""പൈതലാം യേശുവേ
ഉമ്മവച്ചുമ്മവച്ചുണർത്തിയ
ആട്ടിടയർ ഉന്നതരെ
നിങ്ങൾ തൻ ഹൃത്തിൽ
യേശുനാഥൻ പിറന്നു...''
ലോകത്തെവിടെയുമുള്ള മലയാളികൾ ക്രിസ്മസ് നാളുകളിൽ ഈ വരികൾ മനസിലും നാവിലും താളമിടും. നാട്ടിലും നഗരത്തിലും കരോൾ സംഘങ്ങൾക്ക് ഈ പാട്ട് പുണ്യമാണ്. മൂന്നു പതിറ്റാണ്ടു മുന്പ് കെ.എസ്. ചിത്രയുടെ ശബ്ദത്തിൽ ആദ്യം കേട്ട ഈ പാട്ടിന്റെ ഈണം വിശ്വാസികൾക്കപ്പുറത്തേക്കു പടർന്നതിനും വളർന്നതിനും അനശ്വരമായതിനും കാലം സാക്ഷി.
ഈ അനശ്വരഗാനത്തിന്റെ പാട്ടുകാരി ചിത്രയാണെന്നറിയുന്നവർ ഏറെപ്പേരുണ്ടാകും. എന്നാൽ ഈണമൊരുക്കിയത് ഒരു വൈദികനാണെന്നറിയുന്നവർ കുറവാകും. അതെ; കർമലീത്ത നിഷ്പാദുക (ഒഡിസി) സഭാംഗമായ റവ.ഡോ. ജസ്റ്റിൻ പനയ്ക്കൽ എന്ന അനുഗൃഹീത വൈദികന്റെ പഴയ ഹാർമോണിയം പെട്ടിയിൽ ഈണമിട്ട പാട്ടാണു പല തലമുറകൾ ഏറ്റുപാടിക്കൊണ്ടിരിക്കുന്നത്.
പുൽക്കൂട്ടിലെ കന്യകാമാതാവിനും യൗസേപ്പിതാവിനും ആട്ടിടയർക്കുമെല്ലാമൊപ്പം ഉണ്ണീശോയ്ക്ക് ഉമ്മ നൽകാൻ, ഒരു താരാട്ടു തലോടൽ സമ്മാനിക്കാൻ ഓർമിപ്പിച്ച ഈ ഗാനം, തരംഗിണിയുടെ സ്നേഹപ്രവാഹം എന്ന കാസറ്റിലൂടെയാണു ലോകം കേട്ടത്. 1984ലെ ക്രിസ്മസ് കാലത്താണു കാസറ്റ് പുറത്തിറങ്ങിയത്. അന്നു സ്കൂൾ യുവജനോത്സവ വേദികളിൽ തിളങ്ങിനിന്ന കെ.എസ് ചിത്രയെ ഈ പാട്ടു പാടിക്കാൻ പനയ്ക്കലച്ചനോടു നിർദേശിച്ചതു ഗാനഗന്ധർവൻ യേശുദാസാണ്്. പനയ്ക്കലച്ചനിൽ നിന്ന് ഒരു മണിക്കൂർ കൊണ്ടു ചിത്ര പാട്ടും ഈണവും പഠിച്ചു. ആദ്യ ശ്രമത്തിൽതന്നെ മനോഹരമായി ചിത്ര പാടി. തന്റെ സംഗീതജീവിതത്തിൽ വഴിത്തിരിവായി മാറിയ ഗാനമാണിതെന്നു കെ.എസ് ചിത്ര തന്നെയും പറഞ്ഞിട്ടുണ്ട്. നെയ്യാറ്റിൻകര രൂപതാംഗമായ ഫാ. ജോസഫ് പാറാംകുഴിയാണു പാട്ടെഴുതിയത്.
