ബിർമിങാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ പേസ് ആക്രമണത്തിനു മുന്നിൽ ഇന്ത്യ കാലിടറി വീണു. ജയിക്കാമായിരുന്നു എന്ന് തോന്നിപ്പിച്ച മത്സരത്തിൽ അതോടെ വിരാട് കോഹ്ലിയും സംഘവും 31 റൺസിന്റെ തോൽവി രുചിച്ചു. ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ 63 റണ്‍സും ഒരു വിക്കറ്റും വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ രഹസ്യായുധമായ ഇരുപതുകാരൻ സാം കരൻ ആണ് മാൻ ഓഫ് ദ മാച്ച്. കരന്റെ രണ്ടാം ഇന്നിംഗ്സിലെ 63 റണ്‍സ് നേട്ടമാണ് മത്സരം ഇന്ത്യയുടെ കൈയിൽനിന്ന് വഴുതാൻ പ്രധാന കാരണം. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രണ്ടാം ഇന്നിംഗ്സിൽ അർധസെഞ്ചുറി പൂർത്തിയാക്കിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാൻ സാധിച്ചില്ല.
സ്കോർ: ഇംഗ്ലണ്ട് 287, 180. ഇന്ത്യ 274, 162. ഇതോടെ തങ്ങളുടെ 1000-ാമത് ടെസ്റ്റിൽ ഇംഗ്ലണ്ട് ജയമാഘോഷിച്ചു. അഞ്ച് മത്സര പരന്പരയിൽ ആതിഥേയർ 1-0നു മുന്നിലുമെത്തി.
സ്റ്റോക് തീരാത്ത ബെൻ...
194 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ നാലാം ദിനമായ ഇന്നലെ ക്രീസിലെത്തിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 110 റണ്‍സ് എന്ന നിലയിൽ. 84 റണ്‍സ് അകലം മാത്രമായിരുന്നു ഇന്ത്യക്ക് ഉണ്ടായിരുന്നത്. 43 റണ്‍സ് എടുത്ത് ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ കരുത്തിൽ ഇന്ത്യ ജയം നേടുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ, കോഹ്ലിയുടെ അടക്കം മൂന്ന് വിക്കറ്റുകൾ ഇന്നലെ ബെൻ സ്റ്റോക്സ് വീഴ്ത്തിയതോടെ ഇന്ത്യയുടെ സ്വപ്നങ്ങൾ തകർന്നു. അതോടെ, ആവേശോജ്വല ജയത്തോടെ ഇംഗ്ലണ്ട് തങ്ങളുടെ 1000-ാമത് ടെസ്റ്റ് മത്സരം ആഘോഷിച്ചു.
നാലാം ദിവസമായ ഇന്നലെ ആദ്യ ഓവറിന്റെ അവസാന പന്തിൽ ദിനേശ് കാർത്തിക്കിനെ (20 റണ്‍സ്) മടക്കിയയച്ച് ജയിംസ് ആൻഡേഴ്സണ് ഇംഗ്ലണ്ടിനെ ചരിത്ര ടെസ്റ്റിൽ ജയത്തിലേക്ക് ഒരുപടികൂടി അടുപ്പിച്ചു. സ്കോർബോർഡിൽ 141 റണ്‍സ് ഉള്ളപ്പോൾ കോഹ്ലിയെ വിക്കറ്റിനു മുന്നിൽ കുടുക്കി സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ സജീവമാക്കി. റിവ്യൂവിലൂടെ അന്പയറിന്റെ തീരുമാനത്തെ അതിജീവിക്കാൻ ശ്രമിച്ചെങ്കിലും ഫലം ഇന്ത്യൻ നായകന് അനുകൂലമായില്ല. അതോടെ ഇന്ത്യ തോൽവി മുന്നിൽക്കണ്ടു. അതേ ഓവറിൽ രണ്ട് പന്തിനുശേഷം മുഹമ്മദ് ഷാമിയെ (പൂജ്യം) വിക്കറ്റിനു പിന്നിൽ ബെയർസ്റ്റോയുടെ കൈകളിലെത്തിച്ചു സ്റ്റോക്സ്. ഒടുവിൽ 31 റണ്‍സുമായി പൊരുതിനിന്ന ഹാർദിക് പാണ്ഡ്യയെ സ്ലിപ്പിൽ അലിസ്റ്റർ കുക്കിന്റെ കൈകളിലെത്തിച്ച് സ്റ്റോക്സ് ഇന്ത്യൻ ഇന്നിംഗ്സിനു തിരശീലയിട്ടു. 40 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റോക്സ് ആയിരുന്നു ഇന്ത്യൻ ഇന്നിംഗ്സിൽ ഏറെ നാശംവിതച്ചത്.
