ആലുവ: ഇടപാടുകാർ പണയം വച്ച 2.3 കോടി രൂപ വിലയുള്ള ഒന്പതു കിലോഗ്രാം സ്വർണം ബാങ്ക് ലോക്കറിൽനിന്നു കവർന്ന യൂണിയൻ ബാങ്ക് ആലുവ ശാഖയിലെ അസിസ്റ്റന്റ് മാനേജരെയും ഭർത്താവിനെയും കോടതി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
അസിസ്റ്റന്റ് മാനേജർ അങ്കമാലി പാദുവപുരം കരുമത്തിൽ സിസ്മോൾ ജോസഫ് (34), ഭർത്താവ് കളമശേരി സജി നിവാസിൽ സജിത്ത് കുഞ്ഞൻ (35) എന്നിവരെയാണ് ആലുവ കോടതി ഏഴു ദിവസത്തേക്കു കസ്റ്റഡിയിൽ വിട്ടത്.
ഒരു മാസത്തെ ഒളിവുജീവിതത്തിനുശേഷം കഴിഞ്ഞ ദിവസം ഇരുവരും കോഴിക്കോട് ക്രൈംബ്രാഞ്ചിൽ കീഴടങ്ങുകയായിരുന്നു. ബാങ്കിൽനിന്നു കവർന്ന 128 പേരുടെ 8,852 ഗ്രാം സ്വർണം ആലുവ, അങ്കമാലി, പെരുമ്പാവൂർ, കളമശേരി മേഖലകളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി പണയം വച്ചിരിക്കുകയാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ താമസിച്ചിരുന്ന വീടുകളിൽ നടത്തിയ റെയ്ഡിൽനിന്നാണു പണയ സ്ഥാപനങ്ങളുടെ രസീത് പോലീസിനു ലഭിച്ചത്.
ഗോവ, പനാജി, ഉഡുപ്പി, ബംഗളൂരു, മംഗളൂരു, ഗോകർണം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞതായി സിസ്മോളും ഭർത്താവും മൊഴി നൽകി. കൈവശമുള്ള പണം തീർന്നതിനാൽ കാസർഗോട്ടെ ഒരു സ്വർണക്കടയിൽനിന്നു വള മാറ്റി മോതിരം വാങ്ങുകയും ബാക്കിയായി ലഭിച്ച 11,000 രൂപയുമായി കോഴിക്കോട് എത്തുകയുമായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പല തവണയെത്തി പബ്ലിക് ടെലിഫോൺ ബൂത്തിൽനിന്ന് അയർലൻഡിൽ താമസിക്കുന്ന സിസ്മോളുടെ ആന്റിയുമായി സംസാരിച്ചു.
ബന്ധുക്കളുടെ നമ്പർ തിരിച്ചറിഞ്ഞ പോലീസ് ഇവരെ ബന്ധപ്പെട്ട് അവരുടെ കൂടി സഹായത്തോടെയാണ് പ്രതികളെ കീഴടങ്ങാൻ പ്രേരിപ്പിച്ചത്. ഓഹരി വിപണി ഇടപാടുകാരനായ ഭർത്താവിന്റെ പ്രേരണയിലാണു സ്വർണം കവർന്നതെന്നു സിസ്മോൾ സമ്മതിച്ചതായി പോലീസ് പറയുന്നു. കൈവശമുണ്ടായിരുന്ന പണം തീർന്നതാണ് കീഴടങ്ങാൻ മുഖ്യകാരണം.