ക്രിസ്മസ് ധന്യമാക്കിയ എട്ടു പാട്ടുകൾ
പുതിയൊരു പുലരി വിടർന്നു...,ദൈവം പിറക്കുന്നു മനുഷ്യനായ്....., മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന... എന്നീ ഗാനങ്ങളും ഫാ. പനയ്ക്കൽ ഈണമിട്ടു സ്നേഹപ്രവാഹത്തിലൂടെ അനേകരിലേക്കെത്തിയ ശ്രദ്ധേയമായ ക്രിസ്മസ് ഗാനങ്ങളാണ്. തരംഗിണിയുടെ തന്നെ സ്നേഹസന്ദേശം (1985) കാസറ്റിലെ ’പാരിൽ പിറന്നു ദേവൻ’, ’സർവം ഭരിച്ചു സമംഗളം വാഴുവാൻ’, ’സ്നേഹമുറങ്ങി’, ’സ്വർഗം കനിഞ്ഞിറങ്ങി’ എന്നിവയും ക്രിസ്മസിന്റെ സന്ദേശവുമായി പുറത്തിറങ്ങിയ ഫാ. പനയ്ക്കലിന്റെ പാട്ടുകളാണ്.
ഗന്ധർവശബ്ദത്തിൽ അനശ്വരഗാനങ്ങൾ
ഈണമിട്ട 29 പാട്ടുകളിൽ 25 ഉം ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദത്തിൽ ലോകം കേട്ടുവെന്നതും ഫാ. പനയ്ക്കൽ എന്ന സംഗീത സംവിധായകനെ വ്യത്യസ്തനാക്കുന്നു. പാട്ടിന്റെ എണ്ണത്തിലല്ല, പ്രാർഥനയുടെയും ധ്യാനത്തിന്റെയും നിറവിൽ ഈണമിട്ട പാട്ടുകൾ ആസ്വാദകർക്ക് അനുഗ്രഹമാവുക എന്നതാണു പ്രധാനമെന്നാണു പനയ്ക്കലച്ചന്റെ പക്ഷം. ഇദ്ദേഹം സംഗീതം നൽകിയ രണ്ടു പാട്ടുകളാണു കെ.എസ്. ചിത്ര പാടിയത്. രണ്ടു പാട്ടുകൾ ജെൻസിയും ഒന്നു ബിജു നാരായണനും പാടി.
ആദ്യ ഗ്രാമഫോണ് റെക്കോർഡ്
മാനസത്തിൻ മണിവാതിൽ എന്നാരംഭിക്കുന്ന ഗാനമാണ് ഫാ. ജസ്റ്റിൻ പനയ്ക്കൽ ആദ്യം ഈണമിട്ടത്. റെക്സ് ഐസക്കിന്റെ സഹായത്തോടെ ഗാനമേള വേദിയിൽ ഗായിക സുജാതയാണ് (അന്നു ബേബി സുജാത) പാട്ട് ആദ്യം പാടിയത്. ഭക്തിഗാനരംഗത്ത് ആദ്യമായി ഗ്രാമഫോണ് റെക്കോർഡിംഗിലൂടെ പുറത്തിറങ്ങിയതും ഈ പാട്ടാണ്. പാട്ടിനെക്കുറിച്ചറിഞ്ഞ യേശുദാസ് തരംഗിണിയുടെ കാസറ്റിൽ ഉൾപ്പെടുത്താൻ താത്പര്യമറിയിച്ചു. തളിർമാല്യം (1983) എന്ന കാസറ്റിലൂടെ യേശുദാസ് ഈ പാട്ടു പാടി. സ്നേഹമെഴുന്നുള്ളി ആത്മാവിൻ വേദിയിൽ, നവ്യമാമൊരു കല്പന, യേശുവേ വരദാനവാരിധേ എന്നീ ഗാനങ്ങളും തളിർമാല്യത്തിലാണ്.