അഡ്ലെയ്ഡ്, ബിർമിങാം!
2014 ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരേ അഡ്ലെയ്ഡിൽ നടന്ന മത്സരത്തിന്റെ തനിയാവർത്തനമായിരുന്നു ബിർമിങാമിൽ ഇത്തവണ ഇന്ത്യക്കുണ്ടായത്. അഡ്ലെയ്ഡിൽ രണ്ട് ഇന്നിംഗ്സിലും കോഹ്ലി സെഞ്ചുറി നേടിയിരുന്നു. അന്ന് രണ്ടാം ഇന്നിംഗ്സിൽ കോഹ്ലി പുറത്താകുന്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 60 റണ്‍സ്. ഏഴാമനായി പുറത്താകുന്പോൾ ഇന്ത്യക്ക് കൈവശം മൂന്ന് വിക്കറ്റുകൾകൂടി ശേഷിക്കുന്നുണ്ടായിരുന്നു.
ഇത്തവണ ഇംഗ്ലണ്ടിനെതിരേ ആദ്യ ഇന്നിംഗ്സിൽ 149ഉം രണ്ടാം ഇന്നിംഗ്സിൽ 51ഉം ഉൾപ്പെടെ ആകെ 200 റണ്‍സ് നായകൻ നേടി. എന്നാൽ, 31 റണ്‍സിന്റെ തോൽവി വഴങ്ങാനായിരുന്നു ഇന്ത്യൻ വിധി. ഇന്നലെ ബിർമിങാമിൽ കോഹ്ലി പുറത്താകുന്പോൾ ഇന്ത്യക്കുവേണ്ടത് 53 റണ്‍സ്. അപ്പോൾ ഇന്ത്യക്കു കൈവശമുണ്ടായിരുന്നത് മൂന്ന് വിക്കറ്റുകളും. പക്ഷേ, 21 റണ്‍സ് കൂടി ചേർക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ.
നിർണായക നിമിഷം
ഇന്ത്യൻ ഇന്നിംഗ്സിലെ 47-ാം ഓവർ. ക്രീസിൽ 51 റണ്‍സുമായി വിരാട് കോഹ്ലി. എറിയാനെത്തിയത് ബെൻ സ്റ്റോക്സ്. ആദ്യ രണ്ട് പന്തുകളിലും കോഹ്ലിക്ക് റണ്ണെടുക്കാൻ സാധിച്ചില്ല. മൂന്നാം പന്തിൽ ഇന്ത്യൻ നായകൻ വിക്കറ്റിനു മുന്നിൽ കുടുങ്ങി. റിവ്യൂവിനു നല്‍കിയെങ്കിലും ബാറ്റിൽ പന്ത് ഉരസിയില്ലെന്ന് വ്യക്തമായതോടെ കോഹ്ലിക്ക് ക്രീസ് വിടേണ്ടിവന്നു.
സ്കോർബോർഡ്
ഇംഗ്ലണ്ട് 287, 180. ഇന്ത്യ 274.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: മുരളി വിജയ് എൽബിഡബ്ല്യു ബി ബ്രോഡ് 6, ധവാൻ സി ബെയർസ്റ്റോ ബി ബ്രോഡ് 13, കെ.എൽ. രാഹുൽ സി ബെയർസ്റ്റോ ബി സ്റ്റോക്സ് 13, വിരാട് കോഹ്ലി എൽബിഡബ്ല്യു ബി സ്റ്റോക്സ് 51, അജങ്ക്യ രഹാനെ സി ബെയർസ്റ്റോ ബി കരൻ 2, ആർ. അശ്വിൻ സി ബെയർസ്റ്റോ ബി ആൻഡേഴ്സണ് 13, ദിനേശ് കാർത്തിക് സി മലാൻ ബി ആൻഡേഴ്സണ് 20, ഹാർദിക് പാണ്ഡ്യ സി കുക്ക് ബി സ്റ്റോക്സ് 31, മുഹമ്മദ് ഷാമി സി ബെയർസ്റ്റോ ബി സ്റ്റോക്സ് 0, ഇഷാന്ത് ശർമ എൽബിഡബ്ല്യു ബി റഷീദ് 11, ഉമേഷ് യാദവ് നോട്ടൗട്ട് 0, എക്സ്ട്രാസ് 2, ആകെ 54.2 ഓവറിൽ 162.
ബൗളിംഗ്: ജയിംസ് ആൻഡേഴ്സണ് 16-2-50-2, ബ്രോഡ് 14-2-43-2, സ്റ്റോക്സ് 14.2-2-40-4, കരൻ 6-0-18-1, ആദിൽ റഷീദ് 4-1-9-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.