ഓഹരി അവലോകനം / സോണിയ ഭാനു
മുംബൈ: വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബാധ്യതകള്‍ കുറക്കാന്‍ നടത്തിയ തിരക്കിട്ട നീക്കം ബോംബെ സെന്‍സെക്സിനെയും നിഫ്റ്റിയെയും തളര്‍ത്തി. ആഗോള വിപണികളില്‍ വില്‍പ്പന സമ്മര്‍ദം ഉടലെടുക്കുമെന്ന് മുന്‍വാരം നല്കിയ സൂചന ശരിവെക്കും വിധത്തിലായിരുന്നു തുടക്കം മുതല്‍ പ്രമുഖ ഇന്‍ഡക്സുകളുടെ ചലനങ്ങള്‍.
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മുന്‍നിര സൂചികകള്‍ പിന്നിട്ടവാരം നാല് ശതമാനം തകര്‍ച്ചയിലാണ്. സെന്‍സെക്സ് 1457 പോയന്റും നിഫ്റ്റി 454 പോയന്റും കഴിഞ്ഞവാരം ഇടിഞ്ഞു. ഉയര്‍ന്ന നിലവാരമായ 11,535 ല്‍ നിന്നുള്ള നിഫ്റ്റിയുടെ തകര്‍ച്ചയില്‍ മുന്‍വാരം ഇതേ കോളത്തില്‍ സൂചിപ്പിച്ച 11,031 ലെ സപ്പോര്‍ട്ട് വാരാന്ത്യം രക്ഷയായി മാറി. ഒരു വേള സൂചിക 10,790 ലേയ്ക്ക് പരീക്ഷണം നടത്തിയെങ്കിലും ഈ അവസരത്തില്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളും പ്രദേശിക നിക്ഷേപകരും വാങ്ങലുകാരായി അണിനിരന്നത് തിരിച്ചു വരവിന് അവസരം ഒരുക്കി.
വാരാന്ത്യം 11,050 പോയന്റില്‍ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈ വാരം ആദ്യ കടന്പ 11,460 ലാണ്. ഈ റേഞ്ചിലേയ്ക്ക് ഉയരാനായില്ലെങ്കില്‍ സൂചിക 10,71510,380 റേഞ്ചിലേയ്ക്ക് തിരുത്തല്‍ തുടരാം. വിപണിയുടെ മറ്റ് സാങ്കേതിക വശങ്ങള് പരിശോധിച്ചാല്‍ സൂപ്പര്‍ ട്രെന്റ്റ്, പാരാബോളിക്ക് എസ്എആര്‍ എന്നിവ സെല്ലിംഗ് മൂഡിലാണ്.
ബോംബെ സെന്‍സെക്സിന് 38,845 പോയന്റിൽ നിന്ന് 38,990 വരെ ഉയരാനായുള്ളു. ഈ അവസരത്തില്‍ മുന്‍നിര ഓഹരികളില്‍ ലാഭമെടുപ്പിന് വിദേശ ഓപ്പറേറ്റര്‍മാര്‍ ഉത്സാഹിച്ചതോടെ സൂചിക 36,495 വരെ ഇടിഞ്ഞു. വന്‍ തകര്‍ച്ചയ്ക്ക് ഇടയില്‍ പുതിയ നിക്ഷേപകര്‍ രംഗത്ത് ഇറങ്ങിയതോടെ വെള്ളിയാഴ്ച്ച 835 പോയന്റ് കുതിപ്പില്‍ ക്ലോസിംഗ്് സൂചിക 37,388 പോയന്റിലേയ്ക്ക് കയറി. ഈവാരം 36,258 ലെ ആദ്യ സപ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ 35,129 ലേയ്ക്ക് പരീക്ഷണം നടത്താം. അതേസമയം മുന്നേറാന്‍ തുനിഞ്ഞാല്‍ 38,753 പോയിന്റ്റില്‍ പ്രതിരോധം നേരിടാം.