ലോക്കറിന്റെ രണ്ടു താക്കോലും സിസ്മോളുടെ കൈവശം
ആലുവ: ഏതു ചുമതലയും ഭംഗിയായി നിർവഹിക്കുന്ന സിസ് മോളെ ബാങ്കിലെ ലോക്കർ ഇടപാട് മുഴുവനായി അധികൃതർ ഏൽപിച്ചതു തട്ടിപ്പ് നടത്താനുള്ള സൗകര്യമായി. സാധാരണ ഗതിയിൽ ബാങ്ക് മാനേജരുടെ പക്കലായിരിക്കും ബാങ്ക് ലോക്കറിന്റെ രണ്ടാമത്തെ താക്കോൽ. രണ്ടു താക്കോലും ഉപയോഗിച്ചാൽ മാത്രമേ ലോക്കർ തുറക്കാനാവൂ. എന്നാൽ ജീവനക്കാരുടെ എണ്ണക്കുറവും വിശ്വാസവും കാരണം ബാങ്ക് മാനേജർ സിസ്മോളെ രണ്ടു താക്കോലും ലോക്കറിന്റെ പൂർണ ചുമതലയും ഏൽപിക്കുകയായിരുന്നു.
യൂണിയൻ ബാങ്കിൽ സ്വർണ പണയ ഇടപാടുകളുടെ പൂർണ ചുമതലക്കാരിയായ സിസ്മോൾ ഒരു വർഷം കൊണ്ടാണ് ഇത്രയധികം സ്വർണം പലപ്പോഴായി കൈക്കലാക്കിയത്. സ്വർണത്തിനു പകരമായി ലോക്കറിൽ വച്ചത് മുക്കുപണ്ടങ്ങൾ, കുപ്പിവളകൾ, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയായിരുന്നു. കവർച്ച അറിഞ്ഞ ശേഷം ബാങ്കിൽ നടത്തിയ ഓഡിറ്റിംഗിൽ ഇതല്ലാതെ മറ്റൊരു പാകപ്പിഴയും സിസ്മോളുടെ പേരിൽ കണ്ടെത്തിയിട്ടില്ല.
ബന്ധുക്കളുടെ ഫോൺ വഴി അന്വേഷണം
ആലുവ: ബാങ്കിലെ സ്വർണത്തട്ടിപ്പ് സംബന്ധിച്ച കേസിൽ സൈബർ പോലീസിന്റെ സഹായത്തോടെയാണു പ്രതികളുടെ യാത്രാവിവരങ്ങൾ ആദ്യഘട്ടത്തിൽ അന്വേഷണസംഘം കണ്ടെത്തിയത്. എന്നാൽ, പ്രതികൾ മൊബൈൽ ഫോൺ ഉപേക്ഷിച്ചത് അന്വേഷണത്തിനു തടസമായി. തുടർന്ന് ഇരുവരുടെയും ബന്ധുക്കളുടെ നമ്പർ ശേഖരിച്ച് അവരിലൂടെയാണു പ്രതികളുടെ ലോക്കേഷനുകൾ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ഇവർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉണ്ടെന്ന വിവരം അപ്പോൾ തന്നെ പോലീസിന് കൈമാറിയത് അയർലൻഡിലെ സിസ്മോളുടെ ബന്ധുക്കളാണ്. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ ലോക്കർ തുറക്കാവൂ എന്ന നിയമം ലംഘിച്ചു നിരന്തരം ലോക്കർ തുറന്നു സ്വർണം കവർച്ച നടത്തിയതിനു ബാങ്കിലെ ഏതെങ്കിലും ജീവനക്കാർക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നു ജില്ലാ പോലീസ് മേധാവിയുടെ ചുമതലയുള്ള സിറ്റി ഡിസിപി ഡോ. ജെ. ഹിമേന്ദ്രനാഥ് പത്രസമ്മേളനത്തിൽ പറഞ്ഞു.
നാല് ടീമുകളായി തിരിഞ്ഞു 16 പോലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയത്. ഡിവൈഎസ്പി എൻ.ആർ. ജയരാജ്, സിഐ വിശാൽ ജോൺസൺ, എസ്ഐമാരായ എം.എസ്. ഫൈസൽ, മുഹമ്മദ് ബഷീർ, സംഗേത്, എഎസ്ഐമാരായ പി. സുരേഷ്, പി.പി. ബിനോയ്, എസ് സിപിഒമാരായ എം.എ. ബിജു, സിജൻ, സിപിഒമാരായ കെ.എ. നവാസ്, പി.എ. ഷെമീർ, റോണി തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.