അക്ഷയതൃതീയ: സ്വർണവില്പന 1,500 കോടി രൂപയ്ക്കു മുകളിൽ
Thursday, May 1, 2025 12:34 AM IST
കൊച്ചി: അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്തെ സ്വർണക്കടകളിൽ 1,500 കോടി രൂപയ്ക്കു മുകളിൽ സ്വർണവില്പന നടന്നതായി സ്വർണ വ്യാപാരികൾ. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായില്ല. ഗ്രാമിന് 8980 രൂപയും പവന് 71,840 രൂപയുമായിട്ടാണ് ഇന്നലെ സ്വർണവില്പന നടന്നത്.
രാവിലെ മുതൽ സ്വർണക്കടകളിൽ തിരക്ക് അനുഭവപ്പെട്ടു. വിലവർധനയുണ്ടായിട്ടും സ്വർണം വാങ്ങുന്നവരുടെ പർച്ചേസ് പവറിൽ യാതൊരു കുറവും വന്നിട്ടില്ല.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ, കോയിനുകൾ, 24 കാരറ്റ് ബാറുകൾ, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി ആഭരണങ്ങൾ തുടങ്ങിയവ എല്ലാ ആഭരണശാലകളിലും വില്പനയ്ക്ക് ഒരുക്കിയിരുന്നു. നൂറു മില്ലിഗ്രാം മുതലുള്ള ആഭരണങ്ങൾ ജ്വല്ലറികളിൽ ലഭ്യമായിരുന്നു.
ഏറ്റവും കുറഞ്ഞ തൂക്കം സ്വർണമെങ്കിലും വാങ്ങിക്കുക എന്നതായിരുന്നു പ്രത്യേകത. സംസ്ഥാനത്തെ 12,000ത്തോളം ജ്വല്ലറികളിലേക്ക് അഞ്ചു ലക്ഷത്തോളം കുടുംബങ്ങൾ സ്വർണം വാങ്ങാൻ എത്തിയതായും പ്രതീക്ഷയ്ക്കനുസരിച്ചുള്ള വ്യാപാരം നടന്നതായും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
1,500 കോടി രൂപയ്ക്കു മുകളിൽ സ്വർണവ്യാപാരം നടന്നതായാണു സ്വർണ വ്യാപാര മേഖലയിൽനിന്നു ലഭിക്കുന്ന സൂചനകളെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൾ നാസർ എന്നിവർ അറിയിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 35 ശതമാനത്തോളം മികച്ച വരുമാനമാണ് സ്വർണത്തിൽനിന്ന് ഇത്തവണ ലഭിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.