തൊടുപുഴ: സംസ്ഥാനത്തെ ഉയർന്ന നാക് സ്കോറായ 3.7 നേടി തൊടുപുഴ ന്യൂമാൻ കോളജ് എ പ്ലസ്പ്ലസ് നേട്ടം സ്വന്തമാക്കിയതായി പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ്, ബർസാർ ഫാ. ബെൻസണ്‍ ആന്റണി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പഠ്യേതര പ്രവർത്തനങ്ങളുടെ ഗുണമേൻമ, സാമൂഹിക പ്രസക്തി, വിദ്യാർഥികളുടെ സമഗ്രവികസനത്തിനായി തയാറാക്കിയിട്ടുള്ള സജ്ജീകരണങ്ങൾ, പഠനാന്തരീക്ഷം, ഗവേഷണരംഗത്തെ നേട്ടങ്ങൾ, കലാകായിക മേഖലയിലെ നേട്ടങ്ങൾ, പൂർവ വിദ്യാർഥി-അധ്യാപക ബന്ധങ്ങൾ, എൻഎസ്എസ്, എൻസിസി, പരിസ്ഥിതി സൗഹാർദം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ദേശീയ തലത്തിലുള്ള ഗുണമേൻമയുടെ അംഗീകാരമായ എപ്ലസ്പ്ലസ് കോളജിന് ലഭ്യമായതെന്നും കോളജ് അധികൃതർ പറഞ്ഞു.
1964-ൽ 400 ഓളം വിദ്യാർഥികളുമായി ജൂണിയർ കോളജായി പ്രവർത്തനം ആരംഭിച്ച ന്യൂമാനിൽ നിലവിൽ 2000-ത്തോളം പേർ പഠിക്കുന്നുണ്ട്. 15 ബിരുദകോഴ്സുകളും എട്ട് ബിരുദാനന്തര കോഴ്സുകളും മൂന്നു ഗവേഷണ കേന്ദ്രങ്ങളുമായി ഗുണമേൻമയുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങളാണ് ഇവിടെ നടത്തിവരുന്നത്.
പരിസ്ഥിസൗഹൃദ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ലഭിച്ച സ്വച്ഛഭാരത് അവാർഡ്, ഷെയർ എ ബ്രഡ് പദ്ധതിക്ക് ലഭിച്ച ദേശീയപുരസ്കാരം, ദേശീയ തലത്തിൽ നടപ്പാക്കിയ സ്ട്രൈഡ് പദ്ധതി, ഹരിത കാന്പസ് അവാർഡ് എന്നിവയെല്ലാം കോളജിനെ മികവുറ്റതാക്കുന്നു.
കായികമേഖലയിൽ വിദ്യാർഥികൾക്ക് മികച്ച പരിശീലനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സജ്ജീകരിച്ച ഇൻഡോർ സ്റ്റേഡിയം, മികച്ച പരിശീലന സൗകര്യങ്ങൾ എന്നിവ വിവിധ മേഖലകളിലുള്ള കായികതാരങ്ങളെ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്നു.
ഇതിനു പുറമേ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ ഇവിടുത്തെ ഗവേഷണ മേഖല കൈവരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.