കുവൈറ്റിൽവച്ചാണു പനയ്ക്കലച്ചൻ യേശുദാസുമായി അടുത്തു പരിചയപ്പെടുന്നതും അടുക്കുന്നതും. 1978ൽ ധ്യാനിപ്പിക്കാൻ ചെന്ന പള്ളിയിൽ സംഗീതത്തെക്കുറിച്ചും ഒപ്പം യേശുദാസിന്റെ ശബ്ദമാധുര്യത്തെക്കുറിച്ചുമൊക്കെ പറഞ്ഞതറിഞ്ഞു ഗായകൻ അച്ചനെ തേടിയെത്തുകയായിരുന്നു. അന്നു തുടങ്ങിയ സൗഹൃദം ഇപ്പോഴും ഉൗഷ്മളമായി തുടരുന്നു. കെ.എസ്. ചിത്രയും അച്ചനോടുള്ള സൗഹൃദം നിരന്തരം പുതുക്കുന്നുണ്ട്.
പാട്ടിന്റെ ബാല്യം
കുഞ്ഞുനാൾ മുതൽ പള്ളിയിലും സ്കൂളിലുമെല്ലാം പാട്ടുവഴികളോടു ചേർന്നായിരുന്നു ഫാ. ജസ്റ്റിൻ പനയ്ക്കലിന്റെ യാത്ര. കുന്പളങ്ങി പനക്കൽ ജോബിന്റെയും ഇസബെൽ തങ്കമ്മ ജോബിന്റെയും മകനാണു ഫാ. ജസ്റ്റിൻ. 1952 ൽ കർമലീത്ത നിഷ്പാദുക സഭയിൽ (ഒസിഡി) അംഗമായി. 1962 ൽ തിരുപ്പട്ടം. റോമിൽനിന്നു ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും പൂർത്തിയാക്കിയ ശേഷം 1969 മുതൽ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിലും കാർമൽഗിരിയിലും പ്രഫസറായി സേവനം ചെയ്തു.
ഇപ്പോൾ കളമശേരിയിലെ ജ്യോതിർഭവനിലാണ് അധ്യാപനവും താമസവും. സംഗീതം ശാസ്്രത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത പനയ്ക്കലച്ചനു കുഞ്ഞുനാൾ മുതൽ പാട്ടുകളോടു വലിയ പ്രിയമായിരുന്നു. സംഗീതത്തിൽ താത്പര്യമുണ്ടായിരുന്ന അമ്മ ഇസബെൽ തങ്കമ്മ ജോബാണു മകന്റെ പാട്ടുപ്രേമത്തെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിച്ചത്.
റേഡിയോയിൽ എല്ലാ ദിവസവും 15 മിനിട്ടുള്ള ലളിതസംഗീതപാഠവും രാത്രിയിലുള്ള കച്ചേരിയുമാണ് എന്റെ സംഗീതപാഠശാലയെന്നാണ് അച്ചന്റെ ലളിതമായ മറുപടി. നൗഷാദിന്റെയും മുഹമ്മദ് റഫിയുടെയും കിഷോർ കുമാറിന്റെയും ലത മങ്കേഷ്കറിന്റെയുമൊക്കെ പാട്ടുകളോട് പ്രണയമായിരുന്നു. പല പാട്ടുകളും കാണാതെ പഠിച്ചു, പല വേദികളിലും പാടി. സ്കൂൾ പഠനകാലത്തു റഫിയുടെ ഓ ദുനിയാ കെ രഘുവാലേ.... പാടിയതിന്റെ ഓർമ ഇപ്പോഴും മനസിലുണ്ടെന്നും പനയ്ക്കലച്ചൻ ഓർക്കുന്നു.