ഇതിനിടയില്‍ സെപ്റ്റംബര്‍ സീരീസ് സെറ്റില്‍മെന്റും ഓപ്പറേറ്റര്‍മാരെ വില്‍പ്പനയ്ക്ക് പ്രേരിപ്പിച്ചു. വിദേശ ഓപ്പറേറ്റര്‍മാര്‍ സെപ്റ്റംബറില്‍ ഇതിനകം 4000 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.
മിഡ്ക്യാപ്, സ്മോള്‍ ക്യാപ് വിഭാഗങ്ങളില്‍ നൂറില്‍ അധികം ഓഹരി വിലകള്‍ പിന്നിട്ട വാരം 10 മുതല്‍ 20 ശതമാനം വരെ ഇടിഞ്ഞു. സ്റ്റീല്‍, ഫാര്‍മസ്യൂട്ടികല്‍, ഓട്ടോമൊബൈല്‍ വിഭാഗങ്ങള്‍ സമ്മര്ദത്തിലയിരുന്നു.
റിസര്‍വ് ബാങ്ക് വായ്പ്പാ അവലോകനത്തെ വിപണി ഉറ്റ്നോക്കുന്നു. മന്ദഗതിയില്‍ നീങ്ങുന്ന സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വ് പകരാന്‍ പലിശ നിരക്കുകളില്‍ ഭേഗതികള്‍ക്ക് ആര് ബി ഐ തയ്യാറാവുമോ അതോ നിലവിലെ സ്ഥിതി തുടരുമോ. ഒക്ടോബര്‍ ഒന്നിന് നടക്കുന്ന യോഗ തീരുമാനത്തെ വിപണി കാത്തിരിക്കുന്നു. മാസമധ്യം വിവിധ കേന്ദ്ര ബാങ്കുകളുടെ വായ്പ്പാ അവലോകനത്തില്‍ പല രാജ്യങ്ങളും പലിശ ഇനത്തില്‍ മാറ്റം വരുത്തിയില്ല. യു എസ് ഫെഡ് റിസര്‍വ് 2023 വരെ പലിശ സ്റ്റെഡിയായി തുടരുമെന്ന നിലപാടിലാണ്.
രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. വിനിമയ നിരക്ക് 73.58 ല്‍ നിന്ന് 73.96 ലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങില്‍ 73.70 ലാണ്. ഉത്സവ സീസണ് മുന്നില്‍ കണ്ട് വ്യവസായികള്‍ സ്വര്‍ണ ഇറക്കുമതിലേയ്ക്ക് ശ്രദ്ധതിരിച്ചതും, വിദേശ ഫണ്ടുകള്‍ ഓഹരി വിറ്റു ഡോളര്‍ ശേഖരിച്ചതും രൂപയെ സമ്മര്‍ദ്ദത്തിലാക്കി.
രാജ്യത്തെ വിദേശ നാണയ കരുതല്‍ ശേഖരം സെപ്റ്റംബര്‍ 18 ന് അവസാനിച്ച വാരം 3.378 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 545.038 ബില്യണ്‍ ഡോളറെന്ന സര്‍വകാല റെക്കോര്‍ഡ് നിലവാരത്തിലാണ്.
രാജ്യാന്തര ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കുറവ്. എണ്ണ വില ബാരലിന് 41 ഡോളറില്‍ നിന്ന് 40.09 ഡോളറായി. അതേ സമയം സ്വര്‍ണത്തിന് വന്‍ തകര്‍ച്ച നേരിട്ടു. ട്രോയ് ഔണ്‍സിന് 1959 ഡോളറില്‍ ഇടപാടുകള്‍ നടന്ന മഞ്ഞലോഹം ഒരവസരത്തില്‍ 110 ഡോളറിന്റെ തിരുത്തല്‍ കാഴ്ച്ചവെച്ച് 1848 വരെ താഴ്ന്ന ശേഷം വ്യാപാരാന്ത്യം 1860 ഡോളറിലാണ്. സ്വര്‍ണ വിപണി അതിന്റെ 200 ദിവസത്തെ ശരാശരിയായ 1754 ഡോളറിലെ താങ്ങിനെ ഉറ്റ്നോക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.