കോഴിക്കോട്: ലോകശ്രദ്ധ ആകർഷിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ വോട്ടുചെയ്യാൻ ഇതരസംസ്ഥാനങ്ങളിൽ പഠിക്കുന്ന ന്യൂജെൻ വോട്ടർമാരും പ്രവാസികളും നാട്ടിലേക്ക് ഒഴുകിയെത്തുന്നു.
മുൻ വർഷങ്ങളിൽ വോട്ടുചെയ്യാൻ കേരളത്തിനു പുറത്തു താമസിച്ചു ജോലിചെയ്യുന്നവരും വിദ്യാർഥികളും ചെറിയ ശതമാനം മാത്രമെ എത്തിയിരുന്നുള്ളു.എന്നാൽ ‘ഭാവി പ്രധാനമന്ത്രി’ സ്ഥാനാർഥിക്കു വോട്ടുചെയ്യാനുള്ള അവസരം പരമാവധി വിനിയോഗിക്കാനായി നല്ലൊരു ശതമാനം വോട്ടർമാർ ഇതിനകം നാട്ടിലെത്തി. ഈസ്റ്റർ അവധിയോടനുബന്ധിച്ച് രണ്ടു ദിവസം അവധിയെടുത്താൽ മതിയെന്ന സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഇവരുടെ വരവ്. മുൻ വർഷങ്ങളെ അപേക്ഷിച്ചു വോട്ടിംഗ് ശതമാനം വർധിക്കുന്നത് ചങ്കിടിപ്പോടെയാണ് ഇടതുപക്ഷം കാണുന്നത്. 2014ൽ 73.26 ആയിരുന്നു വയനാട് മണ്ഡലത്തിലെ വോട്ടിംഗ് ശതമാനം. അത് ഇക്കുറി 90 നടുത്ത് എത്തുമെന്നാണ് മണ്ഡലത്തിൽനിന്നു ലഭിക്കുന്ന സൂചനകൾ.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ ആവേശത്തിലാണ് നവ വോട്ടർമാരിൽ ഭൂരിപക്ഷവും. ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങുന്ന വയനാട്ടിൽ ഇത്തവണ ആകെയുള്ള 13,57,819 വോട്ടർമാരിൽ 1,10,493 പേർ നവ വോട്ടർമാരാണ്. ഇത് ആകെയുള്ള വോട്ടർമാരുടെ എട്ട് ശതമാനത്തിലധികം വരും. നവവോട്ടർമാരെ നാട്ടിലെത്തിക്കാൻ ഇരു മുന്നണികളും സജീവമായി രംഗത്തുണ്ട്. ഇരുകൂട്ടരും ആത്മവിശ്വാസത്തിലാണെങ്കിലും രാഹുൽ-പ്രിയങ്ക തരംഗം പുതിയ വേട്ടർമാരെയും സ്ത്രീകളെയും വൻതോതിൽ സ്വാധീനിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
അഞ്ചു നഗരസഭകൾ, 50 പഞ്ചായത്തുകൾ
വയനാട്, കോഴിക്കോട്, മലപ്പുറം, എന്നീ മൂന്നു കാർഷിക ജില്ലകളിലായി ഏഴ് നിയമസഭാ മണ്ഡലങ്ങൾ, അതിലെ അഞ്ച് നഗരസഭകൾ, അമ്പത് പഞ്ചായത്തുകൾ എന്നിവയടങ്ങുന്നതാണു വയനാട് ലോക്സഭാ മണ്ഡലം. ഇതിൽ മാനന്തവാടി, കൽപറ്റ, തിരുവമ്പാടി, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങൾ എൽഡിഎഫും സുൽത്താൻ ബത്തേരി, വണ്ടൂർ, ഏറനാട് മണ്ഡലങ്ങൾ യുഡിഎഫും ഭരിക്കുന്നു.
വയനാട് ലോക്സഭാ മണ്ഡലം രൂപീകരിച്ച 2009ൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ എം.ഐ. ഷാനവാസ് 4,10,703 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിലെ എം. റഹ്മത്തുള്ളയ്ക്കു ലഭിച്ചത്- 2,57,264 ഉം , ബിജെപി സ്ഥാനാർഥി സി.വാസുദേവനു കിട്ടിയത് കേവലം 31,687 വോട്ടുകളുമാണ്. 1,53,439 വോട്ടുകളായിരുന്നു എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷം.
2014ൽ എം.ഐ.ഷാനവാസിന്റെ ഭൂരിപക്ഷം പഴയ ഒന്നരലക്ഷത്തിൽനിന്ന് 20,870 ആയി കുറഞ്ഞു. അന്ന് മാനന്തവാടി (8,666), സുൽത്താൻ ബത്തേരി (8,983) മണ്ഡലങ്ങൾ മാത്രം എൽഡിഎഫിനൊപ്പം നിന്നപ്പോൾ കൽപ്പറ്റ (1,880), തിരുവന്പാടി(2,385), ഏറനാട് (18,838), നിലന്പൂർ (3,266) , വണ്ടൂർ (12,267) എന്നീ അഞ്ച് മണ്ഡലങ്ങളും യുഡിഎഫിനെ തുണച്ചു. പോസ്റ്റൽ വോട്ടുകളിൽ എൽഡിഎഫിന് 117 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായി.
എന്നാൽ, ഇക്കുറി രാഹുൽ ഗാന്ധി സ്ഥാനാർഥി ആയതോടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ആവേശം കത്തിക്കയറിയിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ ന്യൂനപക്ഷ വോട്ടുകളും വയനാട്-കോഴിക്കോട് ജില്ലകളിലെ കർഷക- ആദിവാസി വോട്ടുകളും ചേർന്നാൽ ഭൂരിപക്ഷം 2009ന്റെ ഇരട്ടിയാകുമെന്ന ആത്മവിശ്വാസത്തിലാണ് കെപിസിസി നേതൃത്വവും എഐസിസി നിരീക്ഷകരും.
ബാബു ചെറിയാൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.