അന്നു പാട്ടെഴുതി ഇന്നു മെത്രാൻ
സെമിനാരിയിൽ പഠിപ്പിക്കുന്പോൾ, അക്കാലത്തെ സഹപ്രവർത്തകരും വിദ്യാർഥികളും എഴുതിയ പാട്ടുകളാണ് പനയ്ക്കലച്ചന്റെ ഈണത്തിൽ പ്രസിദ്ധമായത്. അക്കൂട്ടത്തിലെ രണ്ടു പാട്ടെുഴുത്തുകാർ ഇന്നു മെത്രാന്മാരാണ്. സ്നേഹപ്രവാഹം കാസറ്റിലെ ശ്രദ്ധേയമായ നായകാ ജീവദായകാ എന്ന ഗാനം എഴുതിയത് ഇന്നു മൂവാറ്റുപുഴ രൂപതയുടെ കോ അഡ്ജുതോർ ബിഷപ് യൂഹാനോൻ മാർ തിയോഡേഷ്യസാണ്. ഇതേ ആൽബത്തിലെ സ്നേഹസ്വരൂപാ തവദർശനം, സ്നേഹസന്ദേശത്തിലെ രക്ഷകാ ഗായകാ എന്നീ ഗാനങ്ങളും ബിഷപ് തിയോഡേഷ്യസിന്റേതു തന്നെ. അവസാനമായി ഈണമിട്ട ആത്മദാനം എന്ന ആൽബത്തിലെ (1997) എന്നെ നയിക്കും നല്ലൊരിടയൻ എന്നാരംഭിക്കുന്ന ഗാനത്തിനു രചന നിർവഹിച്ചത് ഇപ്പോൾ കണ്ണൂർ മെത്രാനായ ഡോ. അലക്സ് വടക്കുംതലയാണ്. നേരത്തെ കൊച്ചി സിഎസി ഡയറക്ടറായിരുന്നു ഇദ്ദേഹം.
എന്തുകൊണ്ട് സംഗീതസംവിധാനത്തിൽ നിന്നു മാറിനിൽക്കുന്നു?
പാട്ടുകൾക്കു മാത്രമായി എന്റെ ജീവിതം മാറ്റിവച്ചാൽ വൈദികാന്തസിനു തടസമാകുമോ എന്ന ആശങ്കയാണു പാട്ടിൽനിന്ന് അല്പം പിന്നോട്ടടിച്ചത്. വൈദികജീവിതത്തിന്റെ മഹത്വത്തിനു തന്നെയാണു പാട്ടിനേക്കാൾ പ്രാധാന്യം. പാടാൻ വിളിച്ചാൽ പൂർണമനസോടെ വരാൻ ചിത്രയും യേശുദാസും സന്നദ്ധതയറിയിച്ചിട്ടുണ്ട്. എങ്കിലും തത്കാലം ഇല്ല. പകരം വയ്ക്കാനാവാത്ത പാട്ടുകൾ നൽകി കളം വിട്ടു നിൽക്കുന്ന ഫാ. ജസ്റ്റിൻ പനയ്ക്കലിന്റെ വിനീതമായ മറുപടി.
പ്രാർഥനയെന്നോണം രൂപപ്പെടുത്തിയ 29 പാട്ടുകളിലെ വരികൾ, ഇടക്കിടെ ചെറിയ കീ ബോർഡിൽ താളമിട്ടു പതുക്കെ മൂളുന്പോഴുള്ള ആത്മീയാനന്ദം... അതു മതിയെനിക്ക്- പനയ്ക്കലച്ചൻ പറഞ്ഞു നിർത്തി. ശാരീരികമായ അസ്വസ്ഥതകൾ മറന്ന് അച്ചൻ ജ്യോതിർഭവന്റെ പടിവരെ നടന്നെത്തി നിറപുഞ്ചിരി സമ്മാനിച്ചു യാത്രയാക്കുന്പോൾ, സംഗീതസാന്ദ്രമായ സ്നേഹമഴ നനഞ്ഞതിന്റെ ആഹ്ലാദമായിരുന്നു മനസിൽ.
സിജോ പൈനാടത്ത്