിരോധമാണെന്നാണ്. പാലസ്തീന്റെ ഭൂമി കൈയേറുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ തുർക്കിയുടെ പിന്തുണയോടെ അസർബൈജാനിലെ നാഗോർണോ-കരാബാക് പ്രദേശത്തുനിന്ന് പതിനായിരക്കണക്കിന് അർമീനിയൻ ക്രിസ്ത്യാനികളെ അവരുടെ സ്വന്തം മണ്ണിൽനിന്ന് ആട്ടിപ്പായിച്ചത് ഇവരാരും അറിഞ്ഞിട്ടില്ല.
ഉള്ളതെല്ലാമുപേക്ഷിച്ച്, അർമീനിയയിലേക്കുള്ള ക്രൈസ്തവരുടെ പലായനം ഇപ്പോഴും നിലച്ചിട്ടില്ല. അതുപോലെ, അൽ-അഖ്സ മോസ്കിനെക്കുറിച്ച് ഖേദിക്കുന്നവർ ആദ്യം മ്യൂസിയവും പിന്നീട് തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ മോസ്കുമാക്കി മാറ്റിയ ഹാഗിയ സോഫിയ കത്തീഡ്രലിനെക്കുറിച്ച് കേട്ടിട്ടില്ല. പക്ഷപാതപരമായി സൃഷ്ടിച്ചെടുത്ത പൊതുബോധത്തെയും ഇരവാദത്തെയും ആധാരമാക്കിയാണ് കേരളത്തിലെ അന്തർദേശീയ രാഷ്്ട്രീയം വിസ്മയമായി തുടരുന്നത്.
യുദ്ധം എവിടെയായാലും എതിർക്കപ്പെടണം. മരിക്കുന്നവരും മൃതപ്രായരാകുന്നവരും നഗ്നരാക്കപ്പെടുന്ന സ്ത്രീകളും വീടും നാടും നഷ്ടപ്പെടുന്നവരുമൊക്കെ തീരാവ്യഥകളാണ്. പക്ഷേ, യുദ്ധത്തെയും കലാപത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ചു പറയുന്പോൾ, മതം മാനദണ്ഡമാക്കരുത്. അന്തർദേശീയ സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ മുസ്ലിം ബ്രദർഹുഡിന്റെ രാഷ്ട്രീയ വിഭാഗമായി 1987ൽ സ്ഥാപിക്കപ്പെട്ട ഹമാസിനെയും അവർക്കു പിന്തുണയുമായെത്തുന്ന ഇസ്ലാമിക ജിഹാദ്, ഹിസ്ബുള്ള, താലിബാൻ തുടങ്ങിയ സംഘടനകളുടെയും ലക്ഷ്യങ്ങൾ ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിൽ വേരുകളാഴ്ത്തിയിട്ടുള്ളത് കണ്ടില്ലെന്നു നടിക്കുന്നതു മതതീവ്രവാദത്തിനു വളമിടുന്ന കാപട്യമാണ്. ഇസ്രയേൽ-പാലസ്തീൻ പ്രശ്നം യുഎൻ ഇടപെട്ട് പരിഹരിക്കണം. പക്ഷേ, മേൽപ്പറഞ്ഞ ഭീകരപ്രസ്ഥാനങ്ങൾ അതോടെ പിരിഞ്ഞുപൊയ്ക്കൊള്ളുമെന്നു കരുതി വിഡ്ഢികളാകാൻ എല്ലാവർക്കും സൗകര്യപ്പെട്ടെന്നു വരില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.