മണിപ്പുരിലും ആസാമിലും മധ്യപ്രദേശിലും ഉത്തർപ്രദേശിലുമെല്ലാം ക്രൈസ്തവരെ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് ജനങ്ങൾക്കറിയാം. ക്രൈസ്തവപീഡനങ്ങൾ ഉണ്ടാകാത്ത
ഒരുദിനംപോലും രാജ്യത്തില്ല എന്നതാണ് യാഥാർഥ്യം.
കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയമങ്ങളിലേറെയും ന്യൂനപക്ഷങ്ങളെ പാർശ്വവത്കരിക്കുന്നതാകുന്നത് യാദൃച്ഛികമാണെന്നു കരുതാനാവില്ല. പൗരത്വ ഭേദഗതി നിയമം (സിഎഎ) അതിന്റെ തനിയാവർത്തനമാണ്. അതു രാജ്യത്തെ മുസ്ലിംകളിലുണ്ടാക്കുന്ന അന്യഥാബോധവും അരക്ഷിതാവസ്ഥയും മാത്രമല്ല, ഇത്തരമൊരു നിയമം ഭൂരിപക്ഷവിഭാഗത്തെ ഒന്നിപ്പിക്കാൻ പര്യാപ്തമാകുമെന്ന തോന്നലുണ്ടെങ്കിൽ അതും ഖേദകരമാണ്. രാജ്യസുരക്ഷ, അഖണ്ഡത, തീവ്രവാദ ഭീഷണി തുടങ്ങി ഏതൊരു വിഷയവുമായി ബന്ധപ്പെട്ടും പൗരത്വനിയമം ഭേദഗതി ചെയ്യാവുന്നതാണ്; രാജ്യതാത്പര്യാർഥം.
പക്ഷേ, തെരഞ്ഞെടുപ്പു വിജ്ഞാപനത്തലേന്ന് സിഎഎ വിജ്ഞാപനമിറക്കിയത് രാഷ്ട്രീയലക്ഷ്യത്തോടെയാണെങ്കിൽ മുസ്ലിംകൾ ഒഴികെയുള്ള പൗരന്മാരെല്ലാം അത്തരമൊരു വോട്ടുവണ്ടിയിൽ കയറുമെന്നു കരുതുന്നത്, അവരെ വിലകുറച്ചു കാണുന്നതിനു തുല്യമാണ്. മതവിവേചനം നേരിടുന്ന ന്യൂനപക്ഷങ്ങളെയോർത്താണ് സർക്കാരിന്റെ നടപടിയെങ്കിൽ ആ നീതി ആദ്യം ഉറപ്പാക്കേണ്ടത് സ്വന്തം രാജ്യത്തല്ലേ? ഇവിടെ ന്യൂനപക്ഷത്തെ ചവിട്ടുന്നവർ അയൽരാജ്യങ്ങളിലെ ന്യൂനപക്ഷത്തെ ആശ്ലേഷിക്കുന്പോൾ വിഷയം ന്യൂനപക്ഷമാണോ അതോ മതമാണോ?
1955-ലെ പൗരത്വ നിയമത്തിന്റെ രണ്ടാം വകുപ്പിൽ പുതിയൊരു വ്യവസ്ഥ ചേർക്കുകയാണ്. 2014 ഡിസംബർ 31നു മുന്പ് ഇന്ത്യയിൽ താമസമാക്കിയ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നു മതിയായ രേഖകളില്ലാതെ ഇന്ത്യയിലെത്തിയ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഭേദഗതി വഴിയൊരുക്കും.
ഇതിൽനിന്നു മുസ്ലിംകളെ ഒഴിവാക്കിയതാണ് വിവാദമായത്. ഭരണഘടനയുടെ അനുച്ഛേദം 14-ലെ വ്യവസ്ഥകൾക്കു വിരുദ്ധമായി മതപരമായ വിവേചനം ഉണ്ടാക്കുന്നതാണ് ഭേദഗതിയെന്നതാണു പരാതി. ജനനം, വംശം, രജിസ്ട്രേഷൻ, നീണ്ടകാലത്തെ താമസം, പ്രദേശങ്ങളുടെ സംയോജനം തുടങ്ങി അഞ്ച് രീതിയിൽ ഇന്ത്യയിൽ പൗരത്വം നേടാമെന്നാണ് 1955-ലെ പൗരത്വ നിയമം വ്യവസ്ഥ ചെയ്യുന്നത്. ആറാമത്തെ മാർഗമായാണു പുതിയ നിയമം മതത്തെ അവതരിപ്പിക്കുന്നത്. 2019-ൽ പാർലമെന്റിൽ പാസാക്കിയ നിയമഭേദഗതിക്കാണ് നാലു വർഷത്തിനുശേഷം തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
പൗരത്വ നിയമഭേദഗതി ഇന്ത്യയിലെ പൗരന്മാരെക്കുറിച്ചല്ല, വിദേശരാജ്യങ്ങളിൽനിന്നു കുടിയേറിയവരെക്കുറിച്ചാണെന്നു പറയുന്നതു പൂർണമായും ശരിയല്ല. കാരണം, മറ്റു രാജ്യങ്ങളിൽനിന്നു വരാനിരിക്കുന്നവരെക്കുറിച്ചല്ല, പണ്ടേ വന്നുകഴിഞ്ഞവരെക്കുറിച്ചാണ് പറയുന്നത്. മറ്റു രാജ്യങ്ങളിൽനിന്നെത്തി ഇന്ത്യയിൽ പതിറ്റാണ്ടുകളായി ജീവിക്കുന്ന മുസ്ലിംകൾ ഒറ്റപ്പെടും. അവരെ മറ്റു രാജ്യങ്ങൾ ഏറ്റെടുക്കാനുമിടയില്ല.
