മോദിയുടെ ശാസ്ത്രീയ ഉപദേശത്തെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ രംഗത്തെത്തി. ദേശീയ സുരക്ഷ ഒരു നിസാര കാര്യമല്ലെന്നും ഇത്ര പക്വതയില്ലാത്ത മോദിയുടെ പ്രസ്താവന വലിയ അപകടമുണ്ടാക്കുമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.
ഇതുപോലെ ഒരാൾ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ തുടരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രോളുമായി സമൂഹ മാധ്യമങ്ങൾ അഭിമുഖവും പ്രസ്താവനയും പുറത്തുവന്നതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നരേന്ദ്ര മോദിക്കെതിരേ ട്രോൾ മഴയാണ്... മേഘങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്കെ വിമാനങ്ങളെ കണ്ടുപിടിക്കാൻ കഴിയുന്ന റഡാറുകൾ ദശാബ്ദങ്ങൾക്കു മുന്പേയുണ്ടെ ന്നു കോണ്ഗ്രസിന്റെ സമൂഹ മാധ്യമങ്ങളുടെ ചുമതലയുള്ള ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തു.
മോദി ജീ, താങ്കളുടെ അറിവിലേക്കായി, മേഘങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലുമൊക്ക വിമാനങ്ങളെ കണ്ടുപിടിക്കത്തക്ക രീതിയിലുള്ള റഡാറുകൾ ദശാബ്ദങ്ങൾക്ക് മുൻപേ തന്നെ ഉണ്ട്- ചാരപ്രവർത്തനത്തിന് അടക്കം. അങ്ങനെ ഇല്ലായിരുന്നെങ്കിൽ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾ എന്നേ നമ്മുടെ ആകാശം കൈയടക്കിയേനെ. നിങ്ങൾ ഇപ്പോഴും കഴിഞ്ഞ കാലഘട്ടത്തിൽ ജീവിക്കുന്നതിന്റെ കുഴപ്പമാണ്. ഇനിയെങ്കിലും അത് മനസിലാക്കൂ, അങ്കിൾ ജീ.’- ദിവ്യ ട്വിറ്ററിൽ കുറിച്ചു.
ഇങ്ങനെയാണെങ്കിൽ സൂര്യനിലേക്ക് പേടകം അയയ്ക്കണമെങ്കിൽ രാത്രി അയച്ചാൽ മതിയെന്ന് അദ്ദേഹം ഐഎസ്ആർഒയെ ഉപദേശിക്കുമെന്നാണ് മറ്റൊരു ട്രോൾ.
ബാലാക്കോട്ട് ആക്രമണത്തിനു മുന്പ് മേഘങ്ങളെ നോക്കുന്ന മോദിയും മേഘങ്ങൾ നിറഞ്ഞിരുന്ന സമയത്താണ് നീരവ് മോദിയും വിജയ് മല്യയും ഇന്ത്യയിൽനിന്നു മുങ്ങിയതെന്ന ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.