പിന്നെ അവശേഷിക്കുന്ന മാർഗം തടങ്കൽ പാളയങ്ങളിൽ പാർപ്പിക്കുക എന്നതാണ്. നിലവിൽ ആസാമിൽ ഉൾപ്പെടെ പലയിടത്തും തടങ്കൽ പാളയങ്ങളുണ്ടെന്ന് സർക്കാർ പാർലമെന്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റക്കാരുണ്ടെന്നു കരുതുന്ന ആസാമിൽ 19 ലക്ഷം പേർക്കാണ് മതിയായ രേഖകൾ ഇല്ലെന്നു കണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലേതുകൂടിയാകുന്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ല. മുസ്ലിം ലീഗ് ഉൾപ്പെടെ നൽകിയിരിക്കുന്ന ഹർജിയിൽ സുപ്രീംകോടതി കാര്യങ്ങൾ വിലയിരുത്തി ഉചിതമായ തീരുമാനത്തിലെത്തുമെന്നു കരുതാം. അതുവരെ അനാവശ്യ പ്രതിഷേധങ്ങൾ ഒഴിവാക്കിയാൽ സിഎഎയെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനായി ഉപയോഗിക്കാനുള്ള അവസരം ഇല്ലാതാകും.
എന്തായാലും, പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും ന്യൂനപക്ഷങ്ങളെയോർത്ത് കേഴുന്ന ബിജെപി സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ നിലവിളി ഈ ദിവസംവരെ കേട്ടിട്ടില്ല. ഈ രാജ്യങ്ങളിൽനിന്നു വന്ന ക്രൈസ്തവരെയും നിയമഭേദഗതിയിലൂടെ സംരക്ഷിക്കുമെന്നാണ് നിലപാട്. മണിപ്പുരിലും ആസാമിലും മധ്യപ്രദേശിലും ഉത്തർപ്രദേശിലുമെല്ലാം ക്രൈസ്തവരെ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് ജനങ്ങൾക്കറിയാം.
ക്രൈസ്തവപീഡനങ്ങൾ ഉണ്ടാകാത്ത ഒരുദിനംപോലും രാജ്യത്തില്ല എന്നതാണ് യാഥാർഥ്യം. ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങൾ നിർമിക്കാനും അവിടെ ആരാധനകൾ നടത്താനും ഓടിനടക്കുന്ന പ്രധാനമന്ത്രി, ന്യൂനപക്ഷങ്ങളുടെ തകർക്കപ്പെടുന്ന ആരാധനാലയങ്ങളെക്കുറിച്ച് അറിഞ്ഞ ഭാവമില്ല. സംഘപരിവാറിന്റെ ഓരോ സംഘടനയ്ക്കും ന്യൂനപക്ഷത്തെ ആക്രമിക്കാൻ ഓരോ കാരണമാണ്. ഗോഹത്യ, മതപരിവർത്തനം, ഭക്ഷണരീതി, മതനിന്ദ... തുടങ്ങി ആക്രമിക്കാൻ തോന്നുന്പോൾ കാരണങ്ങളുണ്ടാക്കുന്നവരെ സർക്കാർ ഇന്നുവരെ തടഞ്ഞിട്ടുമില്ല.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ അവിടത്തെ ന്യൂനപക്ഷങ്ങളോട് ഈവിധം പെരുമാറിയതിനാലാണ് അവിടത്തെ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് അഭയാർഥികളാകേണ്ടിവന്നത്. മതപീഡനം ഭയന്ന് അങ്ങനെയെത്തിവരിൽ ഏതാണ്ട് എല്ലാവരും ഹിന്ദുക്കളാണ്. അല്ലായിരുന്നെങ്കിൽ ബിജെപി സർക്കാർ ഈ നിയമഭേദഗതിക്കു മുതിരുമായിരുന്നോ? നിങ്ങളുടെ ലക്ഷ്യം ന്യൂനപക്ഷസംരക്ഷണമെന്ന മഹത്തായ മതേതര മൂല്യമാണോ അതോ ഇടുങ്ങിയ മതചിന്തയാണോ എന്ന ചോദ്യം അവശേഷിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.